Saturday, December 26, 2009

അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !

ഹിജഡകള്‍ക്ക് പാകിസ്താനില്‍ പ്രത്യേക പദവി.

കറാച്ചി: ഹിജഡകളെ പ്രത്യേക ലിംഗക്കാരായി പരിഗണിക്കണമെന്ന് പാകിസ്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രത്യേക പദവി വ്യക്തമാക്കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവര്‍ക്കു അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹിജഡകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്.
പാകിസ്താനില്‍ മൂന്നു ലക്ഷത്തോളം ഹിജഡകളുള്ളതായാണു കണക്ക്. വിവാഹവേളകളിലും ഉത്സവങ്ങളിലും നൃത്തമാടിയും യാചിച്ചുമാണ് ഇവരിലേറെയും ജീവിതം പുലര്‍ത്തുന്നത്. സമൂഹത്തില്‍ വ്യക്തിത്വവും അംഗീകാരവും നല്‍കുന്നതാണ് കോടതി വിധിയെന്ന് ഹിജഡ അസോസിയേഷന്‍ വ്യക്തമാക്കി. പുരുഷന്‍ സ്ത്രീ എന്നിവര്‍ക്കൊപ്പം ‘മറ്റുള്ളവര്‍ ’എന്ന പദവി കൂടി വോട്ടര്‍ പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലും ചേര്‍ക്കാമെന്ന് ഹിജഡകള്‍ക്ക് ഈയിടെ ഇന്ത്യ ഉറപ്പു നല്‍കിയിരുന്നു.

മാധ്യമം 27-12-09.

--------------------------
പാകിസ്താന്‍ കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു.
അവിടെ ഇസ്ലാമിക നിയമങ്ങളാണല്ലോ നിലവിലുള്ളത്. ഇസ്ലാമില്‍ ഏതു കിതാബിലാണ് മേല്പറഞ്ഞ കാര്യമുള്ളത്? സ്ത്രീയും പുരുഷനും മാത്രമേ ദൈവത്തിന്റെ സൃഷ്ടിപ്പിലുള്ളു എന്നാണല്ലോ നമ്മുടെ സദാചാരക്കാരൊക്കെ പറയുന്നത്. സ്വവര്‍ഗ്ഗ രതിയുടെ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ ഇസ്ലാമിസ്റ്റുകളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഹിജഡകള്‍ക്ക് ഇസ്ലാമില്‍ എത്രയാണ് അനന്തരാവകാശവിഹിതം? അവരുടെ സാക്ഷ്യത്തിന്റെ മൂല്യം എത്ര? ആരും പ്രതികരിച്ചില്ല. എനിക്കു മറുപടി പറയാന്‍ മാത്രം ബ്ലോഗിലെത്തിയവരൊക്കെ പതുക്കെ മുങ്ങുകയാണുണ്ടായത്. സ്ത്രീക്കു പകുതിയും പുരുഷന് ഇരട്ടിയും എന്ന നിയമം കടുത്ത ലിംഗവിവേചനമാണെന്ന കാര്യത്തില്‍ ചിന്താശേഷി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. ദൈവം ലിംഗമില്ലാതെ സൃഷ്ടിച്ച മനുഷ്യര്‍ക്കുള്ള അവകാശത്തെ പറ്റി ഒരു ദൈവീക കിതാബിലും ഒന്നും ഉരിയാടിക്കാണുന്നുമില്ല. സര്‍വ്വ സമ്പൂര്‍ണ സമഗ്ര മതമായ ഇസ്ലാമില്‍ എല്ലാ കാര്യങ്ങള്‍കും പരിഹാരം ഉണ്ടായിരിക്കണമല്ലോ പാകിസ്താനിലെ കോടതി ഇങ്ങനെയൊരു നിര്‍ദേശം വെച്ചത് എന്തു മാനദണ്ഡമനുസരിച്ചാണ്? ദൈവം ഇക്കാര്യത്തില്‍ എന്താണുദ്ദേശിക്കുന്നതെന്നറിയാന്‍ എന്താണു മാര്‍ഗ്ഗം? അദ്ദേഹം ഇപ്പോള്‍ വെളിപാടു പരിപാടി നിര്‍ത്തിയിരിക്കുകയാണല്ലോ. ജിബ്രീല്‍ പെന്‍ഷനും വാങ്ങി വെറുതെ യിരിക്കുകയല്ലേ!
മനുഷ്യന്റെ പ്രശ്നങ്ങള്‍ യുക്തിയുപയോഗിച്ചാണു പരിഹരിക്കേണ്ടതെന്ന് ഞങ്ങള്‍ യുക്തിവാദികള്‍ പറയുമ്പോള്‍ ഇസ്ലാം വക്താക്കള്‍ വാദിക്കാറുള്ളത് മനുഷ്യനതിനുള്ള കഴിവില്ല. എല്ലാം ദൈവം പറഞ്ഞു തരുന്നതനുസരിച്ചേ തീരുമാനിക്കാവൂ എന്നാണ്. ഇക്കാലത്തെ മനുഷ്യര്‍ക്ക് ആവശ്യമുള്ള യാതൊന്നും ദൈവത്തിന്റെ വെളിപാടു കിതാബിലില്ല. ഉള്ളതൊക്കെ പ്രാകൃത കാലത്തെ ഗോത്ര ജീവിതത്തിനു വേണ്ടതു മാത്രം. [ബലാത്സംഗത്തിനു ശിക്ഷയെന്ത് എന്ന പ്രശ്നം പറഞ്ഞപ്പോള്‍ നമ്മുടെ ഇസ്ലാം വിചാരക്കാര്‍ പറഞ്ഞത് നബിയുടെ കാലത്ത് ഒരു ബലാത്സംഗവും നടക്കാത്തതു കാരണം ആ പ്രശ്നം അല്ലാഹുവിന്റെ കിതാബില്‍ വന്നില്ല എന്നാണ്. നബിയുടെ കാലത്ത് ഹിജഡകളില്ലാത്തതുകൊണ്ടായിരിക്കും അവരുടെ സ്വത്തവകാശം പോലുള്ള കാര്യങ്ങള്‍ ദൈവം മറന്നു പോയത്. ] പാകിസ്താനില്‍ മാത്രം മൂന്നു ലക്ഷം ഹിജഡകളുണ്ടു പോല്‍ !
അപ്പോള്‍ നാം എന്തു മാനദണ്ഡപ്രകാരം തീരുമാനങ്ങള്‍ എടുക്കണം? യുക്തി മതിയോ? അതോ അല്ലാഹു ഇനിയും ഒരു പ്രവാചകനെ ഇറക്കി പ്രശ്നം പരിഹരിക്കുമോ?

Monday, December 21, 2009

രണ്ടു മാതൃകാ വിവാഹങ്ങള്‍ !

രണ്ടു മാതൃകാ വിവാഹങ്ങള്‍ !


