Thursday, September 24, 2009

മതവും സദാചാരവും - ഒരു സംവാദം.

യുക്തിവാദി സംഘം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ [27-9--2009] പെരിന്തല്‍മണ്ണയില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് അവതരിപ്പിച്ച പേപ്പര്‍ “മതവും സദാചാരവും” ഇവിടെ പോസ്റ്റ് ചെയ്യുന്നു. മുന്‍പ് എഴുതിയ കാര്യങ്ങള്‍ തന്നെയാണ് ഏറെക്കുറെ ഇതില്‍ ആവര്‍ത്തിക്കുന്നത്. സംവാദത്തില്‍ മതപക്ഷത്തുനിന്നും പങ്കെടുത്തത് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടരി ശ്രീ. മുഹമ്മദ് വേളം ആയിരുന്നു. അദ്ദേഹം വളരെ മാന്യമായ രീതിയില്‍ തന്നെ ഈ സംവാദത്തില്‍ പങ്കെടുക്കുകയും സൌഹാര്‍ദ്ദപൂര്‍വ്വം അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. അദ്ദേഹത്തോടുള്ള നന്ദി ഒരിക്കല്‍ കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

ആമുഖം
കോഴിക്കോട്ടേയ്ക്കു നാം ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഞെളിയന്‍ പറമ്പ് എന്ന സ്ഥലത്തെത്തിയാല്‍‍ യാത്രക്കാരെല്ലാം മൂക്കു പൊത്തും. എന്നാല്‍ പുറത്തു നില്‍ക്കുന്നവരൊന്നും അവിടെ എന്തെങ്കിലും ദുര്‍ഗന്ധം അനുഭവിക്കുന്നതായി കാണുകയുമില്ല. നമ്മുടെ ഇന്ദ്രിയാനുഭവങ്ങളുടെ ഒരു പരിമിതിയാണിത്. നമുക്കു ചുറ്റുമുള്ള ദുര്‍ഗന്ധങ്ങള്‍ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ കഴിയുകയില്ല. ഇതു നമ്മുടെ ചിന്തയിലും മൂല്യബോധത്തിലുമൊക്കെ പ്രതിഫലിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് . എത്ര വലിയ ചിന്തകരായാലും ഈ പരിമിതികള്‍ക്കതീതരല്ല.

ഗാന്ധിജി ആഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ സമരം ചെയ്യാന്‍ അങ്ങോട്ടു പോയി. പക്ഷെ അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തില്‍ ഇവിടെ നില നിന്നിരുന്ന വര്‍ണവിവേചനം ആഫ്രിക്കയിലേതിനേക്കാള്‍ എത്രയോ ഭീകരമായിരുന്നിട്ടും അദ്ദേഹത്തിനതിലെ അധാര്‍മ്മികത കാണാന്‍ കഴിഞ്ഞില്ല. ഒരു വേള അദ്ദേഹം ജാതി വ്യവസ്ഥയെ ന്യായീകരിക്കുക കൂടിചെയ്തിരുന്നു എന്നതാണു നാം കാണുന്നത്.

ഇപ്പോള്‍ നമ്മുടെ മതപ്രചാരകര്‍ ഇവിടെ നടത്തുന്ന ഒരു പ്രധാന‍ പ്രചാരണവും ഇതുപോലെയാണ്. അവര്‍ ധാര്‍മ്മികതയുടെ അപചയം അളക്കാനും പഠിക്കാനും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ വിമാനം കയറിപ്പോകുന്നു. അവിടങ്ങളിലെ അവിഹിതഗര്‍ഭങ്ങളുടെ കാനേഷുമാരി യെടുത്ത് ഇവിടെ സദാചാരക്യാമ്പയ്ന്‍ നടത്തുന്നു. എന്നാല്‍ സ്വന്തം മതധാര്‍മ്മികത ഇവിടെ എത്രമാത്രം ജീര്‍ണമാണെന്നോ അതിനു കാരണമെന്താണെന്നോ ചിന്തിക്കാന്‍ അവര്‍ക്കു നേരമില്ല.

പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഒരു മുസ്ലിം ഡോക്ടര്‍ അടുത്ത കാല‍ത്തു പുറത്തു വിട്ട ഒരു പഠനറിപ്പോര്‍ട്ട് നാം മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം ഒരു മാസം ആശുപത്രികളിലെത്തി ഗര്‍ഭഛിദ്രം നടത്തുന്നവരുടെ ശരാശരി എണ്ണം നാലയിരത്തില്‍ പരം! അത്രതന്നെ എണ്ണം മറ്റു മാര്‍ഗ്ഗങ്ങളിലും നടക്കുന്നു. . ഒരു മാസം ഈ ജില്ലയില്‍ മാത്രം ശരാശരി 8000 അവിഹിതഗര്‍ഭം അലസിപ്പിക്കപ്പെടുന്നു ! അതില്‍ തന്നെ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍. പ്രതികളായ പുരുഷന്മാരോ ഈ കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സ്വന്തം കുടുംബത്തിലെ മുതിര്‍ന്നവര്‍ . ബാപ്പമാര്‍ സ്വന്തം മക്കളെ പീഡിപ്പിച്ച കേസുകള്‍ ഇപ്പോള്‍ കോടതിയിലുള്ളത് മൂന്നെണ്ണം. കോടതിയോ മാധ്യമങ്ങളോ അറിയാന്‍ സാധ്യതയില്ലാത്തവ നൂറുകണക്കിന്.

യൂറോപ്പില്‍ പോയി ഇവര്‍ കൊണ്ടു വരുന്ന കണക്കുമായി താരതമ്യം ചെയ്താല്‍ യൂറോപ്പിലും അമേരിക്കയുലും ആകെ ഒരു കൊല്ലത്തില്‍ നടക്കുന്നതിന്റെ എത്രയോ മടങ്ങാണ് ഇവിടെ ഒരു ജില്ലയില്‍ ഒരു മാസം നടക്കുന്നത്. ഇതു കാണാതെയും പരിഹരിക്കാന്‍ ശ്രമിക്കാതെയും മറ്റുള്ളവരുടെ സദാചാരം മോശമാണെന്നു കണ്ടു പിടിക്കാന്‍ ഗവേഷണത്തില്‍ ഏര്‍പ്പെടുന്നതിന്റെ മനശ്ശാസ്ത്രവും ഈ ഞെളിയന്‍പറമ്പു പ്രതിഭാസം തന്നെ.

നമ്മുടെ സമൂഹത്തില്‍ ഇന്നു നില നില്‍ക്കുന്ന കുടുംബം എന്ന സാമൂഹ്യ ഘടനയും അതിന്റെ സദാചാരവും വളരെ ശ്രേഷടവും കുറ്റമറ്റതുമാണെന്ന നമ്മുടെ ധാരണയും ഇതു പോലെയാണ്. ഇതിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ കുടുംബങ്ങളില്‍ എന്തു നടക്കുന്നു എന്നും കുടുംബ ബന്ധങ്ങള്‍ എത്രത്തോളം ധാര്‍മ്മിക ബദ്ധമാണെന്നും പരിശോധിക്കാനും നമ്മള്‍ ശ്രമിക്കണം. ഇവിടെ നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ക്രിമിനല്‍ സിവില്‍ കേസുകളില്‍ ഭൂരിഭാഗവും കുടുംബത്തിലെ തന്നെ അംഗങ്ങള്‍ തമ്മിലുള്ള വ്യവഹാരങ്ങളാണെന്നറിയുമ്പോള്‍‍ കുടുംബ സംവിധാനം എത്രമാത്രം കെട്ടുറപ്പുള്ളതാണെന്നു തിരിച്ചറിയാന്‍ കഴിയും.
നമ്മുടെ ധാര്‍മ്മിക ബോധം തന്നെ വളരെ വൈരുദ്ധ്യങ്ങളും അശാസ്ത്രീയതകളും നിറഞ്ഞതാണ്. ഒരു ചെറിയ കള്ളന്‍ വീട്ടില്‍ കയറി വല്ലതും മോഷ്ടിച്ചാല്‍ അയാളെ പിടികൂടി നമ്മള്‍ കൈകാര്യം ചെയ്യും. അയാളെ ഒരു ഭയങ്കര കുറ്റവാളിയായി നാം കാണും . എന്നാല്‍ നമ്മുടെ പൊതു മുതലില്‍ നിന്നും കോടികള്‍ തന്നെ മോഷ്ടിക്കുന്ന എത്രയോ പെരും കള്ളന്മാര്‍ ഇവിടെ ആദരണീയരായി വാഴുന്നു. അവരെ കുറ്റവാളികളായി നാം കാണുന്നേയില്ല. അല്ലറ ചില്ലറ തട്ടിപ്പുകള്‍ നടത്തുന്നവരെയും നാം കല്ലെറിയും . പക്ഷെ വന്‍ തോതില്‍ തട്ടിപ്പു നടത്തി ആളുകളെ വഞ്ചിച്ച് കോടികള്‍ സമ്പാദിക്കുന്നവര്‍ നമുക്ക് കാണപ്പെട്ട ദൈവങ്ങളാണ്. ഇതൊക്കെ നമ്മുടെ തന്നെ കാഴ്ചപ്പാടിലെ ന്യൂനതകളാണ്.
മതവിശ്വാസികള്‍ അവരവരുടെ മതത്തിലുള്ള വൃത്തി കേടുകളെയൊക്കെ ധാര്‍മ്മികതയായി വ്യാഖ്യാനിക്കുന്നതിന്റെ മനശ്ശാസ്ത്രം ഇതൊക്കെയാണ്.

സദാചാരവും മതവിശ്വാസവും
ദൈവം, പരലോകം, സ്വര്‍ഗ്ഗനരകങ്ങള്‍ എന്നിവയിലൊന്നും വിശ്വാസമില്ലെങ്കില്‍ പിന്നെ മനുഷ്യര്‍ക്ക് തോന്നിയപോലെയങ്ങു ജീവിച്ചാല്‍ പോരേ? എന്തിനു ധാര്‍മ്മികമൂല്യങ്ങളും സദാചാരനിയമങ്ങളുമൊക്കെ അനുസരിക്കണം? മതവക്താക്കള്‍ ഭൌതികിവാദികള്‍ക്കു നേരെ ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമിതാണ്.

ഈ ചോദ്യത്തില്‍ തന്നെ ഇതിനു നല്‍കാനുള്ള മറുപടിയുടെ ബീജം അടങ്ങിയിട്ടുണ്ടെന്നു പക്ഷെ മതവാദി മനസ്സിലാക്കുന്നില്ല. എല്ലാവരും അങ്ങനെയങ്ങു തോന്നിയ പോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ എന്തോ കുഴപ്പം ഉണ്ട് എന്ന് ഈ ചോദ്യകര്‍ത്താക്കളും വ്യാകുലപ്പെടുന്നുണ്ട്.. അല്ലങ്കില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തേണ്ടതില്ലല്ലോ. ഓരോരുത്തരും അവരവര്‍ക്കു തോന്നിയപോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ സാമൂഹ്യ ജീവിതം താറുമാറായിപ്പോകും എന്ന തിരിച്ചറിവില്‍ നിന്നു തന്നെയാണ് സദാചാര ധാര്‍മ്മിക നിയമങ്ങളുടെയും പിറവി.

മതവിശ്വാസം കൊണ്ടു മാത്രം സദാചാര നിഷ്ഠ ഉണ്ടാകുമോ?

സാമൂഹ്യരംഗത്തെ പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത് വിശ്വാസവും ഭക്തിയും കൂടുന്നതനുസരിച്ച് സാമൂഹ്യബോധവും സന്മാര്‍ഗചിന്തയും കുറയുന്നു എന്നാണ്‍. വിശ്വാസത്തിന്റെ തീവ്രത, ഭക്തിയും ഭ്രാന്തും വര്‍ധിപ്പിക്കുമെന്നല്ലാതെ നീതിബോധത്തെ അതുത്തേജിപ്പിക്കുന്നില്ല. കേരളത്തിലെ അനുഭവം തന്നെ ഇതിനു ദൃഷ്ടാന്തമാണ്. മതപഠനവും ഉല്‍ബോധനവും വര്‍ധിത തോതില്‍ നടക്കുന്ന സമുദായങ്ങളില്‍നിന്നാണു കുറ്റവാളികളേറെയും വരുന്നത്. മതപഠനമെന്ന ഏര്‍പ്പടു തന്നെയില്ലത്ത സമുദായം താരതമ്യേന ഉയര്‍ന്ന നീതിബോധവും സന്മാര്‍ഗവും പുലര്‍ത്തുന്നുമുണ്ട്. ഇതിന്റെ മനശ്ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്.

വിശ്വാസവും ഭക്തിയും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുകയും സഹജീവിയില്‍നിന്ന് അകറ്റുകയും ചെയ്യുന്നതിനാലാണ് വിശ്വാസികളില്‍ സാമൂഹ്യ നീതിബോധം കുറഞ്ഞു കാണപ്പെടുന്നത്. ദൈവത്തിനു വേണ്ടതെല്ലാം [മുഖസ്തുതിയും കൈക്കൂലിയും ബലിയും മറ്റും] മുറ തെറ്റാതെ വിശ്വാസി നല്‍കുന്നു. സഹജീവികളായ മനുഷ്യരോട് ചെയ്യുന്ന കുറ്റങ്ങളെ ഭക്തികൊണ്ട് ബാലന്‍സ് ചയ്യാമെന്ന കണക്കുകൂട്ടലാണു വിശ്വാസിയെ സമൂഹത്തില്‍നിന്നകറ്റുന്നത്. ദേവാലയങ്ങളിലും ഹുണ്ഡികപ്പെട്ടികളിലും വന്‍ തോതില്‍ പണം നിക്ഷേപിക്കുന്നത് കള്ളക്കടത്തും വഞ്ചനയും നടത്തി സമ്പത്തു കുന്നു കൂട്ടുന്നവരാണ്. കുറ്റഭാരം ഇറക്കിവെക്കാനുള്ള അത്താണിയാണവര്‍ക്കു ദൈവം!

അനാഥാലയത്തില്‍നിന്നു കോടികള്‍ മോഷ്ടിക്കുന്നയാള്‍ ആണ്ടു തോറും ഹജ്ജു നിര്‍വഹിക്കുന്നതും പള്ളിയില്‍ തപസ്സിരിക്കുന്നതും പാപങ്ങള്‍ ഭക്തി കൊണ്ടു കഴുകിക്കളയാമെന്ന വിശ്വാസത്താല്‍തന്നെയാണ്.ഒരു ഹജ്ജ് കൊണ്ട് അതുവരെ ചെയ്ത പാപമെല്ലാം പൊറുക്കപ്പെടുമെന്ന വിശ്വാസം കുറ്റകൃത്യങ്ങള്‍ തുടരാനുള്ള ഉള്‍പ്രേരണയായി വര്‍ത്തിക്കുന്നു. ക്ഷേത്രത്തില്‍നിന്നു വിഗ്രഹം മോഷ്ടിച്ചു കടത്തുന്നതിനിടെ തിരുവാഭരണങ്ങളില്‍നിന്ന് ഒന്നെടുത്ത് മറ്റൊരു ദൈവത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന ഭക്തന്റെ (കള്ളന്റെ) മനോവ്യാപാരം വിചിത്രമല്ലേ? [ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശൂരില്‍ സംഭവിച്ചതാണിത്.]

