Saturday, October 30, 2010

മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ !!!


“മുസ്ലിം വനിതകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുള്‍പ്പെടെ പൊതുരംഗത്തേക്കു വരുന്നതിന്റെ ഗുണദോഷ വിശകലനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൊതുരംഗപ്രവേശം ഏറെക്കുറെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം വനിതകള്‍ക്ക് വിശദമായ പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അതാവാം എന്നു തന്നെയാണല്ലോ ബന്ധപ്പെട്ടവര്‍ സമ്മതിക്കുന്നത്. പെരുമാറ്റച്ചട്ടം സ്ത്രീകള്‍ക്കു മാത്രം മതിയോ , പുരുഷന്മാര്‍ക്കും വേണ്ടതില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്.

തദ്ദേശ സ്വയംഭരണ സമിതികളിലും മറ്റും സ്ത്രീ പ്രാതിനിധ്യമാവാമെങ്കില്‍ , പള്ളി മഹല്ലു കമ്മിറ്റികളിലും മറ്റും മിതമായ രീതിയിലെങ്കിലും സ്ത്രീ പ്രാതിനിധ്യമനുവദിക്കുന്ന കാര്യം ഖാദിമാരും സമുദായ നേതൃത്വവും സജീവമായി പരിഗണിക്കണം. നികാഹ് തലാഖ് തുടങ്ങിയ പല പ്രശ്നങ്ങളും സ്ത്രീകളെക്കൂടി ബാധിക്കുന്നതാണല്ലോ. വഖഫ് ബോഡ് , ഹജ്ജ് കമ്മിറ്റി, പോലുള്ള സംവിധാനങ്ങളിലും വനിതാപ്രാതിനിധ്യം ഉണ്ടാകുന്നത് ഗുണകരമായിരിക്കും. ”

ജമാ അത്തു നേതാവും വഖഫ് ബോറ്ഡ് അംഗവുമായ അബ്ദുറഹ്മാന്‍ പെരിങ്ങാടി ഇക്കഴിഞ്ഞ 26-10-2010നു മാധ്യമത്തില്‍ എഴുതിയ കുറിപ്പാണു മുകളില്‍ ഉദ്ധരിച്ചത്.

ഇനി ഇതേ വ്യക്തി ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് ഇതേ പംക്തിയില്‍ എഴുതിയ ഏതാനും വരികള്‍ കൂടി കാണുക :

“...ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും......സ്ത്രീയെ തിരിച്ചു വിളിക്കുക. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുമ്പത്തെ സമൂല നാശത്തില്‍നിന്നും രക്ഷിക്കുക.” [1998-മാര്‍ച് 15 ]

ഈ കുറിപ്പിനു പിന്‍ബലമേകാനായി തൊട്ടടുത്ത ദിവസം ‘മാധ്യമം ‘ പ്രസിദ്ധീകരിച്ച മറ്റൊരു പ്രതികരണം ഇങ്ങനെയായിരുന്നു: “..സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവര്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്ന നിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്ന് നിയമം കൊണ്ടു വരണം. .. ക്രമേണ പെണ്‍ പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍ കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാവാം. .” [എം ഇബ്രാഹിം. മാധ്യമം 1998 ഏപ്രില്‍ 4]

ജമാ അത്തെ ഇസ്ലാമി ഇക്കാര്യത്തില്‍ അവരുടെ നിലപാടില്‍ വരുത്തുന്ന മാറ്റം ശ്രദ്ധേയമാണ്. പ്രബോധനം 2009 ഒക്ടോബര്‍31 ലക്കത്തില്‍ ‘സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം അവകാശം മാത്രമല്ല; അനിവാര്യത’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ സാക്ഷാല്‍ മൌദൂദിയെ നിഷ്കരുണം തള്ളിപ്പറയുന്നു:-

“...എന്നാല്‍ മൌലാന അബുല്‍ അ അലാ മൌദൂദി പാകിസ്ഥാനു വേണ്ടി തയ്യാറാക്കിയ ഇസ്ലാമിക ഭരണഘടനയില്‍ ശൂറ/ജനപ്രതിനിധി സഭയിലെ അംഗത്വത്തിന് പുരുഷനായിരിക്കുക എന്നത് ഉപാധിയായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. രാഷ്ട്ര നായകത്വത്തിനു വേണ്ടി സ്ത്രീ മത്സരിക്കുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.’പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്’ എന്ന കുര്‍ ആനിക വചനവും ‘തങ്ങളുടെ കാര്യം സ്ത്രീയെ ഏല്‍പ്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല’ എന്ന പ്രവാചകവചനവുമാണ് അദ്ദേഹം തെളിവായി ഉദ്ധരിക്കുന്നത്. രാഷ്ട്രനായകത്വമോ മന്ത്രി പദവിയോ പ്രതിനിധി സഭയിലെ അംഗത്വമോ മറ്റു ഗവണ്മെന്റ് പദവികളോ സ്ത്രീകള്‍ക്കു നല്‍കരുത് എന്നതിന് ഈ രണ്ടു വാക്യങ്ങളും ഖണ്ഡിതമായ തെളിവായി അദ്ദേഹം വാദിക്കുന്നു. രാഷ്ട്രീയവും ഭരണവും സ്ത്രീയുടെ പ്രവര്‍ത്തനവൃത്തത്തിനു പുറത്താണ്. ഇതേ അഭിപ്രായം തന്നെ അല്‍ അഷര്‍ യൂണിവേഴ്സിറ്റിയിലെ ഫത് വാ സമിതിയും കുവൈത്തിലുള്ള മറ്റൊരു സമിതിയും പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ത്രീ പങ്കാളിയാവാനേ പാടില്ല എന്ന് കുവൈത്തിലെ ഫത് വാ സമിതി വിലക്കുന്നു.