DYFI കേന്ദ്ര കമ്മിറ്റി അംഗം പി സാജിതയും വയനാട് ജില്ലാ സെക്രട്ടരി എം മധുവും തമ്മില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്നലെ വിവാഹിതരായി. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹം റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ലളിതവും മാതൃകാപരവുമായ ഈ വിവാഹച്ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സഖാക്കളും വധൂവരന്മാരുടെ ബന്ധുക്കളും പങ്കെടുത്തു.
സ്വതന്ത്ര ചിന്തകയായ സാജിത അധ്യാപികയാണ്. മലപ്പുറത്തിനടുത്ത് കുറുവ വറ്റലൂര്‍ സ്വദേശിയായ സാജിതയുടേത് ഒരു സാധാരണ കുടുംബം. മതവിശ്വാസികളായ കുടുംബാംഗങ്ങള്‍‍ക്ക് പള്ളി മഹല്ലുകാരുടെ വിലക്കും ഭീഷണിയും ഉള്ളതായി അറിയാന്‍ കഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ വെല്ലു വിളിച്ചുകൊണ്ട് ആദര്‍ശ ജീവിതത്തിലേക്കു പ്രവേശിക്കുന്ന എന്റെ പ്രിയ സോദരിക്കും കൂട്ടുകാരനും മംഗളാശംസകള്‍ നേരുന്നു.


DYFI മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി പി റജീനയും കൂറ്റനാട് സ്വദേശിയും യുക്തിവാദിയുമായ പി വി റഫീഖും തമ്മിലുള്ള വിവാഹവും ഇന്നലെ മഞ്ചേരി ശ്രീ സുമാ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. മതാചാരങ്ങളില്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഈ വിവാഹവും. സഖാക്കളും ബന്ധുക്കളും പങ്കെടുത്തു.
ഈ മാതൃകാ ദമ്പതികള്‍ക്കും വിപ്ലവാശംസകള്‍ !

Wednesday, December 16, 2009

ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു !


ജബ്ബാര്‍ മാഷെ ബ്ലോഗില്‍ നമുക്കെല്ലാം സുപരിചിതനാണ്. യുക്തിവാദി സംഘത്തിന്റെ ഒരു സമുന്നത നേതാവ് കൂടിയാണദ്ദേഹം. സ്വയം അവകാശപെടുന്നതനുസരിച്ച് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ച് യുക്തിവാദി സംഘത്തില്‍ ചേര്‍ന്നതാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ചത് എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധമായി അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ നാമെല്ലാവരും വായിക്കാറുമുണ്ട്.

അദ്ദേഹത്തിന്റെ ശൈലിയില്‍ അത്പം വിയോജിപ്പുണ്ടെങ്കിലും, തീര്‍ച്ചയായും, അദ്ദേഹം അങ്ങിനെയായിതീരാനുള്ള കാരണങ്ങളെ മുഖവിലക്കെടുക്കേണ്ടതും അതില്‍ വല്ല സത്യാവസ്ഥയുമുണ്ടെങ്കില്‍ ഗൌരവതരമായി കാണേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കുമെല്ലാം ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം ബോധ്യമാവേണ്ടതുണ്ട്.

പ്രധാനമായും അദ്ദേഹം ഇതിന് നിരത്തുന്ന കാരണങ്ങളില്‍ ഒന്ന് ഇസ് ലാമിന്റെ പ്രചാരമാണ്. ഇസ് ലാം പ്രചരിച്ചത് അതിക്രൂരവും പൈശാചികവുമായ വംശഹത്യകള്‍ നടത്തിക്കൊണ്ടാണെന്നാണ് ഖുര്‍ ആനും ഹദീസും(പ്രവാചക വചനം) എല്ലാം അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകള്‍ നിരത്തുന്നു. ഇത്തരത്തിലാണ് ഇസ് ലാം പ്രചരിച്ചതെങ്കില്‍, യാതൊരു സംശയവുമില്ലാത്തവിധം, വളരെ തെറ്റായ കാര്യം തന്നെയാണത്. പ്രവാചകന്റെ വിവാഹങ്ങളാണ് മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.

ഇതിന്റെ സത്യവാസ്തകള്‍ അറിയാവുന്നത് കൊണ്ടോ മറ്റോ വിശ്വാസികളായ പലരും അദ്ദേഹത്തിന്റെ വാദങ്ങളെ കാര്യമായി പരിഗാണിക്കാറോ അതിന് മറുപടി പറയാറൊ ഇല്ല. എനിക്ക് പോലും പലപ്പോഴും തോന്നിയത് മന:പൂര്‍വ്വമായി അദ്ദേഹം ഇല്ലാത്ത കാര്യങ്ങള്‍ ചമച്ച് അതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് എന്നാണ്.
ജബ്ബാര്‍ മാഷിന്റെ ശൈലി എന്ത് തന്നെയായാലും, ആരോപണങ്ങളെ ഗൌരവമായി തന്നെ എടുത്ത് കൊണ്ട്, വാദങ്ങള്‍ക്ക് സത്യന്ധമായ രീതിയില്‍ മറുപടി നല്‍കാനുള്ള ശ്രമത്തിലാണ് സി.കെ ലത്തീഫ് എന്ന പുതു ബ്ലോഗര്‍.

------------------------------------------------------------------------------------------------------
എന്റെ ബ്ലോഗില്‍ നിന്നും വിട പറഞ്ഞു പോയ ‘ചിന്തകന്‍ ’
 തന്റെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത
“ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?”
എന്ന പോസ്റ്റില്‍ നിന്നാണു മേല്‍ ഉദ്ധരിച്ചിട്ടുള്ള ത്.
സി കെ ലതീഫും ഇപ്പോള്‍ സ്വന്തം ബ്ലോഗില്‍ എനിക്കു മറുപടി എഴുതുന്നുണ്ട്. വളരെ സന്തോഷമുള്ള കാര്യം തന്നെ. ആരോഗ്യകരമായ ഒരു ചര്‍ച്ച സ്വാഗതാര്‍ഹമാണ്. ഇവിടെ ചിന്തകനും ലതീഫും കൂടി എന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനായി കണ്ടെത്തിയ ഒരു സൂത്രം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഞാന്‍ ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായതിന്റെ പ്രധാന കാരണം പ്രവാചകന്‍ കുറെ കല്യാണം കഴിച്ചതും ഇസ്ലാം യുദ്ധത്തിലൂടെ പ്രചരിക്കപ്പെട്ടു എന്ന ചരിത്രവുമാണത്രേ!
 എന്റെ ബ്ലോഗില്‍ ഇതു വരെ പോസ്റ്റ് ചെയ്ത ലേഖനങ്ങള്‍ സമഗ്രമായി പരിശോധിക്കുന്ന ആര്‍ക്കും ഈ ആരോപണത്തിന്റെ നിരര്‍ത്ഥകത വ്യക്തമാകും. ആക്രമണത്തിലൂടെയാണു മതം പ്രചരിപ്പിച്ചതെന്നു ഞാന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷെ അക്കാരണം കൊണ്ടു മാത്രമാണു ഞാന്‍ മതവിശ്വാസം ഉപേക്ഷിച്ചതെന്ന് പറഞ്ഞിട്ടില്ല. മതവിശ്വാസത്തില്‍ നിന്നും എന്നെ വഴി തിരിച്ചത് ഖുര്‍ ആന്‍ എന്ന “ദൈവീക ഗ്രന്ഥം” ആണെന്നു ഞാന്‍ പലതവണ വ്യക്തമാക്കിയതാണ്.
ഞാന്‍ എന്തുകൊണ്ട് ‘മുസ്ലിം’ അല്ല എന്ന പേരില്‍ എന്റെ ഒരു പുസ്തകം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകത്തില്‍ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളും പരാമര്‍ശിച്ചിട്ടേയില്ല. അതിലെ ഉള്ളടക്കം താഴെ പറയുന്ന ഉപ ശീര്‍ഷകങ്ങളിലായാണു വിവരിച്ചിട്ടുള്ളത്.

