Saturday, June 26, 2010

സി കെ ലതീഫിന്റെ യുക്തി !

നമ്മുടെ സി കെ ലതീഫ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ യുക്തിവാദത്തിനിട്ടു നല്ല വീക്കു വീക്കുന്നുണ്ട്. യുക്തിവാദത്തിന്റെ വീക്നെസ് യുക്തികൊണ്ടു വിശകലനം ചെയ്യവെ അദ്ദേഹം മനുഷ്യ ബുദ്ധിയുടെയും യുക്തിയുടെയും പരിമിതികളെകുറിച്ചും പഞ്ചേന്ദ്രിയങ്ങളുടെ പോരായ്മകളെകുറിച്ചുമൊക്കെ വാചാലനാകുന്നു. “പരിമിതികള്‍ ബാധകമല്ലാത്ത” തന്റെ യുക്തി കൊണ്ട് അദ്ദേഹം യുക്തിവാദികളുടെ യുക്തിയെ കീറിമുറിക്കുകയാണ്. മനുഷ്യബുദ്ധിയുടെ ഈ പരിമിതികള്‍ക്ക് പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നത് വെളിപാടുകളില്‍‍ വിശ്വസിക്കുക എന്നതാണ്. അതേ സമയം വെളിപാടുകളിലെ വ്യാജന്മാരെയും ഒറിജിനലുകളെയും വേര്‍തിരിച്ചറിയാന്‍ പിന്നെയും നമ്മള്‍ പരിമിത യുക്തിയെ തന്നെ അവലംബിക്കുകയും വേണം !

അദ്ദേഹത്തിന്റെ തന്നെ വരികള്‍ വായിക്കുക:-

“..ദൈവത്തെ കണ്ടെത്താന്‍ ബുദ്ധികൊണ്ട് സാധിക്കുമെങ്കില്‍ എന്തിനാണ് പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ എങ്ങനെയാണ് മനുഷ്യന്റെ ബുദ്ധിപ്രവര്‍ത്തിക്കുന്നത് എന്ന നാം ചിന്തിക്കുകയാണങ്കില്‍ ബുദ്ധിയുടെ പരിമിതി നമ്മുക്ക് ബോധ്യപ്പെടും. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തീരുമാനം കല്‍പിക്കുകയാണ് ബുദ്ധിചെയ്യുന്നത്. മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്. പ്രായത്തിന്റെയും കാലത്തിന്റെയും വളര്‍ചക്കൊത്ത് ബുദ്ധി അപക്വതയില്‍നിന്ന് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനില്‍ ചെറുപ്പം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതത്തില്‍ അനുഭവപ്പെടുന്ന ഈ പരിണാമം വിചിത്രമാണ്. ഒരു ഘട്ടത്തില്‍ സ്വീകാര്യമായി തോന്നുന്ന നടപടികള്‍ മറ്റൊരു ഘട്ടത്തില്‍ വര്‍ജ്യമായിമാറുന്നു. ഈ വീക്ഷണ വൈരുധ്യം ഒരേ വ്യക്തിയുടെ ബുദ്ധിപരമായ പരിവര്‍ത്തനത്തിന്റെ താല്‍പര്യമാകുന്നു. തലമുറകളുടെ വികാസഘതിയിലും ദൃഷ്യമാണീ അവസ്ഥ. മനുഷ്യന്റെ മുന്‍അറിവുകളും മുന്‍ധാരണകളും ബുദ്ധിയുടെ തീരുമാനത്തെ നന്നായി ബാധിക്കുന്നു എന്നത് നമ്മുക്ക് അനുഭവമാണ്. ബുദ്ധിപൂര്‍ണമായും സ്വയം മാര്‍ഗദര്‍ശകമല്ലെന്നും മറ്റൊന്നിന്റെ മാര്‍ഗദര്‍ശനത്തിന്നത് വിധേയമാണന്നും ഇത് തെളിയിക്കുന്നു....
.........നമ്മുക്ക് വിശ്വസിക്കാനും പ്രേമിക്കാനും  യഥാര്‍ഥ യോഗ്യതയുള്ള വസ്തുവിനെയും വസ്തുതയെയും കണ്ടെത്തുക എന്നത് പരമപ്രധാനമാണ്. അതിന് ബുദ്ധിയെ മാത്രം അവലംബിച്ചാല്‍ മതിയാവില്ല. അവിടെയാണ് ദിവ്യമായ വെളിപാടുകള്‍ നമ്മെ സഹായിക്കുന്നത്. എന്നാല്‍ ഇവിടെയും മനുഷ്യബുദ്ധിയെ ശരിയായ തീരുമാനത്തിലെത്തിക്കണമെങ്കില്‍ ശരിയായ പഠനം നാം നടത്തേണ്ടിവരും. അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്. ..”

---------

ഇവിടെ പരിമിതമായ ബുദ്ധി കൊണ്ടു മനുഷ്യര്‍ക്ക് ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടും എന്നു പറയുന്ന ലതീഫിന് , അങ്ങനെ കണ്ടെത്തുന്ന ദൈവം ഏതെങ്കിലും ഒരു ദൈവമായാല്‍ പോരാ. “പൂര്‍ണമായ വീക്ഷണവും മാര്‍ഗ്ഗദര്‍ശനവും” കൈമുതലായി ഉള്ള ഒരു പ്രത്യേക ദൈവം തന്നെ വേണം. അതു കണ്ടെത്താന്‍ നമ്മള്‍ മനുഷ്യവെളിച്ചപ്പാടുകള്‍ ഉരുവിടുന്ന “വെളിപാടുകള്‍ ”അന്യേഷിച്ചു നടക്കണം. അത്തരക്കാരായ മനുഷ്യരില്‍ ആയിരക്കണക്കിനു വ്യാജന്മാരുണ്ടു താനും. അതില്‍ നിന്നും ഒറിജിനല്‍ വെളിച്ചപ്പാടിനെ എങ്ങനെ തിരിച്ചറിയും? സ്വയം പരിശോധന കൊണ്ടു ബുദ്ധിക്കു ബോധ്യപ്പെടണം പോല്‍ . അതെങ്ങനെയാ സാധ്യമാവുക? ബുദ്ധി പരിമിതമല്ലേ? പരിമിതബുദ്ധിയും കൊണ്ടു പരിശോധിക്കാന്‍ പോയാല്‍ പിന്നെയും വ്യാജന്മാരുടെ വായില്‍ ചെന്നു ചാടാനല്ലേ സാധ്യത കൂടുതല്‍ ? [സായിബാബയ്ക്കും അമൃതാനന്ദമയിക്കുമൊക്കെ ലക്ഷക്കണക്കിനു ഭകതരെ ഈ കാലത്തും ലഭിക്കുന്നത് അവരൊക്കെ ഒറിജിനല്‍ ദൈവങ്ങള്‍ ആയതുകൊണ്ടാണോ? ]

ഇനി ലതീഫിന്റെ ദൈവമായ അല്ലാഹു ഒറിജിനല്‍ ദൈവമാണോ? അദ്ദേഹം ബുദ്ധി കൊണ്ടു പരിശോധിച്ചുവോ? ആ ദൈവത്തെ പരിചയപ്പെടുത്തുന്ന വെളിപാടു കിതാബ് അദ്ദേഹം ബുദ്ധി ഉപയോഗിച്ചു പരിശോധിച്ചോ? ആ പരിശോധനക്കും അദ്ദേഹം പരിമിത യുക്തിയും ബുദ്ധിയുമാണോ അവലംബിച്ചത്? എങ്കില്‍ ആ പരിശോധന എങ്ങനെ ശരിയായ ഫല്പ്രാപ്തിയിലെത്തും? ഈ പ്രശ്നത്തിനു ലതീഫിനും കൂട്ടര്‍ക്കുമുള്ള പരിഹാരമെന്താണെന്നോ? പരിശോധനയ്ക്കു മുമ്പേ അങ്ങു വിശ്വസിക്കുക. എന്നിട്ടങ്ങു പരിശോധിക്കുക. അപ്പോ എല്ലാം അങ്ങു ബോധ്യപ്പെടും ! എങ്ങനെയുണ്ട് പരിമിതിയില്ലാത്ത വിശ്വാസയുക്തി?

