Saturday, December 17, 2011

Thursday, November 10, 2011

Friday, August 5, 2011

ഈ അല്ലാഹുവിന്റെ ഒരു കാര്യം !!!!



റമസാന്‍ അവധിക്ക് കുര്‍ ആന്‍ വായിക്കുക എന്ന ശീലം ഞാന്‍ ഇപ്പോഴും തുടരുന്നു. അക്കാലത്തു പ്രത്യേകിച്ചു മറ്റു പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഏകാന്തത കിട്ടും. ഈ ശീലം തുടങ്ങിയതില്‍ പിന്നെ ഫലിതബിന്ദുക്കള്‍ വായിക്കാറില്ല. ആവശ്യത്തിലേറെ ചിരിക്കാന്‍ വക ഈ കിതാബില്‍ തന്നെയുണ്ടെന്നതിനാല്‍ !
ഇപ്പോള്‍ ഞാന്‍ വായിക്കുന്നത്
5ആം അധ്യായം അല്‍ മാഇദ .
പ്രവാചകന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയ സന്ദര്‍ഭത്തില്‍ ഇറങ്ങിയ സുപ്രധാനമായ ചില നിയമങ്ങളും ചട്ടങ്ങളുമാണു തുടക്കത്തില്‍ വിവരിക്കുന്നത്. ഹറാമും ഹലാലും ആയ കാര്യങ്ങള്‍ . എന്തെല്ലാം ഭക്ഷിക്കാം. എന്തൊക്കെ ഭക്ഷിച്ചു കൂടാ , ഇതാണു വിഷയം. ഇതാ രണ്ടു സൂക്തങ്ങള്‍ :
-
തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക്‌ വേണ്ടി പിടിച്ച്‌ കൊണ്ടുവന്നതില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനാകുന്നു.


എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍​ - ( നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

-------------
ലോകാവസാനം വരേക്കുള്ള മനുഷ്യരാശിക്കാകമാനം മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി പ്രപഞ്ച സൃഷ്ടിക്കു മുമ്പേ പ്രപഞ്ച നാഥന്‍ ഒരു കിതാബില്‍ രേഖപ്പെടുത്തി വെച്ച ഇമ്മിണി വല്യ രണ്ടു കാര്യങ്ങളാണിത്.
വേട്ട നായ കടിച്ചു കൊണ്ടു വന്ന ജന്തുവിനെ തിന്നാം, ബിസ്മി ചൊല്ലിയാല്‍ മതി. ഇതാണു ഒന്നാമത്തെ നിര്‍ദേശം. മുഫസ്സിറുകളും കര്‍മ്മശാസ്ത്രവിശാരദരും ഈ സൂക്തം തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ എന്തുണ്ടായി? ദീനില്‍ നാലഞ്ചു ഗ്രൂപ്പുകള്‍ ഇതിന്റെ പേരില്‍ തന്നെ തര്‍ക്കം തുടങ്ങി. തീരുമാനമാകാതെ അവര്‍ പല മദ് ഹബുകളിലായി ഇന്നും വേറിട്ടു നില്‍ക്കുന്നു. നമ്മുടെ മുജാഹിദ് വ്യാഖ്യാതാവിന്റെ വരികള്‍ നോക്കുക :- ഇവിടെ “പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.
1. പരിശീലിപ്പിക്കപ്പെട്ട വേട്ടമൃഗത്തെ ഉരുവിന്റെ അടുത്തേക്കു വിടുമ്പോള്‍ ബിസ്മി ചൊല്ലണം.
2.പിടിച്ചു കൊണ്ടു വന്ന ജന്തുവിനെ അറുക്കുമ്പോളാണു ബിസ്മി ചൊല്ലേണ്ടത്.
3.ആ മാംസം തിന്നുമ്പോള്‍ ബിസ്മി ചൊല്ലിയാല്‍ മതി.
ഈ മൂനഭിപ്രായക്കാര്‍ക്കും അനുകൂലമായ ഹദീസുകള്‍ അവരവര്‍ ഉദ്ധരിക്കുന്നുമുണ്ട്...”

ഇനി രണ്ടാമത്തെ നിര്‍ദേശം നോക്കാം. വേദക്കാര്‍ കഴിക്കുന്ന ആഹാരം ഹലാലാണെന്നു പറഞ്ഞതിലുമുണ്ട് ഗുരുതരമായ അഭിപ്രായവ്യത്യാസം. ഇതാ: “വേദക്കാര്‍ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം പറഞ്ഞിരിക്കണമെന്നുണ്ടോ? ഇല്ലേ? അല്ലെങ്കില്‍ അല്ലാഹു അല്ലാത്ത ആരുടെയെങ്കിലും നാമങ്ങള്‍ പറഞ്ഞ് ആരെങ്കിലും അറുത്തതായാലും മതിയോ? ഇല്ലേ ? എന്നൊന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട് താനും.
അലാഹുവിന്റെ നാമത്തിലല്ലാതെ യേശു , ഉസൈര്‍ മുതലായവരുടെ നാമത്തില്‍ അറുത്താല്‍ അതു ഭക്ഷിക്കാന്‍ പാടില്ല എന്നാണ് ഇബ്നു ഉമര്‍ റബീ അ മുതലായവരുടെ അഭിപ്രായം. അതാ അ, ശ അബീ മുതലായവരുടെ അഭിപ്രായത്തില്‍ അതു ഭക്ഷിക്കുന്നതില്‍ തെറ്റില്ല. അവര്‍ അറുത്തു തിന്നുന്ന ഭക്ഷണം അല്ലാഹു നമുക്കും അനുവദിച്ചു തന്നിരിക്കുന്നു, അറുക്കുമ്പോല്‍ അവര്‍ ആരുടെ നാമങ്ങളാണു പറയുക എന്ന് ആല്ലാഹുവിനറിയാമല്ലോ എന്നതാണിവരുടെ ന്യായം. അറുക്കുമ്പോള്‍ അവര്‍ അല്ലാഹുവല്ലാത്തവരുടെ നാമം ഉച്ചരിക്കുന്നതു കേട്ടാല്‍ ഹറാമും കേട്ടില്ലെങ്കില്‍ ഹലാലും എന്നാണു ഹസന്റെ പക്ഷം. ....” ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍ !
ഇത് ഒരു അറവിന്റെ കാര്യത്തില്‍ മാത്രമല്ല, കുര്‍ ആനില്‍ നിര്‍ദേശിക്കുന്ന ഒട്ടു മിക്ക കാര്യങ്ങളുടെയും സ്ഥിതി ഇതാണ്. ഇത്തരം കാര്യങ്ങളിലുള്ള തര്‍ക്കമാണു മുസ്ലിം സമുദായത്തെ കാക്കത്തൊള്ളായിരം മദ് ഹബുകളായും ഗ്രൂപ്പുകളായും ഭിന്നിപ്പിച്ചു നിര്‍ത്തുന്നത്.
സാമാന്യ ബുദ്ധി മരവിച്ചിട്ടില്ലാത്തവര്‍ക്ക് കുര്‍ ആനിന്റെ ദൈവീകതയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ഇതു മതി ദൃഷ്ടാന്തം. ഒരു നിസ്സാര കാര്യം പോലും തന്റെ സൃഷ്ടികള്‍ക്ക് നേരെ ചൊവ്വെ പറഞ്ഞു കൊടുക്കാനുള്ള വെളിവു പോലും പ്രകടിപ്പിക്കാത്ത ഒരു ദൈവമോ ????

Friday, July 15, 2011

നോമ്പിന്റെ ശാസ്ത്രീയത.


ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും. നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്ത്പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും ക്ര്ത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ ` അമൃതേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാകൃതകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.

k. r. r a n j i t h said...

മത നിയമങ്ങള്‍ക്കും കഥകള്‍ക്കും ശാസ്‌ത്രീയ അടിത്തറ ഉണ്ടാക്കിയെടുക്കുക എന്നത്‌ ഒരു ട്രെന്റ്‌ ആയിരിക്കുന്നു. താവോ ഫിസിക്‌സ്‌ തുടങ്ങിയ പുസ്‌തകങ്ങളില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ട്‌ തുടങ്ങിവെച്ച ഒരു പുതിയ മതപ്രബോധനവഴിയാണിത്‌. വിശ്വാസത്തിന്‌ വിശ്വാസത്തിന്റെ അടിസ്ഥാനം മാത്രം പോര പുതിയ കാലത്തിനനുസരിച്ച്‌ ശാസ്‌ത്രീയ അടിത്തറ കൂടി ഉണ്ടായിരിക്കുന്നത്‌ നല്ലതായിരിക്കും എന്ന ഒരു അന്ധവിശ്വാസവും ഇതിന്‌ പിന്നിലുണ്ട്‌. പ്രകടമായ അന്ധവിശ്വാസങ്ങള്‍ പലതും ഇന്ന്‌ ശാസ്‌ത്രീയ മേലങ്കി അണിഞ്ഞ്‌ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്‌ എന്നത്‌ ഖേദകരം തന്നെ. പുത്രകാമേഷ്ടി മുതല്‍ മഴപെയ്യാനുള്ള യാഗങ്ങള്‍ തുടങ്ങി പ്രാര്‍ത്ഥിച്ച്‌ പനി മാറ്റുന്ന ധ്യാനകേന്ദ്രങ്ങള്‍ വരെ.
പുതിയ കാലത്തിന്‌ വേണ്ടി ആചാരങ്ങളെ ഒരുക്കുക എന്നതിന്‌ പകരം ചില ശാസ്‌ത്രീയമായ തത്വങ്ങളും കണ്ടെത്തലുകളും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും നേരത്തെ കണ്ടെത്തിയിട്ടുള്ളതാണെന്ന്‌ വീമ്പടിച്ച്‌്‌ അന്ധവിശ്വാസങ്ങള്‍ക്കും അര്‍ത്ഥ ശാസ്‌ത്രീയ വാദങ്ങള്‍ക്കും ആളെക്കൂട്ടുന്ന പണിയാണ്‌ എല്ലാവരും നടത്തിവരുന്നത്‌. വ്യവസ്ഥാപിത മതങ്ങളെല്ലാം ചെയ്‌തുവരുന്ന ഒന്നാണിത്‌.
നോമ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌. മതങ്ങളെ പരമാവധി പ്രീണിപ്പിച്ചുനിര്‍ത്തുകയും അവര്‍ക്ക്‌ തെല്ലും അലോസരം ഉണ്ടാക്കാതെ നോക്കുകയും ചെയ്യുക എന്നതാണ്‌ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ചിട്ട. അത്‌ അടിസ്ഥാനപരമായ ഇത്തരം പല ചര്‍ച്ചകള്‍ക്കും ഇടം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്‌.
ഭക്ഷണ നിയന്ത്രണം ശരീരഘടനയനുസരിച്ച്‌ ഓരോരുത്തര്‍ക്കും വ്യത്യസ്‌തമായ ചിട്ടകള്‍ ആവശ്യപ്പെടുന്ന ഒന്നാണ്‌. സാര്‍വ്വത്രികമായ ചില അടിസ്ഥാന തത്വങ്ങള്‍ പിന്‍പറ്റാമെന്നുമാത്രം. പകല്‍ മുഴുവന്‍ ഭക്ഷിക്കാതിരിക്കുകയും വൈകീട്ടും പുലര്‍ച്ചെയും മൂക്കുമുട്ടെ- മട്ടനും ചിക്കനും പഴങ്ങളും പഴച്ചാറുകളും തൈരും മോരും ബിരിയാണിയും നെയ്യും വറുത്ത പലഹാരങ്ങളും എല്ലാം ഒരുമിച്ച്‌- കഴിക്കുന്നത്‌ ശാരീരികമായ എന്തെങ്കിലും ഗുണം ചെയ്യുമെന്ന്‌ കരുതാന്‍ വയ്യ. മാത്രമല്ല ഇത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നോമ്പിന്റെ പരമ്പരാഗത രീതികള്‍ എവിടെവെച്ചോ മാറിപ്പോയതായിരിക്കാനാണ്‌ സാധ്യത. മാത്രവുമല്ല, അറേബിയന്‍ സാഹചര്യത്തിലും കാലാവസ്ഥയിലും ആചരിക്കുന്ന നോമ്പ്‌ വ്യത്യസ്‌ത രാജ്യങ്ങളുടെ കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ അതേ പടി സ്വീകരിക്കുന്നതിലെ ഔചിത്യവും ശാസ്‌ത്രീയമായി പരിശോധിക്കേണ്ടതാണ്‌.