അപരിഷ്കൃതര്‍ക്ക് ദൈവ ഭയം ആവശ്യമയിരുന്നു.
ഒന്നര വയസ്സുള്ള ഒരു കുട്ടിയെക്കൊണ്ട് മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ കാട്ടി പ്രലോഭിപ്പിക്കുകയും `കോത്താമ്പി` കാട്ടി പേടിപ്പിക്കുകയും ചെയ്തെന്നു വരാം. പക്ഷെ പതിനഞ്ചു വയസ്സായ കുട്ടിക്കു മരുന്നു കൊടുക്കാന്‍ ഈ പ്രയോഗങ്ങള്‍ വേണ്ടതുണ്ടോ? മരുന്നു കഴിച്ചില്ലെങ്കിലുള്ള ദോഷം സ്വയം മനസ്സിലാകുന്ന പ്രായത്തില്‍ ആ തിരിച്ചറിവുണ്ടായാല്‍ പോരേ ? സമൂഹം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അപരിഷ്കൃതരായിരുന്ന ആളുകളെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ സ്വര്‍ഗം, നരകം, ദൈവം തുടങ്ങിയ കോത്താമ്പിപ്രയോഗങ്ങള്‍ വേണ്ടിവന്നിരിക്കാം. എന്നാല്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പഴയ മുത്തശ്ശിക്കഥകളൊന്നും ആവശ്യമില്ല. ഇന്നു മതവിശ്വാസം തന്നെ സന്മാര്‍ഗ്ഗജീവിതത്തെ തടസ്സപ്പെടുത്താന്‍ മാത്രം ഉപകരിക്കുന്ന ഒരു തിന്മയായി മാറിയിരിക്കുന്നു എന്നതാണു സത്യം!!

മതമല്ല സദാചാരം നിര്‍മ്മിച്ചത്.
മതവിശ്വാസികള്‍ ധരിച്ചു വെച്ചിട്ടുള്ളത് മതമാണു മനുഷ്യര്‍ക്ക് ഈ നിയമങ്ങളും ധാര്‍മ്മികമൂല്യങ്ങളുമൊക്കെ സൃഷ്ടിച്ചു നല്‍കിയത് എന്നാണ്. സദാചാരത്തിന്റെ അടിസ്ഥാനം മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു ഇടപാടാണെന്നവര്‍ വ്യാഖ്യാനിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ച ചില വിധിവിലക്കുകളെ നാം അനുസരിക്കണമെന്നും അപ്രകാരം ഇവിടെ ജീവിച്ചാല്‍ ദൈവം പ്രതിഫലമായി കുറേകൂടി സുഖ സൌകര്യങ്ങളോടു കൂടിയ ശാശ്വതമായ മറ്റൊരു ‘ഫൈവ് സ്റ്റാര്‍ ’ജീവിതം പകരം തരുമെന്നുമാണു പറയുന്നത്. എന്നു വെച്ചാല്‍ നമുക്കു കൂടുതല്‍ സുഖഭോഗങ്ങള്‍ ലഭിക്കാന്‍ ഇവിടെ അല്‍പ്പം കഷ്ടപ്പെടണം എന്നു ചുരുക്കം. ദൈവീക വിധിവിലക്കുകളെ അവഗണിച്ചു ജീവിച്ചാല്‍ ശാശ്വതമായ നരകപീഢനങ്ങളും ഏറ്റു വാങ്ങേണ്ടി വരും. ഇവിടെ ലഭിക്കാത്ത ശാശ്വത നീതി പരലോകത്തു ലഭിക്കും എന്നാണു പ്രതീക്ഷ.

ഭൌതികവാദികളായ സാമൂഹിക ശാസ്ത്ര- നരവംശ ശാസ്ത്ര- ചിന്തകര്‍ പക്ഷേ ഈ വാദഗതികളെ തള്ളിക്കളയുകയാണു ചെയ്യുന്നത്. മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ക്കു ചില പാരസ്പര്യങ്ങളും ചിട്ടവട്ടങ്ങളും അനിവാര്യമായിത്തീര്‍ന്നു എന്നും സാമൂഹ്യജീവിതം വികാസം പ്രാപിക്കുന്നതിനനുസരിച്ച് ഈ ചട്ടങ്ങളും നിയമങ്ങളും ക്രമാനുഗതമായി വികസിച്ചു വരുകയാണുണ്ടായതെന്നും, ചരിത്രപരമായി നിരീക്ഷിക്കുന്നവര്‍ക്കു കാണാന്‍ പ്രയാസമില്ല. “മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക” എന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു. സാമൂഹികതയാണു ധാര്‍മ്മികതയുടെ അടിസ്ഥാനമെന്നു ചുരുക്കം.
പൌരബോധമുള്ള പരിഷ്കൃത മനുഷ്യര്‍ ഇക്കാലത്ത് തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വൃത്തികളില്‍ വ്യാപൃതരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ ആധുനിക മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല. ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളല്ലാം.

മത‍ ജീര്‍ണ്ണതയില്‍ നിന്നാണു നവോത്ഥാനം രൂപം കൊണ്ടത്.
കാലപ്പഴക്കത്താല്‍ മതധാര്‍മ്മികത തന്നെ അധാര്‍മ്മികമായിത്തീര്‍ന്ന ചരിത്ര സന്ദര്‍ഭങ്ങളിലാണു ലോകത്തെവിടെയും യുക്തി ചിന്തകര്‍ മതത്തിനെതിരായി അണി നിരന്നിട്ടുള്ളതെന്നു കാണാം. യൂറോപ്പിലായാലും കേരളത്തിലായാലും നവോഥാന വിപ്ലവങ്ങള്‍ക്കു കളമൊരുങ്ങിയത് ഈ വിധം മതമൂല്യങ്ങള്‍ ജീര്‍ണിച്ച് മാനവികതയുടെ നേരെ കൊഞ്ഞനം കുത്തുന്നുവെന്നു തീരിച്ചറിഞ്ഞതു കൊണ്ടാണ്. മനുഷ്യനു മനുഷ്യനായി ജീവിക്കാനുള്ള പ്രാഥമികമായ എല്ലാ അവകാശങ്ങളെയും മതം നിഷേധിക്കുന്നു എന്നു കണ്ടാണ് നവോഥാന ചിന്തകര്‍ മതത്തിനെതിരെ തിരിഞ്ഞത്.

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം ഉടലെടുക്കുന്നതു തന്നെ ഇത്തരം ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ്. മാനവികമൂല്യങ്ങളെ നിരാകരിക്കാനല്ല സംരക്ഷിക്കാനും കാലോചിതമായി പരിഷ്കരിക്കാനുമാണു യുക്തിവാദികള്‍ ശ്രമിച്ചിട്ടുള്ളത്. കാലാനുസൃതമായി പുതിയ മൂല്യസങ്കല്‍പ്പങ്ങള്‍ക്കു രൂപം നല്‍കിയതും യുക്തിചിന്തകരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ്. ജനാധിപത്യം , മതനിരപേക്ഷമാനവികത, മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ , ലിംഗനീതി, സമത്വം , സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ നവ മൂല്യങ്ങളൊന്നും മതത്തിന്റെയോ ദൈവങ്ങളുടെയോ സംഭാവനകളല്ല. മതത്തെയും ദൈവത്തെയും ചോദ്യം ചെയ്ത സ്വതന്ത്ര ചിന്തയുടെ സദ്ഫലങ്ങളാണവ.

സദാചാരം മാറുന്നു.
 സാമൂഹ്യ ഘടന മാറുന്നതിനനുസരിച്ച് ‘സദാചാരം’ മാറി മറിയുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാനുമാവും. സദാചാര സങ്കല്‍പ്പങ്ങള്‍ കേവലമോ ശാശ്വതമോ മാറ്റമില്ലാത്തവയോ അല്ല. ഇന്നു നാം സദാചാരമെന്നു ഗണിക്കുന്ന കാര്യങ്ങളെല്ലാം എല്ലാ കാലത്തും എല്ലാ ദേശത്തും സദ് ആചാരങ്ങള്‍ തന്നെ ആയി നിലനിന്നുകൊള്ളണമെന്നില്ല. ഇന്നു നമ്മള്‍ കൊടിയ തെറ്റായി കരുതുന്ന ചില കാര്യങ്ങള്‍ നാളെ തെറ്റല്ലാതെയാകാനും ഇടയുണ്ട്. ഇപ്പറഞ്ഞതിനൊക്കെ നമ്മുടെ കണ്മുന്നില്‍ തന്നെ വ്യക്തമായ നിരവധി ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

നമ്മള്‍ ഇന്നു കരുതുന്നത് കുടുംബ ബന്ധങ്ങള്‍ എല്ലാ കാലത്തും ഇന്നത്തെപ്പോലെയായിരുന്നു എന്നും ഇതു വളരെ പവിത്രമായ ഒരു സദാചാര വ്യവസ്ഥയാണെന്നുമൊക്കെയാണ്. എന്നാല്‍ മനുഷ്യസമുദായങ്ങളുടെ ചരിത്രം അങ്ങനെയൊന്നുമായിരുന്നില്ല. സ്വകാര്യസ്വത്തിന്റെ ദായക്രമവുമായി ബന്ധപ്പെട്ടാണു കുടുംബം എന്ന സാമൂഹ്യ ഘടന പ്രബലമാകുന്നത്. കേരളത്തില്‍ പോലും ഇന്നത്തെ കുടുംബ സംവിധാനമല്ല അടുത്ത കാലം വരെ നിലനിന്നിരുന്നത്. മരുമക്കത്തായം, കൂട്ടുകുടുംബം, ബഹുഭര്‍തൃ കുടുംബം എന്നിങ്ങനെ പല സമ്പ്രദായങ്ങളുമുണ്ടായിരുന്നു. ഇതിന്റെയെല്ലാം അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. മുറപ്പെണ്ണ് മുറച്ചെറുക്കന്‍ വിവാഹങ്ങള്‍ ഇന്നും വ്യാപകമായി കാണാം. കുടുംബ സ്വത്തുക്കള്‍ കുടുംബത്തിനകത്തു തന്നെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു രക്തബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ . ഇക്കാര്യത്തില്‍ ഒരേ ദേശത്തു തന്നെ വിവിധ സമുദായങ്ങളില്‍ ഭിന്നമായ സദാചാര സങ്കല്‍പ്പങ്ങളാണുള്ളത്. സഹോദരീ സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹം സാര്‍വ്വത്രികമാണ് ഹിന്ദുക്കളില്‍ . എന്നാല്‍ സഹോദരിമാരുടെ മക്കള്‍ തമ്മിലോ സഹോദരന്മാരുടെ മക്കള്‍ തമ്മിലോ കല്യാണം കഴിക്കുന്നത് ഹിന്ദുക്കള്‍ക്ക് സദാചാരമല്ല. മുസ്ലിംങ്ങളില്‍ അതും സദാചാരമാണ്. ക്രിസ്ത്യാനികള്‍ക്കിടയിലാകട്ടെ മുറപ്പെണ്ണും സ്വന്തം സഹോദരിയായി കണക്കാക്കപ്പെടുന്നു. അവര്‍ തമ്മില്‍ വിവാഹബന്ധം നിഷിദ്ധമാണ്. അമ്മാവന്‍ മരുമകളെത്തന്നെ കല്യാണം കഴിക്കുന്നത് കേരളീയര്‍ക്ക് അചിന്ത്യമായ കാര്യമാണ്. എന്നാല്‍ തമിഴ് നാട്ടിലും ആന്ത്രാപ്രദേശിലും ഇതും വ്യാപകമായി കാണാം. കേരളത്തിലെ ചില സമുദായങ്ങളില്‍ ഒന്നിലധികം സഹോദരങ്ങള്‍ക്ക് ഒരു പൊതു ഭാര്യ മാത്രമാണുണ്ടായിരുന്നത്. കുട്ടികളെ എല്ലാ അച്ഛന്മാരുംകൂടി സംരക്ഷിക്കും. !എന്നാല്‍ ഇന്ന് ഇത്തരം ബന്ധങ്ങള്‍ പലതും അപ്രത്യക്ഷമായിരിക്കുന്നു. അണുകുടുംബം എന്ന സ്ഥിതി വന്നു കഴിഞ്ഞു.

ലൈംഗിക സദാചാരം ഒരു പുകമറ.

വിവാഹേതരമായ ലൈംഗിക ബന്ധങ്ങള്‍ എല്ലാ കലത്തും വ്യാപകമായിത്തന്നെ നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഒരു കാപട്യത്തിന്റെ ‘മറ’ എല്ലാവരും സൂക്ഷിക്കുന്നു. ഫ്യൂഡല്‍ കാലഘട്ടത്തില്‍ കീഴാളസ്ത്രീകള്‍ ലൈംഗികമായും വന്‍ തോതില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. കുടുംബങ്ങള്‍ക്കകത്തു തന്നെ വഴിവിട്ട ബന്ധങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ഇന്ന് സ്ത്രീകള്‍ കുറെയൊക്കെ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ലൈംഗികപീഢനങ്ങള്‍ പുറം ലോകം അറിഞ്ഞു തുടങ്ങി. അവര്‍ പീഢനങ്ങളെ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നതാണു പീഢനവാര്‍ത്തകള്‍ പെരുകാന്‍ കാരണം. അല്ലാതെ പീഢനങ്ങള്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ചു വര്‍ദ്ധിച്ചതല്ല. മുമ്പ് ആരും പുറത്തു പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നതാണു വസ്തുത. അതേ സമയം സ്ത്രീ പുരുഷ സൌഹൃദ ബന്ധങ്ങളില്‍ പഴയകാലത്തെപ്പോലെയുള്ള കാപട്യവും പുകമറയും കുറേശ്ശെ അപ്രത്യക്ഷമാവുകയും ആരോഗ്യകരമായ സൌഹൃദങ്ങളെ സമൂഹം അംഗീകരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. യാഥാസ്ഥിതികര്‍ ഇതൊക്കെ അസഹിഷ്ണുതയോടെയാണു വീക്ഷിക്കുന്നത്. സദാചാരം തകര്‍ന്നടിയുന്നു എന്നാണവരുടെ വിലാപം.