ഇനി ലതീഫിന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ട ചില കമന്റുകള്‍ കൂടി കാണുക :

ea jabbar പറഞ്ഞു...
അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്.
-------
ഞാന്‍ ആദ്യം കേട്ട വെളിപാട് എന്റെ അയലത്തെ പുലയരുടെ കോളനിയിലെ ആറാട്ടുത്സവത്തിനു ചാത്തന്‍ വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞ മുത്തപ്പന്‍ ദൈവത്തിന്റെ അരുളപ്പാടുകളായിരുന്നു. അന്ന് കൊച്ചു കുട്ടിയായ എന്നിക്ക് അതൊക്കെ അല്‍ഭുതമുളവാക്കിയ അനുഭവമായിരുന്നു. വെളിപാടുകള്‍ ഒരു പ്രത്യേക രീതിയിലും ഭാഷയിലും ഈണത്തിലുമാണു പുറപ്പെട്ടിരുന്നതെങ്കിലും ആശയപരമായി ചാത്തന്റെ നിലവാരമേ ആ വെളിപാടുകള്‍ക്കുണ്ടായിരുന്നുള്ളു.
കുര്‍ ആനിലെ മുഹമ്മദിന്റെ വെളിപാടുകള്‍ക്കും ഇതേ നിലവാരമേ [മുഹമ്മദിന്റെ നിലവാരം] ഞാന്‍ കണ്ടുള്ളു. അതോടെ കാര്യം ബോധ്യമായി. !
2010, ജൂണ്‍ 26 11:37 am  


ea jabbar പറഞ്ഞു...
സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.

ഇതു പോലുള്ള വെളിപാടുകളാണ് എന്നെ ഈ നിഗമനത്തിലെത്താന്‍ പ്രേരിപ്പിച്ചത് . ചാത്തന്റെ വെളിപാടുകള്‍ക്ക് ഇതിലും നിലവാരം തോന്നിയിരുന്നു !
2010, ജൂണ്‍ 26 11:44 am  


ea jabbar പറഞ്ഞു...
'അല്‍ അഹ്സാബ്' എന്ന അധ്യായം പൂര്‍ണമായി അവതരിപ്പിച്ചുകൊണ്ട് വെളിപാടിന്റെ മനശ്ശാസ്ത്രം വിശകലനം ചെയ്യാന്‍ ശ്രമിച്ച എന്റെ പോസ്റ്റില്‍ സി കെ ലതീഫിന്റെ ഒരേയൊരു കമന്റാണു കണ്ടത് . അതിങ്ങനെയായിരുന്നു:

CK Latheef said...

സുനി താങ്കള്‍ക്ക് 100% സമ്മതമാകുന്നതും ആളുകള്‍ പ്രതികരിക്കുന്നതും ജബ്ബാര്‍ മാഷിന്റെ ഈ ഭാഷാ പ്രയോഗം കൊണ്ടല്ലേ. അത് കൊണ്ട് അത് വിട്ട കളിയില്ല.


കുര്‍ ആനിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി മാത്രം ബൂലോകത്തെത്തിയ മറ്റു മഹാന്മാരെയും അവിടെ കണ്ടില്ല.
2010, ജൂണ്‍ 26 11:54 am  


ea jabbar പറഞ്ഞു...
...അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്.....!
അവയൊന്നും വെളിപാടല്ല എന്നു ബുദ്ധിക്കു ബോധ്യപ്പെട്ടാലോ? ലതീഫേ?
2010, ജൂണ്‍ 26 11:57 am  


ea jabbar പറഞ്ഞു...
മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്.
----------
അപ്പൊ ഒരു സംശയം ലതീഫേ !
മുഹമ്മദ് നബിയുടെ മരണ ശേഷം , മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നൂതനവും സങ്കീര്ണവുമായ പ്രശ്നങ്ങളില്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കാന്‍ മനുഷ്യബുദ്ധിയല്ലാതെ മറ്റെന്തു പോംവഴിയാ ഉള്ളത്? ഇന്നത്തെ ആഗോളവല്‍കൃത ലോകത്തെ അതി സങ്കീര്‍ണമായ പ്രശ്നങ്ങളൊക്കെ [കുര്‍ ആനില്‍ ഇല്ലാത്ത കാര്യങ്ങള്‍] പരിഹരിക്കാന്‍ വേണ്ട “വെളിപാടുകള്‍” ഏതു മാര്‍കറ്റിലാ കിട്ടുക?

പ്രതികരണം കാക്കുന്നു.

