Saturday, September 12, 2009

ദൈവ സങ്കല്‍പ്പത്തിലെ വൈരുദ്ധ്യങ്ങള്‍ .. !

ചതുരാകൃതിയിലുള്ള ത്രികോണം..!!

[ ഒരു പഴയ ചര്‍ച്ച വീണ്ടും പോസ്റ്റ് ചെയ്യുന്നു. ‘യുക്തിവാദം ബ്ലോഗ്’ വിലക്കിയ സ്ഥലങ്ങളില്‍ ഈ ലിങ്ക് കിട്ടാത്തതുകൊണ്ട്.]


നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.

1. സര്‍വ്വശക്തനായ നിസ്സഹായന്‍ !

ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?

എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് ‍ മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!


അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ ‍. 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ ‍(വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ ‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?


മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?


2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!

എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.


പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!


അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!


ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.


3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!

ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു‍ ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!


4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!

പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന്‍ !!
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?

ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മട‍ക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?


കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.


ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.

****************
പ്രസക്തമെന്നു തോന്നിയ ചില കമന്റുകളും:-

പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര്‍ ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.
.ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ?
മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട്?
സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?
ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്‍?
ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി?
അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും?
ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം?
ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക?
യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?
ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം,കാരുണ്യം,പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത്?
യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ?
ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കു നിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ ‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്കു തീരെ യോജിക്കാത്തതും.
.മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന് ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?
മനുഷ്യര്‍, തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്‍?
മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കുന്നതെന്തു കൊണ്ട്?
സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്?
അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?
ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?
.വിശ്വസിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടെല്ലാം ചെയ്തു വെച്ച ശേഷം അവിശ്വാസികളെ തീയില്‍ ഇട്ടു കരിക്കാന്‍ ഒരുങ്ങുത് എന്തുകൊണ്ട്?
ഇത്രയൊക്കെ ക്രൂരത ചെയ്യുന്ന ഒരു ദൈവത്തെ നീതിമാന്‍ എന്നെങ്ങനെ വിളിക്കും?
ഈ ദൈവം നാളെ വാക്കു പാലിക്കും എന്നും നീതി പ്രവര്‍ത്തിക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കും?
അവിശ്വാസികളെ സ്വര്‍ഗ്ഗത്തിലും വിശ്വാസികളെ നരകത്തിലും തള്ളിക്കൊണ്ട് ഈ ദൈവം മറ്റൊരു ക്രൂര നാടകം കൂടി ആവര്‍ത്തിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തും?
ദൈവത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും യുക്തിക്കു നിരക്കുന്ന ഉത്തരം ഇല്ല എങ്കില്‍ യുക്തി ഉപയോഗിച്ചു ദൈവത്തെ കണ്ടെത്താന്‍ പറയുന്നതെന്തിന്‍?
ദൈവത്തെ കുറിച്ചുള്ള ഒരു കാര്യവും മനുഷ്യനു ചിന്തിച്ചാല്‍ മനസ്സിലാവുകയില്ലെങ്കില്‍ അങ്ങനെയൊരു ദൈവത്തെ നാം യുക്തി ഉപയോഗിച്ച് കണ്ടെത്തി യുക്തിയില്‍ പേറണം എന്നു പറയുന്നതിനെന്തറ്ത്ഥമാണുള്ളത്?
യുക്തികൊണ്ടു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതിന്റെ പേരില്‍ ഒരാള്‍ ഇതൊന്നും വിശ്വസിച്ചില്ല എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ കുറ്റവാളിയാകുന്നതെങ്ങനെ?
വിശ്വാസവും അവിശ്വാസവും ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റാത്തതും അയാളുടെ നിയന്ത്രണത്തില്‍ പെടാത്തതുമായ ഒരു സംഗതിയാണെന്നിരിക്കെ ,അതെങ്ങനെയാസ്ണു കുറ്റവും പുണ്യവുമൊക്കെയാവുക?