വിശ്വാസത്തിന്റെ യുക്തി,
അല്ലാഹു എന്ന ദൈവം,
അല്ലാഹുവിന് അമളി പറ്റി,
കാരുണ്യവാനോ ക്രൂര വിനോദക്കാരനോ?,
ശാസ്ത്ര സത്യങ്ങളും മത വെളിപാടുകളും,
അറബികളുടെ അന്ധവിശ്വാസങ്ങള്‍ ഖുര്‍ ആനിലും ഹദീസിലും,
ശരീ അത്തും ആധുനിക സമൂഹവും,
കൊലപാതകത്തിനു പ്രതിക്രിയ,
കിരാതമായ ശിക്ഷാമുറകള്‍ ,
സ്ത്രീ വെറും ഉപകരണം,
ബലാത്സംഗത്തിനും വ്യഭിചാരത്തിനും നാലു സാക്ഷികള്‍ ,
ലൈംഗിക സദാചാരം ഇസ്ലാമില്‍ ‍,
ഇദ്ദ ; മറ്റൊരു ഗോത്രാചാരം
എന്നിങ്ങനെയാണ്.
ആദ്യമായി കുര്‍ ആന്‍ വായിച്ചപ്പോള്‍ , അതില്‍ വായിച്ച ,യുക്തിക്കു നിരക്കാത്ത വൈരുദ്ധ്യങ്ങളും മൂഡവിശ്വാസങ്ങളും ശാസ്ത്ര വസ്തുതകള്‍ക്കു വിരുദ്ധമായ വിഡ്ഡിത്തങ്ങളും നീതിക്കും മനുഷ്യത്വത്തിനും നിരക്കാത്ത ഗോത്രാചാരങ്ങളും പ്രാകൃതമായ ഗോത്ര സദാചാരവുമൊക്കെയാണ് എന്റെ വിശ്വാസത്തില്‍ കത്തി വെച്ചത്. അക്കാര്യങ്ങളൊക്കെത്തന്നെയാണു ഞാന്‍ ബ്ലോഗിലും ഇതു വരെ എഴുതിക്കൊണ്ടിരുന്നത്.
നബിക്കു കുറെ ഭാര്യമാരുണ്ടായിരുന്നു എന്നത് ഞാന്‍ ഒരു ഗൌരവമുള്ള കാര്യമായി പരിഗണിച്ചിട്ടില്ല. എന്തുകൊണ്ടെന്നാല്‍ അക്കാലത്ത് അതൊന്നും അത്ര വലിയ കാര്യമായിരുന്നില്ല. എന്നാല്‍ ഈ മഹാ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാ ദൈവം മുഹമ്മദിന്റെ ഭാര്യമാരുടെ അടുക്കള‍ വഴക്കു തീര്‍ക്കാനും മറ്റും വെളിപാടിറക്കി എന്നു പറയുന്ന വിഡ്ഡിത്തം എനിക്കുള്‍ക്കൊള്ളാനായില്ല.
അന്യ മതക്കാരെ വെറുക്കാനും കൊല്ലാനുമൊക്കെ പറഞ്ഞത് എല്ലാ കാല‍ത്തേക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങളല്ല എന്നും അത് അക്കാലത്തെ യുദ്ധ സാഹചര്യങ്ങളില്‍ മുഹമ്മദ് സന്ദര്‍ഭാനുസാരം പറഞ്ഞതാണെന്നും മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ലതീഫ് ഇപ്പോള്‍ അതു ബോധ്യപ്പെടുത്താനാണു ബുദ്ധിമുട്ടുന്നത്. പക്ഷെ പ്രശ്നം അതല്ല ലതീഫേ. ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രകാരായ ആ മനുഷ്യര്‍ പരസ്പരം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തപ്പോള്‍ ഈ ദൈവവും അവരോടൊപ്പം ഗോത്രയുദ്ധങ്ങളില്‍ പങ്കു ചേര്‍ന്നു എന്ന കുര്‍ ആനിലെ മണ്ടത്തരമാണു വിശ്വസിക്കാനാവാത്തത്. ഒരു ഞൊടൊയിട കൊണ്ട് ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള സര്‍വ്വശക്തന്‍ മനുഷ്യരോട് കുന്തമെടുത്ത് യുദ്ധം ചെയ്യാനും വാളെടുത്ത് കഴുത്തു വെട്ടാനുമൊക്കെ മെനക്കെട്ടുവെന്ന പരിഹാസ്യവും ബാലിശവുമായ വാദമാണു വിശ്വസിക്കാന്‍ കൊള്ളാത്തത്.
ആ അറബികള്‍ യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് ആക്രമത്തിനു പിരി കയറ്റാനായി പറഞ്ഞ കാര്യങ്ങളൊക്കെ പ്രപഞ്ചം സൃഷ്ടിക്കും മുമ്പെ എഴുതപ്പെട്ട , സര്‍വ്വ കാലപ്രസക്തമായ ദിവ്യ വെളിപാടുകളാണെന്നു പറയുമ്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതൊക്കെ ഇന്നും മുസ്ലിംങ്ങള്‍ പാലിക്കേണ്ട പൊതു നിയമങ്ങളാണെന്നു ധരിക്കാനും അതു വഴി അന്യ മതകരുടെ നേരെ അക്രമത്തിനു പുറപ്പെടാനുമൊക്കെ അതു കാരണമാകും. ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ കണ്ടാല്‍ മതം അര്‍ത്ഥ ശൂന്യമാണെന്നും മതത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷങ്ങളും വൈരാഗ്യങ്ങളുമൊക്കെ ബാലിശമാണെന്നും മനസ്സിലാകും. അത്രയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളു.

Monday, December 14, 2009

ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!

ഇരകളും വേട്ടക്കാരും
14 Dec, 2009
ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം
മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്‌.
ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ
ഒന്നുസൃഷ്‌ടിക്കാന്‍ ശ്രമിച്ച്‌ ദയനീയമായി പരാജയപ്പെട്ട
മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍
ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ
വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ
നിങ്ങള്‍ക്ക്‌ തിരിച്ചറിയാനാകൂ

പി.കെ. അബ്ദുള്‍റഊഫ്‌

കേ രളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട്‌ ഇപ്പോള്‍ ഏതാണ്ട്‌ ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്‌. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ്‌ ഇതിലൂടെ സൃഷ്‌ടിക്കപ്പെട്ടത്‌ എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.

സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്‌, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്‌. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.

കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്‌. ബാബറി മസ്‌ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ്‌ രാഷ്ട്രീയവും ഗുജറാത്ത്‌ കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക്‌ ചാകര സൃഷ്‌ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്‌. അതിന്‌ മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ്‌ വിശേഷങ്ങളിലേക്ക്‌ പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ്‌ കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത്‌ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്‌.

ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട്‌ കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത്‌ പി.ഡി.പി. നേതാവ്‌ അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്‌. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്‌മരിപ്പിച്ച്‌ ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക്‌ പ്രശ്‌നത്തെ എത്തിച്ച്‌ കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത്‌ പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്‌ചകള്‍ കണ്ട്‌ അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്‌തു.

ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ്‌ എന്ന്‌ മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ്‌ കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്‌തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്‌തിത്വം. അടുത്തകാലത്ത്‌ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത്‌ പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്‌. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്‌. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്‌. മുസ്‌ലിം ലീഗ്‌ ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ്‌ ഇഷ്‌ടപ്പെടുന്നത്‌. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്‌ ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്‌ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക്‌ ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ്‌ പ്രധാനം. എങ്കിലും കോണ്‍ഗ്രസ്‌്‌ പ്രസ്ഥാനം ഒരിക്കലും വിസ്‌മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്‌, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്‌ക്കുമെതിരെ നിലകൊണ്ട്‌, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട്‌ സ്‌പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട്‌ പോയിട്ട്‌ കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്‌.എസ്‌., സംഘ്‌പരിവാര്‍ എന്നൊക്കെപ്പറഞ്ഞ്‌ വെറുതെ ഒച്ചവെച്ചതുകൊണ്ട്‌ കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ്‌ എന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്‌തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്‌.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്‌. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ്‌ ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്‌ക്ക്‌ കൊടുക്കുകയാണ്‌ ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്‌തുകൊണ്ട്‌ സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്‌. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്‌ടിക്കാന്‍ ശ്രമിച്ച്‌ ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്‌. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക്‌ തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്‌. പക്ഷേ, അവരെ നാം തിരിച്ചറിയണം.

(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്‌)

[മാതൃഭൂമി ഇന്നു പ്രസിദ്ധീകരിച്ച ലേഖനം ]

Thursday, December 10, 2009

സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

മഹ്മൂദ് മൂടാടി.


ഷാബാനു കേസ് വിധിയെ തുടര്‍ന്ന് ശരീ അത്ത് വിവാദം കത്തിനിന്ന എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ പത്രങ്ങള്‍ ,വിശിഷ്യാ മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പുരോഗമനവാദത്തിന്റെയും സാമൂഹ്യപ്രശ്നമെന്ന നിലയില്‍ ഇടപെട്ടു. തതനുസൃതമായി വാര്‍ത്തകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി സ്ത്രീപക്ഷ നിലപാടെടുത്തപ്പോള്‍ കേരളത്തിലെ ശിഹാബ് തങ്ങളും മരുമക്കളും ഉള്‍ക്കൊള്ളുന്ന തീവ്ര യാഥാസ്ഥിതിക മതപ്രസ്ഥാനങ്ങളും വ്യക്തികളും അതി രൂക്ഷമായാണു മേല്പറഞ്ഞ പത്രങ്ങളോടും പ്രസ്ഥാനങ്ങളോടും പെരുമാറിയത്. പ്രതിഷേധത്തിന്റെ മൂര്‍ച്ച ഈ പത്രങ്ങളുടെ സംഘടിതമായ ബഹിഷ്കരണം വരെ വൈകാരികപ്പെട്ടു. മാതൃഭൂമിക്കും ദേശാഭിമാനിക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏറ്റു വാങ്ങേണ്ടി വന്ന ആ സാഹചര്യത്തിന്റെ പ്രധാനസൂത്രധാരകര്‍ സെന്‍സര്‍ ബോര്‍ഡിലും മറ്റും നിര്‍ണായക പദവി അലങ്കരിച്ചിരുന്ന ജമാ അത്തെ ഇസ്ലാമിയുടെ “സഹോദര ബുദ്ധിജീവികളാ”യിരുന്നുവെന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു. എന്തായാലും ഷാബാനു കേസുണ്ടാക്കിയ മുസ്ലിം വൈകാരികത പത്രബഹിഷ്കരണം വരെ കൊണ്ടു ചെന്നെത്തിച്ച സംഘടിത മതപ്രസ്ഥാനങ്ങള്‍ സ്ത്രീവിരുദ്ധ നീക്കത്തിന്റെ ഭാഗമായി മാധ്യമരംഗത്ത് പ്രതികരിച്ചതിന്റെ ഒന്നാം തരം ദൃഷ്ടാന്തമാണു ‘മാധ്യമ’ത്തിന്റെ പിറവി തന്നെ! ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതമൌലികവാദത്തിന്റെ മൊത്തക്കച്ചവടക്കാരായ ജമാ അത്തെ ഇസ്ലാമിയുടെ ഒളി അജണ്ടയുടെ രണ്ടാം അധ്യായം ആരംഭിച്ചത് മാധ്യമത്തിന്റെ പിറവിയിലൂടെയാണ്. ഒരുപാടു പുരോഗമനത്തിന്റെ പുറം പൂച്ചുകളുമായി “മാധ്യമരംഗത്തെ വഴിത്തിരിവ്” എന്ന പരസ്യവാചകവുമായാണു മധ്യമം കേരള സമൂഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ജമാ അത്ത് ഹല്‍ഖ നാസിമാരും നാസിമത്തുമാരും മാത്രം വായിച്ചിരുന്ന ഓത്തു പുസ്തകമായ ‘പ്രബോധന’ത്തില്‍നിന്നും മാധ്യമത്തിലേക്കുള്ള ധൈഷണികദൂരം ഒളിയജണ്ടയുടെ ഈ രണ്ടാം ഘട്ടം കൂടിയാണ്.