anzar thevalakkara said... മി; ജബ്ബാര്‍
ഒരാള്‍ നോന്‍പ് അനുഷ്ടിക്കുന്നത് എന്തിനെന്ന് മുസ്ലിമിനോട്‌ ചോദിച്ചാല്‍ അയാള്‍ പറയുന്ന അല്ലെങ്കില്‍ പറയേണ്ടുന്ന മറുപടി സൃഷ്ടാവ് പറഞ്ഞിട്ട് എന്നാണു,അല്ലാതെ എന്റെ ശരീരത്തിന്റെ നന്മക്കു എന്നല്ല.ഒരു മുസ്ലിം നമസ്കരിക്കുന്നതും ,വഴിയിലെ തടസം നീക്കുന്നതും ,പാവപെട്ടവനെ സഹായിക്കുന്നതും ,ഒരു മരം വച്ചു പിടിപ്പിക്കുന്നതും ,തുടങ്ങി ഏത് സല്‍കര്‍മങ്ങള്‍ ചെയ്താലും അവനുദ്ദെശിക്കുന്നതു സ്വന്തം ശരീരത്തിന്റെ ആരോഗ്യമല്ല.മറിച്ചു അവന്റെ സൃഷ്ടാവില്‍ നിന്നുള്ള കൂലി പ്രതീക്ഷിച്ചാണ് .എന്നാല്‍ ഏതെങ്കിലും യുക്തിവാദി ഇതില്‍ ഏതെങ്കിലും ചെയ്യുന്നത് എന്ത് പ്രതീക്ഷിച്ചിട്ടു ആണ് എന്നെനിക്കറിയില്ല....

ഇനി റമളാന്‍ നോന്ബിന്റെ ശാസ്ത്രീയതയെ പറ്റി ...... ശാസ്ത്രത്തിന്റെ കാര്യത്തില്‍ പോയിട്ട് ദൈവത്തിന്റെ കാര്യത്തില്‍ പോലും ആധുനിക ശാസ്ത്രഞ്ജന്‍മാര്‍ ഏക അഭിപ്രായക്കാരല്ല എന്ന് താങ്കള്‍ക്കു അറിയാമല്ലോ.താങ്കള്‍ പറഞ്ഞ ശാസ്ത്രീയത ഞാന്‍ കണ്ടു.ശരി സമ്മതിച്ചിരിക്കുന്നു.എന്നാല്‍ താങ്കള്‍ പറഞ്ഞതിന് വിപരീതമായ ശാസ്ത്രീയ വശങ്ങള്‍ പറഞ്ഞ ആയുര്‍വേദ ,അലോപതി ,മുസ്ലിം/അമുസ്ലിം ( തെറ്റിദ്ധരിക്കണ്ട .. കാശ് കൊടുത്തിട്ടോ,വാള്‍ ഉയര്‍ത്തി കാടിയിട്ടോ പറയിപിച്ചതല്ല.കേട്ടോ)ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളോ?

ea jabbar said...
നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്

പരമമായ സത്യം ...പക്ഷെ ആര് സജീകരിച്ചു.....?

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????


മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യമായും ധാര്‍മികമായും ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. നരേന്ദ്രന്‍ കമ്മീഷനും സച്ചാര്‍കമ്മീഷനുമെല്ലാം മുസ്ലിംങ്ങളുടെ പരിതാപകരമായ സ്ഥിതിയെപ്പറ്റി ആധികാരികമായിത്തന്നെ വിവരം നല്‍കുന്നുണ്ട്. എന്താണിതിനു കാരണമെന്നു കണ്ടെത്താനുള്ള വസ്തുനിഷ്ഠമായ പഠനം നടത്താന്‍ ഇതു വരെ ആരെങ്കിലും തയ്യാറായിട്ടുണ്ടോ എന്നറിയില്ല. മുസ്ലിം സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിഷ്പക്ഷമായ ഒരു പഠനം നടത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. സ്വന്തം സമുദായത്തിന്റെ എല്ലാ ദുര്യോഗങ്ങള്‍ക്കും മറ്റുള്ളവരാണു കാരണക്കാരെന്ന അയുക്തിക നിലപാടാണ് മുസ്ലിംങ്ങള്‍ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബംഗാളിലെ മുസ്ലിംകള്‍ പിന്നാക്കമായത് ജ്യോതിബാസു അവരെ അവഗണിച്ചതുകൊണ്ടാണ്! ഇന്ത്യയിലാകെയുള്ള പിന്നാക്കാവസ്ഥക്കു കാരണക്കാര്‍ ഹിന്ദു വര്‍ഗ്ഗീയവാദികളാണ്.ലോകമുസ്ലിംകളെ പിന്നിലാക്കുന്നത് പാശ്ചാത്യരാണ്.എന്നിങ്ങ്നെ പോകുന്നു ആരോപണങ്ങള്‍ !
പശ്ചിമബംഗാളില്‍ മുസ്ലിംകള്‍ പിന്നാക്കം പോയത് ഇടതുപക്ഷഭരണം മൂലമാണെങ്കില്‍ ഇസ്ലാമിന്റെ പേരില്‍ ഭാഗം വാങ്ങിപ്പോയ കിഴക്കന്‍ ബംഗാളില്‍ ആരാണു മുസ്ലിംകളെ ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും പടുകുഴിയിലാക്കിയത്? സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി വേലി ചാടിക്കടന്ന് ആസാമിലെയും മേഘാലയയിലേയും വയലുകളിലും തോട്ടങ്ങളിലും 20രൂപ കൂലിക്ക് അടിമപ്പണി ചെയ്യുന്ന പതിനായിരക്കണക്കിനു ബംഗ്ലാദേശുകാര്‍ ആ നാടിന്റെ `പുരോഗതി` വിളിച്ചറിയിക്കുന്ന ദൃഷ്ടാന്തങ്ങളിലൊന്നു മാത്രം! മുസ്ലിംകളുടെ പുരോഗതിക്കു വിഘാതം നില്‍ക്കുന്നത് മറ്റാരുമല്ല. അവരുടെ മതവും അന്ധവിശ്വാസങ്ങളും തന്നെയാണു പ്രധാന കാരണം. മാതൃഭാഷ പഠിക്കുന്നതു പോലും ഹറാമാണെന്നു വിശ്വസിച്ച് മക്കളെ പള്ളിക്കൂടത്തിലയക്കാ‍ന്‍ വിസമ്മതിച്ച ഒരു തലമുറയാണു നമുക്കു തൊട്ടു മുന്‍പേ കേരളത്തില്‍ പോലും ഉണ്ടായിരുന്നത്. ഇംഗ്ലീഷ് അവര്‍ക്കു നരകത്തിലെ ഭാഷയായിരുന്നു! സച്ചാര്‍ റിപ്പോര്‍ട് പ്രകാരം‍ മുസ്ലിം പ്രാതിനിധ്യം ഏറ്റവും കുറവുള്ളത് ബാങ്കിങ് നെഴ്സിങ് തുടങ്ങിയ മേഖലകളിലാണെന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. നേഴ്സിങ്ങും ബാങ്കിങ്ങും ഹറാമാണെന്ന് ഇന്നും മുസ്ലിം നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമികമല്ലാത്ത ഭരണവ്യവസ്ഥക്കു കീഴില്‍ സര്‍ക്കാരുദ്യോഗങ്ങള്‍ വഹിക്കുന്നതുതന്നെ നിഷിദ്ധമാണെന്ന് ജമാ‍ അത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ വ്യക്തമായിപ്പറയുന്നുണ്ട്.സോളിഡാരിറ്റിക്കാര്‍ നരേന്ദ്രന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് തെരുവില്‍ നാടകം കളിക്കുന്നത് മറ്റുള്ളവരെ വിഡ്ഡികളാക്കാനാണ്.
പശ്ചിമബംഗാളില്‍ മുസ്ലിം കുട്ടികളെ സ്കൂളിലെത്തിക്കാന്‍ സര്‍ക്കാര്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടപ്പോള്‍ മദ്രസകള്‍ക്കു ഗ്രാന്റ്റ് നല്‍കി അക്ഷരം പഠിപ്പിക്കനും ശ്രമം നടത്തി. അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ് മുസ്ലിം പുരോഗതിയുടെ പ്രധാന ശത്രു!!!

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!


ഓരോ മതത്തിലേയും പുരോഹിതന്‍മാര്‍ ഇതരമതക്കാരെ പിഴച്ചവരും പാപികളുമായി കണക്കാക്കിയതിനാലും സ്വസമുദായത്തെ അപ്രകാരം വിശ്വസിപ്പിച്ചതിനാലുമാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു പോകാനിടയായത്. വാസ്തവത്തില്‍ എല്ലാ മതങ്ങളുടെയും ലക്ഷിയം മനുഷ്യനെ നന്നാക്കലാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വിശ്വസിക്കുന്നവരാരും തന്നെ ഇതര മതങ്ങളെ പുഛിക്കാനോ തള്ളിപ്പറയാനോ തയ്യാറാവുകയില്ല.ഏതൊരു മതക്കാരും തങ്ങളുടെമതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുവാനോ ബഹുമാനിക്കുവാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്.
അപ്പോള്‍ ഭാരതത്തെപ്പോലെ വിവിധ മതസമുദായങ്ങളുള്ള രാജ്യങ്ങളില്‍ സമുദായൈക്യവും ഉല്‍ഗ്രഥനവും പ്രായോഗികമാകണമെങ്കില്‍ മതങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായ സര്‍വ്വമതസത്യവാദത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഓരോ മതക്കാരും ശ്രമിക്കണം.
ഓരോ മതത്തിലെയും പരിഷ്കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കുകയല്ലാതെ ഇതര മതങ്ങളെ ആക്ഷേപിക്കുന്നത് നീതിയല്ല. ഒരു മതക്കാരുടെ ആചാരങ്ങള്‍ ഇതരര്‍ക്കു ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു പ്ലപ്പോഴും കാരണമായിട്ടുള്ളത് ഇത്തരം ശല്യപ്പെടുത്തലുകളാണ്‍. ആവശ്യത്തിലധികം പള്ളികളുണ്ടാക്കി സ്പീക്കറിലൂടെ അഞ്ചു നേരം ബാങ്ക് വിളിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്‍.
രാക്ഷസീയമായ മതഭ്രാന്താണിവിടെ രാജ്യമാകെ അഴിഞ്ഞാടുന്നത്. ഈ ഭ്രാന്ത് മൂലം ഇവിടെ ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷവും തകരുകയാവും ഫലം. അതിനാല്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ അനുയായികളെ മതവികാരത്തില്‍നിന്ന് മതവിചാരത്തിലേക്കു നയിക്കാനണു ശ്രമിക്കേണ്ടത്. മതത്തിനു വേണ്ടി ആരും മരിക്കേണ്ടതില്ലെന്നും മതം മനുഷ്യനു ജീവിക്കാനുള്ളതാണെന്നും മതാനുയായികളെ ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചേകനൂര്‍ മൌലവി അവസാനമെഴുതിയ‘ സര്‍വ്വമതസത്യവാദം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്.
നിസ്സഹായന്‍ said...