മതത്തിന്റെ സദാചരം കാലഹരണപ്പെട്ടത്.
മതം, അതുണ്ടായ കാല‍ത്തിന്റെയും ദേശത്തിന്റെയും ഗോത്ര മൂല്യങ്ങളെയാണു സംരക്ഷിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മതമൌലികവാദികള്‍ മനസ്സിലാക്കുന്നില്ല. വിശ്വാസപരമായ കടുത്ത മുന്‍ വിധിയാണതിനവരെ പ്രേരിപ്പിക്കുന്നത്. ഉദാഹരണമായി നമുക്ക് ഇസ്ലാമിലെ കുടുംബം, ലൈംഗികത ,സ്ത്രീ സങ്കല്‍പ്പം തുടങ്ങിയ കാര്യങ്ങളെ പരിശോധിക്കാം.
ഇന്നു നാം പവിത്രമായി കരുതുന്ന തരത്തില്‍ “കെട്ടുറപ്പു”ള്ള ഒരു കുടുംബ സങ്കല്‍പ്പം ഇസ്ലാമില്‍ ഇല്ല. അറേബ്യാ മരുഭൂമിയിലെ അക്കാല‍ത്തെ നാടോടി ഗോത്രങ്ങളില്‍ നിലവിലിരുന്ന ഒരു തരം കുത്തഴിഞ്ഞ ലൈംഗിക ധാര്‍മ്മികതയാണ് ഇസ്ലാമിന്റെ പ്രമാണരേഖകളില്‍ വായിക്കാന്‍ കഴിയുന്നത്. ഇന്നത്തെ മതപ്രചാരകര്‍ , പക്ഷെ ഇക്കാര്യങ്ങളൊക്കെ പുകമറയില്‍ മൂടാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്. ഭാര്യയും ഭര്‍ത്താവും മക്കളും ഒരുമിച്ച് ഒരു വീട്ടില്‍ ജീവിക്കുക എന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ല. സ്ത്രീപുരുഷ ബന്ധങ്ങളും ലൈംഗിക ബന്ധങ്ങളും ഇക്കാലത്തു നമുക്കു ചിന്തിക്കാന്‍ പോലും പറ്റാത്തത്ര പ്രാകൃതവും വിചിത്രവുമായിരുന്നു. ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വിവാഹവും അക്കാലത്തുണ്ടായിരുന്നില്ല. സ്ത്രീകളെ വെറും വേശ്യകളെപ്പോലെ യാണ് കണക്കാകിയിയിരുന്നത്. സ്ത്രീയുടെ ലൈംഗിക ശരീരം വിലക്കെടുത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു പതിവ്. സ്ഥിരമായി വില കൊടുത്തു വാങ്ങുന്നതിനെയാണു വിവാഹം എന്നു വിവക്ഷിച്ചിരുന്നത്. താല്‍ക്കാലികമായി സമയം നിശ്ചയിച്ചുകൊണ്ടുള്ള പ്ലഷര്‍ സെക്സും [മുത് അ] അന്ന് അനുവദനീയമായിരുന്നു. നാ‍ടോടികള്‍ അവരുടെ ഇടത്താവളങ്ങളില്‍ ഇത്തരം താല്‍ക്കാലിക ദാമ്പത്യം പങ്കിടുമായിരുന്നു. അതില്‍ കുട്ടികള്‍ ജനിച്ചാല്‍ ആ കുട്ടികള്‍ പിതാവിന്റെ അവകാശത്തില്‍ വന്നു ചേരും . പ്രസവത്തോടെ അമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയും വാടകയ്ക്കു മുലയൂട്ടുന്ന താല്‍ക്കാലിക അമ്മമാര്‍ അവരെ ഏറ്റെടുത്തു മുലയൂട്ടുകയുമായരുന്നു പതിവ്. പ്രവാചകനായ മുഹമ്മദ് തന്നെ ഈ വിധത്തില്‍ വളര്‍ത്തപ്പെട്ട ഒരു കുഞ്ഞായിരുന്നു. അദ്ദേഹത്തിന്റെ മാതാവായ ആമിനയും പിതാവായ അബ്ദുല്ലയും തമ്മില്‍ ഒരു രാത്രിയുടെ ദാമ്പത്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണു ചരിത്രപ്രമാണങ്ങളില്‍നിന്നും മനസ്സിലാകുന്നത്.

കുര്‍ ആനിലും ഹദീസിലും

{ وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً }

“(നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു) ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും; -നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകള്‍ ഒഴികെ- ഇത് നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കു പുറമെയുള്ള സ്ത്രീകളെ ,വ്യഭിചാരം എന്ന നിലക്കല്ലാതെ, വിവാഹം എന്നപോലെ ,സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍നിന്നും ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട പ്രതിഫലം കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ) നിങ്ങള്‍ക്കു വിരോധമില്ല.” (4:24)


ഇസ്ലാമില്‍ വിവാഹം ഒരു കരാറാണ്. എന്നാല്‍ പലരും തെറ്റിദ്ധരിച്ചിട്ടുള്ള പോലെ , ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാനുള്ള ഒരു ഉഭയകക്ഷി കരാറല്ല മുസ്ലിം വിവാഹം. പ്രത്യുത , ഒരു സ്ത്രീ ഒരു നിശ്ചിത സംഖ്യക്കു പകരം , ഹ്രസ്വകാലത്തേക്ക് അവധി നിശ്ചയിച്ചോ അതല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് കാലാവധി നിശ്ചയിക്കാതെയോ തന്റെ ലൈംഗിക ശരീരത്തിലുള്ള അവകാശം പൂര്‍ണ്ണമായും ഒരു പുരുഷനു കീഴ്പ്പെടുത്തിക്കൊടുക്കാ‍മെന്ന് ഉറപ്പു നല്‍കുന്ന ഒരുടമ്പടി മാത്രമാണത്. അറബികള്‍ക്കിടയിലെ മറ്റേതൊരു വ്യാപാരവും പോലെ , ഇതു രണ്ടു പുരുഷന്മാര്‍ പരസ്പരം കൈ പിടിച്ച് വാമൊഴിയായി ഉറപ്പിക്കുന്ന കച്ചവടമാണ്. വിവാഹമൂല്യം കൈപ്പറ്റുന്നതോടെ ഒരു സ്ത്രീക്ക് തന്റെ സ്വന്തം ശരീരത്തിലുള്ള എല്ലാ അവകാശവും നഷ്ടപ്പെടും. ഇതാണു നിയമം.

ഇവിടെ ഉദ്ധരിക്കപ്പെട്ട ഖുര്‍ ആന്‍ സൂക്തം സാധാരണ വിവാഹത്തെ കുറിച്ചുള്ളതല്ല. ആയത്തുല്‍ മുത് അ എന്നപേരില് (സുഖഭോഗത്തിന്റെ സൂക്തം ) അറിയപ്പെടുന്ന താല്‍ക്കാലിക ക്കരാറിനെ സംബന്ധിച്ചുള്ളതാണ്.

നിങ്ങള്‍ ഏതെങ്കിലും സ്ത്രീയുമായി ലൈംഗികാസ്വാദനം ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ സമ്മതമാരായുകയും നിശ്ചിത കാലയളവിലേക്കുള്ള ഒരു ഉടമ്പടി പ്രകാരം അവളുമായി ബന്ധപ്പെടുകയും , അപ്രകാരം സുഖമനുഭവിച്ചു കഴിഞ്ഞാല്‍ നിശ്ചയിച്ച പ്രതിഫലം നല്‍കുകയും ചെയ്യണം എന്നാണിവിടെ’അല്ലാഹു’ ഉപദേശിക്കുന്നത്. സുഖമെടുക്കല്‍ കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ആവാമെന്നും പറയുന്നു.


നാടോടികളും കച്ചവടക്കാരുമായിരുന്ന അറബികള്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്ന ഒരു സമ്പ്രദായത്തെ ശരി വെക്കുക്കുന്നതാണീ ദിവ്യ വചനം! കച്ചവടത്തിനും മറ്റുമായി ദീര്‍ഘകാല യാത്രകളില്‍ ഏര്‍പ്പെട്ടിരുന്ന അറബികള്‍ അവരുടെ ഇടത്താവളങ്ങളില്‍ കണ്ടു മുട്ടുന്ന സ്ത്രീകളുമായി ഇത്തരം താല്‍ക്കാലികബന്ധങ്ങളിലേര്‍പ്പെടുക പതിവായിരുന്നു. സ്ത്രീകള്‍ ഇതൊരു ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്‍ അവര്‍ക്ക് അതിനുള്ള അനുവാദം നല്‍കിയിരുന്നതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. “പ്രവാചകന്റെ കാലത്തും തുടര്‍ന്ന് അബൂബക്കറിന്റെ കാലത്തും ഒരു പിടി കാരക്കയോ ഗോതമ്പു മാവോ പ്രതിഫലം നല്‍കി ഏതാനും ദിവസത്തേക്ക് ഞങ്ങള്‍ സുഖമനുഭവിക്കാറുണ്ടായിരുന്നു.” എന്ന് ഇബ്നു അബ്ബാസിനെ ഉദ്ധരിച്ചുകൊണ്ട് സഹീഹു മുസ്ലിം റിപ്പോര്‍ട് ചെയ്യുന്നു. തുഛമായ പ്രതിഫലത്തിന് താല്‍ക്കാലിക വധുക്കളെ കിട്ടാന്‍ അക്കാലത്ത് പ്രയാസമുണ്ടായിരുന്നില്ല എന്നു സാരം. ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ഈ സമ്പ്രദായത്തെ അനുവദിക്കുന്നുണ്ട്.

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
عدو لكم فاحذروهم

“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-

“അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലുവരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു ചെയ്തിരിക്കുന്നത്..” (കെ വി മുഹമ്മദ് മുസ്ലിയാര് )


സ്ത്രീ വെറും ഭോഗ വസ്തു


نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
“നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 )


ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

സ്ത്രീകള്‍ക്കു സ്വന്തമായി വികാരങ്ങളുണ്ടെന്ന കാര്യം പോലും‍ പരിഗണിച്ചിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ ഖുര്‍ ആന്‍ നിയമപ്രകാരം തനിക്കും അവകാശമുണ്ടെന്നു തെറ്റിദ്ധരിച്ച ഒരു സ്ത്രീയുടെ അനുഭവം നമ്മുടെ മൌദൂദി സാഹിബ് ഉദ്ധരിക്കുന്നുണ്ട് :-


“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

പ്രവാചന്മാരുടെ മാതൃക
ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ വന്നു മാതൃകാ ജീവിതം കാഴ്ച്ച വെച്ചു എന്നൊക്കെയാണു മതം അവകാശപ്പെടുന്നത്. എന്നാല്‍ ഈ പ്രവാചകന്മാര്‍ ഏതേതു കാലഘട്ടത്തില്‍ ജീവിച്ചുവോ ആ കാല‍ഘട്ടത്തിന്റെ മൂല്യങ്ങള്‍ മാതമേ അവരും ഉള്‍ക്കൊണ്ടിരുന്നുള്ളു എന്നു കാണാന്‍ പ്രയാസമില്ല. പ്രവാചകരെ പറഞ്ഞയച്ച ദൈവത്തിനു തന്നെയും സദാചാരത്തെ കുറിച്ച് സ്ഥായിയായ ഒരു സങ്കല്‍പ്പവും ഉണ്ടായിരുന്നുമില്ല!

ആദ്യമനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബിയുടെ മക്കള്‍ക്ക് എങ്ങനെയാണു മക്കളുണ്ടായത്? അമ്മയും മകനും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണോ? അതോ സഹോദരിയും സഹോദരനും തമ്മിലോ? ആദമിനു വേണ്ടി “മണ്ണു കുഴച്ച” ദൈവം എന്തുകൊണ്ട് അല്‍പ്പം കൂടി മണ്ണെടുത്ത് രണ്ടു ജോടി മനുഷ്യരെ സൃഷ്ടിച്ചുകൊണ്ട് സാഹോദര്യബന്ധത്തിന്റെ പവിത്രത കാത്തില്ല?
മാതൃകാ പ്രവാചകനായിരുന്ന ഇബ്രാഹിം നബിക്ക് വേലക്കാരിയിലാണു മക്കള്‍ ജനിച്ചത്? ഇത് സദാചാര വിരുദ്ധമല്ലേ?
ലൂത്ത് നബിയുടെ ‘സദാചാരം’ഇക്കാല‍ത്തു പരസ്യമായിപ്പറയാന്‍ കൊള്ളുന്നതാണോ? അച്ഛനും മകളും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ ദൈവത്തിനൊരു മനപ്രയാസവും കാണുന്നില്ലല്ലോ? സ്വന്തം പെണ്മക്കളെ ഒരാള്‍ക്കൂട്ടത്തിനെറിഞ്ഞു കൊടുത്തു കൊണ്ട് “നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ” എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെയാണു കുര്‍ ആനും പരിചയപ്പെടുത്തുന്നത്.

സുലൈമാന്‍ എന്ന മറ്റൊരു പ്രവാചകന്‍ 1000 പെണ്ണുങ്ങളെ ഭാര്യമാരായി കൂടെ പാര്‍പ്പിച്ചിരുന്നുവെന്നു ചരിത്രം. ഇതെന്തു തരം സദാചാരമാണ്?
99 ഭാര്യമാരുണ്ടായിരുന്ന ദാവീദ് 100 തികച്ച കഥയും പ്രസിദ്ധമാണല്ലോ.
അവസാനത്തെ റോള്‍ മാതൃക യായ മുഹമ്മദിനും അനേകം ഭാര്യമാരും പിന്നെ സമ്മാനം കിട്ടിയ വെപ്പാട്ടിയുമൊക്കെയുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനു മാത്രമായി കുറെ “പ്രത്യേകാനുമതി”യും![33:50-52]
ആറു വയസ്സുള്ള ബാലികയെ അമ്പതു വയസ്സുള്ള പുരുഷന്‍ വിവാഹം ചെയ്യുന്നതും പ്രവാചക ചര്യയിലെ “ഉത്തമ മാതൃക”യായി നാം സ്വീകരിക്കണോ?

ഉപരി വര്‍ഗ്ഗത്തിന്റെ സദാചാരം
ചുരുക്കത്തില്‍ ഇന്നത്തെ ഭദ്രകുടുംബം എന്ന സദാചാര സങ്കല്‍പ്പം ചരിത്രത്തിന്റെ ആധുനിക ഘട്ടത്തില്‍ മാത്രം രൂപം കൊണ്ടതാണെന്നര്‍ത്ഥം.
പ്രവാചകര്‍ക്കും സമ്പന്നര്‍ക്കും വിപുലമായ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്ത മതം അടിമകളോടും ദരിദ്രരോടും ഉപദേശിച്ചത് മറ്റൊരു സദാചാരമാണ്. ഇസ്ലാമില്‍ അടിമക്കു നാലു വിവാഹം കഴിക്കാന്‍ അവകാശമില്ല. അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും യജമാനനാണ് അവളെ ആസ്വദിക്കാനുള്ള അവകാശം! അടിമസ്ത്രീ മാറു മറയ്ക്കാനും പാടില്ല. അവളുടെ ഔറത്ത് “മുട്ടു പൊക്കിളിനിടയിലുള്ളത്”മാത്രം! വിവാഹം കഴിക്കാനോ അടിമയെ വാങ്ങാനോ കഴിവില്ലാത്ത ദരിദ്രപുരുഷന്മാരോട് വികാരം നിയന്ത്രിച്ചു ജീവിക്കാനാണു മതം ഉപദേശിക്കുന്നത്.