ജനപ്രതിനിധി സഭയിലും ഉയര്‍ന്ന ഭരണകൂട തസ്തികകളിലുമുള്ള സ്ത്രീ അംഗത്വത്തെ കുറിച്ച് മൌലാനാ മൌദൂദി പ്രകടിപ്പിച്ച അഭിപ്രായത്തെ നമുക്ക് ചോദ്യം ചെയ്യാതെ നിവൃത്തിയില്ല. സ്ത്രീകള്‍ക്ക് അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് സര്‍വ്വ മേഖലകളിലും പങ്കാളിത്തം അനുവദിക്കുകയാണ് സമുദായ നവോഥാനത്തിനും സ്ത്രീശാക്തീകരണത്തിനും അനിവാര്യമായി വേണ്ടത് എന്നു നാം കരുതുന്നതിനാല്‍ ഇത്തരം മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. ”

ഈ മാറ്റങ്ങളൊക്കെ തീര്‍ച്ചയായും സ്വാഗതാര്‍ഹം തന്നെ. ഞങ്ങള്‍ കേരളത്തിലെ മതേതരവാദികളും യുക്തിവാദികളും പതിറ്റാണ്ടുകള്‍ക്കു മുമ്പു മുതലേ ഈ കാര്യങ്ങളൊക്കെയാണു പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. അന്നൊക്കെ ഞങ്ങളെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്ത അതേ ആളുകളാണിന്ന് ഇതൊക്കെ മാറ്റിപ്പറയാന്‍ തയ്യാറാകുന്നത് എന്നത് ഞങ്ങള്‍ക്ക് അഭിമാനകരവും ആശക്കു വക നല്‍കുന്നതുമാണ്.

വിമര്‍ശനങ്ങള്‍ കൊള്ളേണ്ടതുപോലെ കൊള്ളേണ്ടിടത്ത് കൊള്ളുന്നു എന്നും അതനുസരിച്ച് മത മൌലികവാദികളുടെ ചിന്തയില്‍ പോലും പരിവര്‍ത്തനങ്ങളുണ്ടാകുന്നു എന്നതും ഞങ്ങളുടെ ലക്ഷ്യം അകലെയല്ല എന്നതിന്റെ സൂചകമാണ്.

മതത്തിന് അതിന്റെ തനിമയോടെ ഇനിയുള്ള കാലം നിലനില്‍ക്കാനാവില്ല എന്ന് മതവാദികള്‍ തന്നെ നന്നായി തിരിച്ചറിയുന്നു എന്നത് മതവിമര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഇവിടെ നാം വായിച്ച ഈ കരണം മറിച്ചിലുകളൊന്നും സത്യസന്ധമായ മതവിശ്വാസത്തെയല്ല സൂചിപ്പിക്കുന്നത്. കപടവിശ്വാസത്തിന്റെ പ്രത്യക്ഷപ്രകടനമാണിതെന്നു വ്യക്തം. സ്ത്രീകളുടെ സാക്ഷ്യത്തിനു പോലും പുരുഷന്റെ പകുതിയാണു കുര്‍ ആന്‍ മൂല്യം കല്‍പ്പിക്കുന്നത്. കൈകാര്യകര്‍തൃത്വം പുരുഷനാണെന്നതു അര്‍ഥശങ്കക്കിടമില്ലാതെ പറഞ്ഞു വെച്ചിട്ടുമുണ്ട്. എന്നാല്‍ ഈ പ്രാകൃതദര്‍ശനം ആധുനിക കാലത്ത് മതത്തിന്റെ തന്നെ സര്‍വ്വനാശത്തിനു വഴി വെക്കുമെന്ന ഭയമായിരിക്കാം ഇപ്പോള്‍ ഇവരെ ഇങ്ങനെയൊരു നിലപാടു മാറ്റത്തിലേക്കു നയിച്ചത്.

ഒരു പത്തു വര്‍ഷം മുമ്പ് ഇവര്‍ക്ക് ആലോചിക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല ഇതൊന്നും . അതിനും പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കില്‍ പെണ്‍ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നതു പോലും കടുത്ത മതവിരുദ്ധതയായാണു കണ്ടിരുന്നത്. ഇനിയും മാറും ഒരു പാട് ! അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോള്‍ ഇന്നു കാണുന്ന മതം അപ്രത്യക്ഷമാകും . തീര്‍ച്ച !

Sunday, October 24, 2010

അല്ലാഹുവും ലൈംഗിക സദാചാരവും !

ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?

യുക്തിവാദികളുടെ സദാചാരം തുടര്‍ന്നു ചര്‍ച്ച ചെയ്യാം.
ഇസ്ലാമികവാദികളുടെ മറുപടി വരട്ടെ !

Monday, October 11, 2010

കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!!!!!