ഒരു യുക്തിവാദിക്കുപോലും യോജിക്കാവുന്ന മഹത്തായ ചിന്തകളാണ് ചേകന്നൂർ മൌലവി പങ്കുവെയ്ക്കുന്നത്. മതവും വിശ്വാസവും ദൈവത്തിനു വേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് മനസ്സിലാക്കുന്നവരിലാണ് മനുഷ്യത്വം കുടികൊള്ളുന്നത്. അദ്ദേഹം തീർച്ചയായും ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു. കാരണം മതങ്ങൾ എന്തിനു വേണ്ടിയെന്ന ഒരു വിശ്വാസിയുടെ സന്ദേഹത്തിൽ നിന്നും, മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളും അങ്ങിനെയാകുകയും വേണം എന്ന ഉത്തരം ലഭിക്കുന്നതിനാലാണ് ‘സർവ്വമതസത്യവാദം’ എന്ന ദർശനം ഉത്ഭവിക്കുന്നത്. മതം വലിയൊരു അയുക്തിയായിരിക്കുമ്പോഴും അതിനെ മനുഷ്യന്മയ്ക്കുതകുന്ന തത്വമായി മാറ്റിയെടുക്കുന്നതാണ് മതത്തെ ഇല്ലായ്മ ചെയ്യാം എന്ന മൌഢ്യത്തേക്കാൾ ശരിയായത്. അതിന് മതത്തിനുള്ളിൽ നവീകരണങ്ങൾ നടക്കണം. മതം ഉൽപ്പാദിപ്പിക്കുന്ന മനുഷ്യവിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോഴാണ് യുക്തിവാദത്തിനും നിലനിൽപ്പുണ്ടാകുന്നത്. അല്ലാതെ കേവലമായ ഒരു അസ്തിത്വം അതിനുണ്ടാക്കാൻ ശ്രമിക്കുന്നത് വെറും ബൌദ്ധികവ്യായാമത്തിന്റെ ഗുണമേ ചെയ്യൂ. തീർച്ചയായും മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയും മാത്രം ചിന്തിക്കുന്ന, തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും ‘സർവ്വമതസത്യവാദ’ത്തിന്റെ വക്താവിനെ വകവരുത്തിയതിൽ അത്ഭുതമില്ല. ഇന്ന് ബൂലോകം മുഴുവൻ അത്തരം മതാന്ധരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാം വിഭാഗത്തിൽ ![ഇത് ഒരു പഴയ പോസ്റ്റ്]

Thursday, July 14, 2011

കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചുവോ????

Fasil said:- ഖുര്‍ആന്‍ ഏതു രീതിയില്‍ മനുഷ്യരില്‍ എത്തണം എന്നത് അള്ളാഹുവിന്‍റെ തീരുമാനം ആയിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ഭൂലോകത്തില്‍ കോടിക്കണക്കിനു ഖുര്‍ആന്‍ ഉണ്ട്, അവയില്‍ ഒന്നിലും ഒരക്ഷരത്തിലോ കുത്തിലോ കോമയിലോ 1400 വര്‍ഷങ്ങള്‍ ആയിട്ടും വ്യത്യാസം വന്നിട്ടില്ല എന്നതും ഇനി വ്യത്യാസം വരില്ല എന്ന തിരിച്ചറിവും പലരുടേയും ഉറക്കം കെടുത്തുന്നു. കമ്പ്യൂട്ടറോ CRC, Parity അല്‍ഗോരിതങ്ങളോ കണ്ടെത്താത്ത കാലത്ത് എല്ലിലും തോലിലും ഒക്കെ രേഖപ്പെടുത്തിയ കാര്യങ്ങള്‍ ഇങ്ങനെ നില നിന്നു എന്നത് തീര്‍ച്ചയായും അത്ഭുതം തന്നെ. കാരണം ഖുര്‍ആനിന് രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ വരെ കൃത്രിമം നടന്നിട്ടുണ്ട്, എന്നിട്ടും ഖുര്‍ആന്‍ മാത്രം മാറാതെ നില്‍കുന്നു. ഇതിലെല്ലാം ചിന്തിക്കുന്ന ജനത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.
-------------------
കുര്‍ ആന്‍ അള്ളാഹു സംരക്ഷിച്ചില്ല എന്ന എന്റെ വിമര്‍ശനത്തോടുള്ള ഒരു പ്രതികരണമാണിത്. ഇത് ഒരു യുക്തിയാണ്. അല്ലാഹുവിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുത്തെ തീരൂ എന്ന യുക്തി. പക്ഷെ ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇതു മറുപടിയാകുന്നില്ല. കുര്‍ ആന്‍ എന്ന പേരില്‍ ഇന്നു മുസ്ലിംങ്ങളുടെ കയ്യിലുള്ള ഉസ്മാനീ മുസ് ഹഫ് ഉസ്മാന്റെ കാലത്തു പ്രസിദ്ധീകരിച്ച ശേഷം അതില്‍ മാറ്റം ഉണ്ടായിട്ടില്ല എന്നതും അതു സംരക്ഷിക്കപ്പെട്ടു എന്നതും ആരും തര്‍ക്കിക്കുന്ന വിഷയമല്ല. വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും അത് ഒരു മത സമൂഹം ബോധപൂര്‍വ്വം മാറ്റം വരാതെ സംരക്ഷിക്കുകയും ചെയ്തു എന്നതില്‍ ഒരു അല്‍ഭുതവും അസാധാരണത്വവും ഇല്ല. ലോകത്ത് എത്രയോ സാഹിത്യ കൃതികള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമൊന്നും വരാതെ നില നില്‍ക്കുന്നു. ഇനിയും എത്ര നൂറ്റാണ്ടു വേണമെങ്കിലും നിലനിര്‍ത്തുകയും ചെയ്യാം. അതൊന്നും അല്ലാഹുവിന്റെ സംരക്ഷണം കൊണ്ടല്ല. മനുഷ്യരുടെ സംരക്ഷണമാണ്. പ്രസിദ്ധീകരിച്ച നാള്‍ തോട്ട് ഒരു മാറ്റവും വരാതെ ഒരു ഗ്രന്ഥം സംരക്ഷിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ ആ ഗ്രന്ഥം ദൈവീകമാണ് എന്നാണോ അര്‍ത്ഥം ? എങ്കില്‍ ലോകത്തു ലക്ഷക്കണക്കിനു ദൈവീകഗ്രന്ഥങ്ങള്‍ ഉണ്ടെന്നു പറയാം. റഫറന്‍സിനുള്ള വിജ്ഞാന ഗ്രന്ഥങ്ങളാണു കാലാനുസൃതം നാം പുതുക്കിക്കൊണ്ടിരിക്കുക. സാഹിത്യകൃതികള്‍ അതെ പടി നിലനിര്‍ത്തുകയാണു ചെയ്യുന്നത്. ഷേക്സ്പിയറിന്റെ നാടകമോ ടോത്സ്റ്റോയി യുടെ കഥകളോ ചന്തുമേനോന്റെ നോവലോ ഒരു മാറ്റവും വരാതെ നില നില്‍ക്കുന്നു. അതൊക്കെ ദൈവീക കൃതികളാണെന്നു പറയാന്‍ കഴിയുമോ? എന്നാല്‍ ദൈവീക സംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണോ?
23 കൊല്ലക്കാലം കൊണ്ട് മുഹമ്മദിന്റെ നാവിലൂടെ പുറത്തു വന്ന വെളിപാടുകളെയാണല്ലോ കുര്‍ ആന്‍ എന്നു പറയുന്നത്. അതു മുഴുവന്‍ സംരക്ഷിക്കപ്പെട്ടോ? ഇല്ല എന്നു മാത്രമല്ല. കുര്‍ ആന്‍ പൂര്‍ണമായും ഇല്ലാതാകുമോ എന്ന ഭീതി മുസ്ലിം നേതാക്കളെ പിടി കൂടിയ സമയത്താണ് അവശിഷ്ട കുര്‍ ആന്‍ എങ്കിലും സംരക്ഷിക്കണം എന്ന തീരുമാനമുണ്ടായത് എന്നാണു കുര്‍ ആന്‍ ക്രോഡീകരണ ചരിത്രം നമ്മോടു പറയുന്നത്.
ക്രോഡീകരിക്കാന്‍ മുതിരുന്ന സമയത്ത് നിരവധി കുര്‍ ആനുകള്‍ നിലവിലുണ്ടായിരുന്നു എന്നും അവതമ്മില്‍ പ്രകടമായ ഒട്ടേറെ വൈരുദ്ധ്യങ്ങളും മാറ്റങ്ങളും ഉണ്ടായിരുന്നു എന്നും പറയുന്നു. ആ വൈരുദ്ധ്യങ്ങള്‍ മൂലം മുസ്ലിം സമൂഹം ഭിന്നിച്ചു നശിക്കാനിടയുണ്ടെന്ന ഭീതി മൂലം ഉസ്മാന്‍ തന്റെ കോപ്പി ഒഴികെയുള്ള എല്ലാ കുര്‍ ആനും വരുത്തി കത്തിച്ചു കളയുകയാണുണ്ടായത്.
അപ്രകാരം നില നിര്‍ത്തിയ കുര്‍ ആനില്‍ നിരവധി സുപ്രധാനമായ അധ്യായങ്ങളും വാക്യങ്ങളും നഷടപ്പെട്ടു പോയി എന്നു പറയുന്നത് ഇസ്ലാമിന്റെ ശത്രുക്കളല്ല. പ്രാമാണികരെന്ന് ഇസ്ലാമിക ലോകം ഒന്നടകം അംഗീകരിക്കുന്ന മഹാ പണ്ഡിതന്മാര്‍ തന്നെയാണ്.
എന്താണിതിനര്‍ഥം ?
കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചു എന്നാണോ? അല്ലാഹു സംരക്ഷിക്കുമായിരുന്നെങ്കില്‍ ഈ അവസരത്തിലായിരുന്നു അല്‍ഭുതം നടക്കേണ്ടിയിരുന്നത്. യാതൊന്നും നഷ്ടപ്പെടാതെ ക്രോഡീകരിക്കാന്‍ കഴിയണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
ഇവിടെ സത്യത്തില്‍ വല്ലാത്തൊരു പ്രതിസന്ധിയാണു മത പണ്ഡിതന്മാരെ അലട്ടുന്നത്. മറ്റൊരു ന്യായവും പറയാനില്ലാത്തതിനാല്‍ അവര്‍ കണ്ടെത്തിയ ഒരു മുടന്തന്‍ യുക്തിയാണു ഫാസില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ കുര്‍ ആനില്‍ എന്തൊക്കെയുണ്ടോ അതു മാത്രമാണു കുര്‍ ആന്‍ . ബാക്കിയെല്ലാം അല്ലാഹു തന്നെ റദ്ധാക്കി എന്നാണു പണ്ഡിതന്മാര്‍ വാദിക്കുന്നത്.
മന്‍സൂഖ് നാസിഖ് വാദം ഇതിനായി വളച്ചൊടിക്കുകയാണവര്‍ ചെയ്തത്. മന്‍സൂഖായ വാക്യങ്ങളെല്ലാം ഒഴിവാക്കി ക്രോഡീകരിക്കാന്‍ കഴിഞ്ഞോ? നാസിഖും മന്‍സൂഖും ഒക്കെ ഇപ്പോഴും ഉണ്ട്. നാസിഖ് നഷ്ടപ്പെടുകയും മന്‍സൂഖ് ഉള്‍പ്പെടുകയും ചെയ്ത “മഹാല്‍ഭുതവും“ കാണാം. പിന്നെ എങ്ങനെയാണു കൊഴിഞ്ഞു പോയതൊക്കെ മന്‍സൂഖ് ആകുന്നത്?
ഹാഫിളുകള്‍ യുദ്ധങ്ങളില്‍ മരിച്ചതും ആളുകള്‍ കുര്‍ ആന്‍ വാക്യങ്ങള്‍ വിസ്മരിച്ചു പോയതും ആടു തിന്നും ചിതലു തിന്നും നഷ്ടപ്പെട്ടതുമൊക്കെ അല്ലാഹു ബോധപൂര്‍വ്വം നശിപ്പിച്ചതായി കണക്കാക്കി അല്ലാഹുവിനെ രക്ഷിക്കാം എന്നാണല്ലോ യുക്തി? എങ്കില്‍ ഒരൊറ്റ സംശയത്തിനു മാത്രം ഇസ്ലാമിന്റെ വക്താക്കള്‍ മറുപടി പറയണം. വ്യഭിചാരത്തിനു കുര്‍ ആനിലുള്ള ശിക്ഷ എന്താണ്? എറിഞ്ഞു കൊല്ലല്‍ ശിക്ഷ കുര്‍ ആനില്‍ നിന്നും നഷ്ടപ്പെട്ടു എന്നു പറയുന്നു. എന്നിട്ടും ഈ ശിക്ഷ ഇന്നും മുസ്ലിം ലോകം നടപ്പിലാക്കുന്നു. കുര്‍ ആനില്‍ വ്യക്തമായി ശിക്ഷ വിധിച്ച ഒരു കാര്യത്തിന് മറ്റൊരു ശിക്ഷ നടപ്പിലാക്കുന്നതിന്റെ ദീനീ ന്യായം ഒന്നു വിശദീകരിക്കാമോ? സുയൂതിയും ബുഖാരിയും ഇബ്നു മാജയുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത് ഉമര്‍ തെളിവു സഹിതം ഹാജറാക്കിയിട്ടും ബോധപൂര്‍വ്വം പ്രസ്തുത ആയത്ത് കുര്‍ ആനില്‍ നിന്നും ഒഴിവാക്കി എന്നാണ് . അല്ലാഹുവാണ് അതൊഴിവാക്കിയതെങ്കില്‍ ആ നിയമം പിന്നെയും നടപ്പിലാക്കിയതെന്തിനായിരുന​്നു? ???????
  • അബൂ ഉബൈദ് റിപ്പോര്‍ട് ചെയ്യുന്നു: ഇബ്ന ഉമര്‍ പറഞ്ഞു: “നിങ്ങളൊക്കെ പറയാറുണ്ടല്ലോ, കുര്‍ ആനൊക്കെ പഠിച്ചു എന്ന്. സത്യത്തില്‍ നിങ്ങളാരും അറിഞ്ഞില്ല ; കുര്‍ ആന്‍ കുറെ പോയ കഥ. വെളിവായതു പഠിച്ചു എന്നു മാത്രം പറഞ്ഞാല്‍ മതി. മുഴുവന്‍ പഠിച്ചു എന്നു പറയേണ്ട--” (ഇത്ഖാന്‍ 2/32)