വിവാഹമോചനം, ബഹുഭാര്യത്വം, സ്വത്ത്വകാശം, കുടുംബ നേതൃത്വം, പൊതുജീവിതം, സാക്ഷിനിയമം എന്നിങ്ങനെ സമസ്ത മേഖലയിലും തികഞ്ഞ പുരുഷാധിപത്യമാണു മതം വിഭാവനം ചെയ്യുന്നത്.

വ്യഭിചാരവും ശിക്ഷയും

 മതം നിശ്ചയിച്ച അതിരുകള്‍ ലംഘിച്ചു വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍ക്കു കഠിനമായ ശിക്ഷയാണു വിധിച്ചിട്ടുള്ളത്. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. ഇതു കുര്‍ ആനില്‍ ഇല്ലെങ്കിലും സുന്നത്തിലുണ്ട്.- കുര്‍ ആനില്‍ ഉണ്ടായിരുന്നുവെന്നും ക്രോഡീകരണവേളയില്‍ നഷ്ടപ്പെട്ടുവെന്നും ഹദീസുകളില്‍ പറയുന്നു -അവിവാഹിതര്‍ക്കു പ്രഹരശിക്ഷയും സ്ത്രീക്കു മരണം വരെ വീട്ടുതടവുമൊക്കെയാണു കുര്‍ ആന്‍ വിധിച്ചിട്ടുള്ള ശിക്ഷ.

ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധമാണിവിടെ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി മതം കാണുന്നത്. എന്നാല്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന് കുര്‍ ആനിലോ സുന്നത്തിലോ ശിക്ഷയൊന്നും പറയുന്നില്ല. അങ്ങനെയൊരു കുറ്റകൃത്യം തന്നെ ഇസ്ലാമിന്റെ സദാചാരപ്പട്ടികയില്‍ ഇല്ല. ഒരു സ്ത്രീ തന്നെ ലൈംഗികമായി ആക്രമിച്ച പുരുഷനെതിരെ പരാതിയുന്നയിച്ചാലോ? അവള്‍ നാലു ദൃക്‌സാക്ഷികളെ ഹാജറാക്കിയില്ലെങ്കില്‍ അവള്‍ക്കാണു ചാട്ടവാറടി ! ബലാത്സംഗത്തില്‍ ഗര്‍ഭിണിയായാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാനാണു സാധ്യത.!
നിസ്സാരമായ കുറ്റത്തിനു കല്ലെറിഞ്ഞു കൊല്ലല്‍ ‍; അതി ഗുരുതരമായ കുറ്റത്തിനു ശിക്ഷയില്ല. ‘ഇര’ ശിക്ഷിക്കപ്പെടുകയും ചെയ്യും !


ഗോത്ര കാലത്തെ പ്രതികാരനിയമങ്ങള്‍


കണ്ണിനു കണ്ണ്; പല്ലിനു പല്ല് എന്ന ഗോത്രനീതിയെ കുര്‍ ആനും ആവര്‍ത്തിക്കുന്നു. മലയാളിയായ നൌഷാദ് എന്ന യുവാവിന്റെ കണ്ണു ചൂഴ്ന്നെടുകാന്‍ സൌദി കോടതി വിധിച്ച സംഭവം ഓര്‍ക്കുന്നില്ലേ? തുല്യ നഷ്ടം വരുത്തി പ്രതിക്രിയ ചെയ്യുക എന്ന ഗോത്രകാലയുക്തിയാണിവിടെ ‘ദൈവം’ ശരി വെക്കുന്നത്. കൊല‍ക്കുറ്റത്തിനും ഇത്തരം പ്രതികാരം ചെയ്യാനാണു കുര്‍ ആന്‍ നിര്‍ദ്ദേശിക്കുന്നത്.
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ
“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
“കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ഒരു ഗോത്രത്തിലെ സ്ത്രീയാണു കൊല്ലപ്പെട്ടതെങ്കില്‍ പകരം കൊലയാളിയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ മാത്രമേ കൊല്ലാവൂ എന്നും , അടിമയെ കൊന്നാല്‍ , കൊലയാളി സ്വതന്ത്രനാണെങ്കിലും അയാളുടെ ഗോത്രത്തിലെ ഒരടിമയെ മാത്രമേ പകരം വധിക്കാവൂ എന്നുമാണ് ഖുര്‍ ആന്‍ ഉപദേശിക്കുന്നത്. കൊല്ലപ്പെടുന്നവരുടെ ‘വിലനിലവാരം’ പരിഗണിക്കാതെയുള്ള ജാഹിലിയ്യാ കാലത്തെ പ്രതിക്രിയാരീതിയില്‍ കാലോചിതമായ ഭേദഗതി വരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ സമത്വവും നീതിയും നടപ്പിലാക്കാന്‍ അവതരിപ്പിച്ചതാണത്രേ ഈ വെളിപാട്. ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്രവിദഗ്ധരെയും ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണീ സൂക്തമെന്നും അമാനിമൌലവി തുടര്‍ന്നെഴുതുന്നു:-

“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)

ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തിനു സ്വന്തം യുക്തികൊണ്ട് വ്യാഖ്യാനം കണ്ടെത്തുകയാണു ചെയ്തത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം!

എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല!

ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!!

ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ:
“ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

ഉപസംഹാരം.
നാം ജീവിക്കുന്ന കാലഘട്ടത്തിനും ദേശ സംസ്കാരഥിനും അനുയോജ്യമായാണു നമ്മുടെ മൂല്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നത്. മതമൂല്യങ്ങളില്‍ അതിനോടു പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നാം അസ്വസ്ഥരാവുകയും അതിനെ വളച്ചൊടിച്ച് ഇന്നത്തെ സദാചാരത്തിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയുമാണിന്നു ചെയ്യുന്നത്. സദാചാരം മതം സംരക്ഷിച്ചതും ദൈവം ഇറക്കിത്തന്നതുമാണെന്നു നമ്മള്‍ പറയുകയും ചെയ്യുന്നു.

സ്വതന്ത്ര ചിന്തകരായ യുക്തിവാദികള്‍ ഇതംഗീകരിക്കുന്നില്ല. സദാചാരം സ്ഥായിയോ കേവലമോ മാറ്റാന്‍ പാടില്ലാ‍ത്തതോ അല്ല. ഒരോ പ്രശ്നവും അതിന്റെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ സ്വതന്ത്രമായി വിശകലനം ചെയ്ത ശേഷം യുക്തിപൂര്‍വ്വം അതിന്റെ ശരിതെറ്റുകളെ മനസ്സിലാക്കി ഉചിതമായ നിലപാടെടുക്കുക എന്ന രീതിയാണു യുക്തിവാദം . അതുകൊണ്ടു തന്നെ യുക്തിവാദിക്കു റെഡി മെയ്ഡായ ഒരു സദാചാര പ്പട്ടിക എല്ലാ കാല‍ത്തേക്കും ദേശത്തേക്കുമായി ഉണ്ടാക്കി വെക്കാന്‍ കഴിയില്ല. ജനാധിപത്യം, മതനിരപേക്ഷമാനവികത, ലിംഗനീതി, സമത്വം , സമാധാനം, സ്വാതന്ത്ര്യം തുടങ്ങിയ നവ സാമൂഹ്യ സങ്കല്‍പ്പങ്ങളാണു യുക്തിവാദി സദാചാരത്തിനു മാനദണ്ഡമാക്കുന്നത്. ഈ മൂല്യങ്ങളൊന്നും മതങ്ങളോ ദൈവങ്ങളോ സംഭാവന‍ ചെയ്തതല്ല. യുക്തിചിന്തകരായ മതനിഷേധികളുടെ സര്‍ഗ്ഗ സംഭാവനകളാണ്.

നബിയെക്കുറിച്ച് അശ്ലീലം പറയുന്നുവെന്നോ?

എന്നാല്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മറ്റേത് മനുഷ്യനെക്കുറിച്ചും ആരും പ്രയോഗിക്കാത്ത അത്രയും കടുത്ത അശ്ലീല പ്രയോഗങ്ങള്‍ മുഹമ്മദ് നബിയെക്കുറിച്ചാകുമ്പോള്‍ അതാണ് യുക്തി. ഇസ്‌ലാമിനെതിരെ പ്രതികരിക്കുമ്പോള്‍ ഡോസ് കൂട്ടണമെന്ന തത്വശാസ്ത്രവും. ഈ വിഷയത്തില്‍ ചര്‍ച നീട്ടികൊണ്ടു പോകാന്‍ എനിക്ക് ഇനി താല്‍പര്യമില്ല....
_____________________________________________________________________



അടുത്ത കാലത്തായി എന്റെ ബ്ലോഗിലെത്തി മറുപടി പറഞ്ഞുകൊണ്ടിരിക്കുന്ന സി കെ ലത്തീഫിന്റെ ഒടുവിലെ കമന്റുകളിലൊന്നില്‍ കണ്ടതാണു മേല്‍ ഉദ്ധരിച്ചിരിക്കുന്ന വരികള്‍ . അദ്ദേഹം രംഗത്തു വന്നതില്‍ പിന്നെ അവതരിപ്പിച്ച ഏതെങ്കിലും കുറിപ്പിലെ പ്രത്യേക പരാമര്‍ശങ്ങളെയാണോ ഇവിടെ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല. അതോ മുമ്പു തന്നെ രംഗത്തുണ്ടായിരുന്നവരും പിന്നീട് ഇതേ കാരണം പറഞ്ഞു പിന്മാറിയരുമായ ചില സുഹൃത്തുക്കളുടെ സമ്മര്‍ദ്ദമാണോ എന്നും അറിയില്ല. ഏതായാലും ഈ ആരോപണത്തിന്റെ മനശ്ശാസ്ത്രവും വസ്തുതയും അല്‍പ്പമൊന്നു വിശദീകരിക്കണമെന്നു തോന്നുന്നു. ഞാന്‍ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിന്റെ പോരായ്മകളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിക്കാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എന്നെ വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇസ്ലാമില്‍ മുഹമ്മദ് നബി വെറും ഒരു മനുഷ്യനോ നേതാവോ മാത്രമല്ല. മുസ്ലിം മനസ്സുകളില്‍ അല്ലാഹു എന്ന ദൈവത്തോടൊപ്പം -ഒരു പക്ഷെ ദൈവത്തെക്കാള്‍ ഒരു പടി ഉയരത്തില്‍- പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഒരു ആരാധ്യബിംബമാണു നബി. അദ്ദേഹത്തിന്റെ ദിന ചര്യകളെ അതേ പടി അനുകരിക്കലാണു ലോകമുള്ളേടത്തോളം കാലം മനുഷ്യ സമൂഹത്തിന്റെ മൊത്തം കടമയെന്നാണു ശരാശരി മുസ്ലിമിന്റെ വിശ്വാസം. അതിനാല്‍ തന്നെ അദ്ദേഹത്തെകുറിച്ചുള്ള ഏതൊരു പരാമര്‍ശവും വിശ്വാസിവൃന്ദത്തിനു വളരെ ഗൌരവമുള്ള കാര്യം തന്നെയായിരിക്കും.

എന്റെ വിമര്‍ശനങ്ങളില്‍ നബി ഒരു പരാമര്‍ശവിഷയമായി കടന്നു വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. നബി ജീവിച്ചിരുന്ന കാലഘട്ടവും ദേശവും അന്നത്തെ സംസ്കാരവും മൂല്യനിലവാരവുമൊന്നും പരിഗണിക്കാതെ അദ്ദേഹത്തിന്റെ ചെയ്തികളെ അതേ പടി അനുകരിക്കണം എന്ന മൂഡവിശ്വാസമാണു വിമര്‍ശനവിധേയമാകേണ്ടതെന്നു ഞാന്‍ കരുതുന്നു. ഞാന്‍ നബിയെക്കുറിച്ച് അശ്ലീലം പറയുന്നു എന്ന് ആരോപിക്കുന്നവരെ അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്ന മനശ്ശാസ്ത്രം എന്താണ്? നബിയെ കുറിച്ച് വസ്തുതാവിരുദ്ധമായ എന്തെങ്കിലും ആരോപണം ഞാനോ മറ്റു വിമര്‍ശകരോ ഉന്നയിച്ചിട്ടുണ്ടോ? അശ്ലീലം എന്നു വിശേഷിപ്പിക്കാവുന്ന എന്തു കാര്യമാണു പ്രവാചകനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്? ഇതൊക്കെ കൂടുതല്‍ വിശകലനം വേണ്ടകാര്യങ്ങളാണെന്നു തോന്നുന്നു.
അശ്ലീലവും ശ്ലീലവും ശരിതെറ്റുകളുമൊക്കെ ആപേക്ഷികവും കാലദേശ ബന്ധിതവുമാണെന്നു ഞാന്‍ ആദ്യമേ വിവരിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ നബിയെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുള്ള ഒരു കാര്യവും അശ്ലീലമാണെന്നോ തെറ്റാണെന്നോ എനിക്കു തോന്നിയിട്ടില്ല. അദ്ദേഹം ചെയ്തതെല്ലാം ശ്ലീലവും ശരിയും ആയിരുന്നു. ആ കാല‍ത്തിന്റെ മൂല്യസങ്കല്‍പ്പങ്ങള്‍ക്കനുസൃതമായിരുന്നു എന്നര്‍ത്ഥം. എന്നാല്‍ ഇന്നത്തെ മൂല്യബോധമനുസരിച്ച് നബിചര്യകളെ നോക്കിക്കാണുമ്പോള്‍ അതില്‍ പലതും നമുക്ക് അശ്ലീലമായും സദാചാരവിരുദ്ധമായും അനുഭവപ്പെടാം. ഈ അടിസ്ഥാന വസ്തുത കണക്കിലെടുക്കാതെ നബിയെ ഇകഴ്ത്തുന്നു അവഹേളിക്കുന്നു എന്നൊക്കെ അരോപിക്കുകയാണു വിശ്വാസികള്‍ . വിമര്‍ശകര്‍ നബിചര്യകളെ ഇന്നത്തെ കോണ്ടക്സ്റ്റില്‍ വിലയിരുത്തുന്നത് നബി വളരെ മോശക്കാരനായിരുന്നു എന്നു സ്ഥാപിക്കാനല്ല. അദ്ദേഹം ജീവിച്ച കാലത്തെ ശരിതെറ്റുകളുടെ അടിസ്ഥാന്ത്തിലല്ല ഇന്നും നാളെയും മനുഷ്യര്‍ ജീവിതം നയിക്കേണ്ടത് എന്നു വിശ്വാസികളെ ധരിപ്പിക്കാന്‍ മാത്രമാണ്.
ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ പിന്നെയും ഇതേ ആരോപണം വന്നേക്കാം. പക്ഷെ അതുകൊണ്ടു മാത്രം പറയാതിരിക്കാനാവില്ല. പറയുന്നത് നബിയെ അവഹേളിക്കാനല്ല എന്നു മനസ്സിലാക്കുക.