Monday, June 21, 2010

എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം

മൌലാനാ മൌദൂദിയുടെ സാരഥ്യത്തില്‍ 1941ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്ന മതരാഷ്ട്രീയസംഘടനയാണ് ജമാഅത്തെ ഇസ്ളാമി. ഇസ്ളാമിനെ ഒരു രണോത്സുകരാഷ്ട്രീയ പ്രത്യയശാസ്ത്രമായി വികലമായി അവതരിപ്പിച്ച മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും കൃതികളാണ് ഇന്ത്യക്ക് പുറത്തും അകത്തും വിഹരിക്കുന്ന തീവ്രവാദികള്‍ക്ക് പ്രചോദനവും താന്താങ്ങളുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് സാധൂകരണവും നല്‍കുന്നത്. ഒരു മുസ്ളിമിന്റെ കടമ, മതം അനുശാസിക്കുന്നതരത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെന്നും മതവിശ്വാസ സ്വാതന്ത്യ്രമുള്ള ഭൂമുഖത്തെ ഏതുകോണിലും മുസ്ളിമായി ജീവിക്കാന്‍ കഴിയുമെന്നും മറ്റ് മുസ്ളിം മതസംഘടനകള്‍ കരുതുമ്പോള്‍ ജമാഅത്തെ ഇസ്ളാമി യുക്തിസഹവും സഹിഷ്ണുതാപരവുമായ ഈ വാദമുഖത്തെ അഗണ്യകോടിയില്‍ തള്ളുന്നു. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം മുസ്ളിമിന്റെ പ്രഥമവും പരമപ്രധാനവുമായ കടമ ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതത്രേ. അതിനെ അവര്‍ തരാതരംപോലെ 'ഹുകൂമഞ്ഞെ ഇലാഹി' (അള്ളാഹുവിന്റെ ഭരണം) എന്നും 'ഇഖാമത്തുദ്ദീന്‍' (മതസ്ഥാപനം) എന്നും വിളിച്ചുപോരുന്നു. രണ്ടും ഒന്നുതന്നെ. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്ളാമി കക്ഷത്തിലേറ്റി നടക്കുന്ന രാഷ്ട്രീയ ഇസ്ളാം എന്ന ഇസ്ളാമിസത്തെ വിമര്‍ശകര്‍ തൊലിയുരിച്ചുകാണിക്കുമ്പോള്‍ ഇസ്ളാം ആക്രമിക്കപ്പെടുന്നെന്ന് ജമാഅത്തുകാര്‍ അലമുറയിടും. ഇസ്ളാമും ഇസ്ളാമിസവും രണ്ടാണെന്ന പച്ചപ്പരമാര്‍ഥത്തെ ജമാഅത്തെ ഇസ്ളാമി ആച്ഛാദനം ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, അതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥ ഉള്‍പ്പെടെ എല്ലാ ആധുനിക രാഷ്ട്രവ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആശയങ്ങളെ ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ളാമിയും നിരങ്കുശം എതിര്‍ക്കുന്നു. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' എന്ന പേരില്‍ മൌദൂദിയുടെ ഒരു പ്രസംഗം പുസ്തകരൂപത്തില്‍ കേരളത്തിലെ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കൂ: "ലോകത്തിന്റെ ചിന്താപരവും സദാചാരപരവും നാഗരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവസംസ്കാരം വാസ്തവത്തില്‍ മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരഭൌതികവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജടിലങ്ങളാണ്. മാത്രമല്ല, മനുഷ്യരിന്ന് അടിമപ്പെട്ടുപോയിട്ടുള്ള സകലദുരിതങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയുമുപയോഗിച്ച് അവയ്ക്കെതിരെ സമരം നടത്തിയേ തീരൂ''. പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാക്കുന്ന ജനാധിപത്യത്തെ ഭര്‍സിച്ച മൌദൂദി 'ദൈവികപരമാധികാരം' എന്ന പ്രതിലോമപരികല്‍പ്പനയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഈ ദൈവികപരമാധികാരം പ്രയോഗത്തില്‍ പൌരോഹിത്യപരമാധികാരത്തിലാണ് കലാശിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് മൌലാനമാര്‍ നടത്തുന്ന ഈ മുല്ലാഭരണത്തില്‍ മുസ്ളിങ്ങളല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംതരം പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ രാഷ്ട്രീയനിലനില്‍പ്പിന് തല്‍ക്കാലം ജനാധിപത്യമെന്ന 'പൈശാചിക' ഭരണക്രമം നിലനില്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തുകാര്‍ക്കറിയാം. ഭരണത്തിലേറുംവരെ ജനാധിപത്യം, ഭരണത്തിലേറിയാല്‍ ജമാഅത്ത് മുല്ലാഭരണം. ഇതാണ് ജമാഅത്ത് ലൈന്‍. മതേതരത്വത്തെയും മൌദൂദി കടന്നാക്രമിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മതവും രാഷ്ട്രീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. മതവും രാഷ്ട്രീയവും അവിച്ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളിങ്ങളും മതരാഷ്ട്രസ്ഥാപനത്തെ ഒരു തീവ്രയത്നപരിപാടിയായി കാണണമെന്നും മൌദൂദി ആണയിടുന്നു. ദേശീയത മൌദൂദിക്കും അനുചരര്‍ക്കും വര്‍ജ്യമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളിങ്ങള്‍ ഒറ്റ രാഷ്ട്രമാണ് എന്ന ആഗോള ഇസ്ളാമിസമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യസമൂഹത്തെ മുസ്ളിം-അമുസ്ളിം എന്ന മതമതില്‍കെട്ടി മൌദൂദി വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ അഖണ്ഡതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. അതിന്റെ ഒന്നാന്തരം നിദര്‍ശനമാണ് ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കശ്മീര്‍ ജമാഅത്തെ ഇസ്ളാമിയും. കശ്മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല എന്നര്‍ഥം. ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന കശ്മീര്‍ ജമാഅത്തിന്റെ സന്തതിയാണ്. കശ്മീര്‍ താഴ്വരയിലെ വിവിധ തീവ്രവാദിഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നത് ജമാഅത്തെ ഇസ്ളാമിയാണെന്ന് ഒരു കൂസലുമില്ലാതെ ജമാഅത്തുകാര്‍തന്നെ പറയാറുണ്ട്. മാര്‍ക്സിസത്തിനും മാര്‍ക്സിസ്റുകാര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നതില്‍ മൌദൂദിയും ശിഷ്യഗണങ്ങളും സാമ്രാജ്യത്വവൈതാളികന്മാരെപ്പോലും പലപ്പോഴും പിന്നിലാക്കി. "ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും പരമതദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ നുരയുന്ന ഈ പ്രസ്താവത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാരെന്ന് അവര്‍ പലപാട് തെളിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ് ഭരണാധികാരിയായിരുന്ന നജീബുല്ലയെ കാബൂളിലെ തെരുവോരത്തെ വിളക്കുകാലില്‍ താലിബാന്‍ ഭീകരര്‍ കെട്ടിത്തൂക്കിയപ്പോള്‍ 'മാധ്യമം' പത്രം എഡിറ്റോറിയല്‍ എഴുതി ഹര്‍ഷാതിരേകം പ്രകടിപ്പിച്ചിരുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ നിലംപരിശാക്കിയപ്പോഴും ഇവര്‍ ഗൂഢാഹ്ളാദത്തിലായിരുന്നു. മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമാഅത്തുകാര്‍ മതപരിവര്‍ത്തനവിഷയത്തില്‍ കടുത്ത കപടന്മാരും തീവ്രവാദികളുമാണ്. ഇസ്ളാമില്‍നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ വധിക്കണമെന്നാണ് ജമാഅത്ത് ആചാര്യന്‍ എഴുതിയിട്ടുള്ളത്. തന്റെ വാദമുഖം ഊട്ടിയുറപ്പിക്കാന്‍ 'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകവും മൌദൂദി എഴുതി. 'ഇസ്ളാമിലേക്ക് സ്വാഗതം, പുറത്തുപോകുന്നവരുടെ തല കാണില്ല' എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വിധ്വം സകവുമായ ആശയം മറയേതുമില്ലാതെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ളാമിക്കാര്‍തന്നെയാണ് ഈയിടെ കേരളത്തിലെ കവലകള്‍തോറും മതപരിവര്‍ത്തനസ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചത്! ഇതാണ് ജമാഅത്തെ ഇസ്ളാമി. അകത്ത് കാളകൂടം. പുറത്ത് 'മതേതര-ജനാധിപത്യ പഞ്ചസാര'. കേരളത്തിലെ ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി 'മുഖം മിനുക്കി' നടക്കുകയാണ്. പക്ഷേ, അകത്ത് നുരഞ്ഞുപതയുന്നത് മതരാഷ്ട്രവാദത്തിലധിഷ്ഠിതമായ മൌദൂദിയുടെ ദ്വേഷനിര്‍ഭരപ്രത്യയശാസ്ത്രംതന്നെ. ദളിത്-ആദിവാസിസ്നേഹത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും മനുഷ്യാവകാശമമതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്ടിച്ച്, തങ്ങള്‍ മഹാമതേതര-ജനാധിപത്യവാദികളാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ചു നടക്കുകയാണവര്‍. വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നക്സലൈറ്റുകളെയും മുന്‍ റോയിസ്റുകളെയും വ്യാജ ഇടതന്മാരെയും ചെല്ലും ചെലവും കൊടുത്ത് അവര്‍ നിര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ, വിശിഷ്യ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേരളത്തെ അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുംചെയ്യുക എന്ന സൃഗാലദൌത്യമാണ് ജമാഅത്തെ പരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തണം''.

പ്രത്യേക ലേഖകന്‍
ദേശാഭിമാനി [22-6-2010]

ടി കെ ഹംസയുടെ ലേഖനത്തില്‍നിന്ന്:-
സാമുദായിക രാഷ്ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല. എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്. 1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ്' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി. എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ. വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്. മതം രാഷ്ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്തിലെ മുസ്ളിം ബ്രദര്‍ഹുഡ്ഡ് (ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു. ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡ്ഡുകാര്‍ ഈജിപ്തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്ദ് അക്ബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്. ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്റോസ്'. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും. ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്. 'മൈല്‍ സ്റോസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107). ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86) ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു. ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡ്ഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്. ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക: "താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്''. ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന:് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്മീരിലും രണ്ടാണ്. കാരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്. മേല്‍വിവരിച്ച ഇസ്ളാമും, രാഷ്ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്തു എന്നു പറയുന്നത് യാദൃച്ഛികമല്ല. സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു. മനുഷ്യാവകാശം തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.

ദേശാഭിമാനി [23-6-2010]


യുവ (പുരുഷ) സംഘത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍
എ എം ഷിനാസ്


