Thursday, December 10, 2009

സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

മഹ്മൂദ് മൂടാടി.


ഷാബാനു കേസ് വിധിയെ തുടര്‍ന്ന് ശരീ അത്ത് വിവാദം കത്തിനിന്ന എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ പത്രങ്ങള്‍ ,വിശിഷ്യാ മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പുരോഗമനവാദത്തിന്റെയും സാമൂഹ്യപ്രശ്നമെന്ന നിലയില്‍ ഇടപെട്ടു. തതനുസൃതമായി വാര്‍ത്തകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി സ്ത്രീപക്ഷ നിലപാടെടുത്തപ്പോള്‍ കേരളത്തിലെ ശിഹാബ് തങ്ങളും മരുമക്കളും ഉള്‍ക്കൊള്ളുന്ന തീവ്ര യാഥാസ്ഥിതിക മതപ്രസ്ഥാനങ്ങളും വ്യക്തികളും അതി രൂക്ഷമായാണു മേല്പറഞ്ഞ പത്രങ്ങളോടും പ്രസ്ഥാനങ്ങളോടും പെരുമാറിയത്. പ്രതിഷേധത്തിന്റെ മൂര്‍ച്ച ഈ പത്രങ്ങളുടെ സംഘടിതമായ ബഹിഷ്കരണം വരെ വൈകാരികപ്പെട്ടു. മാതൃഭൂമിക്കും ദേശാഭിമാനിക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏറ്റു വാങ്ങേണ്ടി വന്ന ആ സാഹചര്യത്തിന്റെ പ്രധാനസൂത്രധാരകര്‍ സെന്‍സര്‍ ബോര്‍ഡിലും മറ്റും നിര്‍ണായക പദവി അലങ്കരിച്ചിരുന്ന ജമാ അത്തെ ഇസ്ലാമിയുടെ “സഹോദര ബുദ്ധിജീവികളാ”യിരുന്നുവെന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു. എന്തായാലും ഷാബാനു കേസുണ്ടാക്കിയ മുസ്ലിം വൈകാരികത പത്രബഹിഷ്കരണം വരെ കൊണ്ടു ചെന്നെത്തിച്ച സംഘടിത മതപ്രസ്ഥാനങ്ങള്‍ സ്ത്രീവിരുദ്ധ നീക്കത്തിന്റെ ഭാഗമായി മാധ്യമരംഗത്ത് പ്രതികരിച്ചതിന്റെ ഒന്നാം തരം ദൃഷ്ടാന്തമാണു ‘മാധ്യമ’ത്തിന്റെ പിറവി തന്നെ! ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതമൌലികവാദത്തിന്റെ മൊത്തക്കച്ചവടക്കാരായ ജമാ അത്തെ ഇസ്ലാമിയുടെ ഒളി അജണ്ടയുടെ രണ്ടാം അധ്യായം ആരംഭിച്ചത് മാധ്യമത്തിന്റെ പിറവിയിലൂടെയാണ്. ഒരുപാടു പുരോഗമനത്തിന്റെ പുറം പൂച്ചുകളുമായി “മാധ്യമരംഗത്തെ വഴിത്തിരിവ്” എന്ന പരസ്യവാചകവുമായാണു മധ്യമം കേരള സമൂഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ജമാ അത്ത് ഹല്‍ഖ നാസിമാരും നാസിമത്തുമാരും മാത്രം വായിച്ചിരുന്ന ഓത്തു പുസ്തകമായ ‘പ്രബോധന’ത്തില്‍നിന്നും മാധ്യമത്തിലേക്കുള്ള ധൈഷണികദൂരം ഒളിയജണ്ടയുടെ ഈ രണ്ടാം ഘട്ടം കൂടിയാണ്.

ഒന്ന്
കേരളത്തിലെ സാംസ്കാരിക സാഹിത്യ പൊതുമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബുദ്ധിജീവികളെ അനായാസം വാടകപ്പെടുത്തി , ബുദ്ധിജീവികളുടെ പൊതു സമൂഹത്തിലെ സമ്മതി ആദ്യന്തം ഉപയോഗപ്പെടുത്തി, മാധ്യമരംഗത്ത് ഒരു മാന്യമായ ഇടം നേടിയെടുക്കുക എന്ന പൂതി പി കെ ബാലകൃഷ്ണനിലൂടെ അവര്‍ ഒപ്പിച്ചെടുത്തു. വാര്‍ത്തയുടെ സ്വീകാര്യതയിലും സൂക്ഷ്മതയിലും ഒരുപാടു വ്യതിരിക്തത തോന്നിപ്പിച്ചുകൊണ്ട് അന്യേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പുതിയ അധ്യായങ്ങള്‍ പകര്‍ത്തിക്കൊണ്ട് എന്‍ കെ രവീന്ദ്രന്‍ , മൊയ്തു വാണിമേല്‍ , പി ടി നാസര്‍ , എന്‍ പി ചെക്കൂട്ടി, കമല്രാം സജീവ്, സി രാധാകൃഷ്ണന്‍ , പി കെ പ്രകാശ് തുടങ്ങിയ ഇടതു പക്ഷമോ തീവ്രപക്ഷമോ ആയി രാഷ്ട്രീയ രംഗത്തു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കഴിവും പ്രാപ്തിയും തെളിയിച്ചവരുടെ ധൈഷണിക സാന്നിധ്യമുറപ്പാക്കിക്കൊണ്ട് വായനാസമൂഹത്തെ ഒരു പുരോഗമന പത്രമെന്ന പ്രതീതിയുളവാക്കി പാട്ടിലാക്കാനും വളരാനും പത്രത്തിനു കഴിഞ്ഞു. ബംഗ്ലാദേശിലും , പാകിസ്ഥാനിലും, ജമ്മു കശ്മീരിലും ഒരു പൌരോഹിത്യ മതഭീകരപ്രസ്ഥാനമായി ദുസ്വാധീനിച്ചുകൊണ്ടിരുന്ന ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ പുരോഗമനനാട്യഭൂഷാദികളോടെ മതമൌലികവാദം വെളുപ്പിക്കാനുപയോഗിക്കുന്ന പല സാമര്‍ഥ്യങ്ങളിലൊന്നു മാത്രമാണു ‘മാധ്യമം’പത്രമെന്ന് കട്ടായം.
മതനിരപേക്ഷതയും ഇടതുപക്ഷ പുരോഗമനാദര്‍ശങ്ങളും പൊതുബോധം പങ്കിടുന്ന കേരളീയ പൊതുമണ്ഡലത്തില്‍ മൌലികവാദം വെളുപ്പിക്കാന്‍ വേഷം കെട്ടാതെ വയ്യെന്ന ബോധ്യം തന്നെയാണ് നമ്മുടെ സാംസ്കാരിക ബുദ്ധിജീവികളെ പാട്ടിലാക്കാന്‍ ജമാ അത്തെ ഇസ്ലാമി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഇസ്ലാമിതര പുരോഗമന ബുദ്ധിജീവികളെ പത്രാധിപരും പംക്തിയെഴുത്തുകാരുമായി ഒപ്പം കൂട്ടുകയും ആദിവാസി, ദളിത്, പരിസ്ഥിതി തുടങ്ങിയ പ്രാന്തവല്‍ക്കരിക്കപ്പെട്ട പ്രശ്നങ്ങളെ പൊതു പ്രശ്നങ്ങളാക്കി യും തീവ്ര ഇടതുപക്ഷ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വാര്‍ത്താ ഇടം നല്‍കിയും ഹിന്ദുത്വ ഫാസിസത്തെ പര്‍വ്വതീകരിച്ചും ന്യൂനപക്ഷ തീവ്രവാദത്തെ അതി ന്യൂനീകരിച്ചും കളിച്ച പതിനെട്ടടവിന്റെ പ്രയത്നഫലമാണിന്ന് കേരളത്തിലും ഗള്‍ഫിലും നിരവധി എഡിഷനുകളുള്ള ഒരു വലിയ പത്രമായി ഇതിനെ വളര്‍ത്തിയത്.