മുഹമ്മദ് നബിക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു എന്ന പരാമര്‍ശമാണ് “അശ്ലീലം” എങ്കില്‍ ആ അശ്ലീലം മതപാഠശാലകളിലെ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത് എന്തടിസ്ഥാനത്തില്‍ ? അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണമെത്ര എന്ന കാര്യത്തില്‍ പോലും ചരിത്രകാരന്മാര്‍ക്കിടയില്‍ തര്‍ക്കമാണ്. ആ തര്‍ക്കം പോലും മതപാഠശാലകളില്‍ പഠിപ്പിക്കുന്നു എന്തിന്? നല്ല മനുഷ്യരായി നമ്മുടെ കുട്ടികള്‍ വളരാന്‍ നബിയുടെ വ്യക്തിജീവിതത്തിലെ അപ്രസക്തമായ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടോ? അദ്ദേഹത്തിനു വെപ്പാട്ടിയുണ്ടായിരുന്നുവെന്നും ആ വെപ്പാട്ടിയില്‍ അദ്ദേഹത്തിനു കുട്ടി ജനിച്ചുവെന്നും ഞാന്‍ മദ്രസയില്‍ പഠിച്ചിട്ടുണ്ട്. അതു പഠിച്ച പ്രായത്തില്‍ എന്താണു വെപ്പാട്ടി എന്ന് എനിക്കു മനസ്സിലായിരുന്നില്ല. ഇബ്രാഹിം നബിക്കും വെപ്പാട്ടിയിലാണു കുട്ടി ജനിച്ചതെന്നു മദ്രസയില്‍ പഠിപ്പിച്ചിരുന്നു. ഇന്നത്തെ ഒരു മൂല്യ ബോധമുള്‍ക്കൊണ്ടു ചിന്തിക്കുമ്പോള്‍ ഇതൊക്കെ അശ്ലീലമാണ്. അതുകൊണ്ട് ഈ പരാമര്‍ശങ്ങളൊക്കെ പ്രവാചകനിന്ദയും അശ്ലീലവുമാണെന്നു പറയാനാകുമോ? അങ്ങനെയെങ്കില്‍ നബിയുടെ ജീവിതം അപ്പാടെ അശ്ലീലമയം ആണെന്നു പറയേണ്ടി വരും. ശരിതെറ്റുകളെ കുറിച്ചുള്ള ഈ അടിസ്ഥാനപ്രശ്നത്തില്‍ തന്നെയാണു നാം തമ്മിലുള്ള തര്‍ക്കം. അതു മനസ്സിലാക്കിത്തരാന്‍ വേണ്ടി ത്തന്നെയാണു നബിജീവിതത്തിലെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അതൊന്നും ഇന്നത്തെ വിശ്വാസി സുഹൃത്തുക്കള്‍ക്കു ഇഷ്ടപ്പെടാതിരിക്കുന്നതിന്റെ മനശ്ശാസ്ത്രവും അതു തന്നെ. നമ്മുടെ നബിയുടെ ചര്യകള്‍ പലതും അശ്ലീലമായിരുന്നു എന്നു നമുക്കു തന്നെ തോന്നുന്നു എന്നതാണു പ്രശ്നം. അങ്ങനെ തോന്നേണ്ടതില്ല എന്നാണെനിക്കു മാന്യസുഹൃത്തുക്കളോടു പറയാനുള്ളത്. നബി ജീവിച്ച കാലത്തല്ല നാം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ദിനചര്യകളെ അനുകരിക്കലല്ല നമ്മുടെ കടമ. അത്രയും അംഗീകരിച്ചാല്‍ ഈ അശ്ലീലാരോപണത്തില്‍ കഴമ്പില്ലെന്നു മനസ്സിലാക്കാന്‍ പ്രായാസമുണ്ടാകില്ല.

നബി 50 വയസ്സിനു മുകളില്‍ പ്രായമുള്ളപ്പോള്‍ വെറും ആറു വയസ്സുള്ള [ഒമ്പതെന്നും തര്‍ക്കം] പിഞ്ചു ബാലികയെ കല്യാണം കഴിച്ചു. അത് അശ്ലീലമായിരുന്നില്ല അന്ന്. ഇന്നോ? അശ്ലീലമാണെന്നു നമുക്കു തന്നെ സമ്മതിക്കേണ്ടി വരുന്നു. അതുകൊണ്ടാണല്ലോ ഇക്കാര്യമൊക്കെ വിമര്‍ശകര്‍ പറയുമ്പോള്‍ നബിയെ അവഹേളിക്കുന്നു എന്നു വിശ്വാസികള്‍ക്കു തോന്നുന്നത്. നബി ഒട്ടകപ്പുറത്തു യാത്ര ചെയ്തു എന്നു പറയുമ്പോള്‍ അദ്ദേഹത്തെ നാം കൊച്ചാക്കുന്നു എന്ന് ആര്‍ക്കും തോന്നാനിടയില്ല. എന്നാല്‍ നമ്മളെല്ലാരും ഇക്കാലത്തും ഒട്ടകപ്പുറത്തേ യാത്ര ചെയ്യാവൂ, അതാണു സുന്നത്ത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇന്ന് അതാകും അശ്ലീലം! ലതീഫിന്റെ രണ്ടാംക്ലാസില്‍ പഠിക്കുന്ന മകളെ “പെണ്ണു കാണാനും” കല്യാണമാലോചിക്കാനുമായി ശൈഖ് മുഹമ്മദോ കാട്ടിപ്പരുത്തിയോ വീട്ട്ല് വന്നാല്‍ ലതീഫ് അവരെ സ്വീകരിക്കുക ചൂലുകൊണ്ടായിരിക്കുമെന്ന് നമുക്കൊക്കെ ഉറപ്പല്ലേ? എന്താ പ്രവാചകചര്യയനുസരിച്ചല്ലേ ഞാന്‍ വന്നത് എന്നു അവര്‍ ചോദിച്ചാലോ? കാര്യം ചൂലിനും അപ്പുറത്തേക്കാകും ! ഇതു ഞാന്‍ നിങ്ങളെ കളിയാക്കാനോ പ്രകോപിപ്പിക്കാനോ പറഞ്ഞതല്ല. ശ്ലീലവും അശ്ലീലവുമൊക്കെ കാലദേശ ഭേദങ്ങള്‍ക്കനുസൃതമാണെന്നു ചൂണ്ടിക്കാണിക്കാന്‍ മാതം ഉദ്ദേശിച്ചു പറഞ്ഞതാണ്.

പ്രവാചകന്‍ നിരവധി ഗോത്രങ്ങളെ പതുങ്ങിച്ചെന്ന് ആക്രമിക്കുകയും കൊള്ള ചെയ്യുകയും ചെയ്തുവെന്നു ചരിത്രകാരന്മാരും ഹദീസ് കര്‍ത്താക്കളും സാക്ഷാല്‍ കുര്‍ ആന്‍ തന്നെയും നമ്മോടു പറയുന്നു. ഇക്കാര്യം ഞാന്‍ ഉദ്ധരിച്ചാല്‍ ഞാന്‍ നബിയെ കൊള്ളക്കാരനാക്കി എന്നാണാരോപണം. ഇവിടെയും നാം ആ കാല‍ഘട്ടത്തിന്റെ സംസ്കാരവും രീതികളും ഉള്‍ക്കൊള്ളാതെയാണു ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുന്നത്. കൊള്ള അക്കാല‍ത്ത് ഒരു ക്രിമിനല്‍ കുറ്റമായിരുന്നില്ല. വെറും ഒരു സാധാരണ ഉപജീവനമാര്‍ഗ്ഗവും അംഗീകൃത തൊഴിലും ആയിരുന്നു. ഇന്ന് അങ്ങനെ പറഞ്ഞാല്‍ നമുക്കതുള്‍ക്കൊള്ളാനേ കഴിയില്ല. കാരണം ഇന്നത്തെ മൂല്യബോധം ഒരുപാടു മാറി എന്നതാണ്. നബി കൊള്ള നടത്തിയെന്നും അല്ലാഹു തനെ അതിനനുവാദം നല്‍കിയെന്നുമൊക്കെ ഈ മത ഗ്രന്ഥങ്ങളില്‍ വ്യക്തമായി രേഖപ്പെടുത്തി വെക്കാന്‍ കാരണവും, അതൊക്കെ തെറ്റാണെന്ന് ആ ഗ്രന്ഥകാരന്മാര്‍ക്കു പോലും അക്കാല‍ത്തു തോന്നിയിരുന്നില്ല എന്നതാണ്. പറഞ്ഞു വരുന്നത്; നബിയെ അവഹേളിക്കുക എന്നതല്ല ഇവിടെ വിമര്‍ശനത്തിന്റെ ലക്ഷ്യം ; മറിച്ച് മനുഷ്യന്റെ മൂല്യസങ്കല്‍പ്പങ്ങളിലുള്ള മാറ്റം സൂചിപ്പിക്കുക എന്നതാണ്.
അറേബ്യന്‍ കഥകളിലെല്ലാം തന്നെ മുഖ്യ കഥാപാത്രവും വില്ലനുമായി പ്രത്യക്ഷപ്പെടുന്നത് ജിന്നുകളാണ്. ജിന്ന് പിശാച് മലക്ക് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ അറബ് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമയിരുന്നു. സ്വാഭാവികമായും മുഹമ്മദും ഈ വിശ്വാസങ്ങളെ ആവാഹിച്ചിരുന്നു. അതൊക്കെ കുര്‍ ആനിലും ഹദീസിലും സ്ഥാനം പിടിച്ചു. ഒരിക്കല്‍ കൂടോത്രം ബാധിച്ചതിനാല്‍ നബിക്കു സമനില തെറ്റിയതായി ആയിശയെ ഉദ്ധരിച്ചു കൊണ്ട് ബുഖാരി രേഖപ്പെടുത്തിയിരിക്കുന്നു. ആ ഹദീസ് വിമര്‍ശകര്‍ ഉദ്ധരിച്ചാല്‍ , നബിയെ പ്രാന്തനാക്കി അവഹേളിച്ചു എന്ന് പരാതിപ്പെട്ടിട്ടെന്തു കാര്യം? ആ കാല‍ത്ത് മനശ്ശാസ്ത്രമൊന്നും ഇന്നത്തെ പോലെ പുരോഗമിച്ചിരുന്നില്ല. ജിന്നും മാരണവുമൊക്കെ വെറും മിഥ്യാനുഭവങ്ങളാണെന്നു നാമിന്നു മനസ്സിലാക്കുന്നു. അതാണിക്കാര്യങ്ങളൊക്കെ കാണുമ്പോള്‍ നാം അസ്വസ്ഥരാകാന്‍ കാരണം. അതൊന്നും നബിയുടെ കുറ്റമോ വിമര്‍ശകരുടെ കുറ്റമോ അല്ലെന്നു മനസ്സിലാക്കുക.

കൂടുതല്‍ ഉദാഹരണങ്ങളിലേക്കു പോകുന്നില്ല. ലതീഫ് പറഞ്ഞ ഒരു കാര്യം ആവര്‍ത്തിക്കുന്നു. കാല ദേശ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു നമ്മുടെ യുക്തിയുപയോഗിച്ചാണു നമ്മള്‍ ശരിതെറ്റുകളെ നിര്‍ണയിക്കേണ്ടത്. പതിനാലു നൂറ്റാണ്ടു മുമ്പ് അന്നത്തെ പരിമിതികള്‍ക്കുള്ളീല്‍നിന്നുകൊണ്ട് മനുഷ്യര്‍ സൃഷ്ടിച്ചു വെച്ച മതദര്‍ശനങ്ങ്ങളില്‍ ഒട്ടു മുക്കാല്‍ കാര്യങ്ങളും ഇന്നു കാലഹരണപ്പെട്ടിരിക്കുന്നു എന്ന പച്ചപ്പരമാര്‍ത്ഥത്തെ അംഗീകരിക്കാന്‍ തയ്യാറാവുക. ഇത്രയേ പറയാനുള്ളു.

Monday, September 14, 2009

എന്തുകൊണ്ട് ഇസ്ലാമിനെ മാത്രം എതിര്‍ക്കുന്നു?

താങ്കള്‍ എന്തുകൊണ്ടാണു മറ്റു മതങ്ങളെ മൃദുവായും ഇസ്ലാമിനെ കഠിനമായും എതിര്‍കുന്നത്?

പലപ്പോഴും എന്നോടു പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണിത്.

ഇതിനു പല കാരണങ്ങളുണ്ട്. ജമാ അത്തെ ഇസ്ലാമിക്കാരുടെ രണ്ടു മഹാസമ്മേളനങ്ങളില്‍നിന്നും കിട്ടിയ ഒരു സന്ദേശമാണിതിന്റെ പ്രധാന കാരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ ഫറൂകില്‍ ഒരു സമ്മേളനം നടത്തിയിരുന്നു. അന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ഇസ്ലാമിലേക്കു വന്ന റജാ ഗരോഡി എന്നൊരാളെയാണു മുഖ്യാഥിതിയായി കൊണ്ടു വന്നത്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാനും പോയി. അന്നദ്ദേഹം പറഞ്ഞ ഒരു പ്രധന‍ സംഗതി എന്റെ മനസ്സിനെ സ്വാധീനിച്ചു. പിന്നീട് ഈ അടുത്ത കാല‍ത്ത് കക്കാട് ഹിറാനഗറില്‍ നടന്ന മറ്റൊരു ജമാ അത്ത് സമ്മേളനത്തില്‍ മുഖ്യാഥിതിയായി വന്നത് അമേരിക്കയില്‍നിന്നുള്ള ജോണ്‍ എസ്പോസിറ്റൊ എന്ന മഹാനാണ്. അദ്ദേഹത്തിന്റെ സന്ദേശവും ഏതാണ്ട് റജാ ഗറോഡിയുടേതിനു സമാനം തന്നെയായിരുന്നു. ഈ മഹാ പണ്ഡിതര്‍ രണ്ടു പേരും മുസ്ലിംങ്ങളെ ഉപദേശിച്ചത്, മുസ്ലിംങ്ങള്‍ ഒരിക്കലും മറ്റു മതങ്ങളെയോ അവരുടെ അനാചാരങ്ങളെയോ ശക്തിയായി വിമര്‍ശിക്കരുത്. സ്വന്തം മതത്തിലും സമുദായത്തിലും നടക്കുന്ന അനാചാരങ്ങളെ പരിഷ്കരിക്കാനാണു ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം അതു മറ്റു സമൂഹങ്ങളില്‍ തെറ്റായ ധാരണയും വെറുപ്പും ഉളവാക്കും. മറ്റു സമുദായക്കാരും ഇതേ പോലെ തങ്ങളുടെ മതത്തിന്റെ ജീര്‍ണതകളെ പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. ഇന്‍ഡ്യയെപ്പോലുള്ള ഒരു ബഹു മത സമൂഹത്തില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ എല്ലാവരും ഈ സമീപനമാണു സ്വീകരിക്കേണ്ടത്.