  • ആയിശ പറയുന്നു: “നബിയുടേ കാലത്ത് ‘അഹ്സാബ്‘ സൂറത്തില്‍ ഇരുനൂറു സൂക്തങ്ങള്‍ ഓതാറുണ്ടായിരുന്നു. എന്നാല്‍ ഉസ്മാന്‍ മുസ് ഹഫിനെ ക്രോഡീകരിച്ചപ്പോഴാണ്‍ അത് ഇന്നത്തെ കോലത്തിലായത്. (ഇത്ഖാന്‍ -2/32) ഇന്ന് ആ അധ്യായത്തില്‍ 73 സൂക്തങ്ങള്‍ മാത്രം !
    ഉസ്മാന്‍ മുസ് ഹഫ് തയ്യാറാക്കുന്നതിനു മുമ്പേ ഇബ്നു മസൂദ്, ഉബയ്യ്, അലി എന്നിവര്‍ അതു തയ്യാറാക്കിയിരുന്നു. അധ്യായങ്ങളുടെ എണ്ണത്തിലും ക്രമത്തിലും അവയെല്ലാം വ്യത്യസ്തമായിരുന്നു. മസ് ഊദിന്റെ കുര്‍ ആനില്‍ ഫാതിഹയും മുഅവ്വദതൈനി [നാസും ഫലഖിയും ]യും ഉള്‍പ്പെടുത്തിയിരുന്നില്ല. കാരണം അവയെല്ലാം അള്ളാഹുവില്‍ അഭയം തേടുന്ന പ്രാര്‍ത്ഥനകള്‍ മാത്രമാണെന്നും കുര്‍ ആന്‍ അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം ! ഉബയ്യിന്റെ കുര്‍ ആനിലാകട്ടെ ഖുല് അ, ഹഫ്ദ്, എന്നീ രണ്ടു സൂറകള്‍ അധികവും ചേര്‍ത്തിരുന്നു. !



Wednesday, June 15, 2011

ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ഉണ്ടായതെങ്ങനെ ?

ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ഉണ്ടായതെങ്ങനെ ?


ഫെയ്സ്ബുക്കിലെ ചര്‍ച്ച ഇവിടെ

പൂച്ച സ്വന്തം കുഞ്ഞിനെ തിന്നാറില്ല. കാരണം അങ്ങനെ തിന്നരുത് എന്നു “ദൈവം” പൂച്ചയോടു പറഞ്ഞിട്ടുണ്ട്. കോഴി തന്റെ കുഞ്ഞുങ്ങള്‍ക്കു സ്വയം പര്യാപ്തത എത്തും വരെ അവരെ സംരക്ഷിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതോടെ കൊത്തിയോടിച്ച് അടുത്ത തലമുറയെ ഉണ്ടാക്ക...ാന്‍ നോക്കുന്നു. കാരണം “ദൈവം” കോഴിയോട് അങ്ങനെയാണ് അരുളിയിട്ടുള്ളത്. കാക്ക തന്റെ വഗ്ഗത്തിലൊരാള്‍ക്ക് ആപത്തു സംഭവിച്ചാല്‍ സഹായിക്കാന്‍ കൂട്ടത്തോടെ പറന്നെത്തുന്നു. വലിയ എന്തെങ്കിലും ഭക്ഷണസാധനം കിട്ടിയാല്‍ തന്റെ സഹജീവികളെ കൂടി വിളിച്ചു വരുത്തി അതു പങ്കു വെക്കുന്നു. കാരണം “ദൈവം “ അവയ്ക്കു നല്‍കിയ നിര്‍ദേശം അങ്ങനെയാണ്. മനുഷ്യര്‍ക്ക് പൊതുവില്‍ തങ്ങളുടെ മാതാവിനെയോ മക്കളെയോ വ്യഭിചരിക്കാന്‍ തോന്നാറില്ല. . സഹോദരിയോടും ലൈഗികാകര്‍ഷണം തോന്നാറില്ല.സ്ത്രീകളാണെങ്കില്‍ സ്വന്തം പുത്രനോട് അമ്മയ്ക്കു വാത്സല്യം മാത്രമ്മേ തോന്നാറുള്ളു. അച്ഛനോടു മകള്‍ക്കും ലൈംഗിക വികാരം തൊന്നാറില്ല. ചില നബിമാര്‍ക്കൊഴികെ ! അപവാദങ്ങള്‍ എല്ലാ കാര്യത്തിലുമുണ്ട് ചെറിയൊരു ശതമാനം. മനുഷ്യര്‍ ഇറച്ചി തിന്നാറുണ്ടെങ്കിലും മനുഷ്യമാംസം തിന്നാന്‍ അര്‍ക്കു തോന്നുന്നില്ല. ഇതിനൊക്കെ കാരണം മനുഷ്യരോട് “ദൈവം “ അങ്ങനെയൊക്കെയാണു പറഞ്ഞു കൊടുത്തിട്ടുള്ളത്. ദൈവം ഇതെല്ലാം “പറഞ്ഞത്’ ഏതെങ്കിലും ദല്ലാളെ പറഞ്ഞയച്ച് കിതാബിറക്കി വാളെടുത്തു വെട്ടി മതമുണ്ടാക്കി... ഒന്നുമല്ല. പിന്നെയോ ? “ദൈവ”ത്തിന്റെ സ്വന്തം ഭാഷയില്‍ നേരിട്ടു പറയുകയാണു ചെയ്തത്.

ദൈവത്തിനു തന്റെ സൃഷ്ടികളോടു ആശയവിനിമയം നടത്താന്‍ സ്വന്തമായ ഭാഷയുണ്ട് എന്നു ഞാന്‍ മുമ്പൊരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാഷ എന്ന എന്റെ പ്രയോഗത്തിന്റെ അര്‍ത്ഥം പോലും മനസ്സിലാകാത്ത കുറേ പേര്‍ അന്ന് എന്ന കൂവിവിളിച്ചു . ഇവിടെ ഞാന്‍ “ദൈ...വം” എന്നു പറഞ്ഞത് പ്രകൃതി എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ ആകാശത്തു മീശയും പിരിച്ച് കണ്ണുരുട്ടിക്കാട്ടി കള്ളിത്തുണിയുടുത്ത് മലപ്പുറം കത്തി കാട്ടി കസേരയില്‍ കുത്തിയിരുന്ന് കാര്യസ്ഥന്മാരെ അയച്ചു പ്രപഞ്ചം ഭരിക്കുന്ന ആ ഇറച്ചി വെട്ടുകാരന്‍ അദൃമാന്‍ സ്റ്റൈല്‍ ദൈവം അല്ല !

പ്രകൃതി എല്ലാ ജീവജാലങ്ങളിലും അവയുടെ നിലനില്‍പ്പിനാ വശ്യമായ “ധാര്‍മ്മികത” അവയുടെ ജൈവ രാസഘടനയില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൈസര്‍ഗ്ഗികമായ ജന്മവാസനകളാലാണു നാം സ്നേഹം ദയ, സഹജീവികളോടുള്ള സഹാനുഭൂതി തുടങ്ങിയ ഒട്ടേറെ മൂല്യങ്ങള്‍ ആര്‍ജ്ജിക്ക...ുന്നത്. മനുഷ്യരെ സംബന്ധിച്ചേടത്തോളം ഈ കേവല ജന്മവാസനകള്‍ക്കപ്പുറം അനുഭവങ്ങളിലൂടെ വികസിച്ചു വന്ന ഉയര്‍ന്ന തരം സാമൂഹ്യ മൂല്യങ്ങളും കൂടി ചേരുന്നു. അങ്ങനെയാണു മനുഷ്യര്‍ പരിഷ്കൃത സദാചാര ജീവികളായി മാറിയത്.. !

[ ഫെയ്സ്ബുക്കിലെ ഒരു ചര്‍ച്ചയില്‍ നിന്ന് ]


Sunday, June 12, 2011

എം എഫ് ഹുസൈനും ഇസ്ലാമും !

പ്രബോധനം മെയ് 7 ചോദ്യോത്തര പംക്തിയിലെ ഒരു ചോദ്യവും ഉത്തരവും നോക്കുക :-
ഞാന്‍ ഒരു വിദ്യാര്‍ത്ഥിനിയാണ്. എനിക്കു ചിത്രം വരക്കാന്‍ വളരെ ഇഷ്ടമാണ്. പക്ഷെ എന്റെ മദ്രസയിലെ ടീച്ചര്‍ പറയുന്നു എല്ലാ ചിത്രം വരക്കുന്നവരും നരകത്തിലാണെന്ന്. ഇതു ശരിയാണോ? പി അസ്ന, പച്ചാട്ടിരി.