ഗള്‍ഫിലെ മലയാളി മുസ്ലിംങ്ങളുടെ ഏക പത്രമായി മാധ്യമം മുന്നേറുകയും മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും എന്തിനേറെ ചന്ദ്രിക വരെ പിന്തള്ളപ്പെടുകയും ചെയ്തിരിക്കുന്നു. മതത്തെ പത്ര പ്രവര്‍ത്തനത്തിനുപയോഗിക്കുന്നതിങ്ങനെയാണ്. കേരളത്തിലെ മുസ്ലിം വീടുകളിലേറിയ തോതിലും വായിക്കപ്പെടുന്നത് മാധ്യമം തന്നെ. തീവ്ര ഇടതുപക്ഷക്കാരും അനുഭാവികളുമായ പൊതുവ്യക്തിത്വങ്ങളെ ഉപയോഗപ്പെടുത്തി മുന്നേറിയ ഈ മതമാധ്യമം ഇന്നു കേരളത്തിലെ പൊതുമണ്ഡലത്തെ സാമുദായികവല്‍ക്കരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. മതേതരമായ രാഷ്ട്രീയബോധവും വായനാസംസ്കാരവുമുള്ള കേരളീയ പൌരസമൂഹത്തില്‍ മൃദുവര്‍ഗ്ഗീയതയുടെയും മതപരമായ അകല്‍ച്ചയുടെയും വിത്തുകള്‍ പാകുന്നതില്‍ ഈ മതപത്രത്തിനു പങ്കുണ്ടെന്നു പറയാതെ വയ്യ.

രണ്ട്
‘മുസ്ലിം കിഡ്നി ആവശ്യമുണ്ട്’ എന്നു പരസ്യം നല്‍കുക വഴി വര്‍ഗ്ഗീയതയുടെ ഏറ്റവും വൃത്തികെട്ട മുഖം പ്രദര്‍ശിപ്പിച്ച മലയാളത്തിലെ ഏക പത്രം മാധ്യമമാണ്. (ഇജ്ജാതി രക്തത്തിലുണ്ടോ എന്നു ആ പരസ്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കൌമുദിയില്‍ ലേഖനമെഴുതിയ സുകുമാര്‍ അഴീക്കോട് ഇന്നിപ്പോള്‍ മറ്റൊരു മതപ്പത്രത്തിന്റെ പത്രാധിപരാണെന്നതു മറ്റൊരു തമാശ!) ഇപ്പോഴും പരസ്യക്കോളങ്ങളില്‍ വര്‍ഗ്ഗീയതയുടെ മഷി മുക്കിക്കൊണ്ട് അക്ഷരങ്ങള്‍ നിരത്തുന്നു മാധ്യമം. മുസ്ലിം കടയില്‍ കോഴി പാചകം ചെയ്യാനറിയുന്ന പാചകനെ ആവശ്യമുണ; മുസ്ലിം ദമ്പതികള്‍ക്കു വീട്ടു ജോലിക്കായി മുസ്ലിം വേലക്കാരി വേണം; പ്രസവശുശ്രൂഷയ്ക്കൊരു മുസ്ലിം പതിച്ചി ആവശ്യമുണ്ട് എന്നിങ്ങനെ ദിനം പ്രതി പരസ്യങ്ങളിലൂടെ മാധ്യമം കൂടുതല്‍ കൂടുതല്‍ സ്വകാര്യവര്‍ഗ്ഗീയതയുടെ സ്വന്തം പ്രതിനിധിയാവുന്നു.