ഈ ഉപദേശങ്ങള്‍ എന്റെ മനസ്സിലും സ്വാധീനം ചെലുത്തി. യുക്തിവാദികളും ഈ സമീപനം തന്നെയാണു സ്വീകരിക്കേണ്ടതെന്നാണു എനിക്കു തോന്നുന്നത്. ഒരു മുസ്ലിം നാമധാരിയായ ഞാന്‍ ഇസ്ലാം മതത്തെ ശക്തിയായും മറ്റു മതങ്ങളെ മൃദുവായും കൈകാര്യം ചെയ്യാനുള്ള ഒരു കാരണം അതാണ്.

മറ്റൊരു കാരണം ഹിന്ദുമതവും ക്രിസ്തു മതവുമൊക്കെ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ സ്വതന്ത്ര ചിന്തകരായ വിമര്‍ശകരുടെ നിശിതമായ ബൌദ്ധിക ആക്രമണങ്ങള്‍ക്കു വിധേയമായിട്ടുള്ളതാണ്. മൌലികമായ പഠനങ്ങള്‍ നടന്നു കഴിഞ്ഞതുമാണ്. എന്നാല്‍ ഇസ്ലാം അത്തരത്തിലുള്ള വിമര്‍ശനപഠനങ്ങള്‍ക്കു വിധേയമായി തുടങ്ങുന്നത് അടുത്ത കാലത്തു മാത്രമാണ്. നിരവധി പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. സ്വതന്ത്ര ചിന്തയ്ക്കു കടന്നു ചെല്ലാനാവാത്തവിധം ഇരുമ്പു മറയ്ക്കുള്ളിലാണ് ഇസ്ലാം ഇത്രയും കാലം നില നിന്നിരുന്നത്. ഇന്ന് സ്ഥിതി മാറി വരുന്നു.

ഇസ്ലാമിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നവര്‍ വളരെയേറെ ഭീഷണികളും പ്രതിസന്ധികളും നേരിടേണ്ടി വരുന്നതിനാല്‍ ഈ രംഗത്തേക്കു കടന്നു വരുന്നവര്‍ വിരളമാ‍ണ്. അതാണു എന്നെ ഈ രംഗത്തുതന്നെ ഉറപ്പിച്ചു നിര്‍ത്തുന്ന മറ്റൊരു സംഗതി.
ഇസ്ലാം വെറുമൊരു വിശ്വാസപ്രമാണം മാത്രമല്ല. അതു മനുഷ്യന്റെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥാപിത ചട്ടക്കൂടാണ്. പ്രാകൃതവും മനുഷ്യത്വഹീനവുമായ ഗോത്ര നിയമങ്ങള്‍ പരിഷ്കൃത സമൂഹത്തിന്റെ മേല്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാം ഇന്ന് മറ്റേതു മതത്തെക്കാളും മനുഷ്യദ്രോഹപരമാണ് എന്ന തിരിച്ചറിവും പ്രധാനമാണ്. സമാധാനത്തിന് ഇന്നേറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നതും ഇസ്ലാമാണ്. ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന ഈ ഫനാറ്റിക് ദര്‍ശനം മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന്റെ യും മനുഷ്യാവകാശചിന്തകളുടെയും നേരെ ഉയര്‍ന്നു നില്‍ക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ കോടാലിയാണ്. മറ്റു മതങ്ങളില്‍ ഇക്കാല‍ത്തു താരതമ്യേന കുറഞ്ഞു കാണുന്ന ഈ സവിശേഷതകള്‍ ഇസ്ലാമിന്റെ നേരെ വിമര്‍ശനങ്ങള്‍ ശക്തമാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

ഇസ്ലാം മതത്തിന്റെ എല്ലാ കൊള്ളരുതായ്മകളുടെയും അടിവേരായി വര്‍ത്തിക്കുന്നത് കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസമാണ്. കുര്‍ ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ലോകാവസാനം വരെ വള്ളി പുള്ളി കുത്തു കോമ വ്യത്യാസമില്ലാതെ സര്‍വ്വകാലത്തേക്കുമുള്ള ധാര്‍മ്മികോപദേശങ്ങളാണെന്ന് മുസ്ലിങ്ങള്‍ അന്ധമായി വിശ്വസിക്കുന്നു. ഇസ്ലാം ഒരു അടഞ്ഞ മതമായും മുസ്ലിംങ്ങള്‍ ഒരു ഇടുങ്ങിയ കള്‍ട് സമൂഹമായും ഇന്നും നില കൊള്ളുന്നതിന്റെ അടിസന‍ കാരണം ഇതാണ്. ഈ വിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ തുറന്നു കാണിക്കേണ്ടത് ഏതൊരു സ്വതന്ത്ര ചിന്തകന്റെയും മനുഷ്യസ്നേഹിയുടെയും കടമയാണെന്നു ഞാന്‍ കരുതുന്നു.

Saturday, September 12, 2009

ദൈവ സങ്കല്‍പ്പത്തിലെ വൈരുദ്ധ്യങ്ങള്‍ .. !

ചതുരാകൃതിയിലുള്ള ത്രികോണം..!!

[ ഒരു പഴയ ചര്‍ച്ച വീണ്ടും പോസ്റ്റ് ചെയ്യുന്നു. ‘യുക്തിവാദം ബ്ലോഗ്’ വിലക്കിയ സ്ഥലങ്ങളില്‍ ഈ ലിങ്ക് കിട്ടാത്തതുകൊണ്ട്.]


നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.

1. സര്‍വ്വശക്തനായ നിസ്സഹായന്‍ !

ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?

എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് ‍ മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!


അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ ‍. 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ ‍(വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ ‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?


മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?


2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!

എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.


പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!


അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!


ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.


3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!

ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു‍ ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!


4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!

പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന്‍ !!
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?

ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മട‍ക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?


കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.


ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.

****************
പ്രസക്തമെന്നു തോന്നിയ ചില കമന്റുകളും:-

പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര്‍ ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.
.ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ?
മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട്?
സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?
ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്‍?
ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി?
അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും?
ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം?
ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക?
യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?
ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം,കാരുണ്യം,പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത്?
യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ?
ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കു നിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ ‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്കു തീരെ യോജിക്കാത്തതും.
.മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന് ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?
മനുഷ്യര്‍, തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്‍?
മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കുന്നതെന്തു കൊണ്ട്?
സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്?
അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?
ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?
.വിശ്വസിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടെല്ലാം ചെയ്തു വെച്ച ശേഷം അവിശ്വാസികളെ തീയില്‍ ഇട്ടു കരിക്കാന്‍ ഒരുങ്ങുത് എന്തുകൊണ്ട്?
ഇത്രയൊക്കെ ക്രൂരത ചെയ്യുന്ന ഒരു ദൈവത്തെ നീതിമാന്‍ എന്നെങ്ങനെ വിളിക്കും?
ഈ ദൈവം നാളെ വാക്കു പാലിക്കും എന്നും നീതി പ്രവര്‍ത്തിക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കും?
അവിശ്വാസികളെ സ്വര്‍ഗ്ഗത്തിലും വിശ്വാസികളെ നരകത്തിലും തള്ളിക്കൊണ്ട് ഈ ദൈവം മറ്റൊരു ക്രൂര നാടകം കൂടി ആവര്‍ത്തിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തും?
ദൈവത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും യുക്തിക്കു നിരക്കുന്ന ഉത്തരം ഇല്ല എങ്കില്‍ യുക്തി ഉപയോഗിച്ചു ദൈവത്തെ കണ്ടെത്താന്‍ പറയുന്നതെന്തിന്‍?
ദൈവത്തെ കുറിച്ചുള്ള ഒരു കാര്യവും മനുഷ്യനു ചിന്തിച്ചാല്‍ മനസ്സിലാവുകയില്ലെങ്കില്‍ അങ്ങനെയൊരു ദൈവത്തെ നാം യുക്തി ഉപയോഗിച്ച് കണ്ടെത്തി യുക്തിയില്‍ പേറണം എന്നു പറയുന്നതിനെന്തറ്ത്ഥമാണുള്ളത്?
യുക്തികൊണ്ടു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതിന്റെ പേരില്‍ ഒരാള്‍ ഇതൊന്നും വിശ്വസിച്ചില്ല എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ കുറ്റവാളിയാകുന്നതെങ്ങനെ?
വിശ്വാസവും അവിശ്വാസവും ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റാത്തതും അയാളുടെ നിയന്ത്രണത്തില്‍ പെടാത്തതുമായ ഒരു സംഗതിയാണെന്നിരിക്കെ ,അതെങ്ങനെയാസ്ണു കുറ്റവും പുണ്യവുമൊക്കെയാവുക?

*****************
പ്രപഞ്ചത്തിലെ ഇക്കണ്ടു കാണപ്പെടുന്ന അല്‍ഭുത ങ്ങളൊക്കെ താനേ ഉണ്ടായി എന്നു വിശ്വസിക്കാന്‍ കഴിയുമോ? ഇല്ല. അതുകൊണ്ട് അത് ഒരു ആള്‍ കുത്തിയിരുന്ന് ഉണ്ടാക്കി എന്നു വിശ്വസിക്കാന്‍ കഴിയുമോ? അതും കഴിയില്ല. ഈ രണ്ടു ചോദ്യങ്ങളും നമ്മുടെ അറിവിന്റെയും യുക്തിയുടെയും പരിധിക്കു പുറത്തുള്ളതാണ് എന്നതു തന്നെ കാരണം. ഒരു ദൈവം കുത്തിയിരുന്ന് ഇതൊക്കെ ഉണ്ടാക്കി എന്നു നിങ്ങള്‍ കുറെ ആളുകള്‍ പറയുന്നു എന്നതുകൊണ്ട് മാത്രം അതു എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതെങ്ങനെ? ആ ദൈവത്തെ കുറിച്ച് നിങ്ങള്‍ പറയുന്ന ഒരു കാര്യത്തിനും നിങ്ങളുടെ പക്കല്‍ നമ്മുടെ പരിമിതയുക്തികൊണ്ടു പോലും മനസ്സിലാക്കാവുന്ന ഒരു തെളിവും ഇല്ല.

പരിണമിച്ചുണ്ടായി എന്നു പറയുന്നവരുടെ പക്കല്‍ യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന കുറച്ചു തെളിവെങ്കിലും ഉണ്ട്. പരിണാമത്തെ കുറിച്ചു പറയുന്ന ശാസ്ത്രജ്ഞന്മാരാരും അതു എല്ലാവരും വിശ്വസിച്ചുകൊള്ളണം എന്നോ വിശ്വസിച്ചില്ലെങ്കില്‍ തീയില്‍ കരിച്ചുകളയുമെന്നോ, വിശ്വസിച്ചാല്‍ കള്ളും പെണ്ണും ഇഷ്ടം പോലെ തരാം എന്നൊന്നും പറയുന്നില്ല. നിങ്ങള്‍ പരിണാമത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിനൊരു കുഴപ്പവും വരാനുമില്ല. ശാസ്ത്രം പരിമിതമായ മനുഷ്യബുദ്ധിയും കഴിവും ഉപയോഗിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു. അതു നാം പലതരത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അറിയാത്ത കാര്യങ്ങള്‍ അറിയാനായി ശാസ്ത്രത്തിന്റെ രീതിയില്‍ വിശ്വാസമര്‍പ്പിച്ചു കാത്തിരിക്കുകയും അറിയുന്ന കാര്യങ്ങളെപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യുക എന്നതാണു യുക്തിവാദികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം.

ദൈവം എന്നൊരാള്‍ ഇതൊക്കെ ഉണ്ടാക്കി എന്നു വിശ്വസിക്കാനല്ല പ്രയാസം. ആ ദൈവം എന്തിനിതൊക്കെയുണ്ടാക്കി എന്ന ചോദ്യത്തിനു പറയുന്ന ഉത്തരങ്ങളാണു തീരെ യുക്തിക്കു നിരക്കാത്തത്. മുഖസ്തുതി കേള്‍ക്കാനുള്ള ആര്‍ത്തി കൊണ്ടാണു ദെവം ഇതൊക്കെ നിര്‍മ്മിച്ചത് എന്ന വാദം അടിമത്തകാലഘട്ടത്തിലെ പ്രാകൃതരുടെ കണ്ടെത്തലായിരിക്കുമെന്നുറപ്പാണ്. മൃഗങ്ങളെ ഉണ്ടാക്കിയത് അവയുടെ കഴുത്തറുക്കുമ്പോള്‍ ദൈവത്തിന്റെ പേരാര്‍ത്തു വിളിക്കാനാണെന്ന കണ്ടെത്തല്‍ കിരാത മനുഷ്യരുടെ ഭാവനയാണെന്നും അനുമാനിക്കാവുന്നതാണ്. മനുഷ്യരെ മുഴുവന്‍ നരകത്തിയ്യിലിട്ട് കാലാകാലം കത്തിച്ചു കൊണ്ട് അതു കണ്ടാസ്വദിക്കാനായി പിശാചിനെയും പടച്ചു കയറൂരി വിട്ടു കാത്തിരിക്കുകയാണു കരുണാമയനും പരമദയാലുവുമായ ദൈവം എന്നൊക്കെ കഥകള്‍ മെനഞ്ഞത് ഏതെങ്കിലും മനോരോഗികളായ മന്ദബുദ്ധികളായിരിക്കുമെന്നകാര്യത്തില്‍ സംശയമേയില്ല. യുക്തിയുടെ ചങ്കില്‍ കൊള്ളാത്തൊരു ദൈവത്തെ ചങ്കു തൊടാതെ വിഴുങ്ങണമെന്നും വിഴുങ്ങിയില്ലെങ്കില്‍ ഈ ലോകത്തും ശവക്കുഴിയിലും പിന്നെ പരലോകത്തും പീഡിപ്പിച്ചുകളയും എന്നൊക്കെ പറയുന്നവര്‍ ദൈവം എന്ന ഒരു സങ്കല്‍പ്പത്തെ തന്നെ നിന്ദിക്കുകയാണു ചെയ്യുന്നത്.

ഒരു ചോദ്യം ഉത്തരം കിട്ടാത്തതുകൊണ്ട് വീണ്ടും ആവര്‍ത്തിക്കട്ടെ. വിശ്വാസം എന്നത് ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തിയാണോ? ബോധ്യപ്പെടാത്ത ഒരു കാര്യം ,അല്ലെങ്കില്‍ തെറ്റെന്നു ബോധ്യമായ ഒരു കാര്യം ഒരാള്‍ക്കു ഭീഷണിക്കു വഴങ്ങിയോ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയോ വിശ്വസിക്കാന്‍ പറ്റുമോ? ഇല്ല എങ്കില്‍ ഒരാള്‍ ,അയാള്‍ക്കു ബോധ്യമാകാത്ത കാര്യം വിശ്വസിക്കാതിരിക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും? ബോധ്യമായ ഒരു കാര്യം ഒരാള്‍ വിശ്വസിച്ചാല്‍ അതെങ്ങനെ പ്രതിഫലം കിട്ടാവുന്ന ഒരു പുണ്യമാകും?
കഥയില്‍ ചോദ്യമില്ലെന്നറിയാം. എന്നാലും.!

Saturday, September 5, 2009

രണ്ടു പഴയ നോമ്പു കാല കുറിപ്പുകള്‍....