ഉത്തരം :- “ജീവികളുടെ കോലങ്ങള്‍ നിര്‍മ്മിക്കുന്നത് നബി നിരോധിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍ ചിത്രം വരക്ക് ഈ നിരോധനം ബാധകമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ...ചെടി പൂവ് നദി പോലുള്ള അചേതന വസ്തുക്കളുടെ ചിത്രം അനുവദനീയമാണ്.”
ഇവിടെ മുജീബ് യഥാര്‍ത്ഥത്തില്‍ ഉരുണ്ടു കളിക്കുകയാണ്. ചിത്രം വരക്കാന്‍ പാടില്ല എന്നു വ്യക്തമായും പറയുന്ന മതപ്രമാണങ്ങള്‍ ഉണ്ട്. ജീവികളെ വരച്ചാല്‍ പരലോകത്ത് മലക്കുകള്‍ വന്ന് അവയ്ക്ക് ജീവന്‍ നല്‍കാന്‍ പറയും. അതു സാധ്യമാകും വരെ പീഢിപ്പിക്കും എന്ന് ഹദീസിലുണ്ട്.
എം എഫ് ഹുസൈനെ ആഘോഷിച്ച ‘മാധ്യമങ്ങള്‍’ . അദ്ദേഹത്തിന്റെ ചിത്രകല ഇസ്ലാമികമായി ശരിയോ തെറ്റോ എന്നു ചര്‍ച്ച ചെയ്തില്ല.
എന്റെ കുട്ടിക്കാലത്തെ ഒരു തിക്താനുഭവം ഓര്‍മ്മിക്കുന്നതു സന്ദര്‍ഭോചിതമാകുമെന്നു തോന്നുന്നു. .
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ മാഷ് ഒരു തവളയുടെ ചിത്രം വരച്ചു തന്നു. സ്ലേറ്റില്‍ അതു ഭംഗിയായി വരച്ചതിന് മാഷ് എനിക്കു ചോക്ക് സമ്മാനം തന്നു. ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്. പിറ്റേന്ന് ആ സ്ലേറ്റ് ചിത്രം മായ്ക്കാതെ മദ്രസയില്‍ കൊണ്ടു പോയി. ഉസ്താദ് അതു കണ്ടതും പുളി വടി കൊണ്ട് നാലു വീക്ക് ! ചന്തി പൊട്ടി വേദനകൊണ്ടു പുളഞ്ഞു. അതിലേറെ വേദനിച്ചത് മനസ്സ്. ഞാന്‍ പിന്നെ ജീവിതത്തില്‍ ചിത്രം വരച്ചിട്ടില്ല !!

എം എഫ് ഹുസൈന്‍ ചിത്രം വരക്കുക എന്ന തെറ്റു മാത്രമല്ല ചെയ്തത്., ജീവനുള്ള ജന്തുക്കളെ വരച്ചു. മനുഷ്യരെ വരച്ചു ; മനുഷ്യരെ നഗ്നരായും വരച്ചു. തീര്‍ത്തും ഹറാമായ പണിയായിരുന്നില്ലേ അതൊക്കെ ? എന്നിട്ടും ഇസ്ലാമിക മാധ്യമങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിയത് ഹിന്ദു വര്‍ഗ്ഗിയവാദികള്‍ അദ്ദേഹത്തെ വേട്ടയാടിയതിന്റെ പശ്ചാതലം മുതലാക്കാന്‍ മാത്രമായിരുന്നു !
ചിത്രവും ശില്പവും സംഗീതവും കവിതയും കഥയും കളികളുമെല്ലാം പൈശാചികവൃത്തികളായാണു ഇസ്ലാമിന്റെ പ്രമാണങ്ങള്‍ ചിത്രീകരിക്കുന്നത്. മനുഷ്യര്‍ സന്തോഷിക്കുന്നത് വരട്ടു ദൈവങ്ങള്‍ക്ക് ഇഷ്ടമല്ല.

Thursday, May 5, 2011

അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?

സര്‍വ്വശക്തനായ അമേരിക്ക !
നിസ്സഹായനായ അല്ലാഹു !!

അമേരിക്ക ചെയ്തത് ചെറ്റത്തരമാണ്. മറ്റൊരു പരമാധികാര രാജ്യത്തിനകത്ത് അവരുടെ അറിവോ സമ്മതമോ കൂടാതെ അതിക്രമിച്ചു കടന്ന് ഒരാളെ കൊന്ന് മയ്യത്തു കടത്തിക്കൊണ്ടു പോയി. ഈ ചെറ്റത്തരത്തെ ചോദ്യം ചെയ്യാനുള്ള നട്ടെല്ല് ഇന്ന് ലോകത്താര്‍ക്കും ഇല്ലാതായിരിക്കുന്നു . അതേ സമയം ഉസാമബ്നുലാദിന്‍ കൊല്ലപ്പെട്ടതിലല്ല, അദ്ദേഹത്തിന്റെ മയ്യത്ത് കടലില്‍ കെട്ടിത്താഴ്ത്തിയതിന്റെ ഇസ്ലാമിക സാധുതയിലാണു ലോകമുസ്ലിംങ്ങള്‍ ഇപ്പോള്‍ കുണ്ഠിതം പ്രകടിപ്പിക്കുന്നത്. ലാദിന്‍ ഇസ്ലാമിന്റെ പ്രിയപ്പെട്ട പ്രതിനിധിയായിരുന്നു എന്നര്‍ത്ഥം !ഇസ്ലാമിനു പുറത്തുള്ളവര്‍ അദ്ദേഹത്തെ വെറുമൊരു കുറ്റവാളിയായി കാണുമ്പോള്‍ ഇസ്ലാമിനകത്തുള്ളവര്‍ തങ്ങളുടെ ദീനിനു വേണ്ടി ജന്മം മുഴുവന്‍ പോരാടിയ ഒരു ധീര മുജാഹിദ് ആയി അദ്ദേഹത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു. അങ്ങനെയല്ല എങ്കില്‍ അയാളുടെ ശവം കടലില്‍ താഴ്തിയതില്‍ ഇവര്‍ പ്രതിഷേധിക്കേണ്ടതില്ലല്ലൊ. ഒരു മനുഷ്യന്റെ മൃതദേഹത്തോടുള്ള അനാദരവിന്റെ പ്രശ്നമല്ല ഇതെന്നു വ്യക്തം. കാരണം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇദേ ലാദിന്റെ നേതൃത്വത്തിലുള്ള മതഭ്രാന്തിളകിയ ആള്‍ക്കൂട്ടം മറ്റൊരു രാഷ്ട്ര നേതാവിനെ വകവരുത്തിയ രീതി നാം മറന്നിട്ടില്ല. അഫ്ഗാന്‍പ്രസിഡന്റായിരുന്ന നജീബുള്ള യെ യു എന്‍ എംബസിയില്‍ അഭയം തേടിയ ശേഷം എംബസിയില്‍ അതിക്രമിച്ചു കയറി സകല ലോക മര്യാദകളെയും കാറ്റില്‍ പറത്തി പിടിച്ചിറക്കി അടിച്ചു കൊന്ന് ലിംഗം മുറിച്ച് വായില്‍ തിരുകി തെരുവിലെ വിളക്കു കാലില്‍ കെട്ടിത്തൂക്കി. അന്ന് അയ്യേ മോശം എന്ന് ഒരു ഇസ്ലാം നേതാവും ഉരിയാടിയില്ല. ഇവിടെ കേരളത്തില്‍ പോലും നമ്മുടെ ജമാ അത്തിന്റെ കുട്ടിപ്പട തെരുവില്‍ ആ കാടത്തത്തെ ആഘോഷമാക്കുകയുണ്ടായി. അവരുടെ പത്രം ആവേശം കൊണ്ടു മതി മറന്ന് നിരവധി ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി താലിബാന്‍ വിപ്ലവത്തെ വാഴ്ത്തി.
അമേരിക്കന്‍ സേന ലാദിനെ കൊന്നതെങ്ങനെ എന്നു വ്യക്തമായിട്ടില്ല. ചിത്രങ്ങള്‍ ഒന്നും പുറത്തു വന്നിട്ടുമില്ല. എന്തായാലും അഫ്ഗാനിലെ ഇസ്ലാം വിപ്ലവകാരികളോളം കാടത്തം അമെരിക്കന്‍ സേന കാണിച്ചിട്ടുണ്ടാവില്ല. ലാദിന്‍ പാകിസ്ഥാനിലെ നഗര‍ഹൃദയത്തില്‍ സൈനിക് നേതാക്കളുടെ മൂക്കിനു താഴെ 6 കൊല്ലം സുഖമായി ഒളിവുജീവിതം നയിച്ചതില്‍ അല്‍ഭുതമില്ല. കാരണം അദ്ദേഹത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി അവിടെയും നിരവധി പേരുണ്ടായിരുന്നു. ഒളിത്താവളം മണത്തു കണ്ടെത്തി സാഹസികമായ കമാന്റോ ഓപറേഷനിലൂടെ ലാദിനെ വകവരുത്താന്‍ അമേരിക്കന്‍ ചാര സംഘത്തിനു സാധിച്ചെന്കില്‍ ഒരു കാര്യം ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. അല്ലാഹു ജീവിച്ചിരിപ്പില്ല എന്നുറപ്പായി ! അല്ലാഹുവിന്റെ മത്രം സഹായം കോണ്ട് രക്ഷ്പ്പെടും എന്നാണു ലാദിനും ലോകമുസ്ലിങ്ങളും വിശ്വസിക്കുന്നത്. പക്ഷെ അമേരിക്കന്‍ ചാരബുദ്ധിയെ തോല്‍പ്പിക്കാന്‍ അല്ലാഹുവിനു കഴിഞ്ഞില്ല. തന്റെ ദീനിന്റെ രക്ഷക്കായി പൊരുതുന്നവരെ ഇവിടെ സംരക്ഷിക്കാന്‍ കഴിയാത്ത അല്ലാഹു നാളെ അവിടെ അവര്‍ക്കു കള്ളൂം പെണ്ണും സമ്മാനിച്ചു സുഖിപ്പിക്കും എന്ന ആശ്വാസം മാത്രമാണു മുസ്ലിം വിശ്വാസികള്‍ക്കുള്ളത്. ഇന്ത്യക്കെതിരെ ഒളിയാക്രമണം നടത്തി വന്ന കാശ്മീര്‍ തീവ്രവാദികളുടെ ഹിമാലയംന്‍ താവളം ഭൂകംബത്തില്‍ തകര്‍ന്നപ്പോഴും അല്ലാഹു നിസ്സഹായനായിരുന്നു. ബാബറി മസ്ജിദ് കൊത്തിപ്പൊളിച്ച് ശിര്‍കിന്റെ ആരവം മുഴങ്ങിയപ്പോഴും ഈ നിസ്സഹായദൈവത്തിന്റെ ജഡാവസ്ഥയ്ക്കു നാം സാക്ഷിയായി. ഏവിടെ സര്‍വ്വശക്തനായ അല്ലാഹു ??
അമേരിക്കന്‍ നടപടിയില്‍ എനിക്കമര്‍ഷമുണ്ട്. എന്നാല്‍ ലാദന്‍ ഇല്ലാതായതില്‍ ഞാന്‍ സന്തോഷിക്കുന്നു. അമേരിക്കന്‍ സേനയെ അനുമോദിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ പൂച്ച പോകാന്‍ പുലിയെ കൊണ്ടു വരുന്നതിന്റെ അപകടം ഞാന്‍ തിരിച്ചറിയുന്നു. അമേരിക്ക ഭീകരന്‍ തന്നെ , പക്ഷെ താലിബാനും ഇസ്ലാമും അതിനേക്കാള്‍ അപകടം പിടിച്ച കാടന്‍ ഭീകരതയാണ്. ലോകത്തിനു വേണ്ടത് സമാധാനമാണ്. അതിന് ആദ്യം വേരറുക്കേണ്ടത് ഇസ്ലാമിന്റെയാണ്.