1980ല്‍ ലെക് വലേസയുടെ നേതൃത്വത്തില്‍ പോളണ്ടിലെ ഒരു കപ്പല്‍നിര്‍മാണശാലയിലാണ് സോളിഡാരിറ്റി എന്ന വലതുപക്ഷ- സാമ്രാജ്യത്വാനുകൂല ട്രേഡ് യൂണിയന്‍ നിലവില്‍ വന്നത്. കമ്യൂണിസ്റ് വിരുദ്ധത സമസ്തസിരകളിലും ആവാഹിച്ച കത്തോലിക്കാ മതമൌലികവാദികളുടെയും സോവിയറ്റ്വിരോധം ജന്മവ്രതമാക്കിയ വ്യാജ ഇടതന്മാരുടെയും മുതലാളിത്തത്തെ പരിരംഭണംചെയ്ത വലേസപ്രഭൃതികളുടെയും കൂട്ടുമുന്നണിയായിരുന്നു പോളണ്ടിലെ സോളിഡാരിറ്റി. കമ്യൂണിസത്തെ വൈരനിര്യാതന ബുദ്ധിയോടെ വീക്ഷിക്കുകയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ് ഭരണകൂടങ്ങളെ പിഴുതെറിയാന്‍ ദൃഢപ്രത്യയമെടുക്കുകയും ചെയ്തിരുന്ന ജോപോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ഗോര്‍ബച്ചേവിലൂടെ സമര്‍ഥമായി സോവിയറ്റ് യൂണിയനെ വന്ധ്യംകരിച്ചുകൊണ്ടിരുന്ന അങ്കിള്‍സാമുമായിരുന്നു സോളിഡാരിറ്റിയുടെ ആരാധനാമൂര്‍ത്തികള്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോളിഡാരിറ്റി പോളണ്ടില്‍ ഭരണത്തിലേറിയെങ്കിലും ഇന്ന് അത് പോളിഷ് രാഷ്ട്രീയത്തില്‍ ചെറുസാന്നിധ്യം മാത്രമാണ്. 2003ല്‍ കോഴിക്കോട്ടെ മുതലക്കുളം മൈതാനത്തിലാണ് മറ്റൊരു സോളിഡാരിറ്റി പിറന്നുവീണത്- സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. ആറു ദശാബ്ദത്തെ 'പ്രത്യയശാസ്ത്ര പേറ്റുനോവി'നുശേഷം ജമാഅത്തെ ഇസ്ളാമിയുടെ കേരള ഘടകത്തിനുമാത്രം കേന്ദ്രനേതൃത്വം ആലോചിച്ചനുവദിച്ച സന്താനലബ്ധി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജമാഅത്തെ ഘടകങ്ങള്‍ക്ക് തദൃശ സന്താനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജമാഅത്തെ ഇസ്ളാമി ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിനര്‍ഥം തങ്ങളുടെ രഹസ്യ അജന്‍ഡകള്‍ക്കുള്ള പരീക്ഷണവേദിയായി, തങ്ങളുടെ സൃഗാലതന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള രംഗഭൂമിയായി ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതത്രേ. കശ്മീരില്‍ ആദിവാസി- ദളിത്- പരിസ്ഥിതി പ്രണയ നാട്യങ്ങളൊന്നുമില്ലാതെ സോളിഡാരിറ്റിയുടെ ഒരു മച്ചുനന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കശ്മീര്‍ ജമാഅത്തിന്റെ പരിലാളനയില്‍ വളര്‍ന്ന തീവ്രവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണത്. ഇവിടത്തെ സോളിഡാരിറ്റിക്ക് ചാണകമാണ് തല്‍ക്കാലം ആയുധമെങ്കില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ 'പോരാളി'കള്‍ കലാഷ്നിക്കോവില്‍ കുറഞ്ഞതൊന്നും കൈകൊണ്ട് തൊടില്ലെന്ന വ്യത്യാസമേയുള്ളൂ. (കശ്മീരിലെ ഭീകരരെ ജമാഅത്തുകാര്‍ 'പോരാളി'കള്‍ എന്നാണ് വിളിക്കുക). പോളണ്ടിലെ സോളിഡാരിറ്റിയും കേരളത്തിലെ സോളിഡാരിറ്റിയും തമ്മില്‍ എടുത്തു പറയാവുന്ന ഒരു വ്യത്യാസമേയുള്ളൂ. പോളണ്ടിലെ സോളിഡാരിറ്റിയില്‍ ആണിനും പെണ്ണിനും അംഗങ്ങളാകാം. കേരളത്തിലെ സോളിഡാരിറ്റിയില്‍ 'ആകേസരി'കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. മാതൃസംഘടനയുടെ അനൌദ്യോഗികവാരികയില്‍ ആകോയ്മയെ നിരങ്കുശം എതിര്‍ക്കുന്ന, ലൈംഗികതയിലൂടെയാണ് പെശരീരത്തെ ആണുങ്ങള്‍ കോളനീകരിക്കുന്നതെന്നു സമര്‍ഥിക്കുന്ന റാഡിക്കല്‍ ഫെമിനിസ്റുകള്‍ക്കുവരെ ചുവപ്പു പരവതാനി വിരിച്ചുനല്‍കാറുണ്ടെങ്കിലും ജമാഅത്തെ യുവതികള്‍ക്ക് സോളിഡാരിറ്റിയുടെ പടിപ്പുരയില്‍പ്പോലും പ്രവേശനമില്ല! അതുകൊണ്ട് 'സോളിഡാരിറ്റി മെന്‍സ് മൂവ്മെന്റ്' എന്ന പേരായിരിക്കും സംഘടനയ്ക്ക് കൂടുതല്‍ യോജിക്കുക. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള മതേതര വിദ്യാര്‍ഥിസംഘടനകളില്‍ ആകുട്ടികളും പെകുട്ടികളും സമഭാവനയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ജമാഅത്തെ ഇസ്ളാമി തങ്ങളുടെ വിദ്യാര്‍ഥികളെ എസ്ഐഒ എന്ന ആകംപാര്‍ട്മെന്റും ജിഐഒ എന്ന പെ കംപാര്‍ട്മെന്റുമായി വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. ഗുരുവര്യനായ മൌദൂദിയുടെ സ്ത്രീവിരുദ്ധ പ്രമാണങ്ങള്‍ അത്ര എളുപ്പത്തില്‍ മസ്തിഷ്കത്തില്‍നിന്ന് ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലല്ലോ. പോളണ്ടിലെ സോളിഡാരിറ്റിയും ഇവിടത്തെ സോളിഡാരിറ്റിയും തമ്മിലുള്ള സാദൃശ്യങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം. ഒന്ന്; രണ്ടും മുരത്ത കമ്യൂണിസ്റ് വിരുദ്ധരാണ്. മതമൌലികവാദികളായ കത്തോലിക്കരും വലതുപക്ഷ മരീചികകളില്‍ മനം മയങ്ങിയ വ്യാജ ഇടതന്മാരും മറയേതുമില്ലാതെ തീവ്രവലതുപക്ഷ പ്രഘോഷണങ്ങള്‍ നടത്തിയ വലേസയുമായിരുന്നു പോളിഷ് സോളിഡാരിറ്റിയുടെ മജ്ജയും മാംസവുമായി വര്‍ത്തിച്ചിരുന്നത്. 'എഴുപതുകള്‍, ഹാ മധുരോദാരമായ എഴുപതുകള്‍' എന്നുമാത്രം ഊണിലും ഉറക്കത്തിലും ഉദീരണംചെയ്യുന്ന ഉദരംഭരികളായ ചില മുന്‍ നക്സലൈറ്റുകളും സിപിഐ എമ്മിനെ തെറിവിളിക്കുന്നത് ജീവിതചര്യയാക്കി മാറ്റിയ നാലോ അഞ്ചോ പ്രച്ഛന്ന ഇടതന്മാരും ജമാഅത്തിന്റെ പേറോളിലുള്ള ചില സര്‍ഗാത്മകസാഹിത്യകൂലികളുമാണ് കേരളത്തിലെ സോളിഡാരിറ്റിയുടെ മുന്നണിപ്പട. സോളിഡാരിറ്റിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണയോഗം താമരശേരിക്കടുത്ത ഈങ്ങാപ്പുഴയില്‍ ഉദ്ഘാടനംചെയ്തത് സാക്ഷാല്‍ വി പി വാസുദേവനാണ്! ഇങ്ങനെ പോയാല്‍ ഇടതുപക്ഷ ഏകോപനസമിതിയും അതിലെ അധോമുഖവാമനന്മാരായ വാസുദേവന്മാരും സോളിഡാരിറ്റി എന്ന തമോദ്വാരത്തിലേക്ക് വലിച്ചെടുക്കപ്പെടുക എന്നാണെന്നേ കാത്തിരുന്ന് കാണേണ്ടതുള്ളൂ. മറ്റൊരു പ്രച്ഛന്ന ഇടതനായ സി ആര്‍ നീലകണ്ഠന്റെ ഊണും പള്ളിയുറക്കവും ശീവേലിയും കഴിഞ്ഞുള്ള സമയം നോക്കിയാണ് സോളിഡാരിറ്റിക്കാര്‍ തങ്ങളുടെ പരിപാടികളുടെ നോട്ടീസ് അച്ചടിക്കാന്‍ കൊടുക്കുന്നത്. സോളിഡാരിറ്റിയുടെ 'ദ്രോഗ്ബ'യാണ് കുറെക്കാലമായി നീലകണ്ഠന്‍. മൌദൂദിക്ക് മതവും രാഷ്ട്രവും എന്നപോലെ സോളിഡാരിറ്റിയും നീലകണ്ഠനും ഇപ്പോള്‍ അവിച്ഛിന്ന