നവോഥാനസമരങ്ങളിലൂടെ മലയാളി നേടിയെടുത്ത ജാതിമതാതീത കൂട്ടായ്മയും അയിത്തോച്ചാടനവും പന്തിഭോജനവും സഹജീവിതവും ക്രൂരമായി വെല്ലുവിളിക്കപ്പെടുന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മാധ്യമത്തില്‍ പഞ്ഞമില്ലാതായിരിക്കുന്നു. ഹലാല്‍ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ പരസ്യമില്ലാതെ ഒരു ദിനവും പത്രം പൂര്‍ണമാകുന്നില്ല. (അമുസ്ലിംങ്ങള്‍ക്ക് കോഴിബിരിയാണിയും പോത്തിറച്ചിയും വിളമ്പി ഇഫ്താര്‍ പാര്‍ട്ടിയും ഓണാഘോഷവും സ്വന്തം ചെലവില്‍ നടത്തുന്ന ജമാ അത്തെ ഇസ്ലാമി ഹല്‍ഖയിലെ അമീറ്മാരും നാസിമാരും മറിച്ച് അമുസ്ലിംങ്ങള്‍ പാകം ചെയ്ത കോഴിയും പോത്തും തിന്നുമോ?) കേരളത്തിലെ പന്തിഭോജനത്തിന്റെ സഹോദര്യത്തിന് എതിരു നില്‍ക്കുന്ന ഇത്തരം വിഭാഗീയ പരസ്യങ്ങളിലൂടെ മാധ്യമം കയ്യാളുന്നവരുടെ മതരാഷ്ട്രീയബോധം തന്നെയാണു വെളിപ്പെടുന്നത്. മതധാര്‍മ്മികതയുടെ പേരില്‍ , മൌദൂദിയന്‍ ആദര്‍ശത്തിന്റെ പേരില്‍ ലോട്ടറി, സിനിമ, പലിശ തുടങ്ങിയവയുടെ പരസ്യങ്ങള്‍ തുടക്കം മുതലേ നിരോധിച്ച മൌലികവാദികളുടെ ഈ മതമാധ്യമത്തില്‍ മുസ്ലിം വിഭാഗീയതയുടെ മുരത്ത വാര്‍ത്തകളും മതം പുരണ്ട പരസ്യങ്ങളും മാരകമായി ആവര്‍ത്തിക്കപ്പെടുന്നു.

മൂന്ന്
ഫാസിസം=ഹിന്ദുത്വം, സാമ്രാജ്യത്വം=അമേരിക്ക, എന്നീ രണ്ടു പദാവലികളില്‍ വിരുദ്ധ പക്ഷത്ത് തറക്കല്ലിട്ട് ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അന്യമതവിദ്വേഷത്തിന്റെയും ആധുനികതാവിരോധത്തിന്റെയും മതതീവ്രവാദം പയറ്റിത്തെളിക്കുന്ന ജമാ അത്ത് ജിഹ്വ ഹിന്ദുത്വത്തെ വിമര്‍ശിക്കുന്ന അമുസ്ലിംങ്ങളെ പുകഴ്ത്തുകയും മുസ്ലിം തീവ്രവാദത്തെ വിമര്‍ശിക്കുന്ന മുസ്ലിം പുരോഗമനവാദികളെയും ഹിന്ദു നാമധാരികളായ ജമാ അത്തു വിമര്‍ശകരെയും ഘോരമായി ഇകഴ്ത്തുകയും നിന്ദ്യമായി മുസ്ലിം വിരുദ്ധ ചാപ്പ കുത്തുകയും ചെയ്യുന്നു. സിവിക്, ചുള്ളിക്കാട് എന്നിവരെ ,അവരുടെ ഹിന്ദുത്വവിരുദ്ധ നിലപാടുകളുടെ പേരില്‍ നിര്‍ലോഭം പ്രകീര്‍ത്തിക്കുകയും പത്രത്തിലും വേദികളിലും മുന്‍ നിരയില്‍ ഇരിപ്പിടം നല്‍കുകയും ചെയ്ത ശേഷം ഈയിടെ ജമാ അത്തെ ഇസ്ലാമിയുടെ തീവ്രവാദരാഷ്ട്രീയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇവരെ നിര്‍ലജ്ജം വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന അധാര്‍മ്മിക പത്രസംസ്കാരവും ഈ പത്രത്തിന്റെ സംസ്കാരമായി നാം കാണുന്നു. കെ വേണു സി ഐ എ ചാരനാണെന്നും സിവിക് ചന്ദ്രന്‍ വിദേശ ഫണ്ടിങ് ലോബിയുടെ വക്താവാണെന്നും വരെ ആരോപിച്ചു വ്യക്തി ഹത്യ നടത്തി മാധ്യമം.

ഇന്ത്യയിലാകമാനം വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു വഴിയൊരുക്കിയ ബാബറി മസ്ജിദ് തകര്‍ക്കല്‍ വേളയില്‍ കേരളത്തില്‍ സാമുദായികാന്തരീക്ഷം സമാധാന്‍പൂര്‍ണവും മതനിരപേക്ഷജനാധിപത്യത്തിനു ചേര്‍ന്നതുമായതിനു നാം ഇടതുപക്ഷത്തോടു കടപ്പെട്ടിരിക്കുന്നു. സ്ഫോടനാത്മകമായ ആ സാമൂഹികാവസ്ഥയില്‍ മാധ്യമം പത്രവും ജമാ അത്തെ ഇസ്ലാമിയും മതവൈകാരികതയെ എങ്ങനെ സമര്‍ത്ഥമായി ദുരുപയോഗിച്ചുവെന്നു നാം കണ്ടു. പഴയ ജമാ അത്തെ ഇസ്ലാമിക്കാരനും സിമി നേതാവുമായ പി കോയ യുടെ എന്‍ ഡി എഫും സിമിക്കുട്ടികളുടെ പുതിയ അവതാരമായ സോളിഡാരിറ്റിയും ശ്വസിക്കുന്നതും വളരുന്നതും ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമപരിലാളനയിലൂടെതന്നെയാണ്.

മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും അത്യന്തം ലളിതവല്‍ക്കരിക്കുകയും അല്ലെങ്കില്‍ ‘ഇരയുടെ പ്രതികരണ‘മായി ദാര്‍ശനികവല്‍ക്കരിക്കുകയും മറുവശത്ത് ഹിന്ദുത്വവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളെപ്പോലും ഫാസിസമെന്ന പേരില്‍ ഭീകരമായി അവതരിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്താനിര്‍മ്മിതി മാധ്യമത്തിന്റെ സ്വത്വരാഷ്ട്രീയം കൃത്യമായി അനാവരണം ചെയ്യുന്നു. മാറാട് കടപ്പുറത്തെ ഹിന്ദു കൂട്ടക്കൊല ഒരു ഇരയുടെ വ്യക്തിപരമായ പ്രതികാരമായി നിസ്സാരവല്‍ക്കരിക്കുകയും അതിനു ശേഷമുള്ള അഭയാര്‍ത്ഥി പ്രശ്നം ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്നമായി തകിടം മറിച്ചുകൊണ്ടുള്ള വര്‍ഗ്ഗീയ കൌശലം നന്നായി പ്രയോഗിക്കുകയും ചെയ്തു മാധ്യമം. കൂട്ടക്കുരുതിയുടെ പിന്നിലെ സംഘടിത പ്രസ്ഥാനങ്ങളെ അപ്രധാനമാക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന പണി ഏറ്റവും സമര്‍ത്ഥമായി നിര്‍വ്വഹിച്ചത് മാധ്യമം പത്രമാണ്. എന്തിനേറെ, വാര്‍ത്തകളെ സാമുദായികമായി അട്ടിമറിക്കുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം ഇതാ: നേപ്പാളിലെ12 കൂലിത്തൊഴിലാളികളെ ഇറാക്കില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊല ചെയ്ത സന്ദര്‍ഭത്തില്‍ മാധ്യമം മുഖപ്രസംഗകാരന് പ്രശ്നമായത് കൂട്ടക്കൊലയെ തുടര്‍ന്ന് പ്രതികരണമെന്ന നിലയില്‍ നേപ്പാളില്‍ പള്ളികള്‍ക്കെതിരെ നടന്ന ആക്രമണമാണ്. ഇറാക്കി പോരാളികളുടെ സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടമാണുപോല്‍ ആ പാവങ്ങളുടെ കൂട്ടക്കുരുതി.

ബാബറി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് മുസ്ലിം രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നടന്ന അതി നീചമായ ആക്രമങ്ങള്‍ മാധ്യമത്തിനു ഒരു പരിഗണനാര്‍ഹമായ ചര്‍ച്ചാ വിഷയമേ ആയില്ല.!

നാല്
മതധാര്‍മ്മികതയുടെ പേരില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഏക പത്രമാണു മാധ്യമം. മുസ്ലിം മതവേദികളിലും പൊതുവേദികളിലും ഇസ്ലാം സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ലിംഗനീതിയുടെയും മതമാണെന്നു പറയുന്ന മൌദൂദിസ്റ്റുകളുടെ ഈ പത്രസ്ഥാപനത്തില്‍ ഒറ്റ സ്ത്രീ പോലും പ്രവര്‍ത്തിക്കുന്നില്ല. കാരണം പത്രപ്രവര്‍ത്തനം സ്ത്രീകള്‍ക്കു പറ്റിയ പണിയല്ലെന്നും പ്രമുഖ പത്രപ്രവര്‍ത്തക ശിവാനിഭട്നഗറിന്റെ കൊലപാതകം അതാണു സൂചിപ്പിക്കുന്നതെന്നും സ്ത്രീകള്‍ക്കു വേണമെങ്കില്‍ സ്ത്രീകള്‍ മാത്രം നടത്തുന്ന പത്രം നടത്തിക്കോട്ടെ എന്നും പച്ചക്കു പറഞ്ഞത് കാന്തപുരം മുസ്ല്യാരല്ല, സാക്ഷാല്‍ ഓ അബ്ദുറഹിമാന്‍ സാഹിബാണ്.
മാധ്യമത്തില്‍ സ്ത്രീകള്‍ക്കു പത്രക്കാരിയുടെ ജോലി മാത്രമല്ല നിഷേധിക്കപ്പെടുന്നത്. എല്ലാം നിയന്ത്രിതമാണ്. ബഹുഭാര്യത്വം ഒഴികെ ! സ്പോര്‍ട് പേജില്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ ഓട്ടവും ചാട്ടവും പോലും വാര്‍ത്തയേ ആകൂ. കാഴ്ച്ച ആകില്ല. അതാണു സ്ത്രീ സ്വാതന്ത്ര്യം. കായിക മത്സരത്തില്‍ പോലും ശ്രദ്ധ ഹിജാബിലാണ് എന്നു ചുരുക്കം. സിനിമാനടികളുടെ ചിത്രം കൊടുത്തില്ലെങ്കിലും ഒരായിരം പെണ്ണുങ്ങളെ നിരത്തി പര്‍ദ്ദാ പരസ്യം കൊടുക്കും. സൂര്യനെല്ലി സംഭവം പുറത്തായ സന്ദര്‍ഭത്തില്‍ മാധ്യമം മുഖപ്രസംഗമെഴുതി ഉപദേശിച്ചത് “മാന്യമായി” പര്‍ദ ധരിക്കാനും ആണ്‍ തുണയോടൊപ്പം മാത്രം സഞ്ചരിക്കാനുമാണ്. ഷാബാനു, തസ്നിബാനു, തസ്ലീമാ പോലുള്ള പ്രശ്നങ്ങളിലെല്ലാം തീര്‍ത്തും സ്ത്രീവിരുദ്ധനിലപാടായിരുന്നു ഇക്കൂട്ടര്‍ പ്രദര്‍ശിപ്പിച്ചത്. ഇതെല്ലാം ജമാ അത്തെ ഇസ്ലാമിയുടെ പ്രതിലോമ ദര്‍ശനത്തിന്റെ പ്രത്യക്ഷപ്രകടനങ്ങളായിരുന്നു.
മലയാളിയുടെ വായനാമണ്ഡലത്തില്‍ മതധ്രുവീകരണത്തിന്റെ വേറിട്ട നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഈ പത്രത്തിന്റെ വളര്‍ച്ച കേരളീയ പൊതു സമൂഹത്തിന്റെ മതേതര ജനാധിപത്യ ബോധത്തിന്റെ തളര്‍ച്ച കൂടിയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

88 comments:

ea jabbar said...

5 വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ സുഹൃത്ത് മഹ്മൂദ് എഴുതിയ ലേഖനം , ഇന്നും പ്രസക്തമാണെന്നതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ea jabbar said...