Saturday, March 26, 2011

നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !




'അപ്പു ഇപ്പോള്‍ പ്രലോഭനങ്ങളും ദൌര്‍ബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളില്‍ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോള്‍ ഡോ. പി കെ ആര്‍ വാര്യര്‍ക്ക് അദ്ദേഹത്തിന്റെ അച്ഛന്‍ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാന്‍ എക്കാലവും പുലര്‍ത്തിപ്പോന്ന ധാര്‍മികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആര്‍ വാര്യര്‍ കാത്തുസുക്ഷിച്ച വാക്കുകള്‍ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സര്‍ജന്‍മാരില്‍ ഒരാളായ അദ്ദേഹത്തിന് ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയത് ഈ വാക്കുകളും പിതാവിന്റെ ആദര്‍ശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തില്‍ കൂടുതല്‍ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ സര്‍വീസില്‍ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കി. സഹോദരി ജാനകിയോടൊപ്പമാണ് വാര്യര്‍ ചെറുപ്പത്തില്‍ കോഗ്രസ് സമ്മേളനത്തിനും മറ്റും പോയിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെത്തുമ്പോഴേക്കും അത് ഇടതുപക്ഷരാഷ്ട്രീയത്തിലേക്ക് വഴിമാറി. മദിരാശി മെഡിക്കല്‍ കോളേജിലെ സഹപാഠികളാണ് വാര്യരിലെ കമ്യൂണിസ്റ്റുകാരനെ ഉണര്‍ത്തിയത്. പില്‍ക്കാലത്ത്് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പി രാമചന്ദ്രനോടൊത്ത് വിദ്യാര്‍ഥി ഫെഡറേഷന്‍ ഓഫീസിലായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അവസാനകാലങ്ങളില്‍ താമസം. അക്കാലത്തെ സഹപാഠിയും വിദ്യാര്‍ഥി ഫെഡറേഷനില്‍ സഹപ്രവര്‍ത്തകയുമായിരുന്ന ദേവകി വാര്യരാണ് പിന്നീട് വാര്യരുടെ ജീവിതസഖിയായത്. പ്രത്യയശാസ്ത്രനിബദ്ധമായിരുന്നു വാര്യരുടെ ജീവിതം. ജീവിതത്തില്‍ മുഴുവന്‍ താന്‍ വിശ്വസിച്ചുപോന്ന തത്വസംഹിതകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മക്കളുടെ വിവാഹകാര്യമായാലും പിതാവിന്റെയും മാതാവിന്റെയും മരണാനന്തരചടങ്ങായായാലും ഒക്കെ ഈ കണിശത അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ദര്‍ശിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള മക്കളുടെ വിവാഹവും, മക്കള്‍ക്ക് സ്കൂളിലും മറ്റും ജാതിയോ മതമോ ചേര്‍ക്കാതിരുന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയുടെ ഉദാഹരണങ്ങളായിരുന്നു. ഇക്കാര്യങ്ങളിലൊക്കെയും അദ്ദേഹത്തെ നയിച്ചത് പിതാവിന്റെ ജീവിതം തന്നെയായിരുന്നു. വാര്യരുടെ ജീവിതത്തിലെ നന്മകളുടെ നേര്‍പതിപ്പു തന്നെയായിരുന്നു ഭാര്യ ദേവകി വാര്യര്‍. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ആര്യാ പള്ളത്തിന്റെ മകളായിരുന്നു ദേവകി. സിപിഐ എമ്മിന്റെയും പുരോഗമന മഹിളാ പ്രസ്ഥാനത്തിന്റെയും നേതാക്കളിലൊരാളായി ഉയര്‍ന്ന അവര്‍ വൈദ്യവിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെയെത്തിയ അവര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൌസിലറുമായിരുന്നു. പട്ടാമ്പി മണ്ഡലത്തില്‍ നിന്നും അവര്‍ നിയമസഭയിലേക്കും മല്‍സരിച്ചു. വാര്യര്‍ ഡോക്ടര്‍ മണിപ്പാലില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദേവകി വാര്യര്‍ മഹിളാപ്രസ്ഥാനത്തിന്റെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു.
...........
കേരളത്തിന്റെ ജനകീയ ഡോക്ടര്‍ പി കെ ആര്‍ വാര്യരുടെ കണ്ണുകളാണ് ഒരു അന്ധന് വെളിച്ചമേകുക. തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതി മക്കളെ ഏല്‍പ്പിച്ചശേഷമാണ് അദ്ദേഹം ശനിയാഴ്ച വിടപറഞ്ഞത്. കണ്ണും ഹൃദയവും ദാനംചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഏറ്റുവാങ്ങി. മരണശേഷം കഴിയുമെങ്കില്‍ ഒരു മണിക്കൂറിനകം സംസ്കാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭൌതികശരീരം അവസാനമായി ഒരുനോക്ക് കാണണമെന്ന അടുത്ത ചില ബന്ധുക്കളുടെ ആഗ്രഹത്തിനുമുന്നില്‍ കുടുംബാംഗങ്ങള്‍ കീഴടങ്ങി. ഒറ്റപ്പാലത്തുനിന്ന് അവര്‍ എത്തിയശേഷം രാത്രിയിലായിരുന്നു സംസ്കാരം. ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്നവര്‍ പുഷ്പചക്രം അടക്കമുള്ള ഉപചാരം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശവും പാലിക്കപ്പെട്ടു. [ദേശാഭിമാനി]

ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?

Saturday, March 12, 2011

ദയാവധം അധാര്‍മ്മികമോ?