ഖദ്രും ഖളായും ചര്‍ച്ചയ്ക്കു വെക്കാനുദ്ദേശിച്ചല്ല ഞാന്‍ ഈ പോസ്റ്റിട്ടിരുന്നത്. കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളേയില്ല എന്നും അതു കുര്‍ ആന്റെ ദൈവീകതയ്ക്കു തെളിവാണെന്നുമുള്ള ലതീഫിന്റെ വാദം [കുര്‍ ആന്റെ തന്നെ അവകാശവാദം] പൊള്ളയാണെന്നും ആ ഗ്രന്ഥത്തില്‍ പ്രകടമായിത്തന്നെ ധാരാളം വൈരുധ്യങ്ങളുണ്ടെന്നും തെളിയിക്കാനായിരുന്നു മുഖ്യമായും ഉദ്ദേശിച്ചത്. ഇത് വിശ്വാസികളായ മതപണ്ഡിതന്മാര്‍ക്കറിയാമെങ്കിലും അവര്‍ വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യരഹിതമാക്കി മാറ്റുകയാണെന്നും ഞാന്‍ ആദ്യമേ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ തലവാചകം തന്നെ “കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍” എന്നായിരുന്നല്ലോ. കാലു ചെത്താന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളും രീതികളുമാണ് ഇവര്‍ അവലംബിക്കുന്നതെന്ന് ഈ ചര്‍ച്ച വായിച്ചവര്‍ക്കൊക്കെ മനസ്സിലാവുകയും ചെയ്തു. !

വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്‍ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചിന്താരംഗത്ത് ഏറ്റവുമധികം വിവാദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണമായ ഒന്നാണിത്. പിശാച് ദൈവത്തിന്റെ സൃഷ്ടിയല്ലെന്നും അതു മറ്റൊരു സമാന്തര ശക്തിയാണെന്നും വാദിച്ച ചിന്താശാഖകള്‍ വന്നിട്ടുണ്ട്. നന്മയും തിന്മയും ഒരേ ദൈവത്തിനു സൃഷ്ടിക്കാനാവില്ല എന്ന യുക്തിചിന്തയില്‍നിന്നാണ് ദ്വിത്വ വാദം [DUALISM] ഉടലെടുത്തത്. പൈശാചികതയും ദൈവീകതയും അഥവാ നന്മയും തിന്മയും ഒരാള്‍ തന്നെ സൃഷ്ടിച്ചു എന്ന വാദം യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ല എന്നു കണ്ട ചിന്തകരാണ് ഈ വൈരുദ്ധ്യത്തില്‍ നിന്നും ദൈവത്തെയും മതത്തെയും രക്ഷിക്കാന്‍ പിശാചിന്റെ അസ്തിത്വം സ്വതന്ത്രമാണെന്നു വ്യാഖ്യാനിച്ചത്. പക്ഷെ അതുകൊണ്ടും വൈരുദ്ധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കും.

ഖദ്ര് വാദത്തെ ന്യായികരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനും മൌദൂദി മാത്രമല്ല ഒരു പാടു പേര്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമാണ്. അതൊക്കെ വളരെക്കാലം മുമ്പു തന്നെ വായിച്ചിട്ടുണ്ട്. മൌദൂദിയുടേതായി ആലിക്കോയ ഇവിടെ ഉദ്ധരിച്ചതൊക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വായിച്ചതാണ്. പക്ഷെ മൌലികമായി ഈ സിദ്ധാന്തത്തില്‍ അടങ്ങിയ വൈരുദ്ധ്യം, എന്തൊക്കെ മലക്കം മറിയല്‍ നടത്തിയാലും മറച്ചു വെക്കാന്‍ കഴിയില്ല.

മനുഷ്യനെ വഴി പിഴപ്പിക്കുന്നത് അല്ലാഹുതന്നെയാണെന്ന് കുര്‍ ആന്‍ വ്യക്തമായിത്തന്നെ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. അതു മനുഷ്യര്‍ സ്വയം പിഴച്ചതുകൊണ്ടാണ് എന്ന് വ്യാഖ്യാനിച്ചാലും അല്ലാഹുവിന്റെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം പൂര്‍ണമായും നീങ്ങുന്നില്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു. ദൈവം സ്വയം നന്മയുള്ളവനായിരുന്നെങ്കില്‍ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുമായിരുന്നില്ല. അതല്ല ദൈവം നന്മ ആഗ്രഹിച്ചിട്ടും അതു മറ്റു കാരണങ്ങളാല്‍ നടക്കാതെ പോവുന്നു എന്നാണെങ്കില്‍ ദൈവം നിസ്സഹായനുമാണ്. സര്‍വ്വശക്തന്‍ നിസ്സഹായനാവുക സാധ്യമല്ല.

കരുതിക്കൂട്ടി സ്വന്തം സൃഷ്ടികളെ വഴി പിഴപ്പിച്ച് നരകത്തില്‍ തള്ളി അത് ആസ്വദിക്കുന്നവനാണു ദൈവമെങ്കില്‍ ആ ദൈവം കാരുണ്യവാന്‍ എന്ന വിശേഷണം അര്‍ഹിക്കുന്നില്ല. ക്രൂരവിനോദക്കാരന്‍ എന്നേ പറയാന്‍ പറ്റൂ. എങ്ങിനെ നോക്കിയാലും വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര തന്നെ !

നിങ്ങളില്‍ സ്വയം ഉദ്ദേശിക്കുന്നവര്‍ക്കു നേര്‍മാര്‍ഗ്ഗം പ്രാപിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല എന്ന വാക്യം എങ്ങനെയൊക്കെ ഉരുണ്ടു മറിഞ്ഞു വ്യാഖ്യാനിച്ചാലും വിരോധാഭാസമായിത്തന്നെ നിലനില്‍ക്കും. കാരണം മനുഷ്യന്റെ ഇച്ഛ സ്വതന്ത്രമല്ല, അത് അല്ലാഹുവിന്റെ ഇച്ഛയാല്‍ നിര്‍ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നു വ്യക്തം. ആ ഇച്ഛകള്‍ നാം ഓരോരുത്തരും ജനിക്കും മുമ്പേ നിര്‍ണയിക്കപ്പെട്ടതാണെന്നും രേഖപ്പെടുത്തി വെച്ചതാണെന്നും ഏറ്റവും ആധികാരികമെന്നു പറയപ്പെടുന്ന ഹദീസില്‍ വിവരിക്കുന്നുണ്ട്. ഓരോരുത്തരും അമ്മമാരുടെ ഗര്‍ഭത്തില്‍ നാല മാസം പ്രായമായിരിക്കെ ഒരു മലക്ക് റൂഹ് ഊതാന്‍ വരുമെന്നും ആ മലക്ക് , ജനിക്കാന്‍ പോകുന്ന വ്യക്തിയുടെ വിധി രേഖപ്പെടുത്തുമെന്നുമാണു പറയുന്നത്. ആ വിധി രേഖയില്‍ നമ്മുടെ എല്ലാ പ്രവൃത്തികളും വള്ളിപുള്ളി തെറ്റാതെ രേഖപ്പെടുത്തിയിരിക്കും.