മുസ്ലിമിന്റെ കിഡ്നി ആവശ്യമുണ്ട് എന്ന മാധ്യമപ്പരസ്യം യാദൃഛികമായാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. അതു കണ്ടയുടനെ ആ ഫോണ്‍ നംബറില്‍ ഞാന്‍ വിളിച്ചു. ചെറുവണ്ണൂരിലെ കോയാസ് ഹോസ്പിറ്റലിലെ ഡോക്ടറാണെന്നു തോന്നുന്നു ഫോണ്‍ എടുത്തത്. സുന്നിയുടെ കിഡ്നിയാണോ ജമാ അത്ത് കിഡ്നിയാണോ വേണ്ടത് എന്ന എന്റെ ചോദ്യം കേട്ട് ഡോക്ടര്‍ ഒന്നു പരുങ്ങി. ...!
അന്നു തന്നെ ഒരു പ്രതികരണക്കുറിപ്പെഴുതി ഞാന്‍ പത്രങ്ങളുടെ പെട്ടിയില്‍ ഇട്ടു. അത് കേരള കൌമുദിയിലും ചില സായാഹ്ന പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. കൌമുദിയില്‍ പിന്നെയും അതുമായി ബന്ധപ്പെട്ട് എന്റെ ഒരു പ്രസ്താവന വാര്‍ത്തയായി വന്നു. അതു കണ്ടാണു സുകുമാര്‍ അഴീക്കോട് കലാകൌമുദിയില്‍ എഴുതിയത്. അതോടെ “മുസ്ലിം കിഡ്നി” ക്ലച്ച് പിടിച്ചു. മാധ്യമക്കാരുടെ പുരോഗമന ആട്ടിന്‍ തോല്‍ അന്നു ജനം തിരിച്ചറിഞ്ഞു..

ea jabbar said...

തിയ്യന്‍ എന്നും ഈഴവന്‍ എന്നും ജാതിപ്പേരു പറയുന്നതിനു പകരം “ശ്രീനാരായണീയന്‍” എന്നു പറയുന്ന പോലെ , ജമാ അത്തുകാരി/കാരന്‍ എന്നതിനു പകരം “പ്രസ്ഥാനബന്ധു” എന്ന ചെല്ലപ്പേരു നല്‍കിയാണു മാധ്യമം സ്വജാതിക്കാരുടെ വിവാഹപ്പരസ്യം കൊടുക്കുന്നത്. ഇത്രയും സങ്കുചിതമായ ജാതിചിന്ത പുലര്‍ത്തുന്നവര്‍ മുസ്ലിംങ്ങള്‍ക്കിടയില്‍ വേറെയില്ല.

അനില്‍@ബ്ലോഗ് // anil said...

മുസ്ലീം കിഡ്നി ?!!!!!!!

ea jabbar said...

ധാര്‍മ്മികതയുടെ പേരില്‍ ഇന്നത്തെ സിനിമയും, ലോട്ടറി നറുക്കെടുപ്പും പരസ്യം ചെയ്യാത്ത ആദര്‍ശപത്രത്തിന് , മുസ്ലിം കിഡ്നിക്കും മുസ്ലിം തൂപ്പുകാരിക്കും മുസ്ലിം പാചകക്കാരനും മുസ്ലിം പതിച്ചിക്കും വേണ്ടി പരസ്യം ചെയ്യുന്നതില്‍ ഒരധാര്‍മ്മികതയും തോന്നുന്നില്ല. !

പാമരന്‍ said...

ഒരു കാലത്ത്‌ പുരോഗമനപരമെന്ന്‌ തെറ്റിദ്ധരിച്ച്‌ മാധ്യമത്തിന്‍റെ വായനക്കാരനായിരുന്നു. മുസ്ലിം കിഡ്നി! കഷ്ടം തന്നെ.

ഇതിനൊക്കെ ബ്ളോഗിലെ പ്രസ്ഥാനബന്ധുക്കള്‍ക്ക്‌ എന്തു ന്യായമാണോ പറയാനുള്ളത്!

Anonymous said...

മാധ്യമം മഹാ മോശം പത്രം തന്നെ; വര്‍ഗീയവും ജാതീയവും കൂടാതെ ഇപ്പോള്‍ തീവ്രവാദപരവും. പകരം വര്‍ഗീയതയും ജാതീയതയും ഇല്ലാത്ത ദേശീയ മതേതര പത്രങ്ങളായ മനോരമ,മാതൃഭൂമി,കേരളകൗമുദി,ദേശാഭിമാനി.യുക്തിവാദികള്‍ക്കുവരെ അവസരം നല്‍കുന്ന ജന്മഭുമി ഇവ വായിക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുക. അതിനു പറ്റിയ നല്ല ഒന്നാന്തരം ലേഖനം.പറ്റുമെങ്കില്‍ കെ കെ കൊച്ച് എന്ന ദലിത് സൈദ്ധാന്തികന്‍ ഗോത്രഭൂമി വാരികയില്‍ എഴുതിയ ലേഖനം മാഷ് ഒന്നു വായിക്കുക

അനില്‍@ബ്ലോഗ് // anil said...

പാമരന്‍ പറഞ്ഞത് ഒരു പ്രസക്തമായ ധാരണയാണ്.പുരോഗമനം എന്ന സുഗന്ധം പൂശി വിടുന്ന പല പരിപാടികളുടേയും ഉള്ളില്‍ എന്താണെന്നറിയാന്‍ കുപ്പായമൊന്നു മാറ്റി നോക്കിയാല്‍ മതി.

chithrakaran:ചിത്രകാരന്‍ said...

മാധ്യമം ആട്ടിന്‍ന്തോലണിഞ്ഞ ചെന്നായയാണെന്നറിയാന്‍ പ്രത്യേകിച്ച് വിശേഷബുദ്ധിയുടെ ആവശ്യമൊന്നുമില്ല. പക്ഷേ,നമ്മുടെ ജനങ്ങളുടെ തലയില്‍ സാമാന്യബുദ്ധിപോലുമില്ലല്ലോ !!! എല്ലാം ബാങ്കില്‍ പണയം വച്ചതുപോലെ വിവിധ മത-രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജനാവില്‍ പണയവസ്തുവായിരിക്കുകയല്ലേ !!!
പ്രസക്തമായ ഈ ലേഖനം പോസ്റ്റ് ചെയ്തതിനു നന്ദി അറിയിക്കട്ടെ.

Anonymous said...