*****************
പ്രപഞ്ചത്തിലെ ഇക്കണ്ടു കാണപ്പെടുന്ന അല്‍ഭുത ങ്ങളൊക്കെ താനേ ഉണ്ടായി എന്നു വിശ്വസിക്കാന്‍ കഴിയുമോ? ഇല്ല. അതുകൊണ്ട് അത് ഒരു ആള്‍ കുത്തിയിരുന്ന് ഉണ്ടാക്കി എന്നു വിശ്വസിക്കാന്‍ കഴിയുമോ? അതും കഴിയില്ല. ഈ രണ്ടു ചോദ്യങ്ങളും നമ്മുടെ അറിവിന്റെയും യുക്തിയുടെയും പരിധിക്കു പുറത്തുള്ളതാണ് എന്നതു തന്നെ കാരണം. ഒരു ദൈവം കുത്തിയിരുന്ന് ഇതൊക്കെ ഉണ്ടാക്കി എന്നു നിങ്ങള്‍ കുറെ ആളുകള്‍ പറയുന്നു എന്നതുകൊണ്ട് മാത്രം അതു എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതെങ്ങനെ? ആ ദൈവത്തെ കുറിച്ച് നിങ്ങള്‍ പറയുന്ന ഒരു കാര്യത്തിനും നിങ്ങളുടെ പക്കല്‍ നമ്മുടെ പരിമിതയുക്തികൊണ്ടു പോലും മനസ്സിലാക്കാവുന്ന ഒരു തെളിവും ഇല്ല.

പരിണമിച്ചുണ്ടായി എന്നു പറയുന്നവരുടെ പക്കല്‍ യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന കുറച്ചു തെളിവെങ്കിലും ഉണ്ട്. പരിണാമത്തെ കുറിച്ചു പറയുന്ന ശാസ്ത്രജ്ഞന്മാരാരും അതു എല്ലാവരും വിശ്വസിച്ചുകൊള്ളണം എന്നോ വിശ്വസിച്ചില്ലെങ്കില്‍ തീയില്‍ കരിച്ചുകളയുമെന്നോ, വിശ്വസിച്ചാല്‍ കള്ളും പെണ്ണും ഇഷ്ടം പോലെ തരാം എന്നൊന്നും പറയുന്നില്ല. നിങ്ങള്‍ പരിണാമത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിനൊരു കുഴപ്പവും വരാനുമില്ല. ശാസ്ത്രം പരിമിതമായ മനുഷ്യബുദ്ധിയും കഴിവും ഉപയോഗിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു. അതു നാം പലതരത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അറിയാത്ത കാര്യങ്ങള്‍ അറിയാനായി ശാസ്ത്രത്തിന്റെ രീതിയില്‍ വിശ്വാസമര്‍പ്പിച്ചു കാത്തിരിക്കുകയും അറിയുന്ന കാര്യങ്ങളെപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യുക എന്നതാണു യുക്തിവാദികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം.

ദൈവം എന്നൊരാള്‍ ഇതൊക്കെ ഉണ്ടാക്കി എന്നു വിശ്വസിക്കാനല്ല പ്രയാസം. ആ ദൈവം എന്തിനിതൊക്കെയുണ്ടാക്കി എന്ന ചോദ്യത്തിനു പറയുന്ന ഉത്തരങ്ങളാണു തീരെ യുക്തിക്കു നിരക്കാത്തത്. മുഖസ്തുതി കേള്‍ക്കാനുള്ള ആര്‍ത്തി കൊണ്ടാണു ദെവം ഇതൊക്കെ നിര്‍മ്മിച്ചത് എന്ന വാദം അടിമത്തകാലഘട്ടത്തിലെ പ്രാകൃതരുടെ കണ്ടെത്തലായിരിക്കുമെന്നുറപ്പാണ്. മൃഗങ്ങളെ ഉണ്ടാക്കിയത് അവയുടെ കഴുത്തറുക്കുമ്പോള്‍ ദൈവത്തിന്റെ പേരാര്‍ത്തു വിളിക്കാനാണെന്ന കണ്ടെത്തല്‍ കിരാത മനുഷ്യരുടെ ഭാവനയാണെന്നും അനുമാനിക്കാവുന്നതാണ്. മനുഷ്യരെ മുഴുവന്‍ നരകത്തിയ്യിലിട്ട് കാലാകാലം കത്തിച്ചു കൊണ്ട് അതു കണ്ടാസ്വദിക്കാനായി പിശാചിനെയും പടച്ചു കയറൂരി വിട്ടു കാത്തിരിക്കുകയാണു കരുണാമയനും പരമദയാലുവുമായ ദൈവം എന്നൊക്കെ കഥകള്‍ മെനഞ്ഞത് ഏതെങ്കിലും മനോരോഗികളായ മന്ദബുദ്ധികളായിരിക്കുമെന്നകാര്യത്തില്‍ സംശയമേയില്ല. യുക്തിയുടെ ചങ്കില്‍ കൊള്ളാത്തൊരു ദൈവത്തെ ചങ്കു തൊടാതെ വിഴുങ്ങണമെന്നും വിഴുങ്ങിയില്ലെങ്കില്‍ ഈ ലോകത്തും ശവക്കുഴിയിലും പിന്നെ പരലോകത്തും പീഡിപ്പിച്ചുകളയും എന്നൊക്കെ പറയുന്നവര്‍ ദൈവം എന്ന ഒരു സങ്കല്‍പ്പത്തെ തന്നെ നിന്ദിക്കുകയാണു ചെയ്യുന്നത്.