അവസ്ഥയിലാണ്. പഴയ കുട്ടന്‍മാഷ്, സിവിക് ചന്ദ്രന്‍ ആയി പരിണമിച്ചതുപോലെ നീലകണ്ഠന്‍ ഭാവിയില്‍ 'സോളിഡാരിറ്റി നീലകണ്ഠന്‍' എന്ന പേരിലായിരിക്കുമോ 'ദൈവമേ' അറിയപ്പെടുക? പ്രച്ഛന്ന ഇടതുപക്ഷത്തിന്റെ മേലങ്കികളും ആടയാഭരണങ്ങളും എടുത്തണിയുകയും ഇടതുപക്ഷ പദാവലികളുടെ കപടഭാഷ സൃഷ്ടിച്ച് അതില്‍ രമിച്ചഭിനയിക്കുകയും ചെയ്യുന്ന സോളിഡാരിറ്റിക്കാര്‍ ഒരു തീവ്ര വലതുപക്ഷ സംഘടനയാണ് തങ്ങള്‍ എന്ന പരമാര്‍ഥത്തെ ആവുന്നത്ര മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. സോളിഡാരിറ്റിയുടെ വെബ്സൈറ്റില്‍ പോയാല്‍ 'എന്തുകൊണ്ട് സോളിഡാരിറ്റി' എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പു കാണാം. മാനവികതയിലുള്ള അദമ്യമായ വിശ്വാസം, മനുഷ്യ സാഹോദര്യത്തിലുള്ള അഗാധമായ പ്രതിബദ്ധത, തൊഴിലാളി- കര്‍ഷക- ദളിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതപരിതോവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള ഉല്‍ക്കടമായ ആഗ്രഹം തുടങ്ങിയ വാചാടോപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ആ കുറിപ്പ് മുന്നോട്ടുവയ്ക്കുന്ന കേന്ദ്രവാദമുഖം ഇതാണ്; ദാരിദ്യ്രവും പിന്നോക്കാവസ്ഥയും ചൂഷണവും അവസാനിപ്പിക്കാന്‍ മുതലാളിത്തത്തെ ഉന്മൂലനംചെയ്യണം. ബദല്‍ സോഷ്യലിസമാണോ? അല്ലേ അല്ല. കാരണം, അത് 'പരാജയപ്പെട്ട പ്രത്യയശാസ്ത്ര'മാണ്. മാത്രമല്ല, മനുഷ്യനിര്‍മിതവുമാണ്. അപ്പോള്‍ എന്താണ് ബദല്‍? ദൈവം പ്രവാചകന്മാരിലൂടെ മുന്നോട്ടുവച്ച വിമോചനമാതൃകയാണത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൌദൂദി 'നിഷ്കൃഷ്ട'മായി പഠിച്ച് മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്ട്രം. ആറ്റിക്കുറുക്കി പറഞ്ഞാല്‍, ജമാഅത്തെ മൌലാനമാരുടെ മുല്ലാഭരണം. പ്രസ്തുത കുറിപ്പില്‍ പുട്ടില്‍ തേങ്ങ ഇടുന്നതുപോലെ സാമ്രാജ്യത്വവിരുദ്ധ പ്രസ്താവങ്ങളും ഇടയ്ക്കിടെ കാണാം. സമീര്‍ അമിന്‍ എന്ന വിശ്വപ്രസിദ്ധ ചിന്തകന്റെ 'സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുന്ന രാഷ്ട്രീയ ഇസ്ളാം' എന്ന പ്രബന്ധം സോളിഡാരിറ്റി കുഞ്ഞാടുകള്‍ സമയം കണ്ടെത്തി മനസ്സിരുത്തി വായിക്കണം. ആരാന്റെ പശുത്തൊഴുത്തില്‍ പോയി ചാണകം വാരുന്ന ജോലി ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ഏല്‍പ്പിച്ച് സമീര്‍ അമിനെയും താരിഖ് അലിയെയുംപോലുള്ളവരെ സോളിഡാരിറ്റിക്കാര്‍ അടുത്തറിയണം. മൌദൂദിയാണ് ബ്രഹ്മാണ്ഡം ഇതഃപര്യന്തം ദര്‍ശിച്ചിട്ടുള്ള അന്യാദൃശചിന്തകന്‍ എന്ന് ധരിച്ചുവശായവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എന്നാലും ഒരു നേരിയ പ്രതീക്ഷ ബാക്കി വയ്ക്കുന്നത് നല്ലതാണല്ലോ. ഈയിടെ കൊച്ചിയില്‍ മണിപ്പുരിലെ പ്രത്യേക പട്ടാള നിയമത്തിനെതിരെ നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മിളയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. വി ആര്‍ കൃഷ്ണയ്യരായിരുന്നു ഉദ്ഘാടകന്‍. കൃഷ്ണയ്യരെപ്പോലുള്ള സമാരാധ്യ വ്യക്തികളെ മുന്നില്‍ നിര്‍ത്തുന്നത് ജമാഅത്തിന്റെ സ്ഥിരം തന്ത്രമാണ്. കെ പി രാമനുണ്ണിയും സിവിക് ചന്ദ്രനും, ടി ടി ശ്രീകുമാറും ഇറോം ശര്‍മിളയുടെ സഹോദരന്‍ ഇറോം സിങ്ജിത് സിങ്ങും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാനുമായിരുന്നു മറ്റു പ്രധാന പ്രഭാഷകര്‍. മുജീബ് റഹ്മാന്റെ അധ്യക്ഷ പ്രസംഗത്തിന്റെ രത്നച്ചുരുക്കം സോളിഡാരിറ്റിയുടെ സൈറ്റില്‍ കാണാം. 'ഒരു രാഷ്ട്രവും അതിന്റെ പൌരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യരുത്' എന്നാണ് മുജീബ് റഹ്മാന്റെ മൊഴി. നല്ലതുതന്നെ. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്ളാമികളുടെ ചരിത്രം കമ്പോടു കമ്പ് വായിച്ചിരിക്കാനിടയുള്ള മുജീബ് റഹ്മാന്‍ 1953ലെ പാകിസ്ഥാനിലേക്ക് ഒന്നു തിരിഞ്ഞുനോക്കണം. ഖാദിയാനി മുസ്ളിങ്ങളെ (അഹമ്മദിയ്യ മുസ്ളിങ്ങള്‍) അമുസ്ളിങ്ങളായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് പാക് ജമാഅത്തെ ഇസ്ളാമിയുടെ കാര്‍മികത്വത്തില്‍ 1953ല്‍ ലാഹോറില്‍ നടന്ന നരമേധത്തില്‍ രണ്ടായിരത്തോളം ഖാദിയാനികളാണ് വധിക്കപ്പെട്ടത്. ഈ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് മുനീറും ജസ്റിസ് കിയാനിയും സോളിഡാരിറ്റിയുടെ ആചാര്യനായ മൌലാന മൌദൂദിയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. 'ഖാദിയാനി പ്രശ്നം' എന്ന മൌദൂദിയുടെ വിധ്വംസകഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ചാണ് ജമാഅത്തുകാര്‍ ലാഹോറിലെ തെരുവീഥികളില്‍ ഖാദിയാനികളെ വെട്ടിനുറുക്കിയത്. ഖാദിയാനികളുടെ രക്തം തളംകെട്ടിക്കിടന്ന ലാഹോറിലെ നിരത്തുകളിലൂടെ വിജിഗീഷുവായി കുതിരസവാരി നടത്തുകയും ചെയ്തു മൌദൂദി. മൌദൂദിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് രാഷ്ട്രീയ ഇസ്ളാമുമായി സന്ധിചെയ്ത പാക്ഭരണകൂടം അത് ജീവപര്യന്തമായി കുറയ്ക്കുകയും അവസാനം വെറുതെ വിടുകയും ചെയ്തു. 1970കളിലും പാകിസ്ഥാനില്‍ ഖാദിയാനികള്‍ വേട്ടയാടപ്പെട്ടു. ഇന്നും ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഖാദിയാനികള്‍ക്കെതിരായ അതിക്രമ വാര്‍ത്തകള്‍ പാകിസ്ഥാനില്‍നിന്ന് പുറത്തുവരുന്നു. ഇതിനെതിരെയൊന്നും കമാ എന്ന് ഒരക്ഷരം ഉരിയാടാത്തവരാണ് ഇറോം ശര്‍മിളയ്ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്. സോളിഡാരിറ്റിയെ സംബന്ധിച്ചിടത്തോളം പ്രശ്നം ഇറോം ശര്‍മിളയോ മണിപ്പുരിലെ പട്ടാളനിയമമോ ഒന്നുമല്ല. 'താഗൂത്തി' (പൈശാചികം/അനിസ്ളാമികം) എന്ന് സോളിഡാരിറ്റിയുടെ മാതൃസംഘടന വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാധുത്വനിരാകരണത്തിന് (റലഹലഴശശോശലെ) കിട്ടുന്ന ഒരു സന്ദര്‍ഭവും പാഴാക്കാതിരിക്കുക എന്ന കഴുകന്‍കണ്ണ് മാത്രമാണവര്‍ക്കുള്ളത്.
deshabhimani-3-7-2010