അരുണ ഷാന്‍ബാഗ് എന്ന സ്ത്രീയുടെ ദുരവസ്ഥ നാം വായിച്ചറിഞ്ഞതാണ്. കേവലം ഒരു ജീവത്തുടിപ്പു മാത്രമായി അവര്‍ നിരവധി വര്‍ഷങ്ങളായി ആശുപത്രിയിലെ കൃത്രിമക്കുഴലുകളുടെ സഹായത്തോടെ “ജീവിക്കുന്നു”. ഒരു ബലാത്സംഗത്തിന്റെ ഇരയാണവര്‍. അവരെ മരണത്തിനു വിട്ടു കൊടുത്തുകൊണ്ട് കൃത്രിമ ജീവിതത്തിന്റെ തടവില്‍ നിന്നും മോചിപ്പിക്കാനായി സാമൂഹ്യപ്രവര്‍ത്തകയായ പിങ്കി വിരാനി നടത്തിയ നിയമപ്പോരാട്ടത്തിനു വിരാമമിട്ടുകൊണ്ട് സുപ്രീം കോടതി വിധി വന്നു. ദയാ വധം പാടില്ല, എന്നാല്‍ സ്വാഭാവിക മരണത്തിനു വിട്ടുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് അവരെ കൃത്രിമ ജീവിതത്തില്‍ നിന്നും മോചിപ്പിക്കാം. ഇതാണു വിധിയുടെ സാരം.
ഈ വിധി പുറത്തു വന്നതോടെ സ്വാഭാവികമായും ദൈവത്തിന്റെ വക്കീലന്മാര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. മാധ്യമം പത്രം മുഖപ്രസംഗവും തുടരെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ട് ദൈവത്തിന്റെ വക്കാലത്തുമായി വന്നിരിക്കുന്നു. മുഖപ്രസംഗകാരന്റെ വേവലാതിക്ക് ഒരു ഉദാഹരണം നോക്കുക:-
“....പ്രത്യക്ഷത്തില്‍ ന്യായവും മാനുഷികവുമായ ആവശ്യമെന്ന് തോന്നാമെങ്കിലും വളരെയേറെ ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നതാണ് ദയാവധം വ്യാപകമായി എതിര്‍ക്കപ്പെടാന്‍ കാരണം. ജീവന്‍ സ്രഷ്ടാവിന്റെ വരദാനമാണ്, അതെടുത്തുകളയാനുള്ള അധികാരവും അവന് മാത്രമാണ് എന്ന മതതത്ത്വത്തില്‍ വിശ്വസിക്കാത്തവരും ദുര്‍വിനിയോഗസാധ്യതയാണ് ദയാവധം അനുവദിക്കുന്നതിന് തടസ്സമായി കാണുന്നത്.”
ഇവിടെ അരുണ എന്ന സ്ത്രീയുടെ ജീവന്‍ ദൈവത്തിന്റെ വരമാണോ? അതോ വൈദ്യശാസ്ത്രത്തിന്റെ മാത്രം വരദാനമാണോ? ദൈവത്തിന്റെ വരമാണെങ്കില്‍ ആശുപത്രിയിലെ കൃത്രിമക്കുഴലുകള്‍ മാറ്റുന്നതോടെ അവര്‍ മരിക്കുന്നതെങ്ങനെ? ദൈവത്തിനു തന്റെ സര്‍വ്വശക്തിയുപയോഗിച്ച്‍ അവരുടെ ജീവന്‍ നിലനിര്‍ത്താമല്ലോ? എന്നാല്‍ സത്യമെന്താണ്? ദൈവം ഇവിടെ നിസ്സഹായനാണെന്നതല്ലേ വാസ്തവം? ശാസ്ത്രം ഇത്തരം കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ജീവന്റെ തുടിപ്പു നിലനിര്‍ത്താമെന്നു കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ആ സ്ത്രീ ജീവിക്കുമായിരുന്നോ? അനാവശ്യമായി, രോഗിക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രയോജനവുമില്ലാതെ വേദനയും ക്ലേശങ്ങളും മാത്രം സമ്മാനിച്ചുകൊണ്ട് ഇങ്ങനെയൊരു ജീവന്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ അവരെ സ്വാഭാവികമായി “ദൈവത്തിനു” വിട്ടുകൊടുത്തുകൊണ്ട് ദൈവീകക്കൊല നടത്തുന്നതല്ലേ ന്യായം ? അതല്ലേ ദയ ? അതല്ലേ കാരുണ്യം ? അതല്ലേ പുണ്യം? കോടതി അത്രയല്ലേ പറയുന്നുള്ളു.
ഇനി നിയമം ദുര്‍വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുടെ പേരില്‍ ഈ നിയമത്തെ എതിര്‍ക്കുന്ന ഇസ്ലാമിസ്റ്റുകളോടു ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാം. ജീവന്‍ ദൈവം തന്നതായതിനാല്‍ മനുഷ്യര്‍ക്ക് അത് എടുക്കാന്‍ അവകാശമില്ല എന്നാണല്ലോ വാദം. ഇവിടെ ജീവന്‍ മനുഷ്യന്‍ എടുക്കുന്നില്ല, ദൈവത്തിനു വിട്ടു കൊടുക്കുകയാണു ചെയ്യുന്നത്. മനുഷ്യന്റെ ശാസ്ത്രത്തെ ആശ്രയിക്കാതെ ദൈവത്തിന് ആരോഗിയെ രക്ഷിക്കാനാവുമെങ്കില്‍ ആരും അതു തടയുന്നില്ല. മനുഷ്യന്‍ കൊല നടത്തുന്നില്ല. കൃത്രിമമായി മനുഷ്യന്‍ നിലനിര്‍ത്തിപ്പോന്ന ജീവദായക സങ്കേതങ്ങള്‍ പിന്‍ വലിച്ച് രോഗിയെ ദൈവത്തിനു വിട്ടു കൊടുക്കുകയും ദൈവം കൊല്ലുകയുമാണു ചെയ്യുന്നത്. അതവിടെ നില്‍ക്കട്ടേ. ഇനി മതം ചെയ്യുന്നതോ? വളരെ നിസ്സാരമായ കുറ്റത്തിനും കുറ്റമേയല്ലാത്ത കാര്യത്തിനും അതി നികൃഷ്ഠമായ രീതിയില്‍ മനുഷ്യന്റെ ജീവനെ ഹനിക്കാന്‍ മതം അനുമതി നല്‍കുന്നു. ദുരുപയോഗത്തെക്കുറിച്ചൊന്നും ഈ മത നിയമസ്രഷ്ടാക്കളോ സംരക്ഷകരോ വേവലാതി ഉയര്‍ത്തിക്കാണുന്നുമില്ല. ഒന്നുരണ്ടു ദാഹരണങ്ങള്‍ : 13 കാരിയായ ഒരു സൊമാലിയന്‍ ബാലിക ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതിന്റെ പേരില്‍ നിരപരാധിയും ഇരയുമായ ആകുട്ടിയെ കുഴിയിലിട്ടു മൂടി കല്ലെറിഞ്ഞു കൊന്നത് ഇസ്ലാം നിയമമനുസരിച്ചായിരുന്നു. വ്യഭിചാരക്കുറ്റത്തിനു കല്ലെറിഞ്ഞു കൊല്ലല്‍ ശിക്ഷ വിധിച്ച ഈ ദൈവീക വാദികള്‍ എന്തേ ദുരുപയോഗ സാധ്യതയൊന്നും പരിഗണിക്കാതിരുന്നത്? ദൈവം തന്ന ജീവന്‍ നിസ്സാരമായ കാരണം പറഞ്ഞ് കല്ലെറിഞ്ഞു നശിപ്പിക്കുമ്പോള്‍ എന്തെ ജീവന്‍ ദൈവത്തിന്റെ വരദാനമാണെന്നും അതെടുക്കാന്‍ മനുഷ്യര്‍ക്കവകാശമില്ലെന്നുമുള്ള സിദ്ധാന്തം പൊന്തിവന്നില്ല?
പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ വന്ന സ്ത്രീകള്‍ തമ്മില്‍ നടന്ന ഒരു നാടന്‍ വഴക്കിനിടെ ഒരു ക്രിസ്ത്യന്‍ സ്ത്രീ എന്തോ പറഞ്ഞതിനാണു മതനിന്ദാ കുറ്റം ചുമത്തി പാക് കോടതി ആ സ്ത്രീക്കു വധശിക്ഷ വിധിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് നിലത്തെറിഞ്ഞതിനാണു മറ്റൊരാളെ പാക് കോടതി ഈ നിയമത്തില്‍ കുടുക്കി കൊല്ലാന്‍ വിധിച്ചത് !ഈ സാഹ്ചര്യ്ത്തില്‍ ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടി മതനിന്ദാ നിയമം പരിഷ്കരിക്കണമെന്നു വാദിച്ചതിനാണു പാകിസ്താനിലെ പ്രവിശ്യാഗവര്‍ണറെയും ഒരു മന്ത്രിയേയും ഇസ്ലാമിന്റെ സംരക്ഷകര്‍ കൊലപ്പെടുത്തിയത്? ദൈവത്തിന്റെ വരദാനമായ ജീവന്‍ ഈ വിധം പന്താടപ്പെടുമ്പോഴൊന്നും ഉയര്‍ന്നു വരാത്ത ധാര്‍മ്മിക രോഷം ശൈഖ് മുഹമ്മദിനെപ്പോലുള്ളവര്‍ക്ക് ദയാവധത്തിന്റെ കാര്യത്തില്‍ മാത്രം ഉയര്‍ന്നു വരുന്നതിന്റെ യുക്തിയെന്ത്?
ശെയ്ഖ് മുഹമ്മദിന്റെ ലേഖനത്തില്‍ നിന്ന്:-
“ദൈവമാണ് ആത്മാവോടുകൂടി മനുഷ്യനെ സൃഷ്ടിച്ചത്. അതിനാല്‍, ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍െപടുത്താന്‍ മനുഷ്യന് അധികാരമില്ല.
ശരീരത്തിന് ചലനവും ബോധവുമില്ലാത്ത രോഗിയുടെ ആത്മീയാവസ്ഥ എന്തെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കോ ന്യായാധിപന്മാര്‍ക്കോ സാധ്യമല്ല. ശാരീരികാവസ്ഥയെക്കാള്‍ മഹത്തരമാണ് ആത്മീയാനുഭവമെന്നിരിക്കെ അതിനറുതി വരുത്താന്‍ ആര്‍ക്കാണ് അവകാശമുള്ളത്. ബോധമറ്റ് വര്‍ഷങ്ങളോളം രോഗശയ്യയില്‍ കഴിയുന്നവരൊക്കെയും ദുഃഖിതരാണെന്ന് വിധിയെഴുതുന്നത് ന്യായമേ അല്ല.”
ശരീരത്തില്‍ നിന്നും ആത്മാവിനെ ദൈവം നേരത്തേ തട്ടിപ്പറിച്ചു കൊണ്ടു പോകുന്നതെന്തുകൊണ്ടാണ്? ഉറങ്ങുമ്പോള്‍ ആത്മാവ് അല്ലാഹു പിടിച്ചു വെക്കുന്നു എന്നാണല്ലോ ഇസ്ലാമിന്റെ സിദ്ധാന്തം. അപ്പോള്‍ മസ്തിഷ്കമരണം സംഭവിച്ചും പൂര്‍ണ അബോധാവസ്ഥയിലകപ്പെട്ടും കഴിയുന്നവരുടെ ആത്മാവ് അല്ലാഹു കീശയിലാക്കി പ്പോയതായിരിക്കുമല്ലോ? മുമ്പ് ഫ്ലോറിഡായില്‍ ഒരു സ്ത്രീ [ടെറി ഷിയാവോ] ഇതു പോലെ ഇരുപത്തഞ്ചു കൊല്ലം കോമായില്‍ കിടന്ന ശേഷം ദയാവധം ചെയ്യപ്പെട്ടു. അന്നും മതലോകം ഇതൊക്കെ പറഞ്ഞിരുന്നു. ജീവന്‍ തന്നെയാണോ ആത്മാവ്? അതോ ബോധാവസ്ഥയാണോ ആത്മാവ്? ശാസ്ത്രം ഇപ്പറഞ്ഞതൊന്നും അംഗീകരിക്കുന്നില്ല. മനുഷ്യന്റെ മസ്തിഷ്കം പ്രവര്‍ത്തനരഹിതമായാല്‍ പിന്നെ ആത്മാവുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല. ശരീരം ഒരു തുടിപ്പുമായി കഴിയുന്നതുകൊണ്ട് ഒരു ജീവി എന്ന നിലയില്‍ മനുഷ്യന് ഒരു പ്രയോജനവും ഇല്ല. അത്തരം അവസ്ഥയില്‍ മരണത്തിനു വിട്ടു കൊടുക്കുകയെന്നതില്‍ ഒരു അനീതിയും കാണേണ്ടതില്ലെന്നു മാത്രമല്ല. അവരോടു ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യയവും നീതിയും ദയാവധം തന്നെ !

Tuesday, February 22, 2011

എം എ ജോണിനെ കുറിച്ച് കുരീപ്പുഴ :-


കേരളം കണ്ട തീര്‍ത്തും വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു എം.എ.ജോണ്‍. വിപുലമായ വായന അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു. അതുകൊണ്ടുതന്നെ ഒന്നിനും പൊരുത്തപ്പെടാനാകാതെ ആ രാഷ്ര്ട്രീയജീവിതം അവസാനിച്ചു. പനമ്പിള്ളി ഗോവിന്ദമേനോനും സി. കേശവനും ശേഷം യുക്തിബോധം ഉണ്ടായിരുന്ന അപൂര്‍വം ദേശീയപ്രസ്ഥാനക്കാരനായിരുന്നു അദ്ദേഹം. മകരജ്യോതി ഒരു തട്ടിപ്പാണെന്ന് തുറന്നുപറഞ്ഞ ഏക ഖദര്‍ ധാരി. ഈയിടെ കൊല്ലത്ത് നടന്ന യുക്തിവാദി സെമിനാറില്‍ ദേവസ്വം ബോര്‍ഡും മറ്റ് സര്‍ക്കാര്‍വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ഈ കബളിപ്പിക്കലിനെ അദ്ദേഹം തുറന്നുകാട്ടി.
കോളജ് വിദ്യാഭ്യാസകാലത്ത് എം.എ.ജോണിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ എന്ന സംഘടന അടിയന്തരാവസ്ഥയെ നിശിതമായി എതിര്‍ത്തു. ആ സംഘടനയിലെ ആയിരത്തിലധികം പ്രവര്‍ത്തകര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. ഇരുപതിനപരിപാടി, ഇലക്ഷന്‍ തട്ടിപ്പ്, ഇന്ദിരയുടെ അടിയന്തരം തുടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകവഴി അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കാനും ഒളിവില്‍ കഴിയാനുമുള്ള സന്ദര്‍ഭമുണ്ടായത് അഭിമാനകരമായ ഒരു ജീവിതാധ്യായമായി ഞാന്‍ കരുതുന്നു. ഈ ലഘുലേഖ തയാറാക്കിയത് എം.എ.ജോണും പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.രാജനും അഭിഭാഷകന്‍ വി.രാമചന്ദ്രനും ആയിരുന്നു. കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് നയിച്ച അന്നത്തെ ഇടതുപക്ഷമുന്നണിയില്‍ അംഗവുമായിരുന്നു.
എം.എ.ജോണിന്റെ കുര്യനാട്ടുള്ള വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്. ആ വീട്ടിലെ ഗ്രന്ഥശേഖരം വിദ്യാര്‍ഥിയായിരുന്ന എന്നെ അദ്ഭുതപ്പെടുത്തുകയുണ്ടായി. എം.എ.ജോണും മറ്റ് ദേശീയ നേതാക്കന്മാരും ചൈനയെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും മറ്റും ക്ലാസുകള്‍ എടുത്തിരുന്ന സമയത്ത് ഞാന്‍ ആ ലൈബ്രറിയില്‍ ഇരുന്ന് അഭിജ്ഞാനശാകുന്തളത്തിലെ ഒരു ശ്ലോകം കാണാതെ പഠിച്ചു.
കാന്താംഗി നാലടി നടന്നു നിന്നുകൊണ്ടാള്‍
കാലില്‍ തറച്ചിതു കുശാങ്കുരം എന്ന് കാന്തേ
ക്ഷീരത്തവൃക്ഷ നിടപത്തില്‍ ഉടക്കിയല്ലെന്നാലും
വിടര്‍ത്തുവതിനായി മുഖവും തിരിച്ചാള്‍
ഇതായിരുന്നു ഇപ്പോഴും എന്റെ ഓര്‍മയിലുള്ള ആ ശ്ലോകം . ഒരു രാഷ്ട്രീക്കാരന്റെ വീട്ടില്‍നിന്ന് അഭിജ്ഞാന ശാകുന്തളം കണ്ടെത്തുക ഇപ്പോഴും അദ്ഭുതകരമായ ഒരു കാര്യമാണ്.
യുക്തിവാദിസംഘത്തിന്റെ യോഗങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയക്കാരെ സാധാരണ കാണാറില്ല. എന്നാല്‍ എം.എ.ജോണ്‍ യുക്തിവാദി സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ജാതി-മത-ദൈവ രഹിതമായ തന്റെ ജീവിതനിലപാട് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. സമൂഹത്തെ രക്ഷിക്കാന്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്ന് എം.എ.ജോണ്‍ പറഞ്ഞിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളെ പിന്തുടരാന്‍ ബാധ്യതയുള്ള ഖദര്‍ധാരികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാകുന്നു മതം രോഗവും, വര്‍ഗീയത രോഗലക്ഷണവുമാണെന്ന് വിശ്വസിച്ചിരുന്ന എം.എ.ജോണ്‍.
[കടപ്പാട് : മാധ്യമം ]

Wednesday, February 9, 2011

ബുദ്ധി തന്ന ദൈവം അഢീഷനല്‍ ബുദ്ധിയുപദേശിക്കുമോ? ലതീഫേ?