ഒന്ന്
കേരളത്തിലെ സാംസ്കാരിക സാഹിത്യ പൊതുമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബുദ്ധിജീവികളെ അനായാസം വാടകപ്പെടുത്തി , ബുദ്ധിജീവികളുടെ പൊതു സമൂഹത്തിലെ സമ്മതി ആദ്യന്തം ഉപയോഗപ്പെടുത്തി, മാധ്യമരംഗത്ത് ഒരു മാന്യമായ ഇടം നേടിയെടുക്കുക എന്ന പൂതി പി കെ ബാലകൃഷ്ണനിലൂടെ അവര്‍ ഒപ്പിച്ചെടുത്തു. വാര്‍ത്തയുടെ സ്വീകാര്യതയിലും സൂക്ഷ്മതയിലും ഒരുപാടു വ്യതിരിക്തത തോന്നിപ്പിച്ചുകൊണ്ട് അന്യേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പുതിയ അധ്യായങ്ങള്‍ പകര്‍ത്തിക്കൊണ്ട് എന്‍ കെ രവീന്ദ്രന്‍ , മൊയ്തു വാണിമേല്‍ , പി ടി നാസര്‍ , എന്‍ പി ചെക്കൂട്ടി, കമല്രാം സജീവ്, സി രാധാകൃഷ്ണന്‍ , പി കെ പ്രകാശ് തുടങ്ങിയ ഇടതു പക്ഷമോ തീവ്രപക്ഷമോ ആയി രാഷ്ട്രീയ രംഗത്തു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കഴിവും പ്രാപ്തിയും തെളിയിച്ചവരുടെ ധൈഷണിക സാന്നിധ്യമുറപ്പാക്കിക്കൊണ്ട് വായനാസമൂഹത്തെ ഒരു പുരോഗമന പത്രമെന്ന പ്രതീതിയുളവാക്കി പാട്ടിലാക്കാനും വളരാനും പത്രത്തിനു കഴിഞ്ഞു. ബംഗ്ലാദേശിലും , പാകിസ്ഥാനിലും, ജമ്മു കശ്മീരിലും ഒരു പൌരോഹിത്യ മതഭീകരപ്രസ്ഥാനമായി ദുസ്വാധീനിച്ചുകൊണ്ടിരുന്ന ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ പുരോഗമനനാട്യഭൂഷാദികളോടെ മതമൌലികവാദം വെളുപ്പിക്കാനുപയോഗിക്കുന്ന പല സാമര്‍ഥ്യങ്ങളിലൊന്നു മാത്രമാണു ‘മാധ്യമം’പത്രമെന്ന് കട്ടായം.
മതനിരപേക്ഷതയും ഇടതുപക്ഷ പുരോഗമനാദര്‍ശങ്ങളും പൊതുബോധം പങ്കിടുന്ന കേരളീയ പൊതുമണ്ഡലത്തില്‍ മൌലികവാദം വെളുപ്പിക്കാന്‍ വേഷം കെട്ടാതെ വയ്യെന്ന ബോധ്യം തന്നെയാണ് നമ്മുടെ സാംസ്കാരിക ബുദ്ധിജീവികളെ പാട്ടിലാക്കാന്‍ ജമാ അത്തെ ഇസ്ലാമി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഇസ്ലാമിതര പുരോഗമന ബുദ്ധിജീവികളെ പത്രാധിപരും പംക്തിയെഴുത്തുകാരുമായി ഒപ്പം കൂട്ടുകയും ആദിവാസി, ദളിത്, പരിസ്ഥിതി തുടങ്ങിയ പ്രാന്തവല്‍ക്കരിക്കപ്പെട്ട പ്രശ്നങ്ങളെ പൊതു പ്രശ്നങ്ങളാക്കി യും തീവ്ര ഇടതുപക്ഷ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വാര്‍ത്താ ഇടം നല്‍കിയും ഹിന്ദുത്വ ഫാസിസത്തെ പര്‍വ്വതീകരിച്ചും ന്യൂനപക്ഷ തീവ്രവാദത്തെ അതി ന്യൂനീകരിച്ചും കളിച്ച പതിനെട്ടടവിന്റെ പ്രയത്നഫലമാണിന്ന് കേരളത്തിലും ഗള്‍ഫിലും നിരവധി എഡിഷനുകളുള്ള ഒരു വലിയ പത്രമായി ഇതിനെ വളര്‍ത്തിയത്.

ഗള്‍ഫിലെ മലയാളി മുസ്ലിംങ്ങളുടെ ഏക പത്രമായി മാധ്യമം മുന്നേറുകയും മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും എന്തിനേറെ ചന്ദ്രിക വരെ പിന്തള്ളപ്പെടുകയും ചെയ്തിരിക്കുന്നു. മതത്തെ പത്ര പ്രവര്‍ത്തനത്തിനുപയോഗിക്കുന്നതിങ്ങനെയാണ്. കേരളത്തിലെ മുസ്ലിം വീടുകളിലേറിയ തോതിലും വായിക്കപ്പെടുന്നത് മാധ്യമം തന്നെ. തീവ്ര ഇടതുപക്ഷക്കാരും അനുഭാവികളുമായ പൊതുവ്യക്തിത്വങ്ങളെ ഉപയോഗപ്പെടുത്തി മുന്നേറിയ ഈ മതമാധ്യമം ഇന്നു കേരളത്തിലെ പൊതുമണ്ഡലത്തെ സാമുദായികവല്‍ക്കരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. മതേതരമായ രാഷ്ട്രീയബോധവും വായനാസംസ്കാരവുമുള്ള കേരളീയ പൌരസമൂഹത്തില്‍ മൃദുവര്‍ഗ്ഗീയതയുടെയും മതപരമായ അകല്‍ച്ചയുടെയും വിത്തുകള്‍ പാകുന്നതില്‍ ഈ മതപത്രത്തിനു പങ്കുണ്ടെന്നു പറയാതെ വയ്യ.

രണ്ട്
‘മുസ്ലിം കിഡ്നി ആവശ്യമുണ്ട്’ എന്നു പരസ്യം നല്‍കുക വഴി വര്‍ഗ്ഗീയതയുടെ ഏറ്റവും വൃത്തികെട്ട മുഖം പ്രദര്‍ശിപ്പിച്ച മലയാളത്തിലെ ഏക പത്രം മാധ്യമമാണ്. (ഇജ്ജാതി രക്തത്തിലുണ്ടോ എന്നു ആ പരസ്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കൌമുദിയില്‍ ലേഖനമെഴുതിയ സുകുമാര്‍ അഴീക്കോട് ഇന്നിപ്പോള്‍ മറ്റൊരു മതപ്പത്രത്തിന്റെ പത്രാധിപരാണെന്നതു മറ്റൊരു തമാശ!) ഇപ്പോഴും പരസ്യക്കോളങ്ങളില്‍ വര്‍ഗ്ഗീയതയുടെ മഷി മുക്കിക്കൊണ്ട് അക്ഷരങ്ങള്‍ നിരത്തുന്നു മാധ്യമം. മുസ്ലിം കടയില്‍ കോഴി പാചകം ചെയ്യാനറിയുന്ന പാചകനെ ആവശ്യമുണ; മുസ്ലിം ദമ്പതികള്‍ക്കു വീട്ടു ജോലിക്കായി മുസ്ലിം വേലക്കാരി വേണം; പ്രസവശുശ്രൂഷയ്ക്കൊരു മുസ്ലിം പതിച്ചി ആവശ്യമുണ്ട് എന്നിങ്ങനെ ദിനം പ്രതി പരസ്യങ്ങളിലൂടെ മാധ്യമം കൂടുതല്‍ കൂടുതല്‍ സ്വകാര്യവര്‍ഗ്ഗീയതയുടെ സ്വന്തം പ്രതിനിധിയാവുന്നു.

നവോഥാനസമരങ്ങളിലൂടെ മലയാളി നേടിയെടുത്ത ജാതിമതാതീത കൂട്ടായ്മയും അയിത്തോച്ചാടനവും പന്തിഭോജനവും സഹജീവിതവും ക്രൂരമായി വെല്ലുവിളിക്കപ്പെടുന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മാധ്യമത്തില്‍ പഞ്ഞമില്ലാതായിരിക്കുന്നു. ഹലാല്‍ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ പരസ്യമില്ലാതെ ഒരു ദിനവും പത്രം പൂര്‍ണമാകുന്നില്ല. (അമുസ്ലിംങ്ങള്‍ക്ക് കോഴിബിരിയാണിയും പോത്തിറച്ചിയും വിളമ്പി ഇഫ്താര്‍ പാര്‍ട്ടിയും ഓണാഘോഷവും സ്വന്തം ചെലവില്‍ നടത്തുന്ന ജമാ അത്തെ ഇസ്ലാമി ഹല്‍ഖയിലെ അമീറ്മാരും നാസിമാരും മറിച്ച് അമുസ്ലിംങ്ങള്‍ പാകം ചെയ്ത കോഴിയും പോത്തും തിന്നുമോ?) കേരളത്തിലെ പന്തിഭോജനത്തിന്റെ സഹോദര്യത്തിന് എതിരു നില്‍ക്കുന്ന ഇത്തരം വിഭാഗീയ പരസ്യങ്ങളിലൂടെ മാധ്യമം കയ്യാളുന്നവരുടെ മതരാഷ്ട്രീയബോധം തന്നെയാണു വെളിപ്പെടുന്നത്. മതധാര്‍മ്മികതയുടെ പേരില്‍ , മൌദൂദിയന്‍ ആദര്‍ശത്തിന്റെ പേരില്‍ ലോട്ടറി, സിനിമ, പലിശ തുടങ്ങിയവയുടെ പരസ്യങ്ങള്‍ തുടക്കം മുതലേ നിരോധിച്ച മൌലികവാദികളുടെ ഈ മതമാധ്യമത്തില്‍ മുസ്ലിം വിഭാഗീയതയുടെ മുരത്ത വാര്‍ത്തകളും മതം പുരണ്ട പരസ്യങ്ങളും മാരകമായി ആവര്‍ത്തിക്കപ്പെടുന്നു.