എന്നു വെച്ചാല്‍ നാം എന്തൊക്കെ ഇച്ഛിക്കുമെന്ന കാര്യം നേരത്തേ ദൈവം തന്റെ ഇച്ഛയാല്‍ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നു സാരം. ഒരു ഉദാഹരണം പറയാം: എന്റെ കാര്യം തന്നെയെടുക്കാം. ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല. സാധ്യമാകണമെങ്കില്‍ അല്ലാഹുവിന്റെ വിധി പുസ്തകത്തില്‍ അതും ഉണ്ടായിരിക്കണം. ഞാന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്ത കുറിപ്പുകളെല്ലാം തന്നെ വെറും സിറോക്സ് കോപ്പി മാത്രം. അതിന്റെയൊക്കെ ഒറിജിനല്‍ കോപ്പി മലക്കിന്റെ കിതാബിലുണ്ട്. അല്ലാഹു തന്നെയാണതിന്റൊയൊക്കെ യഥാര്‍ത്ഥ രചയിതാവ്.

അതേ അല്ലാഹു അതേ കാരണം പറഞ്ഞ് എന്നെ നരകത്തിലിട്ടു കരിച്ചുകൊണ്ടിരിക്കും ; അനന്തകാലം !

ഇനി ആലിക്കോയയും ലതീഫും മൌദൂദിയുമൊക്കെ പറയുമ്പോലെ ഈ കാര്യത്തില്‍ ഞാന്‍ തന്നെയാണ് ഉത്തരവാദി എന്നും അല്ലാഹു ഇതൊക്കെ മുങ്കൂട്ടി അറിയുക മാത്രമേ ചെയ്യുന്നുള്ളു എന്നും സമ്മതിച്ചാലോ? പ്രശ്നം പരിഹരിക്കപ്പെടുമോ? ഞാന്‍ ഇച്ഛിച്ചാല്‍ എനിക്ക് ഇതൊക്കെ വിട്ട് സത്യമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വരാം. പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ ഞാന്‍ ഇച്ഛിക്കുകയില്ലല്ലോ? അങ്ങനെയാണെങ്കില്‍ അല്ലാഹുവിനോട് എല്ലാവരും കൂടി പ്രാര്‍ത്ഥിച്ചപേക്ഷിച്ചു എന്നു സങ്കല്‍പ്പിക്കുക. അല്ലാഹു നേരത്തെ എഴുതി വെച്ചതു മായ്ക്കുമോ? മാറ്റിയെഴുതുമോ? അങ്ങനെ മാറ്റിയെഴുതിയാല്‍ അല്ലാഹുവിന്റെ മുന്നറിവ് ശരിയാകുമോ? അതു തെറ്റിപ്പോകില്ലേ? സര്‍വ്വജ്ഞാനം അതോടെ വെള്ളത്തിലാകും ! അപ്പോള്‍ പ്രാര്‍ത്ഥന എന്നത് വെറും പാഴ്വേലയാണെന്നു വ്യക്തമായി. പ്രാര്‍ത്ഥന കോണ്ട് ഒരു കാര്യവും മാറ്റി വിധിക്കാന്‍ അല്ലാഹുവിനാകില്ല. അഥവാ മാറ്റി വിധിച്ചാലോ? അതോടെ അല്ലാഹു സര്‍വ്വജ്ഞാനിയല്ലാതാകും !

മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല.

ഇനി നമുക്കു വിഷയത്തിലേക്കു വരാം. കുര്‍ ആനില്‍ ഇതു മാത്രമാണോ വൈരുദ്ധ്യം?

ഞാന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം എങ്ങനെയാണു നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ ചെത്തിപ്പാകമാക്കിയതെന്നു നാം കണ്ടു. നരകത്തില്‍ കാഞ്ഞിരക്കായ അല്ലാതെ മറ്റൊന്നും ആഹാരമായി ലഭിക്കില്ല; എന്ന് ഒരിടത്തും , നരകത്തില്‍ കാട്ടു ചേന മാത്രമേ തിന്നാന്‍ കിട്ടൂ എന്നു മറ്റൊരിടത്തും, നരകത്തില്‍ നിങ്ങള്‍ക്ക് ഉമ്മത്തും കായ തിന്നാന്‍ തരും എന്നു വേറൊരിടത്തും പറയുന്നു. [അറേബ്യന്‍ സാധനങ്ങള്‍ക്കു പകരം അല്പം കേരള ടച്ച് വരുത്തി എന്നേയുള്ളു]

ഈ പറഞ്ഞതില്‍ വൈരുദ്ധ്യമുണ്ടെന്നു യുക്തിവാദികള്‍ക്കു തോന്നുന്നു. എന്നാല്‍ വിശ്വാസി പറയുന്നത് കാഞ്ഞിരക്കായയുടെ കയ്പും കാട്ടു ചേനയുടെ ചൊറിയും ഉമ്മത്തുംകായുടെ വിഷവും ചേര്‍ന്ന വേറൊരു സാധനമാണത്, അതിനാല്‍ വൈരുദ്ധ്യമില്ല എന്ന് ! നരകക്കാര്യമായതിനാല്‍ മനുഷ്യര്‍ക്കു മനസ്സിലാവുകയില്ലെന്നും !