നോമ്പിന്റെ ശാസ്ത്രീയത.

ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും. നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്ത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്തു പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും കൃത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്. ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്‍. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ ` അമൃദേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാകൃതകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.

anzar thevalakkara said...
മി; ജബ്ബാര്‍
ഒരാള്‍ നോന്‍പ് അനുഷ്ടിക്കുന്നത് എന്തിനെന്ന് മുസ്ലിമിനോട്‌ ചോദിച്ചാല്‍ അയാള്‍ പറയുന്ന അല്ലെങ്കില്‍ പറയേണ്ടുന്ന മറുപടി സൃഷ്ടാവ് പറഞ്ഞിട്ട് എന്നാണു,അല്ലാതെ എന്റെ ശരീരത്തിന്റെ നന്മക്കു എന്നല്ല.ഒരു മുസ്ലിം നമസ്കരിക്കുന്നതും ,വഴിയിലെ തടസം നീക്കുന്നതും ,പാവപെട്ടവനെ സഹായിക്കുന്നതും ,ഒരു മരം വച്ചു പിടിപ്പിക്കുന്നതും ,തുടങ്ങി ഏത് സല്‍കര്‍മങ്ങള്‍ ചെയ്താലും അവനുദ്ദെശിക്കുന്നതു സ്വന്തം ശരീരത്തിന്റെ ആരോഗ്യമല്ല.മറിച്ചു അവന്റെ സൃഷ്ടാവില്‍ നിന്നുള്ള കൂലി പ്രതീക്ഷിച്ചാണ് .എന്നാല്‍ ഏതെങ്കിലും യുക്തിവാദി ഇതില്‍ ഏതെങ്കിലും ചെയ്യുന്നത് എന്ത് പ്രതീക്ഷിച്ചിട്ടു ആണ് എന്നെനിക്കറിയില്ല....

ഇനി റമളാന്‍ നോന്ബിന്റെ ശാസ്ത്രീയതയെ പറ്റി ...... ശാസ്ത്രത്തിന്റെ കാര്യത്തില്‍ പോയിട്ട് ദൈവത്തിന്റെ കാര്യത്തില്‍ പോലും ആധുനിക ശാസ്ത്രഞ്ജന്‍മാര്‍ ഏക അഭിപ്രായക്കാരല്ല എന്ന് താങ്കള്‍ക്കു അറിയാമല്ലോ.താങ്കള്‍ പറഞ്ഞ ശാസ്ത്രീയത ഞാന്‍ കണ്ടു.ശരി സമ്മതിച്ചിരിക്കുന്നു.എന്നാല്‍ താങ്കള്‍ പറഞ്ഞതിന് വിപരീതമായ ശാസ്ത്രീയ വശങ്ങള്‍ പറഞ്ഞ ആയുര്‍വേദ ,അലോപതി ,മുസ്ലിം/അമുസ്ലിം ( തെറ്റിദ്ധരിക്കണ്ട .. കാശ് കൊടുത്തിട്ടോ,വാള്‍ ഉയര്‍ത്തി കാടിയിട്ടോ പറയിപിച്ചതല്ല.കേട്ടോ)ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളോ?
**************************************************************************************************
ഇഫ്താര്‍ സൌഹൃദം !

റംസാന് കാലമായാല് മുസ്ലിം സമൂഹത്തോട് ഐക്യപ്പെടുന്നതിനായി `അമുസ്ലിം സഹോദരങ്ങളും` നോമ്പെടുക്കുകയും ഇഫ്താര്പാര്‍ടി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
മാധ്യമങ്ങള് അതു വാറ്‍ത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം മാധ്യമങ്ങള് ഇത്തരം വാറ്ത്തകള് മതസൌഹാറ്ദ്ദത്തിന്റെ ഉദാത്ത മാതൃക എന്ന മട്ടില് ആഘോഷിക്കാറുണ്ട്. അതേ സമയം മുസ്ലിംചെറുപ്പക്കാരാരെങ്കിലും ഇതേ പോലെ ഐക്യപ്പെടാന് പോയാല് ഈ കൂട്ടരുടെ നിലപാട് മറ്റൊന്നായിരിക്കും. മുസ്ലിം സമുദായത്തില് നിന്നാരെങ്കിലും ശബരിമലക്കു മാലയിട്ടുവെന്നു സങ്കല്‍പ്പിക്കുക -അങ്ങനെ സങ്കല്‍പ്പിക്കാനേ കഴിയില്ല എന്നതാണു വാസ്തവം- അല്ലെങ്കില് ഒരു മുസ്ലിം മന്ത്രി നിലവിളക്കു കൊളുത്തി എന്ന് കരുതുക. മത സൌഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി ഇതിനെ വിശേഷിപ്പിക്കാന് ഇവര് തയ്യാറാകുമോ? ചെറ്ക്കളം അബ്ദുള്ള നെറ്റിയില് കുറി ചാറ്ത്തിയ സന്ദര്‍ഭം ഓര്ത്തു നോക്കുക.

ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലായി മതം മാറുകയും അവളുടെ അച്ഛനമ്മമാര് അവരോട് നല്ല ബന്ധം തുടരുകയും ചെയ്യുന്നുവെങ്കില് ആ ഉദാത്ത മാതൃകയും മുസ്ലിം മാധ്യമങ്ങളില്‍
വന് തോതില് പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. ഇവിടെയും സംഗതി തിരിച്ചായാല് മാതൃക ഉദാത്തമാകാറില്ല. ഒരു മുസ്ലിം യുവതി അമുസ്ലിം യുവാവിനൊപ്പം പോയാല് അവളെയും,കുടുംബം സഹകരിച്ചാല് കുടുംബത്തെയും ഊരു വിലക്കുന്നതിനെക്കുറിച്ചായിരിക്കും ആലോചനകളെല്ലാം.

ഒരു സ്കൂള്‍കുട്ടി മോഹിനിയാട്ടത്തിന് വേഷംകെട്ടുന്നതുപോലും ഈ ഖവ്മിന് വല്ലാത്ത അസഹ്യതയുണ്ടാക്കും. അവളുടെ കുടുംബത്തെ മഹല്ലില് കയറ്റണോ എന്നതായി പിന്നെ സമുദായത്തിലെ പ്രധാന ചര്‍ച്ച.

സൌഹാര്‍ദ്ദത്തിന്റെ പാലങ്ങള് വേണം. പക്ഷെ ട്രാഫിക് വണ്‍വേ ആകരുത്!



ചിത്രകാരന്‍chithrakaran said...
നിലവിലുള്ള പ്രമുഖമതങ്ങളില്‍ ഇസ്ലാമിനോളം സങ്കുചിതവും,അസഹിഷ്ണുത പുലര്‍ത്തുന്നതുമായ മതം വേറെയുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല, വിശ്വാസിയെ പേടിപ്പിച്ചും,മോഹിപ്പിച്ചും അടിമകളായ അണികള്‍ മാത്രമാക്കുന്ന ഇസ്ലാം അന്ധമായ യജമാനഭക്തിയുടെ മതമായാണ് ചിത്രകാരനു തോന്നിയിട്ടുള്ളത്. ഒരു കാട്ടുതീയ്യിന്റെ ഹിംസാത്മകതയുള്ള ഈ മതത്തില്‍ ആത്മീയത എന്നത് പൂജ്യത്തിലും താഴെ... നെഗറ്റിവായതിനാല്‍ ഇതിലെ വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ മാനവിക തലങ്ങളിലേക്ക് ഉയരാന്‍ മറ്റു മതക്കാര്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ അശേഷം ലഭിക്കുന്നില്ലെന്നുതന്നെ പറയാം. ജബ്ബാര്‍ മാഷെപ്പോലുള്ളവര്‍ എങ്ങിനെയാണ് ഈ മതത്തിന്റെ അകത്തോട്ടുമാത്രം തുറക്കുന്ന വാതിലിലൂടെ പുറത്തുവന്നത് എന്ന് അതിശയത്തോടെയാണ് ചിത്രകാരന്‍ അന്വേഷിക്കുന്നത്.

ഈ മതത്തിന്റെ കെട്ടുപാടില്ലെങ്കില്‍ നമ്മുടെ മുസ്ലീങ്ങളോളം വികസന സാധ്യതയുള്ള മനുഷ്യര്‍ മറ്റു മതങ്ങളില്‍ കുറവാണെന്നു ചിത്രകാരനു തോന്നുന്നു. ഒരു ഹിന്ദുവിന്റെ ആകെയുള്ള വിലങ്ങുതടി അവന്റെ മതമല്ല;അവന്റെ പാരംബര്യവും ദുരഭിമാനങ്ങളുമാണ്.
അതുകൊണ്ടുതന്നെ എന്തുമാത്രം അവസരങ്ങളുണ്ടായാലും അതൊക്കെ നിഷിദ്ധമാണെന്നു കരുതി സസന്തോഷം ജീവിതം മുഴുവനുമിരുന്ന് മാലകെട്ടുന്ന ഒരു ഹിന്ദു അതു നിര്‍ത്തി ,മുസ്ലീമിനെപ്പോലെ ഒരു ദിവസം മത്തിവില്‍ക്കാനും,അടുത്തദിവസം സ്വര്‍ണം വില്‍ക്കാനും, അതിനടുത്ത ദിവസം ആവശ്യമെങ്കില്‍ മറ്റൊരുജോലി സാഭിമാനം ചെയ്യാനും മുതിരുകയില്ല.

നമ്മുടെ മുസ്ലീം ജനവിഭാഗം ഇസ്ലാം മതത്തിന്റെ ഇരുട്ടറയില്‍നിന്നും കുറച്ചെങ്കിലും പുറത്തുവന്നാല്‍ ... മറ്റേതു ജന വിഭാഗത്തില്‍നിന്നും ഉണ്ടാകുന്നതില്‍ കൂടുതല്‍ എ.പി.ജെ. അബ്ദുള്‍ കലാം മാരോ അതിലും മികച്ച പ്രതിഭകളോ നമ്മുടെ മുസ്ലീങ്ങള്‍ക്കിടയില്‍നിന്നും ജനിച്ചുവരുമെന്നകാര്യത്തില്‍ സംശയമില്ല. മുസ്ലീങ്ങള്‍ നേരിടുന്ന പരിമിതി ... ഇസ്ലാം എന്ന മതം മാത്രമാണ്. എന്നാല്‍ ഹിന്ദുവും,ചെറിയതോതില്‍ ക്രിസ്ത്യാനികളും തണ്‍ഗളുടെ പാരംബര്യത്തിന്റേയും,ദുരഭിമാനത്തിന്റേയും,ജാതിയുടേയും ഭാരിച്ച നുകം മഹത്തായ ഭാഗ്യമാണെന്ന തോന്നലില്‍ സ്വയം ചുമക്കുന്നതിനാല്‍ സ്വയം വന്ധ്യംങ്കരിക്കപ്പെട്ട അവസ്ഥയൈലാണ്. തീര്‍ച്ചയായും അപവാദങ്ങളുണ്ടാകും. ചിത്രകാരന്റെ അവലോകനം മൊത്തത്തിലുള്ളതാണ്.
മോങ്ങിക്കോണ്ടിരിക്കുന്ന ഹിന്ദു മത്തിവില്‍ക്കാനുള്ള ബോധമാര്‍ജ്ജിക്കുംബോള്‍ മാത്രമേ രക്ഷപ്പെടു.
വിചാരം said...
പ്രിയ ജബാര്‍ക്ക
ഞാന്‍ താങ്കളുടെ ഒട്ടുമിക്ക പോസ്റ്റുകളും വായിച്ചു. ചിന്താഗതിക്ക് സാമ്യതയുണ്ടായതിനാല്‍ എതിര്‍പ്പിന്റെ ആവശ്യകത ഒട്ടും ഇല്ല. ഈ ബൂലോകത്ത് മതാതീതമായി ചിന്തിക്കുന്നവരേക്കാളധികം മതപരമായി ചിന്തിക്കുന്നവരാണ് , ചിലര്‍ എല്ലാം ഉള്‍കൊള്ളാനാവുന്ന മതവിശ്വാസികള്‍ മറ്റു ചിലര്‍ ഒട്ടും സഹിഷ്ണത ഇല്ലാത്ത സങ്കുചിതരും. ഉള്‍കൊള്ളാ‍നാവുന്നവര്‍ അവനവന്റെ സ്വന്തം പേരില്‍ അഭിപ്രായം ധീരതയോടെ പറയും അല്ലാത്തവര്‍ അനോണി വേഷത്തില്‍ വന്ന് തന്റെ സംസ്ക്കാരം വിളമ്പും. ഈ പാതയില്‍ പൂക്കളേക്കാളധികം മുള്ളുകളായിരിക്കും കൂടുതല്‍ ഒന്നിലും മനസ്സ് പതറാതെ മുന്നോട്ട് നീങ്ങുക.

പോസ്റ്റുകള്‍ക്കുള്ള കമന്റല്ല ഞാനിവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നത്, എങ്കിലും സ്വാഭാവികമായി താങ്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ വരും.. എന്റെ വീക്ഷണങ്ങള്‍. എന്റെ വീക്ഷണങ്ങളോട് എതിര്‍പ്പുള്ളവരായിരിക്കും അനുകൂലിക്കുന്നവരേക്കാള്‍ അധികം. അങ്ങനെയുള്ളവര്‍ സ്വന്തം മുഖത്തോട് മാത്രം ദയവ് ചെയ്ത് എന്നോട് സംവദിക്കുക .

ദൈവം എന്നത് തികച്ചും സാങ്കല്‍‌പികമയൊരു മിത്താണ്. ഈ മിത്തിനെ താത്വീകാചാര്യന്‍‌മാര്‍ തന്റെ ജനപക്ഷത്തെ ഉദ്ദരിക്കാന്‍ സൃഷ്ടിച്ചെടുത്ത മതത്തിന് ഒരു ബലമേകാന്‍ ദൈവത്തെ (ആത്മീയതയെ) കൂട്ടുപ്പിടിച്ചു, ഈ താത്വീകാചാര്യന്മാര്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പേ ഇതേ ആശയങ്ങള്‍ നിലനിന്നിരുന്നു. എന്നാലതിനൊരു വ്യക്തമായ ക്രോഡീകരണമുണ്ടായിരുന്നില്ല,ഉള്ളതിനോ അത്ര ബലവും ഉണ്ടായിരുന്നില്ല. പല ആശയങ്ങളില്‍ നിന്നും ശ്വാംസീകരിച്ചെടുത്ത ബലമുള്ള ആശയങ്ങള്‍ കൂടിചേര്‍ത്ത് വ്യവസ്ഥാപിതമായ മതങ്ങള്‍ സൃഷ്ടിച്ചെടുത്തു. സാമാന്യ ജനതയ്ക്ക് സ്വീകാര്യമായ കാലാതീതമായി നിലകൊണ്ടു എന്നാല്‍ ഈ ആശയങ്ങള്‍ക്കൊക്കെ നൂറ്റാണ്ടുകളോളം തല ഉയര്‍ത്തി നില്‍കാനായെങ്കിലും, ശാസ്ത്രത്തിന്റെ വളര്‍ച്ച ഈ ഇസങ്ങളെ ചോദ്യം ചെയ്തു പക്ഷെ സാമൂഹികമായ വളര്‍ച്ച പ്രാപിച്ച ഈ ഇസങ്ങള്‍ക്ക് നേരെ ആരെങ്കിലും മുഖം തിരിച്ചു നിന്നാല്‍ അവരെ ഉന്മൂലനം ചെയ്യാനുള്ള രൌദ്രശക്തി ഇവയ്ക്ക് കൈവന്നു, (ആശയങ്ങള്‍ക്കല്ല ആശയം ഉള്‍കൊള്ളുനവര്‍ക്ക്) ആയതിനാല്‍ തന്നെ ശാസ്ത്രീയ സത്യം യഥാര്‍ത്ഥ സത്യമാണെങ്കിലും ഇസങ്ങളെ ഇലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ശാസ്ത്രീയ സത്യം ഇസങ്ങളെ ഇല്ലാതാക്കും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പുരോഹിത മേലാധികാരികള്‍ മറ്റൊരു തന്ത്രത്തിലൂടെ അവരുടെ ഇസങ്ങളെ നവീകരിക്കാന്‍ തുടങ്ങി. കാളപെറ്റാലും അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഇവര്‍ മത്സരിച്ചു.. എന്നാല്‍ മഹാവിഢിത്വം വിളമ്പിയ മതഗ്രന്ഥങ്ങളിലെ വാക്കുകളുടെ വിവക്ഷ പോലും നല്‍കാതെ കണ്ണടച്ചു.