Thursday, June 3, 2010

ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം !

[മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഹമീദ് ചേന്നമംഗലൂര്‍ എഴുതിയ ലേഖനത്തോട് അനുകൂലമായി പ്രതികരിച്ചു കൊണ്ട് ശ്രീ എം എ കാരപ്പഞ്ചേരി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പ് ഇവിടെ പോസ്റ്റുന്നു.]


ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം !


കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ജമാ അത്തെ ഇസ്ലാമി എന്ന മത-രാഷ്ട്രീയ സംഘടന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ മാത്രമാണ് അതിനല്‍പ്പമെങ്കിലും സ്വാധീനമുള്ളത്. ഇന്ത്യയെ ഇസ്ലാമീകരിച്ച് ഖിലാഫത്തിന്റെ മാതൃകയിലുള്ള ഒരു ദൈവീക ഭരണക്രമം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇന്ത്യയെ ഹൈന്ദവവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍ എസ്സെസ്സിന്റെ മുസ്ലിം പ്രതിരൂപമാണു ജമാ അത്തെ ഇസ്ലാമി എന്ന നിരീക്ഷണം സ്വാഭാവികം മാത്രം. ജമാ അത്ത് സ്ഥാപകനായ മൌലാനാ മൌദൂദിയുടേയും വി ഡി സവര്‍ക്കറുടെയും മനോഘടനയിലും നിലപാടുകളിലും കാണുന്ന വിസ്മയജനകമായ സമാനതകള്‍ സവിശേഷ പഠനം അര്‍ഹിക്കുന്നു.

എന്നാല്‍ പഴയ മതരാഷ്ട്രവാദം അഥവാ മൌദൂദിസം ആ സംഘടന കയ്യൊഴിച്ചില്ലേ എന്ന് ചിലരെങ്കിലും സംശയിക്കുന്നു. ആ നിലയിലാണ് അതിന്റെ ഇന്നത്തെ നിലപാടുകളും രാഷ്ട്രീയ സാംസ്കാരിക ഇടപെടലുകളും . പൊതു സമൂഹത്തെ ഒന്നടങ്കം കബളിപ്പിക്കാന്‍ ജമാ അത്തിനു കഴിഞ്ഞിട്ടില്ലെങ്കിലും ചിലരെങ്കിലും അതിന്റെ വലയില്‍ കുടുങ്ങിയതായി കാണാം. കേരളത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും വേദികള്‍ പങ്കിടുന്നവരും അവരുടെ പത്ര മാസികകളില്‍ എഴുതുന്നവരുമായ ബുദ്ധിജീവികളും പൊതു പ്രവര്‍ത്തകരും “ജമാ അത്തിനെ കുറിച്ച് കൂടുതലൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പച്ച പ്പരമാര്‍ത്ഥികള്‍ ”‍ തന്നെയോ? ഇരുട്ടില്‍ തപ്പുന്ന ബുദ്ധിജീവികളെയും തടി തപ്പുന്ന ജമാ അത്തിനെയും ഒരുപോലെ തുറന്നു കാണിക്കുന്ന ഹമീദ് ചേന്നമംഗല്ലൂരിന്റെ ലേഖനം അവസരോചിതമായി. ജമാ അത്ത് അതിന്റെ ബൌദ്ധിക ജിഹാദില്‍ ഒരുക്കി വെച്ചിരിക്കുന്ന ചതിക്കുഴികളോരോന്നും ലേഖകന്‍ അതി വിദഗ്ധമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ജമാ അത്തെ ഇസ്ലാമി അതിന്റെ തുടക്കം മുതല്‍ക്കു തന്നെ പൊതുസമൂഹത്തെ കബളിപ്പിച്ചു പോരുന്നുണ്ട്. അതിന്റെ ഒരു മാതൃകാ സന്ദര്‍ഭം 1941-ല്‍ സംഘടന നിലവില്‍ വന്നപ്പോള്‍ . അതിന്റെ പ്രഖ്യാപിതലക്ഷ്യം ‘ഹുകൂമത്തെ ഇലാഹി’ സ്ഥാപിക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരവും ഏറെക്കാലം അതു തന്നെയായിരുന്നു ലക്ഷ്യം. പൊതു സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പും മുസ്ലിം പണ്ഡിതന്മാരുടെ വിമര്‍ശനവും കണക്കിലെടുത്ത് പിന്നീട് ജമാ അത്തിന്റെ ലക്ഷ്യം ഇഖാമത്തുദീന്‍ (മതം സ്ഥാപിക്കുക) എന്നു തിരുത്തുകയും അതിന്റെ ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തു. സംഘടനക്കുണ്ടായ ഗുണപരമായ ഒരു മാറ്റമായാണു പൊതു സമൂഹവും മുസ്ലിംങ്ങളും ഇതിനെ കണ്ടത്. ചില ദേശീയ നേതാക്കന്മാര്‍ ഇതിന്റെ പേരില്‍ സംഘടനയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

പക്ഷെ എന്താണു യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചത്? ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനൊരുങ്ങിത്തിരിച്ചവര്‍ അതപകടമാണെന്നു കണ്ട് വിനയപൂര്‍വ്വം പിന്‍ വാങ്ങിയെന്നോ? സ്ഥാപിക്കേണ്ടത് രാഷ്ട്രമല്ല പകരം മതമാണെന്നു വന്നാല്‍ ആര്‍ക്കാണെതിര്‍പ്പുണ്ടാവുക? എന്നാല്‍ സ്ഥാപിക്കേണ്ടത് ദീന്‍ ആണ്. ദീനിന്റെ വിവക്ഷ മൌദൂദിക്കും ജമാ അത്തിനും വെറും മതമല്ല. രാഷ്ട്രം തന്നെയാണ ! അതായത് സംഘടനയുടെ ലക്ഷ്യം ഹുകൂമത്തെ ഇലാഹിയില്‍ നിന്നും ഇഖാമത്തുദ്ദീനിലേക്കു മാറിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ മാറ്റം വന്നത് ലക്ഷ്യത്തിലല്ല പദപ്രയോഗത്തില്‍ മാത്രമാണ്. ജമാ അത്തിന്ന്റെ ദേശീയ നേതാക്കന്മാര്‍ തന്നെ ഇതു പരസ്യമായി പറഞ്ഞിട്ടുണ്ട്. മൌലാനാ ഷഫീമുനീസ് ഒരഭിമുഖത്തില്‍ പറഞ്ഞത് സംഘടന‍ അതിന്റെ സ്ഥാപന കാലത്തുള്ള ലക്ഷ്യത്തില്‍നിന്ന് അണുകിട വ്യതിചലിച്ചിട്ടില്ലെന്നാണ്. ( Milli Gazette -jan 2002)
ജമാ അത്തിന്റെ ഭരണഘടനയില്‍ എവിടെയാണു രാഷ്ട്രവാദമുള്ളത്. എനിക്കൊന്നു കാണുച്ചു തരൂ എന്നു സ്തോഭത്തോടെ പൊട്ടിത്തെറിച്ച , ജമാ ത്തു പരിവാരിന്റെ വേദികള്‍ പങ്കിടുന്ന ഒരു ബുദ്ധിജീവിയെ എനിക്കറിയാം. ഭരണഘടന വികാരാധീനനാകാതെ സാവകാശം വായിച്ചു നോക്കൂ. ദീനിന്റെയും ദൈവത്തിന്റെയും പുറകില്‍ ഭരണാധികാരം ഒളിഞ്ഞിരിക്കുന്നതു കാണാം.

പൊതുസമൂഹത്തിന്റെ മുമ്പില്‍ പരമാവധി ആകര്‍ഷകമായി പ്രത്യക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ജമാ അത്തു പയറ്റുന്ന മറ്റൊരു തന്ത്രം നോക്കുക. ഏതാനും വര്‍ഷം മുമ്പ് ജമാ അത്തെ ഇസ്ലാമിയുടെ സംസ്ഥാനസമ്മേളനത്തോട്ടനുബന്ധിച്ച് മലപ്പുറത്ത് പുറത്തിറക്കിയ ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന ലഘു ലേഖയില്‍ പറയുന്നു: “നിങ്ങള്‍ മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ അതുമല്ല അവിശ്വാസിയോ ആരാകട്ടെ നിങ്ങള്‍ക്കും ജമാ അത്തെ ഇസ്ലാമിയില്‍ ഒരു ഇടമുണ്ട്. മനുഷ്യനിലും അവന്റെ നന്മയിലും താല്പര്യമുള്ള ഏതൊരാളും ജമാ അത്തിന്റെ ഭാഗമാണ്. ജമാ അത്ത് അയാളുടെയും.”
ഈ ഗംഭീര അവകാശവാദം പൊതു സമൂഹത്തെ അവഹേളിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? ഇതില്‍ ആത്മാര്‍ത്ഥതയുടെ ഒരു കണികയെങ്കിലും ഉണ്ടെന്നു വിശ്വസിക്കാന്‍ ഒരു സാത്വികനായ ജമാ അത്തുകാരന്‍ പോലും തയ്യാറാവുകയില്ല. കേരളത്തിലെ സമുന്നത ജമാ അത്തു നേതാവ് ടി കെ അബ്ദുല്ല എഴുതുന്നു. “ജമാ അത്തെ ഇസ്ലാമി സ്വയം വിശേഷിപ്പിക്കുന്നതുപോലെ ഒരു നവോഥാനപ്രസ്ഥാനമാണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഉദയം ചെയ്ത ശക്തിമത്തായ ഇസ്ലാമികപ്രസ്ഥാനം.”(ജ ഇ .അമ്പതാംവാര്‍ഷികപ്പതിപ്പ്). മറ്റൊരു നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്ന അബൂ അയ്മന്‍ എഴുതുന്നു: “ജമാ അത്തെ ഇസ്ലാമി അതിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു ഇസ്ലാമിക ആദര്‍ശപ്രസ്ഥാനമാണ്. “(അതേ പുസ്തകം)