അല്ലാഹുവിന് ആ കാര്യം ഇങ്ങനെ പറയാമായിരുന്നു : “നിങ്ങള്‍ക്ക് നരകത്തില്‍ കാഞ്ഞിരക്കായയും ഉമ്മത്തും കായയും കാട്ടു ചേനയുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടുകയില്ല.”

എങ്കില്‍ ആരും വൈരുദ്ധ്യം ആരോപിക്കുമായിരുന്നില്ല.

ഏതായാലും കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി. ഒപ്പം മറ്റൊന്നു കൂടി മനസ്സിലായി; വൈരുദ്ധ്യം എന്നൊരു സംഗതി പ്രപഞ്ചത്തിലേയില്ല. നിഘണ്ടുവില്‍നിന്നും ആ പദം തന്നെ ഇനി എടുത്തു മാറ്റാം. വൈരുദ്ധ്യമില്ലായ്മയാണു ഒരു ഗ്രന്ഥത്തിന്റെ ദൈവീകതയ്ക്കു നിദാനമെങ്കില്‍ ദുനിയാവിലുള്ള എല്ലാ പുസ്തകങ്ങളും ദൈവീകമാണെന്ന് നിസ്സംശയം ഇനി പറയാം ! ഞാനും വെല്ലു വിളിക്കുന്നു. ഞാന്‍ എഴുതുന്നതൊക്കെ ദൈവീകമാണ് എന്തുകൊണ്ടെന്നാല്‍ അതില്‍ നിങ്ങള്‍ക്കു യാതൊരു വൈരുദ്ധ്യവും കാണാന്‍ സാധ്യമല്ല. . നിങ്ങള്‍ അങ്ങനെയൊരെണ്ണം കാണിച്ചു തന്നാല്‍ നിഷ്പ്രയാസം അതു ഞാന്‍ ചെത്തി ശരിപ്പെടുത്തിക്കാണിക്കാം !

Wednesday, October 6, 2010

യുക്തിവാദി സംഘം നിലമ്പൂരില്‍ നടത്തിയ ‘ഇരകളുടെ സംഗമം’ പരിപാടിയില്‍നിന്ന്-




സദസ്സ്.
















പ്രശസ്ത നാടക കൃത്ത് പി എം ആന്റണിയുടെ ഉദ്ഘാടനപ്രസംഗം.















വേദി.

Sunday, October 3, 2010

കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍

ഒരു കഥ പറയാം:-
ഒരാള്‍ക്ക് പ്രിയപ്പെട്ടവനായി ഒരു മകന്‍ മാത്രമേ ഉണ്ടായരന്നുള്ളു. ഒരു ദിവസം മകന്‍ കളിക്കുന്നതിനിടെ മറ്റൊരു കുട്ടിയുമായി കൂട്ടിമുട്ടി ബോധക്ഷയം വന്നു. അച്ഛന്‍ അതു കണ്ട് അലറി വിളിച്ചു: “എന്റെ മോന്‍ മരിച്ചേ ! ” ആളുകള്‍ ഓടിക്കൂടി അയാളെ ആശ്വസിപ്പിച്ചു. “ഒന്നും പറ്റിയിട്ടില്ല, നമുക്ക് ആശുപത്രിയില്‍ കൊണ്ടു പോകാം “ . അവര്‍ പറഞ്ഞു. “ഇല്ല; എന്റെ മോന്‍ മരിച്ചേ !” അയാള്‍ വീണ്ടും അലറി വിളിച്ചു . ആളുകള്‍ അവനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. അച്ഛനും പോയി. ഡോക്ടര്‍ പരിശോധിച്ച ശേഷം പറഞ്ഞു. “കുഴപ്പമൊന്നുമില്ല, കുറച്ചു കഴിയുമ്പോള്‍ ശരിയാകും. ” അതൊന്നും ആ അച്ഛനു ബോധ്യം വന്നില്ല. അയാള്‍ വിളിച്ചു കൂവി “ ഇല്ല, ഡോക്ടര്‍ എന്നെ ആശ്വസിപ്പിക്കാന്‍ കള്ളം പറയുകയാണ്. എന്റെ മോന്‍ മരിച്ചേ ...”
ഡോക്ടര്‍ അയാളുടെ കയ്യു പിടിച്ച് മകന്റെ ഹൃദയമിഡിപ്പും, ശരീരോഷമാവുമൊക്കെ ബോധ്യപ്പെടുത്താന്‍ നോക്കി. “ഇല്ല, ഡോക്ടര്‍ നുണ പറയുകയാണേ, എന്റെ മോന്‍ മരിച്ചിരിക്കുന്നു ” അയാള്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ഇയാളെ കാര്യം ബോധ്യപ്പെടുത്താന്‍ ഇനി എന്തു ചെയ്യും? ഡോക്ടര്‍ ആലോചിച്ചു. അദ്ദേഹം അയാളെ മോര്‍ച്ചറിയിലേക്കു കൊണ്ടു പോയി. അവിടെ മരിച്ചു കിടക്കുന്ന കുട്ടിയുടെ ശരീരത്തില്‍ തൊടുവിച്ചു വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിച്ചു. അതും ഫലിച്ചില്ല. അപ്പൊഴും അയാള്‍ പഴയതുപോലെ അലറി വിളിക്കുകയായിരുന്നു. ഡോക്ടര്‍ ഒരു ബ്ലേഡ് കൊണ്ടു വന്ന് മോര്‍ച്ചറിയിലെ ശവത്തിന്‍റെ വിരലില്‍ ഒരു മുറിവുണ്ടാക്കി കാണിച്ചു. രക്തം വരുന്നുണ്ടോ എന്നു നോക്കാന്‍ പറഞ്ഞു. ഇല്ല എന്നയാള്‍ സമ്മതിച്ചു. പിന്നീട് അയാളുടെ മകന്റെ വിരലിലും അതേ പോലെ ഒരു മുറിവുണ്ടാക്കി ചോര വരുന്നതു കാണിച്ചുകൊണ്ട് ഡോക്ടര്‍ ചോദിച്ചു “ ഇപ്പോള്‍ കാര്യം മനസ്സിലായോ? ” അയാള്‍ കരഞ്ഞു വിളിച്ചു കൊണ്ടു പറഞ്ഞു “ മരിച്ചാലും ചോര വരുമെന്നു മനസ്സിലായേ ... എന്റെ മോന്‍ മരിച്ചേ.. !”
--------
ഈ കഥ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം നമ്മുടെ സി കെ ലതീഫിന്റെ ബ്ലോഗില്‍ ഞാനിട്ട കമന്റിന് അദ്ദേഹം നല്‍കിയ മറുപടി യാണ്. കുര്‍ ആന്‍ ദൈവികമാണെന്നതിനു തെളിവായി കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്ന അവകാശവാദമായിരുന്നു പോസ്റ്റിലെ വിഷയം. കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഒരു ലളിതമായ ഉദാഹരണം ചൂണ്ടിക്കാണിച്ചിരുന്നു. ആ കമന്റും ലതീഫിന്റെ മറുപടിയും ഇതാ :-