മനുഷ്യനെ നന്മയും തിന്മയും സത്യവും അസത്യവും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് താങ്കളും അംഗീകരിക്കുമല്ലോ. മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഈ കഴിവ് നല്‍കുകുയും അവന്റെ മുമ്പില്‍ സത്യം എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ പ്രവാചകന്‍മാരെ നിയോഗിച്ചുകൊണ്ട് സത്യത്തിലേക്ക് അവന് സ്വയം നടന്നടുക്കാനും അസത്യത്തില്‍നിന്ന് അകലാനും കഴിവും അറിവും നല്‍കിയതില്‍ എന്ത് അനീതിയാണ് ദൈവം കാണിച്ചത്. ഒരു പിശാചോ നൂറ് പിശാചോ ഉണ്ടായിക്കൊള്ളട്ടേ. എന്തിന് ഭയപ്പെടണം. മനുഷ്യരില്‍ ഒരു വിഭാഗം സ്വന്തം ബുദ്ധി ഉപയോഗിച്ചുതന്നെ സത്യം മനസ്സിലാക്കുന്നതായി താങ്കള്‍ കാണുന്നുണ്ടല്ലോ.
---------------------------------------------------------------------
മലപ്പുറം ജില്ലയിലെ സീനിയര്‍ യുക്തിവാദികളെ ആദരിച്ച പരിപാടിയെ കുറിച്ചുള്ള എന്റെ ചെറിയ കുറിപ്പില്‍ ഞാന്‍ , മരണാസന്നരായിട്ടും യുക്തിവാദികള്‍ വളരെ മനസ്സമാധാനത്തോടെ ജീവിക്കുന്നു എന്നും വിശ്വാസികള്‍ ഭയവും സംഘര്‍ഷവുമായി വാര്‍ധക്യത്തില്‍ വല്ലാതെ അസ്വസ്ഥരായാണു കാണപ്പെടാറ് എന്നും സൂചിപ്പിച്ചിരുന്നു. നമ്മുടെ ലതീഫും മറ്റു ചില സുഹൃത്തുക്കളും അതില്‍ തൂങ്ങിപ്പിടിച്ച് ചര്‍ച്ച വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നു. ലതീഫിന്റെ ഇമ്മിണി വലിയ ഒരു പ്രതികരണവും കണ്ടു. അതില്‍നിന്നുള്ള ആദ്യ ഖണ്ഡികയാണു മുകളില്‍ ഉദ്ധരിച്ചത്.
മനുഷ്യനു നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയുന്നത് കുറെ പ്രവാചകന്മാര്‍ വന്ന് അതൊക്കെ പറഞ്ഞു തന്നതുകൊണ്ടാണെന്നും അതു മനസ്സിലാക്കാന്‍ ദൈവം ബുദ്ധി തന്നതുകൊണ്ടാണെന്നുമാണ് ലതീഫിന്റെ വിശ്വാസം. ഇത് ലതീഫിന്റെ മതം അന്ധമായി അടിച്ചേല്‍പ്പിക്കുന്ന ഒരു വിഡ്ഢിത്തം മാത്രമാണെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ അങ്ങനെയൊരഭിപ്രായത്തില്‍ എ‍ത്തിച്ചേര്‍ന്നതിന്റെ സാഹചര്യവും ചരിത്രവും മുമ്പു പലതവണ പല വിഷയങ്ങളിലായി വ്യക്തമാക്കിയതാണ്.
ലതീഫിന്റെ ദൈവവും പ്രവാചകനും പറഞ്ഞു തന്ന “നന്മതിന്മ”കളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവിധം എന്റെ ധാര്‍മ്മിക ചിന്തകള്‍ കുറേ കൂടി വളര്‍ന്നു പോയി എന്നതാണു ലതീഫേ പ്രശ്നം. എന്റെ മതനിഷേധം തുടങ്ങുന്നതു തന്നെ നിങ്ങളുടെ ദൈവത്തിന്റെ കിതാബ് വായിക്കുന്നതോടെയാണെന്നു ഞാന്‍ പല തവണ പറഞ്ഞു കഴിഞ്ഞതാണ്.
മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും സ്ത്രീകളെ അടിമകളാക്കി ലൈംഗിക ചൂഷണം നടത്തുന്നതും സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കു മേല്‍ കത്തി വെക്കുന്നതും അനാവശ്യമായി മനുഷ്യരെ പരസ്പരം കഴുത്തറുപ്പിക്കുന്നതും മനുഷ്യന്റെ ഏറ്റവും മൌലികമായ ജനാധപത്യ അവകാശങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്രയത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും മറ്റും ക്രൂരമായി ഹനിക്കുന്നതും ....മറ്റും മറ്റും ഒരു ദൈവം തമ്പുരാന്റെ അരുളപ്പാടുകളായി കാണാന്‍ എന്റെ നീതിബോധം എന്നെ അനുവദിക്കുന്നില്ല. നിങ്ങള്‍ എന്തൊക്കെ ലൊട്ടുലൊടുക്കു ന്യായങ്ങള്‍ അവതരിപ്പിച്ചാലും ശരി നേരും നെറിയുമുള്ള ഒരു ദൈവം കുര്‍ ആന്‍ പോലെയൊരു ചവറു കിതാബുമായി മനുഷ്യരെ നന്മ പഠിപ്പി്ക്കാന്‍ ഇറങ്ങി എന്നു വിശ്വസിക്കാന്‍ എനിക്കിനി ഈ ജന്മം സാധ്യമല്ല. !!!
എനിക്കു കിട്ടിയ ബുദ്ധി ഏതെങ്കിലും മന്ദബുദ്ധികളോ മനോരോഗികളോ വന്നു ജല്‍പ്പിച്ച മണ്ടത്തരങ്ങള്‍ വിശ്വസിച്ചു പാഴക്കാന്‍ ഞാന്‍ തയ്യാറല്ല. അവര്‍ എഴുന്നള്ളിച്ച കാര്യങ്ങള്‍ക്കൊന്നും യാതൊരു തെളിവും ഇല്ല. മറിച്ച് മുഹമ്മദ് ഒരു പ്രവാചകനോ ദൈവം പറഞ്ഞയച്ച ദൂതനോ ആയിരുന്നില്ല എന്നതിനു പകല്‍ വെളിച്ചം പോലെ തെളിഞ്ഞ നൂറു നൂറു തെളിവുകള്‍ ഞാന്‍ നിരത്താം. അതൊന്നും ചര്‍ച്ച ചെയ്യാതെ പ്രപഞ്ചത്തിനപ്പുറത്തെ ദൈവത്തിന്റെ കാര്യം പറഞ്ഞു തടി തപ്പുകയാണു ലതീഫും ആലിക്കോയയും മറ്റും ചെയ്യുന്നത്.
ദൈവമാണു മനുഷ്യനു ബുദ്ധി തന്നത് എന്ന വാദം അംഗീകരിച്ചാല്‍ ലതീഫ് പറയുന്ന പ്രവാചക വാദം മഹാമണ്ടത്തരമായി മാറും. കാരണം കാര്യങ്ങള്‍ [ദൈവാസ്തിത്വവും നന്മതിന്മകളുമൊക്കെ] മനസ്സിലാക്കാനുള്ള ബുദ്ധി മനുഷ്യനുണ്ടെങ്കില്‍ പിന്നെ അഡീഷനല്‍ ആയി കുറെ സന്ദേശം അയക്കേണ്ട യാതൊരു കാര്യവും ഇല്ല. മനുഷ്യമനസ്സില്‍ തന്നെ ആവശ്യമുള്ള അറിവും യുക്തിയും ധാര്‍മ്മികബോധവുമൊക്കെ തെളിഞ്ഞു വരുമല്ലോ. അതിനല്ലേ ബുദ്ധി തന്നത്? ഇനി സന്ദേശം അനിവാര്യമാണെങ്കില്‍ തന്നെ അതിനു അല്പമെങ്കിലും വിശ്വാസ്യതയുള്ള ഒരു മാര്‍ഗ്ഗം അല്ലേ ദൈവം സ്വീകരിക്കുകയുള്ളു? ആയിരക്കണക്കിനു മനുഷ്യ വെളിച്ചപ്പാടന്മാരും മനുഷ്യ ദൈവങ്ങളും കള്ള അവതാരങ്ങളും മനുഷ്യ പ്രവാചകരുമൊക്കെ നാട്ടില്‍ വിലസുന്ന ഒരു കാലത്ത് ഈ വ്യാജന്മാരുടെ അതേ ടെക്നോളജി ഉപയോഗിച്ചു കൊണ്ട് സാമാന്യ ബുദ്ധിയുള്ള ഒരു ദൈവം മനുഷ്യനോട് ആശയവിനമയത്തിനു മുതിരുമോ? മറ്റെന്തെല്ലാം മാര്‍ഗ്ഗമുണ്ട് മനുഷ്യര്‍ക്കു കാര്യം ബോധ്യപ്പെടും വിധം ആശയവിനിമയം നടത്താന്‍ .മൂപ്പര്‍ക്കറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു കൊടുക്കാം. ! മനുഷ്യന്റെ നാക്കു വാടകക്കെടുത്താണോ സര്‍വ്വശക്തനായ ദൈവം മനുഷ്യരോടു സംസാരിക്കുക? മനുഷ്യന്റെ ആയിരക്കണക്കിനു ഭാഷകളില്‍ ഒരു പ്രാദേശിക ഭാഷ കടം കൊണ്ടാണോ പ്രപഞ്ച നാഥന്‍ മനുഷ്യരാശിയോടു സംവദിക്കുക? ഈ കാരണങ്ങള്‍ കൊണ്ടല്ലേ മുഹമ്മദിനെ സ്വന്തം ജനത തള്ളിക്കളഞ്ഞത്? അതല്ലേ അദ്ദേഹത്തിനു വിദ്വേഷവും പ്രതികാരവും നുരഞ്ഞു വരാന്‍ കാരണമായത്? പിന്നെ വാളു കൊണ്ടല്ലേ മതം പ്രചരിപ്പിച്ചത്? സര്‍വ്വശകതനും നീതിമാനുമായ ഒരു മഹാദൈവം മനുഷ്യരോടു വാളും കുന്തവുമെടുത്തു യുദ്ധത്തിനു പുറപ്പെട്ടു എന്നു വിശ്വസിക്കുന്നവരെ ഞാന്‍ വിഡ്ഢികള്‍ എന്നല്ലാതെ മറ്റെന്താണു സുഹൃത്തേ വിളിക്കേണ്ടത്?

Wednesday, January 26, 2011

സീനിയര്‍ യുക്തിവാദികളെ ആദരിച്ചു !

60 വയസ്സിനു മേല്‍ പ്രായമുള്ള പഴയകാല യുക്തിവാദി സംഘം പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി നിലമ്പൂരില്‍ ചേര്‍ന്ന സംഗമം





MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.