ഇവിടെ എവിടെയാണ് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടം? അവിശ്വാസികളുടെയും യുക്തിവാദികളുടെയും കാര്യം പിന്നെ പറയാനുമില്ലല്ലോ.
ജമാ അത്തിനു പൊതു സമൂഹത്തിനു മുമ്പില്‍ പുരോഗമനത്തിന്റെ വേഷം കെട്ടുന്നതിനുള്ള മുഖ്യ പ്രതിബന്ധം അതിന്റെ സാഹിത്യം തന്നെയാണ്. -മതരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രമായ രാഷ്ട്രീയ ഇസ്ലാമിനെ അംഗപ്രത്യംഗവര്‍ണനയോടെ പ്രതിപാദിക്കുന്ന മൌദൂദികൃതികള്‍ . മതേതരജനാധിപത്യത്തെയും നിരുപാധികമായ വിശ്വമാനവികതയെയും നിരാകരിക്കുന്ന , സ്ത്രീത്വത്തെ അധ:കരിക്കുന്ന , അമുസ്ലിംങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന , മുസ്ലിം മനസ്സുകളെ യുദ്ധക്കളമാക്കി നിര്‍ത്തുന്ന മൌദൂദി കൃതികളില്‍ ഒന്നു പോലും ജമാ അത്ത് തള്ളുന്നില്ല. തന്നെയുമല്ല, അവ ഇന്നും വിറ്റു കാശാക്കുകയും ചെയ്യുന്നു. ! മൌദൂദിയേയോ മൌദൂദിയുടെ കൃതികളെയോ കയ്യൊഴിക്കാതെത്തന്നെ സാമ്രാജ്യത്വവിരുദ്ധ-മനുഷ്യാവകാശ സംരക്ഷക മുദ്രാവാക്യങ്ങള്‍ മുഴക്കി ജാഥ നടത്തുന്ന ജമാ അത്തുകാരെ അനുമോദിക്കുന്ന ബുദ്ധിജീവികള്‍ ഈ വൈരുദ്ധ്യം കണ്ടില്ലെന്നു നടിക്കുന്നതെന്തിനാണ്‍?
അന്‍പതുകളുടെ തുടക്കത്തില്‍ തന്നെ കേരളത്തില്‍ മൌദൂദിയുടെ ഉര്‍ദു പുസ്തകങ്ങളുടെ പരി‍ഭാഷകള്‍ വന്നുതുടങ്ങിയിരുന്നു. ഇന്നും ഓരോ കൃതികള്‍ മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ജമാ അത്തിന്റെ പ്രസിദ്ധീകരണസംവിധാനമായ കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് (IPH) ആണ് ഇതിനു നേതൃത്വം നല്‍കുന്നത്. ചില കൃതികള്‍ കേരളീയരുടെ ശ്രദ്ധയില്‍ പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക, പരിഭാഷകളില്‍ ഗുരുതരമായ കൃത്രിമം കാണിക്കുക, മൂല കൃതികളുടെ മൌലിക സന്ദേശത്തില്‍ യഥേഷ്ടം കൈ കടത്തുക, ഖുര്‍ ആന്‍ വാക്യങ്ങള്‍ പോലും വികലമായി തര്‍ജ്ജമ ചെയ്യുക, പരിഭാഷയില്‍ മൂലകൃതിയിലുള്ള ചില അധ്യായങ്ങള്‍ തന്നെ ഒഴിവാക്കുക തുടങ്ങിയ അനേകം വിമര്‍ശനങ്ങള്‍ ഇതിനകം IPHനു നേരെ ഉയര്‍ന്നുവന്നിട്ടുണ്ട്.
എന്തിനാണു ജമാ അത്തുകാര്‍ ചില മൌദൂദി കൃതികള്‍ കേരളീയരുടെ മുമ്പില്‍ എത്തരുതെന്നു ശഠിക്കുന്നത്? തങ്ങള്‍ തുറന്നു കാട്ടപ്പെടുമെന്ന ഭീതി കൊണ്ടു തന്നെ . മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ മടിച്ചിരുന്ന മൂന്നു കൃതികള്‍ : 1. പര്‍ദ. 2. അല്‍ജിഹാദു ഫില്‍ ഇസ്ലാം(ഇസ്ലാമിലെ ജിഹാദ്), 3. മുര്‍തദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മെ (മതം മാറ്റത്തിന് ഇസ്ലാമികനിയമത്തിലെ ശിക്ഷ ). ഇവയില്‍ രണ്ടെണ്ണം ഇതിനകം മലയാളത്തില്‍ വന്നുകഴിഞ്ഞു. പക്ഷേ അവ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പിന്നില്‍ അരങ്ങേറിയ അന്തര്‍ നാടകങ്ങള്‍ സാംസ്കാരിക കേരളത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
‘പര്‍ദ’ മലയാളത്തില്‍ വരാതിരിക്കാന്‍ കേരള ജമാ അത്തെ പ്രത്യേകം ശ്രദ്ധിച്ചു എന്നു പറഞ്ഞുവല്ലോ. സ്ത്രീവിമോചനത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും സമര്‍ത്ഥമായി തുരങ്കം വെക്കുന്ന ഈ മൌദൂദി കൃതി മലയാളത്തില്‍ വന്നാല്‍ മൌദൂദിയുടെ സ്ത്രീ വിരോധവും ജമാ അത്തിന്റെ ഇരട്ടത്താപ്പും വെളിച്ചത്താവുമെന്നതു തന്നെ കാരണം. എന്നാല്‍ ജമാ അത്തു നേതൃത്വത്തിന്റെ എല്ലാ തന്ത്രങ്ങളെയും തകര്‍ത്തു തരിപ്പണമാക്കി ഇപ്പോഴതു പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുന്നത് കടുപ്പം കൂടിയ സുന്നികളാണ്! അവര്‍ക്കതുകൊണ്ടു രണ്ടു കാര്യം. : ജമാ ത്തിനെ ക്ഷീണിപ്പിക്കുകയും ഒപ്പം തങ്ങളുടെ സവിശേഷ സ്ത്രീ നിലപാടുകള്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. മൌദൂദിയുടെ സുപ്രധാനമായൊരു കൃതി മറ്റൊരു കൂട്ടര്‍ പ്രസിദ്ധീകരിച്ച് മൌദൂദിയന്‍ സ്ത്രീവിരുദ്ധത വെളിച്ചത്തായതിന്റെ നാണക്കേട് ഇപ്പോഴും ജമാ അത്ത് നേതൃത്വത്തില്‍നിന്ന് വിട്ടുമാറിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും വനിതാമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്ന ജമാ അത്തുകാരുടെ തലയ്ക്കു മീതെ ‘പര്‍ദ’ എന്നും യവനകഥയിലെ വാള്‍ പോലെ തൂങ്ങിക്കിടക്കും.

രണ്ടാമത്തെ മൌദൂദി കൃതി അല്‍ജിഹാദു ഫില്‍ ഇസ്ലാം . സായുധ ജിഹാദിനെ പൊലിപ്പിച്ചു കാട്ടുന്ന ഈ കൃതിക്ക് പര്‍ദയുടെ ഗതി വരരുതെന്നു കരുതി IPH തന്നെയാണിതു പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൌദൂദിയെ കൊള്ളുകയും മൌദൂദിസത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തിനെ തള്ളുകയും ചെയ്യുന്ന ചില ജിഹാദീ സംഘങ്ങള്‍ രംഗം പിടിച്ചടക്കുമെന്ന് വന്നപ്പോഴാണു ഗത്യന്തരമില്ലാതെ ജമാ അത്ത് ‘ജിഹാദ്’ പരിഭാഷപ്പെടുത്തിയത്. പക്ഷെ മൌദൂദിയുടെ തീവ്രമായ ജിഹാദീ ആശയങ്ങളില്‍ വെള്ളം ചേര്‍ത്തു കൊണ്ടാണ് ഈ കൃതി കേരളീയര്‍ക്കു നല്‍കിയിട്ടുള്ളത്. അനിസ്ലാമിക ഭരണകൂടങ്ങളെ ജിഹാദിലൂടെ മറിച്ചിട്ട് തത്സ്ഥാനത്തു ശരീ അത്ത് അടിസ്ഥാനത്തിലുള്ള ദൈവീക ഭരണവ്യവസ്ഥ സ്ഥാപിക്കാന്‍ ശരീരം കൊണ്ടും ധനം കൊണ്ടും പൊരുതുവാനും വേണ്ടിവന്നാല്‍ രക്തസാക്ഷിത്വം വരിക്കുവാനും ഓരോ മുസല്‍മാനും ബാധ്യസ്ഥനാണെന്ന ഏറ്റവും മൌലികമായ മൌദൂദിയന്‍ സന്ദേശം പരിഭാഷയില്‍ ബലി കഴിച്ചിരിക്കുന്നു.