ea jabbar പറഞ്ഞു...
കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യങ്ങളല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളു.
ഒരു ഉദാഹരണം മാത്രം പറയാം:-
നരകവാസികള്‍ക്ക് എന്താണു ഭക്ഷണം ?
കുര്‍ ആന്‍ മൂന്നു വിധത്തില്‍ പരസ്പരവിരുദ്ധമായി പ്രസ്താവിക്കുന്നതു നോക്കൂ:-
لَّيْسَ لَهُمْ طَعَامٌ إِلاَّ مِن ضَرِيعٍ
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല. 88-6
(No food for them) in those abysmal pits (save bitter thorn fruit) the shabraq plant which grows in the roads of Mecca, which is eaten by camels when it is soft but when it is hard it becomes like the claws of cats.
وَلاَ طَعَامٌ إِلاَّ مِنْ غِسْلِينٍ
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. 69-36
(Nor any food) in the Fire (save filth) that which spills from the bellies and skins of the people of the Fire of puss, blood and fluids
فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും. 37-66
(And lo! They) i.e. the people of Mecca as well as all the disbelievers (verily must eat thereof) of the tree of Zaqqum, (and fill (their) bellies therewith) and fill their bellies of it.

CKLatheef പറഞ്ഞു...
ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്നാണെങ്കില്‍ എന്നാല്‍ കണ്ടിട്ടുതന്നെ കാര്യം എന്ന് പ്രഖ്യാപിച്ച് ചില സൂക്തങ്ങളിലില്‍ വൈരുദ്ധ്യം ആരോപിക്കാറുണ്ട് ഖുര്‍ആന്‍ വിമര്‍ശകര്‍. മുന്‍കൂറായി ഇസ്‌ലാമിന്റെ വക്താക്കള്‍ അത് വ്യാഖ്യാനിച്ച് ഒപ്പിക്കുകയാണ് എന്ന ജാമ്യവും എടുക്കും. പലതും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചൂണ്ടികാണിക്കുന്ന സൂക്തങ്ങള്‍ തന്നെയായിരിക്കും. അതിലൊന്നാണ് ജബ്ബാര്‍ മാഷ് ഇവിടെ നല്‍കിയിരിക്കുന്നത്.

വൈരുദ്ധ്യമെന്ന് പറയുന്ന വസ്തുകള്‍ ഒന്ന് ഭക്ഷണമായി നല്‍കുന്നതും മറ്റേത് പാനീയവുമാണ് ആ നിലക്ക് തന്നെ അതില്‍ വൈരുദ്ധ്യമില്ല. മൗദൂദിയുടെ വ്യഖ്യാനം കൂടി കാണുക.

'നരകവാസികള്‍ക്കു തിന്നാനായി `സഖൂം` നല്‍കപ്പെടുമെന്നാണ് ഖുര്‍ആന്‍ ചിലയിടത്ത് പ്രസ്താവിച്ചിട്ടുള്ളത്. ചിലയിടത്തു പറഞ്ഞിട്ടുള്ളത് അവര്‍ക്ക് غِسْلِين (വ്രണങ്ങളില്‍നിന്നുള്ള ദുര്‍നീര്) അല്ലാതെ മറ്റൊന്നും ഭുജിക്കാന്‍ കൊടുക്കില്ലെന്നാണ്. മുള്ളുള്ള ഉണക്കപ്പുല്ലല്ലാതൊന്നും അവര്‍ക്ക് ഭക്ഷിക്കാനുണ്ടാവില്ല എന്നാണ് ഇവിടെ പറയുന്നത്. ഈ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യമൊന്നുമില്ല. അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

വളരെ ചെറിയ ഒരു വ്യവഹാരത്തില്‍ പോലും വിധിയില്‍ വരുത്തുന്ന വൈരുദ്ധ്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നല്ലോ. എന്നിരിക്കെ അതി സങ്കീര്‍ണമായ അനിന്തരാവകാശ നിയമങ്ങളും സാമൂഹിക സാമ്പത്തിക നിയമങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥത്തില്‍ അതുമായിബന്ധപ്പെട്ട അബദ്ധങ്ങളുടെ കൂമ്പാരം കാണപ്പെടേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം നിസ്സാര പദപ്രയോഗങ്ങളെയും മറ്റും വൈരുദ്ധ്യമായി പൊക്കികാണിക്കേണ്ടി വരുന്നത്.