"മാധ്യമം ആട്ടിന്‍ന്തോലണിഞ്ഞ ചെന്നായയാണെന്ന"ചിത്രകാരന്റെ അഭിപ്രായം ശ്രദ്ധിച്ചു. അങ്ങനെ അല്ലാത്ത മുയല്‍ പത്രങ്ങള്‍ വല്ലതും ഈ നാട്ടില്‍ ഉണ്ടോ എന്നറിയാന്‍ കൗതുകമുണ്ട്. ആ ആട്ടിന്‍ തോലു കൊണ്ടുമാത്രം എഴുത്തുകാരായവരും ശബ്ദം ലഭിച്ചവരും ആയ ഇവിടെത്തെ ദലിത്- ബഹുജന്‍ ജനത മറ്റ് ആട്ടിന്‍ തോലുകാരെയും മുയല്‍ കുഞ്ഞുങ്ങളെയും ഇതുവരെ കണ്ടില്ല

chithrakaran:ചിത്രകാരന്‍ said...

“ആ ആട്ടിന്‍ തോലു കൊണ്ടുമാത്രം എഴുത്തുകാരായവരും ശബ്ദം ലഭിച്ചവരും ആയ ഇവിടെത്തെ ദലിത്- ബഹുജന്‍ ജനത”

പ്രിയ ദുഷ്ടാ സത്യാന്വേഷി...:),
വല്ലവിധേനയും അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചാല്‍ കേവലം ഒരു നന്ദി മാത്രം പറഞ്ഞ് ഉടന്‍ ആ തണലില്‍ നിന്നും ആകാശത്തേക്ക് രക്ഷപ്പെടണമെന്നേ ചിത്രകാരന്‍ ഉപദേശിക്കു.അല്ലാതെ കൃതജ്ഞതാഭാരത്താല്‍ അടിമത്വത്തിന്റെ അടുത്ത പര്‍വ്വം അനുഭവിക്കാന്‍ നിന്നുകൊടുക്കുന്നവര്‍ അവസരത്തെ ദുരുപയോഗം ചെയ്യുന്നവരും ബുദ്ധിശൂന്യരുമാകുന്നു. പെരുവിരല്‍ ദക്ഷിണയായി ചോദിക്കുന്നതുവരെ പുതിയ അടിമത്വ ലാവണത്തില്‍ കറങ്ങി കളിക്കുന്നവനെ കണ്ടാല്‍ നല്ല മുട്ടന്‍ തെറിവിളിച്ച് ആക്ഷേപിച്ച് ശത്രുവാക്കിയെങ്കിലും അടിമത്വത്തിന്റെ വൃത്തത്തില്‍ നിന്നും മോചിപ്പിക്കാനാണ് മനുഷ്യസ്നേഹത്തിന്റെ പേരില്‍ നാം നോക്കേണ്ടത്.

ea jabbar said...

സത്യാന്യേഷിയുടെ അഭിപ്രായത്തില്‍ ഞാന്‍ ജന്മഭൂമിയിലും കേസരിയിലും കിട്ടുന്ന അവസരം ഉപയോഗിച്ച് യുക്തിവാദം പ്രചരിപ്പിക്കുകയും ജന്മഭൂമി പുരോഗമന്‍പത്രമാണെന്നു പ്രചരിപ്പിക്കുകയും വേണം. ആരെങ്കിലും അതിനു കുറ്റം പറഞ്ഞാലോ? മറ്റു പത്രങ്ങളും അങ്ങനെത്തന്നെ എന്നു സാമാന്യവല്‍ക്കരിക്കുകയും ചെയ്യാം !!

ea jabbar said...

“ആ ആട്ടിന്‍ തോലു കൊണ്ടുമാത്രം എഴുത്തുകാരായവരും ശബ്ദം ലഭിച്ചവരും ആയ ഇവിടെത്തെമുസ്ലിം യുക്തിവാദി ജനത !”

ea jabbar said...

കെ കെ കൊച്ചിന്റെ ലേഖനങ്ങള്‍ ഞാന്‍ മാതൃഭൂമിയില്‍ ധാരാളം വായിച്ചിട്ടുണ്ട്.

ea jabbar said...

രാമായണ സംവാദ വേദിയില്‍ യുവ മോര്‍ച്ചക്കാര്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് “സാംസ്കാരികരംഗത്തെ ഫാസിസ്റ്റ് കടന്നാക്രമണം” എന്നു മുഖപ്രസംഗം കാച്ചിയ മാധ്യമം തസ്ലീമാ നസ്രീനെ സ്റ്റേജില്‍ കയറി ആക്രമിച്ച എം പി മാരുടെയും എമ്മെല്ലെമാരുടെയും കടന്നാക്രമണത്തെ വെറും ഒറ്റപ്പെട്ട സംഭവമായും സ്വാഭാവികപ്രതികരണമായും കണ്ടു മൌനം പാലിക്കുകയാണു ചെയ്തത്!
ചേകനൂര്‍ മൌലവിയുടെ നിഷ്ടൂരമായ വധം അവര്‍ക്ക് വെറും മാധ്യമ സൃഷ്ടിയോ സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രതികരണമോ ഒക്കെ ആയിരുന്നു. ആ സംഭവത്തെ തുടര്‍ന്ന് മാധ്യമം എഴുതിക്കൊണ്ടിരുന്നത് അയാള്(ചേകനൂര്‍ മൌലവി)രണ്ടു പെണ്ണു കെട്ടിയവനാണ്, അയാള്‍ക്കു വട്ടിയേര്‍പ്പാടാണ്, അയാള്‍ കടം വാങ്ങിത്തുലഞ്ഞവനാണ് , പ്രകോപനമുണ്ടാക്കുന്ന ശൈലിക്കാരനാണ് എന്നിങ്ങനെയായിരുന്നു. ! എന്നു വെച്ചാല്‍ അയാള്‍ കൊല്ലപ്പെടാന്‍ അര്‍ഹനാണ് എന്നു ചുരുക്കം !!!

ea jabbar said...

ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തെ ജമാ അത്തെ ഇസ്ലാമിക്കാര്‍ വംശനാശം വരുത്തിക്കൊണ്ടിരുന്നപ്പോള്‍ അതിനെതിരെയാണു ലജ്ജ എന്ന നോവലെഴുതി പ്രതികരിക്കാന്‍ തസ്ലീമ ധൈര്യം കാണിച്ചത്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രേമികള്‍ അവര്‍ക്കൊപ്പം നിന്നപ്പോള്‍ മാധ്യമം അവള്‍ തേവടിശ്ശിയാണ്, ഒരുമ്പെട്ടോളാണ്, കുത്തഴിഞ്ഞോളാണ് എന്നിങ്ങനെ പുലഭ്യപ്പാട്ടു പാടിക്കൊണ്ടേയിരുന്നു. !!
ഇന്ന് മാധ്യമം, മതം മാറാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്ന് ഹൈക്കോടതിയെ പഠിപ്പിക്കുന്ന മുഖപ്രസംഗം എഴുതിയിരിക്കുന്നു !!!
ഇസ്ലാമിലേക്കു മാറുന്നത് മനുഷ്യാവകാശം, ഇസ്ലാമില്‍ നിന്നു മാറുന്നത് തേവടിശ്ശിത്തരം !!!!

Anonymous said...

സത്യത്തില്‍ ദലിത് ബഹുജന്‍ ജനതയ്‌‌ക്ക് സ്വന്തമായി ഒരു ഉമ്മറമില്ല. വല്ലവന്റെയും തിണ്ണയില്‍ കയറി തത്ക്കാലം കിടക്കുന്നുവെന്നേയുള്ളു. മാധ്യമം അത്തരമൊരു തിണ്ണയാണെന്ന തിരിച്ചറിവൊക്കെ ഉള്ളയാളാണു് ഈ ദുഷ്ടന്‍.എന്നാല്‍ ജന്മഭൂമിയേയും മാധ്യമത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്ന അന്ധത ഈ ദുഷ്ടനില്ല. കൊച്ചിന്റെ ലേഖനം മാധ്യമത്തെപ്പറ്റിയുള്ളതാണ്. അതു സ്കാന്‍ ചെയ്‌‌തു ചേര്‍ക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ. ഏതായാലും ചര്‍ച്ച തുടരട്ടെ. പരമദുഷ്ടനായ ചിത്രകാരനൊപ്പം സത്യാന്വേഷി എന്ന ചെറിയ ദുഷ്ടനും കൂടാം.റ്റൈപ്പിങ് ഇതില്‍ അത്ര ശരിയാകുന്നില്ല. ഒരുപാടു സമയം എടുക്കുന്നു

ea jabbar said...

വല്ലവന്റെയും തിണ്ണയില്‍ കയറി തത്ക്കാലം കിടക്കുന്നുവെന്നേയുള്ളു.
-----------------
വല്ലവന്റെയും തിണ്ണയില്‍ അഭയം കണ്ടെത്തുമ്പോള്‍ അവനെ എച്ചില്‍‍ മാത്രം ഭുജിച്ചു കഴിയേണ്ടി വരും. തിരുവായ്ക്കെതിര്‍വായില്ലാതെ വിനീത വിധേയരായി കഴിഞ്ഞില്ലെങ്കില്‍ തിണ്ണയില്‍ നിന്നും ആട്ടിയിറക്കും.
ആനന്ദ് സംഘപരിവാര്‍ ഏജന്റായും, കെ വേണു സി ഐ എ ചാരനായും, പവനന്‍ സവര്‍ണയുക്തിവാദിയായും , പി എ പൌരന്‍ ആന്റെണി പൌരന്‍ എന്ന ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദിയായുമൊക്കെ .. താറടിക്കപ്പെടുന്നത് ഈ വിധം വിനീത വിധേയത്വം കാണിക്കാതെ വല്ലപ്പോഴുമൊക്കെ സംഘപരിവാറിനൊപ്പം മുസ്ലിം വര്‍ഗ്ഗീയതയെയും വിമര്‍ശിക്കാന്‍ മുതിര്‍ന്നതുകൊണ്ടാണ്.
മുസ്ലിം ലീഗില്‍ പണ്ടൊരു രാമന്‍ ഉണ്ടായിരുന്നു. ഏതു പ്രശ്നത്തിനു അദ്ദേഹം പരിഹാരം കണ്ടത് “ഹാജ്യാരു മാപ്ല പറയുമ്പോലെ” എന്നായിരുന്നു.
ഇത്തരം ഒരു മോചനമാണോ ദളിതുകള്‍ക്കും പിന്നോക്ക ഹിന്ദുക്കള്‍ക്കും വേണ്ടത്?

ea jabbar said...

തിണ്ണയില്‍ ഇടം തരുന്നവര്‍ക്ക് കൃത്യമായ ഉദ്ദേശ്യമുണ്ട്. അതു തിരിച്ചറിഞ്ഞാല്‍ പിന്നെ ആ തിണ്ണയിലും ഭേദം പഴയ തൊഴുത്തു തന്നെ എന്ന് മനസ്സിലാകും.

Nachiketa said...

Jabbar master, surprised to see your blog. Excellent work. Please add your speeches in youtube and google videos. Thus more and more people will get to see those.

Also in your blogspot you can add widgets to connect with facebook, twitter etc. Thus in the social networking sites, your writings will find more readers. Unlike blogspot, twitter, facebook, orkut are social networking sites which has a huge number of readers. This way you can continue writing in blogspot, but can be connected to twitter, facebook, orkut etc. So those who are using twitter etc. will also come to know of your writings. An example is http://www.blogspottutorial.com/2009/01/how-to-install-twitter-widget-in.html

Anonymous said...