ഒരു ചോദ്യം ഉത്തരം കിട്ടാത്തതുകൊണ്ട് വീണ്ടും ആവര്‍ത്തിക്കട്ടെ. വിശ്വാസം എന്നത് ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തിയാണോ? ബോധ്യപ്പെടാത്ത ഒരു കാര്യം ,അല്ലെങ്കില്‍ തെറ്റെന്നു ബോധ്യമായ ഒരു കാര്യം ഒരാള്‍ക്കു ഭീഷണിക്കു വഴങ്ങിയോ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയോ വിശ്വസിക്കാന്‍ പറ്റുമോ? ഇല്ല എങ്കില്‍ ഒരാള്‍ ,അയാള്‍ക്കു ബോധ്യമാകാത്ത കാര്യം വിശ്വസിക്കാതിരിക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും? ബോധ്യമായ ഒരു കാര്യം ഒരാള്‍ വിശ്വസിച്ചാല്‍ അതെങ്ങനെ പ്രതിഫലം കിട്ടാവുന്ന ഒരു പുണ്യമാകും?
കഥയില്‍ ചോദ്യമില്ലെന്നറിയാം. എന്നാലും.!

3 comments:

ea jabbar said...

ദൈവത്തെപ്പറ്റി വീണ്ടും...!

യരലവ~yaraLava said...

നന്ദി; ഇതിവിടെ വീണ്ടും വായിക്കുന്നതില്‍. :)

ea jabbar said...

അജ്ഞാത പറഞ്ഞു...
ജബ്ബാര്‍ മാഷിനുള്ള മറുപടി പോസ്റ്റുകള്‍ ഇപ്പോള്‍ കാണുന്നില്ലല്ലോ
എന്തുപറ്റി ?
September 5, 2009 12:18 AM


എന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി എഴുതാന്‍ യുക്തിവാദം എന്ന പേരില്‍ തന്നെ ബ്ലോഗ് തുടങ്ങിയ കാട്ടിപ്പരുത്തി മറുപടി മടുത്തു മതിയാക്കി പോലും കാരണം അദ്ദേഹം തന്നെ വിശദീകരിക്കുന്നു:-

കാട്ടിപ്പരുത്തി പറഞ്ഞു...

അജ്ഞാതന്‍-
ഞാന്‍ കുറച്ചു നാള്‍ ലീവിലായിരുന്നു- കൂടാതെ മറുപടി അര്‍ഹിക്കുന്ന എന്താണ് പുള്ളി ഇപ്പോള്‍ എഴുതുന്നത്?!!!!
കാട്ടിപ്പരുത്തി പറഞ്ഞു...
ജബ്ബാര്‍ എന്റെ ബ്ലോഗ് വായിക്കുന്നതില്‍ സന്തോഷം- എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിആയിരുന്നല്ലോ?
വിമര്‍ശനത്തിന്ന് ഒരു മറുകുറിപ്പ് എഴുതാതിരുന്നതെന്തെ? എന്റെ ബ്ലോഗില്‍ വേണമെന്നില്ല- നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ ഇട്ടാലും മത്- ഞാന്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ഞാന്‍ അദ്ദേഹത്തിന്റെ മറുപടിറികളോടു പ്രതികരിച്ചതദ്ദേഹം കാണാഞ്ഞിട്ടോ അതോ ....

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.