CKLatheef പറഞ്ഞു...
ഇത്രയൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കപ്പെട്ടിട്ടും അത് അവഗണിച്ചുകൊണ്ട് യുക്തിയോ ചിന്തയോ ഉപയോഗിക്കാതെ അഹങ്കാര പൂര്‍വം സത്യത്തെ നിഷേധിക്കുന്നവരുടെ ശിക്ഷകളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് സൂചിപ്പിച്ചത്. ഈ സൂക്തങ്ങള്‍ പോലും നിഷേധിക്കാനുള്ള തെളിവാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.

---------------
ഇവിടെ രണ്ടു സൂക്തങ്ങളിലും طَعَامٌ ഭക്ഷണം എന്ന വാക്കു തന്നെയാണുള്ളത്. എന്നിട്ടും ലതീഫ് പറയുന്നത് ഒന്നു കട്ടിയാഹാരവും മറ്റേതു പാനീയവുമാണെന്നാണ്! നരകവാസികളുടെ ചോരയും ചലവും വിസര്‍ജ്ജ്യങ്ങളുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടില്ല എന്നൊരിടത്തും ضَرِيعല്‍നിന്നല്ലാതെ [ മക്കയിലെ റോഡരികില്‍ വളരുന്ന ഒരു തരം വിഷവൃക്ഷത്തിന്റെ കയ്പ്പുള്ള മുള്ളന്‍ പഴം] മറ്റൊന്നും തിന്നാന്‍ തരില്ലെന്നു മറ്റൊരിടത്തും
ٱلزَّقُّومِ [അറേബ്യന്‍ മരുഭൂമിയില്‍ ചെയ്താന്‍ തല പോലെ കാണപ്പെട്ടിരുന്ന ഒരു മരം] വൃക്ഷത്തില്‍ നിന്നല്ലാതെ തിന്നാനുണ്ടാവില്ല എന്നു വേറൊരു സ്ഥലത്തും പറയുന്നതില്‍ വ്യക്തവും പ്രകടവുമായ വൈരുദ്ധ്യം കാണാം. ഏതു മന്ദബുദ്ധിക്കും ഇതു വൈരുദ്ധ്യമാണെന്നു ബോധ്യപ്പെടും.

മൌദൂദി ഇവിടെ അദ്ദേഹത്തിന്റെ ഊഹം മാത്രമാണ് അവതരിപ്പിക്കുന്നത്.
അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

കുര്‍ ആനില്‍ പറഞ്ഞതിന്റെ അര്‍ത്ഥം തോന്നുമ്പോലെ മൌദൂദിക്കും ലതീഫിനുമൊക്കെ ഊഹിക്കാം. ഞാന്‍ ചരിത്ര വസ്തുതകളുടെ പിന്‍ബലത്തില്‍ ഊഹിച്ചു പറഞ്ഞത് വലിയ ക്രിമിനല്‍ കുറ്റമാണെന്നു വാദിച്ചവര്‍ ഈ ഊഹത്തെകുറിച്ചെന്തു പറയുന്നു? ഇവിടെ ദൈവത്തിന്റെ തെറ്റു തിരുത്താന്‍ ഊഹത്തെ ആശ്രയിക്കേണ്ടി വന്ന ഗതികേടിനെകുറിച്ചെന്തു പറയുന്നു?

വൈരുദ്ധ്യമില്ലായ്മ ദൈവീകതയ്ക്കു ദൃഷ്ടാന്തമായി അവതരിപ്പിക്കുന്ന ലതീഫ് സ്വന്തം ലൊട്ടു ലൊടുക്കു വ്യാഖ്യാനം കൊണ്ട് വൈരുദ്ധ്യം വൈരുദ്ധ്യമല്ല എന്നങ്ങു പ്രഖ്യാപിച്ചു കൊണ്ടാണ് ദൈവത്തിന്റെ രക്ഷക്കെത്തുന്നത്. ഇതാണു വിശ്വാസികളുടെ ഒരു രീതി. തങ്ങള്‍ അള്ളിപ്പിടിച്ചിരിക്കുന്ന മൂഡ വിശ്വാസത്തെ എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കാനല്ലാതെ അതിലെ അശാസ്ത്രീയതയോ വിരോധാഭാസമോ എത്ര പ്രകടമായി കണ്ടാലും വിശ്വാസം വിടാന്‍ അവര്‍ ഒരുക്കമല്ല. ആറാം നൂറ്റാണ്ടില്‍ ഉണ്ടാക്കി വെച്ച കുട്ടിച്ചെരുപ്പിനു പാകമാക്കാന്‍ അവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പെരുംകാല്‍ ചെത്തിച്ചെറുതാക്കുകയാണ്. !!

ഇനി കുര്‍ ആനിലെ മറ്റൊരു വൈരുദ്ധ്യം മൌദൂദിയും കൂട്ടരും എങ്ങനെ ഒപ്പിച്ചെടുത്തു എന്നതിനുള്ള ഒരു ഉദാഹരണം പഴയ ഒരു പോസ്റ്റില്‍ നിന്നും ഉദ്ധരിക്കാം :-
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ ‍. വാള്യം 4. പേജ് 409)

6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.

അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി! ”
----
വിശ്വാസം ശരിയെന്നങ്ങ് ഉറപ്പിച്ച ശേഷം അതിനൊപ്പിച്ചു മറ്റെല്ലാം വളച്ചു മറിക്കുന്ന അന്ധവിശ്വാസികളോട് ആശയ പരമായ സംവാദം നടത്തുന്നത് പാഴ്വേലയാണെന്നു ഞാന്‍ മുമ്പേ മനസ്സിലാക്കിയ കാര്യമാണ്. എങ്കിലും ഇത്തരം മൂഡവിശ്വാസികള്‍ക്കിടയില്‍ ജീവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും ചിന്താശീലരും സംശയാലുക്കളുമായ അത്തരക്കാര്‍ക്കു പ്രയോജനപ്പെടും എന്നതിനാല്‍ മാത്രമാണു സംവാദങ്ങള്‍ തുടരുന്നത്.

Saturday, October 2, 2010

ലൌ ജിഹാദ് ; ഇങ്ങനെയും !

എന്റെ നാട്ടില്‍ നടന്ന ഒരു ‘ലൌ [വിരുദ്ധ ]ജിഹാദി‘ന്റെ കഥയാണിത്.

ഒരു പാവപ്പെട്ട ഹിന്ദു യുവാവ് അയല്‍ക്കാരിയായ മുസ്ലിം പെണ്‍ കുട്ടിയുമായി അടുപ്പത്തിലായിരുന്നു. അതറിഞ്ഞ വീട്ടുകാര്‍ അവനെ ഭീഷണിപ്പെടുത്തി അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ബന്ധമുണ്ടെന്നു സംശയിച്ചതിനാലാണത്രെ ഇന്നലെ ആ യുവാവിനെ അതിക്രൂരമായി നടു റോട്ടില്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിക്കുകയും നാട്ടുകാര്‍ നോക്കി നില്‍ക്കെ നഗ്നനാക്കി തെരുവില്‍ നടത്തികുകയും ചെയ്തു. പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചപ്പോള്‍ ഓടി പുഴയില്‍ ചാടി നീന്തി അക്കരെ പറ്റിയ യുവാവിനെ ഇരുപതോളം ഇസ്ലാം സംരക്ഷക സേനക്കാര്‍ വളഞ്ഞിട്ടു പിടിച്ചു കൈകാര്യം ചെയ്തു. നാട്ടില്‍ നിയമം കയ്യിലെടുക്കാനും സദാചാരം നടപ്പാക്കാനും ഈ കൂട്ടര്‍ക്കാരാണധികാരം നല്‍കിയത്? പോലീസ് വേണ്ട രീതിയിലല്ല പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന സംശയവുമുണ്ട്.

ഇന്നത്തെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത താഴെ:-

യുവാവിനെ നടുറോഡിലൂടെ നടത്തി കെട്ടിയിട്ടു മര്‍ദ്ദിച്ചു; രണ്ട്‌പേര്‍ അറസ്റ്റില്‍

മഞ്ചേരി: യുവാവിനെ സംഘം ചേര്‍ന്ന് പട്ടാപ്പകല്‍ നടുറോഡിലൂടെ നടത്തി വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി.

കടമ്പോട്ട് മഞ്ചേരിപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ ബിജു(25)വിനെ മര്‍ദ്ദിച്ചതായാണ് പരാതി. ദേഹമാസകലം പരിക്കുകളോടെ ഇയാളെ മഞ്ചേരി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കപ്പിക്കുഴി അലവിക്കുട്ടി(48), സമിര്‍(27) എന്നിവരെ പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തു.

കടമ്പോട്ട് ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനായ ബിജുവിന് നാട്ടില്‍ ഒരു പെണ്‍കുട്ടിയുമായുണ്ടായ പ്രണയ ബന്ധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചികിത്സയില്‍ കഴിയുന്ന ബിജു പറയുന്നതിപ്രകാരമാണ്.

പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞദിവസം പൂര്‍വ്വവിദ്യാര്‍ഥികളുടെ സ്‌പോര്‍ടസ് മത്സരത്തില്‍ പങ്കെടുത്ത്മടങ്ങവേ കടമ്പോടുവെച്ച് ഉച്ചയ്ക്ക് 1.30ന് രണ്ട്‌പേര്‍ സെക്കിളിലെത്തി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. അവിടെ നിന്ന് കടലുണ്ടിപ്പുഴയില്‍ ചാടിരക്ഷപ്പെട്ട് പയ്യനാട് മുക്കം ചുണ്ടവണ്ണയില്‍ എത്തിയപ്പോള്‍ എട്ടുബൈക്കുകളിലായി എത്തിയ സംഘം അവിടെ നിര്‍ത്തിയിരുന്ന ഓട്ടോയില്‍ കയറ്റിയിരുത്തി മര്‍ദ്ദിച്ചു. സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നു. പിന്നീട് മൂന്നുകിലോമീറ്റര്‍ ദൂരെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഷര്‍ട്ടും മറ്റും ഊരി മാറ്റി കൈകള്‍ പിന്നില്‍ ചേര്‍ത്തുകെട്ടി ഒന്നരക്കിലോമീറ്ററോളം നടത്തി. തെക്കേക്കരയില്‍ വൈദ്യുതി തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്നും മര്‍ദ്ദിച്ചു. ഒടുവില്‍ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തിയാണ് അഴിച്ചുവിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഇതുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗര്‍ ഇട്ട പോസ്റ്റ് കൂടി കാണുക



MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.