മൂന്നാമത്തെ കൃതിയുടെ പ്രമേയം മുസ്ലിങ്ങളുടെ കൂട്ടത്തില്‍നിന്ന് ആരെങ്കിലും മതം മാറിയാല്‍ അവനെ കൊല്ലണമെന്നു സമര്‍ത്ഥിക്കാനുള്ള ശ്രമമാണ്. ഈ കൃതിയുടെ കാര്യത്തില്‍ അടുത്ത കാല‍ത്തൊന്നും ജമാ അത്തിനും ഐ പി എച്ചിനും ആരെയും പേടിക്കേണ്ടി വരില്ല. മതം മാറുന്നവനെ കൊല്ലണമെന്നു വിളിച്ചു പറയാന്‍ മുമ്പ് പര്‍ദ പ്രസിദ്ധീകരിച്ചവര്‍ക്കോ ജിഹാദ് പ്രസിദ്ധീകരിക്കുമെന്നു ഭീഷണി മുഴക്കിയവര്‍ക്കോ ഒട്ടും താല്പര്യമുണ്ടാവാനിടയില്ല. എന്തായാലും ‘മുര്‍തദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മെ’ എന്ന മൌദൂദി കൃതി മലയാളത്തില്‍ വരേണ്ടത് അനിവാര്യമാണ്. മൌദൂദിയുടെ തനിനിറം മനസ്സിലാക്കാനും മൌദൂദിസ്റ്റുകളുടെ കാപട്യം തിരിച്ചറിയാനും അതുപകരിക്കും.

അവസാനമായി ; മൌദൂദി കൃതികളുടെ പരിഭാഷയില്‍ മാത്രം ഒതുങ്ങുന്നില്ല IPHന്റെ കൃത്രിമം. മൌദൂദിയുടെ പാണ്ഡിത്യവും പദവിയും പൊലിപ്പിച്ചു കാണിക്കാന്‍ ഈയിടെ പുറത്തിറക്കിയ പുസ്തകമാണ് ‘മൌദൂദി സ്മൃതി രേഖകള്‍ ’ . മൌദൂദിയുടെ കുടുംബാംഗങ്ങളും ശിഷ്യന്മാരും സഹപ്രവര്‍ത്തകരും അനുയായികളും മൌലാനയുടെ ജീവിതത്തെയും ബൌദ്ധിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും വിവിധ കോണുകളിലൂടെ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. കൂട്ടത്തില്‍ സമകാലിക മുസ്ലിം ലോകത്തിലെ ഏറ്റവും ശ്രദ്ധേയനായ ബുദ്ധിജീവിയും എഴുത്തുകാരനുമായ സിയാവുദ്ദീന്‍ സര്‍ദാറിന്റെ ഒരു കുറിപ്പും കൊടുത്തിട്ടുണ്ട്. സര്‍ദാറിന്റെ Desperately Seeking Paradise എന്ന പ്രസിദ്ധ കൃതിയില്‍നിന്നെടുത്ത ഭഗമാണിത്.
മൌദൂദിയെ ആദ്യമായി കാണുന്നതും ലോക ഇസ്ലാമികപ്രസ്ഥാനത്തിന്റെ ഭാവിയെയും സമകാലിക സമൂഹത്തില്‍ മുസ്ലിം ബുദ്ധിജീവികളുടെ പങ്കിനെപറ്റിയും മറ്റും തനിക്കുണ്ടാവേണ്ട ബോധ്യവുമായി ബന്ധപ്പെട്ട് മൌദൂദിയുമായി സംവദിച്ചതും ‘ചിന്തകനും പണ്ഡിതനുമായ’ മൌദൂദി തന്നെ നിരാശപ്പെടുത്തിയതും സര്‍ദാര്‍ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഐ പി എചിന്റെ പുസ്തകത്തില്‍ കാതലായ ആ ഭാഗം വിട്ടു കളഞ്ഞിരിക്കുന്നു. വിട്ടു കളഞ്ഞ ആ ഭാഗം താഴെ:

“മൌദൂദിയുടെ വാദങ്ങള്‍ ,ആധുനിക സമൂഹത്തിന്റെ വെല്ലുവിളികളുടെയും പ്രശ്നങ്ങളുടെയും മുമ്പില്‍ വേണ്ടത്ര ഗുണദോഷനിരൂപണം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ , എന്റെ മുമ്പില്‍ ബോധ്യപ്പെടാതെ കിടന്നു. സാമ്പ്രദായിക പണ്ഡിതന്മാര്‍ക്ക് ആധുനിക ലോകവുമായി ഒരു ബന്ധവുമില്ലെന്ന് നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന മൌദൂദിക്കും അവര്‍ പറഞ്ഞതു തന്നെയേ പറയാനുണ്ടായിരുന്നുള്ളു. അദ്ദേഹത്തെ സംബന്ധിച്ച് സര്‍വ്വ പ്രശ്നവും പരിഹരിക്കാന്‍ കഴിയുന്ന ഒരു റെഡിമെയ്ഡ് വ്യവസ്ഥയാണു ശരീ അത്ത്. ഇസ്ലാമിന്റെ ലോക വീക്ഷണത്തെ കുറിച്ച് നവീന ധാരണകള്‍ നേടാനുള്ള ഒരു പദ്ധതിയും അദ്ദേഹത്തിന്റെ ചിന്തയ്ക്കു പ്രദാനം ചെയ്യാനുണ്ടായിരുന്നില്ല. സര്‍വ്വോപരി മൌദൂദിയുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കിയത്.
... ഞാന്‍ ജീവിക്കുന്ന ലോകത്തെ കുറിച്ച് മൌലാനക്ക് പൂര്‍ണ അജ്ഞതയാണുള്ളതെന്ന് ഇവിടെ വെച്ചാണു ഞാന്‍ മനസ്സിലാക്കുന്നത്. തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ എത്രയാണെങ്കിലും ‘പര്‍ദ’ തുടങ്ങിയ കൃതികളില്‍ സ്ത്രീകളെ ജന്മനാ തരം താണവരായും മൂടുപടത്തില്‍ പൊതിഞ്ഞ് വീടിന്റെ അകത്തളങ്ങളില്‍ തളക്കപ്പെടേണ്ടവരുമായിട്ടാണ് ചിത്രീകരിക്കുന്നതെന്ന വസ്തുത അവശേഷിക്കുന്നു. സ്ത്രീകള്‍ പ്രകൃത്യാ തന്നെ സമൂഹത്തിന്റെ സുസ്ഥിയ്തിക്കൊരു സാന്മാര്‍ഗ്ഗികഭീഷണിയാണത്രെ! മൌദൂദിയുടെ മിക്ക അഭിപ്രായങ്ങളും വിജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്തവയാണെന്നും അവയുടെ യുക്തി പ്രാകൃതമാണെന്നും വായിക്കും തോറും എനിക്കു ബോധ്യപ്പെട്ടുകൊണ്ടിരുന്നു. “
സിയാവുദ്ധീന്‍ സര്‍ദാര്‍ പോലും മൌദൂദിയെ അനുസ്മരിച്ചിരിക്കുന്നു എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയല്ലാതെ സര്‍ദാര്‍ മൌദൂദിയെ എങ്ങനെയാണു വിലയിരുത്തിയതെന്ന വസ്തുത വായനക്കാര്‍ക്ക് എത്തിക്കുകയായിരുന്നില്ലല്ലോ ഐ പി എച്ചിന്റെ ഉദ്ദേശ്യം. അപ്പോള്‍ സംഭവിക്കേണ്ടതു തന്നെയാണു സംഭവിച്ചത്.

എം എ കാരപ്പഞ്ചേരി.
മഞ്ചേരി.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.