മൂന്ന്
ഫാസിസം=ഹിന്ദുത്വം, സാമ്രാജ്യത്വം=അമേരിക്ക, എന്നീ രണ്ടു പദാവലികളില്‍ വിരുദ്ധ പക്ഷത്ത് തറക്കല്ലിട്ട് ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അന്യമതവിദ്വേഷത്തിന്റെയും ആധുനികതാവിരോധത്തിന്റെയും മതതീവ്രവാദം പയറ്റിത്തെളിക്കുന്ന ജമാ അത്ത് ജിഹ്വ ഹിന്ദുത്വത്തെ വിമര്‍ശിക്കുന്ന അമുസ്ലിംങ്ങളെ പുകഴ്ത്തുകയും മുസ്ലിം തീവ്രവാദത്തെ വിമര്‍ശിക്കുന്ന മുസ്ലിം പുരോഗമനവാദികളെയും ഹിന്ദു നാമധാരികളായ ജമാ അത്തു വിമര്‍ശകരെയും ഘോരമായി ഇകഴ്ത്തുകയും നിന്ദ്യമായി മുസ്ലിം വിരുദ്ധ ചാപ്പ കുത്തുകയും ചെയ്യുന്നു. സിവിക്, ചുള്ളിക്കാട് എന്നിവരെ ,അവരുടെ ഹിന്ദുത്വവിരുദ്ധ നിലപാടുകളുടെ പേരില്‍ നിര്‍ലോഭം പ്രകീര്‍ത്തിക്കുകയും പത്രത്തിലും വേദികളിലും മുന്‍ നിരയില്‍ ഇരിപ്പിടം നല്‍കുകയും ചെയ്ത ശേഷം ഈയിടെ ജമാ അത്തെ ഇസ്ലാമിയുടെ തീവ്രവാദരാഷ്ട്രീയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇവരെ നിര്‍ലജ്ജം വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന അധാര്‍മ്മിക പത്രസംസ്കാരവും ഈ പത്രത്തിന്റെ സംസ്കാരമായി നാം കാണുന്നു. കെ വേണു സി ഐ എ ചാരനാണെന്നും സിവിക് ചന്ദ്രന്‍ വിദേശ ഫണ്ടിങ് ലോബിയുടെ വക്താവാണെന്നും വരെ ആരോപിച്ചു വ്യക്തി ഹത്യ നടത്തി മാധ്യമം.

ഇന്ത്യയിലാകമാനം വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു വഴിയൊരുക്കിയ ബാബറി മസ്ജിദ് തകര്‍ക്കല്‍ വേളയില്‍ കേരളത്തില്‍ സാമുദായികാന്തരീക്ഷം സമാധാന്‍പൂര്‍ണവും മതനിരപേക്ഷജനാധിപത്യത്തിനു ചേര്‍ന്നതുമായതിനു നാം ഇടതുപക്ഷത്തോടു കടപ്പെട്ടിരിക്കുന്നു. സ്ഫോടനാത്മകമായ ആ സാമൂഹികാവസ്ഥയില്‍ മാധ്യമം പത്രവും ജമാ അത്തെ ഇസ്ലാമിയും മതവൈകാരികതയെ എങ്ങനെ സമര്‍ത്ഥമായി ദുരുപയോഗിച്ചുവെന്നു നാം കണ്ടു. പഴയ ജമാ അത്തെ ഇസ്ലാമിക്കാരനും സിമി നേതാവുമായ പി കോയ യുടെ എന്‍ ഡി എഫും സിമിക്കുട്ടികളുടെ പുതിയ അവതാരമായ സോളിഡാരിറ്റിയും ശ്വസിക്കുന്നതും വളരുന്നതും ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമപരിലാളനയിലൂടെതന്നെയാണ്.

മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും അത്യന്തം ലളിതവല്‍ക്കരിക്കുകയും അല്ലെങ്കില്‍ ‘ഇരയുടെ പ്രതികരണ‘മായി ദാര്‍ശനികവല്‍ക്കരിക്കുകയും മറുവശത്ത് ഹിന്ദുത്വവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളെപ്പോലും ഫാസിസമെന്ന പേരില്‍ ഭീകരമായി അവതരിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്താനിര്‍മ്മിതി മാധ്യമത്തിന്റെ സ്വത്വരാഷ്ട്രീയം കൃത്യമായി അനാവരണം ചെയ്യുന്നു. മാറാട് കടപ്പുറത്തെ ഹിന്ദു കൂട്ടക്കൊല ഒരു ഇരയുടെ വ്യക്തിപരമായ പ്രതികാരമായി നിസ്സാരവല്‍ക്കരിക്കുകയും അതിനു ശേഷമുള്ള അഭയാര്‍ത്ഥി പ്രശ്നം ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്നമായി തകിടം മറിച്ചുകൊണ്ടുള്ള വര്‍ഗ്ഗീയ കൌശലം നന്നായി പ്രയോഗിക്കുകയും ചെയ്തു മാധ്യമം. കൂട്ടക്കുരുതിയുടെ പിന്നിലെ സംഘടിത പ്രസ്ഥാനങ്ങളെ അപ്രധാനമാക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന പണി ഏറ്റവും സമര്‍ത്ഥമായി നിര്‍വ്വഹിച്ചത് മാധ്യമം പത്രമാണ്. എന്തിനേറെ, വാര്‍ത്തകളെ സാമുദായികമായി അട്ടിമറിക്കുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം ഇതാ: നേപ്പാളിലെ12 കൂലിത്തൊഴിലാളികളെ ഇറാക്കില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊല ചെയ്ത സന്ദര്‍ഭത്തില്‍ മാധ്യമം മുഖപ്രസംഗകാരന് പ്രശ്നമായത് കൂട്ടക്കൊലയെ തുടര്‍ന്ന് പ്രതികരണമെന്ന നിലയില്‍ നേപ്പാളില്‍ പള്ളികള്‍ക്കെതിരെ നടന്ന ആക്രമണമാണ്. ഇറാക്കി പോരാളികളുടെ സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടമാണുപോല്‍ ആ പാവങ്ങളുടെ കൂട്ടക്കുരുതി.

ബാബറി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് മുസ്ലിം രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നടന്ന അതി നീചമായ ആക്രമങ്ങള്‍ മാധ്യമത്തിനു ഒരു പരിഗണനാര്‍ഹമായ ചര്‍ച്ചാ വിഷയമേ ആയില്ല.!