താങ്കളുടെ പോസ്റ്റുകളില്‍ ആധികാരികമായി എഴുതിയിട്ടുള്ളത് ഇസ്ലാം എന്ന ഇസത്തെ കുറിച്ചായതു കൊണ്ട് അതിനെ കുറിച്ചാവാം.ജാതി കോളങ്ങളില്‍ ഇസ്ലാം എന്നെഴുതുന്നവര്‍ക്കധികം പേര്‍ക്കമറിയില്ല അതൊരു ജാതി നാമമല്ലാന്ന്, മറിച്ചതൊരു ജീവിത വ്യവസ്ഥയാണന്ന്. ഇവര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. ഇസ്ലാം സമ്പൂര്‍ണ്ണമാണന്ന്. എന്നാല്‍ വല്ല ചോദ്യവും ചോദിച്ചാല്‍ അങ്ങനെ ചോദിക്കാന്‍ പാടില്ല അത് ദൈവ നിന്ദയാണന്ന്. സമ്പൂര്‍ണ്ണമായതില്‍ എല്ലാം ഇല്ലേ ? പിന്നെന്തുകൊണ്ട് ഉത്തരം ബാക്കിയാവുന്നു. എന്റെ വീക്ഷണത്തില്‍ ഇസ്ലാം കേവലമൊരു പ്രവാചക മതമാണ്, അതില്‍ ദൈവത്തിന് യാതൊരു സ്ഥാനവുമില്ല കാരണം അവര്‍ക്ക് ദൈവീക സങ്കപല്പം ഇല്ല. മാത്രമല്ല അവരുടെ ഗ്രന്ഥമായ ഖുര്‍‌ആണ്‍ തികച്ചും മനുഷ്യ സൃഷ്ടി മാത്രമാണന്ന് ഒരുവട്ടം നിക്ഷപക്ഷമായി വായിച്ചാല്‍ മനസ്സിലാകും. ആ മതം സൃഷ്ടിച്ച വ്യക്തിക്ക് അതില്‍ ഒത്തിരി സ്വാര്‍ത്ഥ താല്‍‌പര്യങ്ങളുണ്ടന്ന് വളരെ വ്യക്തമാണ്, ഒത്തിരി മതങ്ങളുടെ (ജൂത,ക്രിസ്ത്യന്‍,ബഹാമീസ്, മറ്റു നിയമ വ്യവസ്ഥകള്‍) സങ്കലിത രൂപമായതു കൊണ്ട് ഇസ്ലാം മതത്തില്‍ കാലോചിതമായ ചില ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ടന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.

ഇസ്ലാം എന്ന ജീവിതവ്യവസ്ഥക്ക് ഒത്തിരി സൌന്ദര്യമുണ്ടന്നുള്ളത് സത്യമാണ്, വ്യക്തിയുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ അടിസഥാന ആവശ്യങ്ങള്‍ക്കുതങ്ങുന്ന സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ ഇസ്ലാം വ്യവസ്ഥയ്ക്കായിട്ടുണ്ട്, സാമൂഹിക ഉന്നമന ലക്ഷ്യത്തിന് പലിശ രഹിത സമ്പ്രദാ‍യം ഉദാഹരണമായി എടുക്കാം, ഞാന്‍ ഇഷ്ടപ്പെടുന്ന ഇസ്ലാമിലെ (ഖുര്‍‌ആനിലെ) വളരെ പ്രധാനപ്പെട്ടൊരു കാര്യം മുലകുടി ബന്ധം സാഹോദര്യ ബന്ധമായി കണക്കാക്കുന്ന മൂല്യവത്തായ തീരുമാനം ( ഞാന്‍ എന്റെ ചങ്ങാതിയുടെ ഉമ്മയുടെ മുലപാല്‍ ചെറുപ്പത്തില്‍ കുടിച്ചാല്‍ അവനെന്റെ ചങ്ങാതിയേക്കാള്‍ ഉപരി സഹോദരനായിരിക്കും മാത്രമല്ല അവന്റെ സഹോദരിയെ എനിക്ക് വിവാഹം ചെയ്യാനും ആവില്ല കാരണം അവളെന്റെ സ്വന്തം സഹോദരിക്ക് തുല്യമാണ്) ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് ഇസ്ലാമത വിശ്വാസിയായ ഒരു വ്യക്തിയുടെ അമ്മാവന്റെ മകളെ, പിതൃസഹോദരി പുത്രിയെ,എന്തിനേറെ പറയുന്നു മതൃസഹോദരി പുത്രിയെ പോലും വിവാഹം ചെയ്യാന്‍ അനുവധിക്കുന്ന ഇടത്താണ് മുലകുടി ബന്ധത്തിന് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നത്, ഇതിലൂടെ മുലപാലിലാത്ത സ്ത്രീകളുടെ കുട്ടികളെ മറ്റു സ്ത്രീകള്‍ മുലപാല്‍ നല്‍കാന്‍ പ്രോത്സാഹനം ചെയ്യുന്നുമുണ്ട്.
എന്റെ യുക്തിക്ക് അംഗീകരിക്കാനാവാത്ത പല കാര്യങ്ങളും ഇസ്ലാ മതത്തിലുണ്ട്, അതില്‍ പ്രധാനം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്തതിന് ശേഷം തെറ്റിധാരണകള്‍ മാറിയാല്‍ അവരെ തന്നെ വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാള്‍ വിവാഹം ചെയ്യണം പിന്നീട് അയാള്‍ വിവാഹ മോചിതയാക്കിയതിന് ശേഷമേ ആദ്യ ഭര്‍‌ത്താവിനവരെ സ്വീകരിക്കാനാവൂ ഇതിന് വിവക്ഷ കണ്ടെത്തുന്നവര്‍ ന്യായീകരിക്കുന്നത് വിവാഹ മോചനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാനണന്ന് ഇങ്ങനെയുള്ളവരോട് മറ്റൊരു ചോദ്യം മുഹമദ് നബിയുടെ വളര്‍ത്തു പുത്രന്‍ സൈദു ബിന്‍ ഹാരിഥ: യുടെ ഭാര്യയെ ചില പ്രശ്നങ്ങളാല്‍ വിവാഹ മോചിതയാക്കി (അക്കാലത്ത് ഒത്തിരി വിമര്‍ശങ്ങള്‍ ഉണ്ടാക്കിയ സംഭവമാണിത്) ഇദ്ദ: കാലത്തിന് ശേഷം മുഹമ്മദ് നബി വിവാഹം ചെയ്തു. ഇവിടെ സ്വന്തം വളര്‍ത്തു പുത്രന്റെ ഈ പ്രവര്‍ത്തിയെ സാധൂകരിക്കുന്ന പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്, ഇനി സൈദു ബിന്‍ ഹാരിഥ: യ്ക്ക് തെറ്റിധാരണകള്‍ നീക്കി വീണ്ടും സൈനബിനെ ഭര്യയാക്കാനാവില്ലായിരുന്നു കാരണം പ്രവാചക പത്നിമാരെ പരിശുദ്ധ മാതാക്കളായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്.

ഇസ്ലാം ആവിര്‍ഭാവത്തിന് മുന്‍പ് ഏറ്റവും നീചമായ ഒരു ആചാരമായിരുന്നു ശൈശവ വിവാഹം, അന്നത്തെ കാലത്തെ അനാചാരങ്ങളെ ഇല്ലാതാക്കാ‍നാണ് ഇസ്ലാം സൃഷ്ടിക്കപ്പെട്ടത് എങ്കിലും ഇസ്ലാമതത്തിലും അന്നത്തെ ആചാരങ്ങളുടെ തുരര്‍ കഥകള്‍ തുടര്‍ന്നു അതിലൊന്നു ശൈശവ വിവാഹമായിരുന്നു, ഇന്ത്യയിലേയും മറ്റു ഇതര രാജ്യങ്ങളുടേയും ശൈശവ വിവാഹ സമ്പ്രദായം ആണ്‍‌കുട്ടിയും പെണ്‍‌കുട്ടിയും ചെറുപ്പ കാലത്തുള്ള വിവാഹമായിരുന്നു എന്നാല്‍ അറേബ്യന്‍ സമ്പ്രദായം തികച്ചും നീചമായ പ്രവര്‍ത്തിയായിരുന്നു (പണ്ട് ബ്രഹ്മണ സമുദായത്തിലുണ്ടായിരുന്നത് പോലെ ) വളരെ ചെറിയ കുഞ്ഞുങ്ങളെ വൃദ്ധരായവര്‍ വിവാഹം കഴിക്കുന്ന രീതി, മുഹമദ് നബിയും ആ ആചാരം തുടര്‍ന്നു അദ്ദേഹം തന്റെ ജീവിതത്തിലത് മാതൃകയാക്കി, മുഹമ്മദ് നബി ആയിഷയെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 50 ഉം ആയിഷയ്ക്ക് പ്രായം 6 വയസ്സുമായിരുന്നു വിവാഹ ശേഷം മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു മധുവിധു, അപ്പോള്‍ അദ്ദേഹത്തിന് പ്രായം 53, ആയിഷയ്ക്ക് 9ഉം , ഈ മാതൃക ഇന്നും അറബി നാട്ടില്‍ പ്രത്യേകിച്ച് സൌദിയില്‍ നടമാടുന്നുണ്ട് , നമ്മുടെ കൊച്ചു കേരളത്തിലും ഈ സ്ഥിതി അത്ര ചെറുപ്പ മല്ലെങ്കിലും നടമാടുന്നുണ്ട് .. അറുപതുക്കാരന്‍ 18 കാരിയായ പാവപ്പെട്ട പെണ്‍‌കുട്ടിയെ വിവാഹം ചെയ്യുക എന്നത്.
ഇസ്ലാം അടിമ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അടിമ സമ്പ്രദായത്തെ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ല, ഇതിന്റെ അനുരണങ്ങളാണ് സൌദിയിലേയും , കുവൈത്തിലേയും മുല്ലമാര്‍ തന്റെ വേലക്കാരെ അടിമയ്ക് തുല്യമായി കണക്കാക്കുന്നത്. ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട് , അന്ന് യുദ്ധത്തില്‍ പരാജയപ്പെടുന്ന സൈന്യത്തിലെ പുരുഷനമാരുടെ ഭാര്യമാരേയും, യുദ്ധത്തില്‍ മരിച്ച യോക്താക്കളുടെ ഭാര്യമാരേയും അവരുടെ മക്കളേയും യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന മുതലായി കണക്കാക്കി വീതം വെയ്ക്കുക, ഇങ്ങനെ ലഭിയ്ക്കുന്ന സ്ത്രീകളുമായി വിവാഹ ബന്ധം നടത്താതെ വെപ്പാട്ടിയായി വെയ്ക്കാം, ഇത് ഇസ്ലാം മതം വരുന്നതിന് മുന്‍പുള്ള ഒരു അനാചാരമായിരുന്നു എന്നാല്‍ നവോത്ഥാന നായകനെന്നും, നവോത്ഥാന മതമെന്നും വിശേഷിപ്പിക്കുന്ന ഇസ്ലാമതം പോലും ആ നീച വ്യവസ്ഥിതി തുടര്‍ന്നു. മുഹമദ് നബി തന്റെ വളര്‍ത്തു പുത്രന്റെ ഭാര്യയെ സ്വന്തമാക്കിയതില്‍ ഒത്തിരി വിമര്‍ശങ്ങള്‍ നേരിട്ടപ്പോള്‍, അദ്ദേഹത്തിന് അരുളീപാ‍ടുണ്ടായത്രേ ഇനിമേല്‍ നിനക്ക് ഭാര്യമാരുണ്ടാവില്ല നിന്റെ അടിമ സ്ത്രീകള്‍ ഒഴിച്ച് എന്നൊരു അരുളിപ്പാട് , ഇവിടേയും ദൈവം മാറയ്ക്കാതെ അറീയീച്ചു വിവാഹം കഴിക്കാനെ പാടില്ലാത്തതൊളൂ .. അടിമകളെ എത്ര വേണമെങ്കിലും വേഴ്ക്കാം.

ഞാനിവിടെ ഇത്രയും എഴുതിയത് ഖുര്‍‌ആനെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക വിമര്‍ശന്മാണ് , എന്നാല്‍ ഇന്നത്തെ ഇസ്ലാമിനെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം, ഇന്ന് ബിന്‍‌ലാദനും, സവാഹരിയുമെല്ലാമാണ് ഇസ്ലാമിന്റെ നേതാക്കള്‍, അങ്ങനെയുള്ള ആളെ കൊല്ലികളുടെ മതത്തിന് കീഴില്‍ ആയിരം ചേകന്നൂല്‍ മൌലവിമാര്‍ ഇനിയും കൊല്ലപ്പെട്ടേക്കാം , അറബി ഭാഷ മാത്രമാണ് ദൈവ ഭാഷയെന്നും അതല്ലാതെ മറ്റൊന്നും പഠിക്കരുതെന്ന് ശഠിക്കുന്ന മൂഢമാരായ (എല്ലാവരും ഇല്ല ) ഇസ്ലാം പണ്ഡിതമാര്‍ ഉള്ളിടം കാലം എക്കാലവും മുസ്ലിംങ്ങള്‍ പിന്നോക്കം തന്നെ പോയി കൊണ്ടിരിക്കും മാത്രമല്ല കാലോചിതമായി മാറ്റത്തിന് ഉള്‍കൊള്ളാത്ത ഏതൊരു തത്വ സംഹിദയും വേറും കടലാസ് രേഖ മാത്രമായിരിക്കും.
***********************************************************************************************
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.