നാല്
മതധാര്‍മ്മികതയുടെ പേരില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഏക പത്രമാണു മാധ്യമം. മുസ്ലിം മതവേദികളിലും പൊതുവേദികളിലും ഇസ്ലാം സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ലിംഗനീതിയുടെയും മതമാണെന്നു പറയുന്ന മൌദൂദിസ്റ്റുകളുടെ ഈ പത്രസ്ഥാപനത്തില്‍ ഒറ്റ സ്ത്രീ പോലും പ്രവര്‍ത്തിക്കുന്നില്ല. കാരണം പത്രപ്രവര്‍ത്തനം സ്ത്രീകള്‍ക്കു പറ്റിയ പണിയല്ലെന്നും പ്രമുഖ പത്രപ്രവര്‍ത്തക ശിവാനിഭട്നഗറിന്റെ കൊലപാതകം അതാണു സൂചിപ്പിക്കുന്നതെന്നും സ്ത്രീകള്‍ക്കു വേണമെങ്കില്‍ സ്ത്രീകള്‍ മാത്രം നടത്തുന്ന പത്രം നടത്തിക്കോട്ടെ എന്നും പച്ചക്കു പറഞ്ഞത് കാന്തപുരം മുസ്ല്യാരല്ല, സാക്ഷാല്‍ ഓ അബ്ദുറഹിമാന്‍ സാഹിബാണ്.
മാധ്യമത്തില്‍ സ്ത്രീകള്‍ക്കു പത്രക്കാരിയുടെ ജോലി മാത്രമല്ല നിഷേധിക്കപ്പെടുന്നത്. എല്ലാം നിയന്ത്രിതമാണ്. ബഹുഭാര്യത്വം ഒഴികെ ! സ്പോര്‍ട് പേജില്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ ഓട്ടവും ചാട്ടവും പോലും വാര്‍ത്തയേ ആകൂ. കാഴ്ച്ച ആകില്ല. അതാണു സ്ത്രീ സ്വാതന്ത്ര്യം. കായിക മത്സരത്തില്‍ പോലും ശ്രദ്ധ ഹിജാബിലാണ് എന്നു ചുരുക്കം. സിനിമാനടികളുടെ ചിത്രം കൊടുത്തില്ലെങ്കിലും ഒരായിരം പെണ്ണുങ്ങളെ നിരത്തി പര്‍ദ്ദാ പരസ്യം കൊടുക്കും. സൂര്യനെല്ലി സംഭവം പുറത്തായ സന്ദര്‍ഭത്തില്‍ മാധ്യമം മുഖപ്രസംഗമെഴുതി ഉപദേശിച്ചത് “മാന്യമായി” പര്‍ദ ധരിക്കാനും ആണ്‍ തുണയോടൊപ്പം മാത്രം സഞ്ചരിക്കാനുമാണ്. ഷാബാനു, തസ്നിബാനു, തസ്ലീമാ പോലുള്ള പ്രശ്നങ്ങളിലെല്ലാം തീര്‍ത്തും സ്ത്രീവിരുദ്ധനിലപാടായിരുന്നു ഇക്കൂട്ടര്‍ പ്രദര്‍ശിപ്പിച്ചത്. ഇതെല്ലാം ജമാ അത്തെ ഇസ്ലാമിയുടെ പ്രതിലോമ ദര്‍ശനത്തിന്റെ പ്രത്യക്ഷപ്രകടനങ്ങളായിരുന്നു.
മലയാളിയുടെ വായനാമണ്ഡലത്തില്‍ മതധ്രുവീകരണത്തിന്റെ വേറിട്ട നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഈ പത്രത്തിന്റെ വളര്‍ച്ച കേരളീയ പൊതു സമൂഹത്തിന്റെ മതേതര ജനാധിപത്യ ബോധത്തിന്റെ തളര്‍ച്ച കൂടിയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Sunday, December 6, 2009

ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ.

ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ.
അഡ്വക്കെറ്റ് പി എ പൌരന്‍ .

ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു. ലോക ജനസംഖ്യയില്‍ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളാകുമ്പോള്‍ ഒരു പക്ഷെ ഒരു സായുധ കലാപത്തില്‍ കൂടി ലോകത്തിന്റെ മുഴുവന്‍ ഭരണക്രമവും പിടിച്ചെടുക്കാന്‍ സാധിച്ചേക്കാം. നാടുവാഴിത്ത സ്വേഛാധിപത്യ ഭരണക്രമത്തില്‍ ജിഹാദ് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിജയം കൈവരിച്ചിട്ടുമുണ്ട്. എന്നാല്‍ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ജനാധിപത്യഭരണക്രമം നില നില്‍ക്കുമ്പോള്‍ ഇത്തരം ജിഹാദുകളുടെ പ്രസക്തിയെന്ത്? നിലവിലുള്ള ഭരണക്രമങ്ങളില്‍ ഏറ്റവും നല്ലത് ഒരു യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയായതുകൊണ്ട് മാത്രമാണു കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന നാടുവാഴിത്തവും സ്വേഛാധിപത്യവും വലിച്ചെറിഞ്ഞ് ജനാധിപത്യ വ്യവസ്ഥയെ വരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ വരെ ഈ പ്രക്രിയയില്‍ പങ്കു ചേരുന്നു. ജനാധിപത്യത്തിനും നല്ലൊരു ഭാവിയുണ്ടെന്നുള്ളതിന്റെ സൂചകങ്ങളാണു അയല്‍ രാജ്യമായ നേപ്പാളില്‍ പോലും അടുത്ത കാലത്തു സംഭവിച്ചത്. ഇറാക്കിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും സ്ഥിതി മറിച്ചല്ല.
.കശ്മീര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായതുകൊണ്ട് അവിടെ ജിഹാദ് വേണമെങ്കില്‍ പരീക്ഷിക്കാം. പക്ഷേ ഇങ്ങേ അറ്റത്ത് ജിഹാദിന്റെ പേരില്‍ നടക്കുന്നത് കേവലം ലൈംഗിക പേക്കൂത്തുകള്‍ മാത്രമാണ്. ചില തല തിരിഞ്ഞ തീവ്രവാദി ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, കലാശാലകളില്‍ നടക്കുന്ന കേവലം ലൈംഗിക അരാജകത്ത്വം മാത്രമായേ ഇതിനെ കണക്കാക്കേണ്ടതുള്ളു. മനുഷ്യന്‍ ഇതുവരെ കൈവരിച്ച മുഴുവന്‍ സാമൂഹ്യ പുരോഗതിയേയും പുറകോട്ടടിപ്പിക്കുന്ന , യഥാര്‍ത്ഥ മുസ്ലിം വിശ്വാസികളില്‍ പോലും ഒരു തരം മനമ്പുരട്ടല്‍ ഉണ്ടാക്കുന്ന ഒരുതരം ലൈംഗിക ആഭാസത്തിനു കേരളം സാക്ഷിയാകുന്നുവോ?
കേവലം രണ്ടു ദിവസം മുതല്‍ ഒരാഴ്ച്ച കൊണ്ട് ഇരയെ വീഴ്ത്തുന്ന കെണിയാണു ലൌ ജിഹാദ്. ഒരു യുവകോമളന്റെ കുപ്പായമിട്ട് പ്രേമാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടികളുടെ പിന്നിലെത്തുന്ന ഇത്തരം വിരുതന്മാരെ കരുതിയിരിക്കുക. ! അമ്മയും അഛനും ജോലി സംബന്ധമായി അകലെയായിരിക്കുകയും അവരുടെ സാന്നിധ്യവും സാന്ത്വനവും നഷ്ടമാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ മുതലെടുക്കുന്ന ഒരു കൂട്ടം കാപാലികരായിട്ടേ ലൌ ജിഹാദികളെ കാണാനൊക്കൂ. ഇത്തരക്കാര്‍ വെച്ചു നീട്ടുന്ന സാമ്പത്തിക സഹായങ്ങളുടെ, വാഗ്ദാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തേണ്ടിയിരിക്കുന്നു. അനധികൃത മാര്‍ഗ്ഗത്തിലൂടെ കേരളത്തിലേക്കൊഴുകുന്ന കോടിക്കണക്കിനു രൂപയുടെ ഇടപാടുകളെ കുറിച്ച് അന്യേഷിക്കേണ്ടതുണ്ട്. നിയമവിരുദ്ധമായി സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ശക്തമായ രാഷ്ട്രീയ നേതൃത്വത്വമുണ്ട് എന്ന് തിരിച്ചറിയാന്‍ ഭൂതക്കണ്ണാടിയൊന്നും വേണ്ടതില്ല. മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചില സഹകരണ ബാങ്കുകള്‍ വഴി കോടികള്‍ കേരളത്തിലെത്തിയിട്ട് അധിക കാലമായില്ല. ചില അന്യേഷണങ്ങള്‍ തുടങ്ങിയതായി കേട്ടറിഞ്ഞെങ്കിലും ആ അന്യേഷണങ്ങള്‍ എവിടെയും എത്തിയില്ല. ഇപ്പോഴത്തെ ഡി ജി പി ജേകബ് പുന്നൂസ് പറഞ്ഞത് 45000 മുതല്‍ 50000 കോടി രൂപയുടെ അനധികൃത ഇടപാടു മാത്രം കേരളത്തില്‍ നടക്കുന്നു എന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞ ഈ കണക്ക് ഇന്ന് എത്രയോ ഇരട്ടിയായിരിക്കും. ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളില്പെട്ട പെണ്‍ കുട്ടികളെ മാത്രം ഇവര്‍ ലക്ഷ്യം വെക്കുന്നു. ചൂണ്ടയില്‍ കുരുക്കുവാന്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പാരിതോഷികങ്ങള്‍ നല്‍കുന്നു. വന്‍ വാഗ്ദാനങ്ങള്‍ ചൊരിയുന്നു. ഇര പെട്ടെന്നു ചൂണ്ടയില്‍ കൊത്തുന്നില്ലെങ്കില്‍ അടുത്ത ഇരയിലേക്കു നീങ്ങുന്നു. ഇവിടെ സ്നേഹത്തിന്റെ ,പ്രേമത്തിന്റെ പവിത്രതയെവിടെ? കേവലം ഉള്ളില്‍തട്ടാത്ത കാല്‍പ്പനികതകളുടെ അടയാളമായിട്ടു മാത്രമേ ഇത്തരം ബന്ധങ്ങളെ കാണാന്‍ കഴിയൂ. മതം മാറിയാല്‍ മാത്രം വിവാഹം . വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിക്കുന്ന പുരുഷന്‍ മുമ്പ് വിവാഹിതനാണോ , മറ്റു ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ടോ എന്നൊക്കെ ആലോചിക്കുന്നതു നല്ലത്. എടുത്തു ചാടി തീരുമാനമെടുക്കുകയും പ്രേമാഭ്യര്‍ത്ഥനയുമായെത്തുന്നവന്റെ പിന്നാലെ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നവര്‍ പിന്നീട് എത്തിപ്പെടുന്നത് ഏതെങ്കിലും തീവ്രവാദി സംഘത്തിലായിരിക്കും. അതിലെ ഒരു ബെല്‍ട് ബോമ്പായി ജീവിതം ഹോമിക്കേണ്ടിയും വന്നേക്കും. .എത്രയോ സംഭവങ്ങള്‍.
മനസ്സുകൊണട് സമ്പത്തു കൊണ്ട് , ശരീരം കൊണ്ടാണു ജിഹാദ് നടത്തേണ്ടത്. യഥാര്‍ത്ഥ ജിഹാദികള്‍ക്കു പലതും നഷ്ടപ്പെടേണ്ടി വരും. എന്നാല്‍ ജിഹാദിന്റെ പേരില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ലഭിക്കുവാന്‍ പലതുമുണ്ട്. അളവറ്റ പണത്തിന്റെ, ആര്‍ഭാടത്തിന്റെ സുഖസൌകര്യങ്ങളുടെ ശീതളഛായയുടെ അനന്ത സാധ്യതകള്‍ . അടുത്ത കാലം വരെ ആര്‍ എസ് എസിനു കണ്ണൂരില്‍ ഒരു ശാഖ പോലും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് നൂറുക്കണക്കിനു ശാഖകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ജിഹാദിന്റെ മറവില്‍ മതന്യൂനപക്ഷ്ത്തിന്റെ പേരില്‍ ഒരു വിഭാഗം തീവ്രവാദികള്‍ നടത്തിയ പ്രവര്‍ത്തനഗ്ങളുടെ ബാക്കിപത്രമാണു കണ്ണൂരിലെ അശാന്തത.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ഉരുണ്ടു കൂടുന്ന ഒരു സംഭവം ഒരു സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടുത്തി. വിവാഹിതനും 6 വയസ്സുള്ള കുട്ടിയുടെ അച്ഛനുമാണു കഥാപുരുഷന്‍ . മണ്ണിനോടു പടവെട്ടി സാമാന്യം നല്ല നിലയില്‍ കഴിഞ്ഞു വരുന്ന ഒരു ക്രിസ്ത്യന്‍ കുടുംബം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഇടയ്ക്കുണ്ടാകുന്ന ചില്ലറ കലഹങ്ങള്‍ , ലൌ ജിഹാദികളെ അങ്ങോട്ടാകര്‍ഷിച്ചു. മറ്റൊരു ക്രിസ്ത്യന്‍ സ്ത്രീയുമായി ഇയാളെ പരിചയപ്പെടുത്തുന്നു. രണ്ടു പേരും മതം മാറി മുസ്ലിമായാല്‍ വിവാഹം ചെയ്യിപ്പിക്കുവാന്‍ ജിഹാദികള്‍ തയ്യാര്‍ ! തെരുവിലേക്കെറിയപ്പെടുന്ന ആകുഞ്ഞിനെയും അമ്മയെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ തയ്യാറാകാത്ത ഈ ജിഹാദികളെ എങ്ങനെ മനുഷ്യരായി കാണാനാകും? മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മേലങ്കിയണിയുന്ന ഇവരുടെ യഥാര്‍ത്ഥ മുഖം മൂടി വലിച്ചു കീറേണ്ടിയിരിക്കുന്നു. അതിനു കേരളത്തിലെ പ്രബുദ്ധരായ പൌര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
--------------------------------
ഒരു പംക്തിയിലേക്ക് ‘മാധ്യമം’ പത്രം ആവശ്യപ്പെട്ടതനുസരിച്ച് , എന്റെ സുഹൃത്തും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പി എ പൌരന്‍ എഴുതി അയച്ച ലേഖനമാണിത്. “നിഷ്പക്ഷ പത്ര”മായ മാധ്യമം ഇതു പ്രസിദ്ധീകരിച്ചില്ല !!
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.