ഇന്‍ഡ്യയിലെ ബ്രാഹ്മണ്യ ഫാഷിസത്തെയും ഇസ്ലാമിക മതമൗലിക വാദത്തെയും സമീകരിച്ച് ആനന്ദ് ,വേണു , പവനന്‍, പൗരന്‍ തുടങ്ങിയ സവര്‍ണര്‍ക്കു സംസാരിക്കാം; മുസ്ലിം ആയി ജനിച്ച ജബ്ബാര്‍ മാഷിനും.എന്നാല്‍ ദലിതര്‍ക്കും ഒ ബി സി കള്‍ക്കും അതു പറ്റില്ല. മേല്‍പ്പറഞ്ഞവര്‍ ആരും ജാതി വ്യവസ്ഥിതിയുടെ ഇരകള്‍ ആയിരുന്നിട്ടില്ല,ഇപ്പോഴും അല്ല. ഈ സവര്‍ണ എഴുത്തുകാര്‍ക്ക് മാധ്യമം ഇല്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. അവര്‍ക്ക് സവര്‍ണ മാധ്യമങ്ങളില്‍ എന്നും സ്വീകാര്യത ഉണ്ടായിരുന്നു. ദലിതരും മറ്റും മാഷിനെപ്പോലുള്ളവരുടെ ഉപദേശം കേട്ട് പണ്ടത്തെ(?) തൊഴുത്തില്‍ പോയിരുന്നെങ്കില്‍ ഇന്ന് മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ വരെ ദലിത് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേക്കു വരില്ലായിരുന്നു. ഒരു പക്ഷേ അതാവും മാഷിന്റെയും ലാക്ക്.

chithrakaran:ചിത്രകാരന്‍ said...

അടിമത്വത്തിന്റെ പൂട്ട് സ്വന്തം കാര്യസാധ്യത്തിനായി ശത്രുപൊലും ചിലപ്പോള്‍ തുറന്നു തന്നെന്നുവരും.സ്വതന്ത്രനായതിന്റെ നന്ദി പ്രകടനവുമായി വാലാട്ടി തിരുഞ്ഞുകളിക്കാതെ അകലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് എത്ര സ്നേഹപൂര്‍വ്വം പറഞ്ഞുകൊടുത്തിട്ടും ഇവര്‍ക്കു മനസ്സിലാകുന്നില്ലല്ലോ പടച്ചോനേ...!!!
മാധ്യമം സ്ഥിരമായി വായിക്കുന്നതുകൊണ്ടു ബുദ്ധി വളഞ്ഞുപൊയതാണെന്നു തോന്നുന്നു :)

Unknown said...

പിന്തുടരുന്നു

Anonymous said...

രണ്ടു 'മുസ്ലിം പ്രീണനക്കാര്‍' ഇതാ:
"കോഴിക്കോട്: ലൌ ജിഹാദുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം ഹൈക്കോടതി ജസ്റ്റിസ് കെ ടി ശങ്കരന്‍ നടത്തിയ വിധി വര്‍ഗീയധ്രുവീകരണത്തിന് ഇടയാക്കുമെന്നു പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ രാം പുനിയാനി. ഇത്തരം കുപ്രചാരണങ്ങളില്‍ കോടതികളും കണ്ണിചേരുമ്പോള്‍ അതു സാമുദായികസ്പര്‍ധയിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുരോഗമന കലാ സാഹിത്യസംഘം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു രാം പുനിയാനി.സംസ്ഥാനത്തു ലൌ ജിഹാദ് പ്രവര്‍ത്തിക്കുന്നില്ലെന്നു ഡി.ജി.പി പറയുമ്പോള്‍ അതു വിശ്വാസത്തിലെടുക്കാതെ ഉണ്െടന്നു സ്ഥാപിക്കാനാണ് കോടതി ശ്രമിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് സംഘപരിവാരശക്തികള്‍ തുടങ്ങിവച്ച വര്‍ഗീയപ്രചാരണത്തിന്റെ സ്വാഭാവിക പരിണാമമാണ് ലൌ ജിഹാദ് പ്രയോഗം. ശരിയായ അര്‍ഥം ചോര്‍ത്തി ലൌ, ജിഹാദ് എന്നീ രണ്ടു പദങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിലൂടെ ഇസ്ലാമിനെ പിശാചുവല്‍ക്കരിക്കാനുള്ള ഒളിയജണ്ടകളാണ് അനാവൃതമാവുന്നത്.
ജസ്റിസുമാര്‍, സാമൂഹികപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരടങ്ങുന്ന ട്രൈബ്യൂണല്‍ സ്ഥാപിച്ച് കുറ്റാരോപിതരെ വിസ്തരിച്ചു സത്യം സമൂഹമധ്യത്തില്‍ വെളിപ്പെടുത്തണം. അതിലൂടെ കുപ്രചാരണങ്ങള്‍ക്കു പിന്നിലെ ഒളിയജണ്ട വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കും. ഗാന്ധിയെ വധിച്ച ഹിന്ദുവായ ഗോഡ്സെയും ഖലിസ്താന്‍വാദമുയര്‍ത്തിയ സിഖ് സമുദായവും ഉള്‍ഫയും അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിക്കപ്പെടാറില്ല. എന്നാല്‍, ഇസ്ലാമിനെക്കുറിച്ചു മാത്രം ഇത്തരത്തില്‍ പരാമര്‍ശിക്കപ്പെടുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്- രാം പുനിയാനി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധം കോടതികളെയും തെറ്റായ വിധത്തില്‍ സ്വാധീനിക്കുന്നുവെന്നതിനു തെളിവാണ് ലൌ ജിഹാദുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമുണ്ടായ കോടതിവിധിയെന്നു കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ലൌ ജിഹാദ് കുപ്രചാരണങ്ങളിലൂടെ മിശ്രവിവാഹത്തിന്റെ അന്തസ്സത്ത തകര്‍ക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളീയസമൂഹത്തില്‍ നേരിട്ടു വേരുറപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ സംഘപരിവാരം കണ്െടടുത്ത മറ്റൊരു വഴിയാണ് ലൌ ജിഹാദ് പ്രയോഗമെന്നു പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റ് യു എ ഖാദര്‍ പറഞ്ഞു. കെ ഇ എന്‍ എഡിറ്റ് ചെയ്ത ലൌ സിന്ദാബാദ് ലൌ ജിഹാദ് എന്ന പുസ്തകം രാം പുനിയാനിക്കു നല്‍കി യു എ ഖാദര്‍ പ്രകാശനം ചെയ്തു."

Anonymous said...

പ്രണയിക്കും മുന്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങുക

കുരുത്തം കെട്ടവന്‍ said...

കുറെ നുണകള്‍ തട്ടിവിട്ട കൂട്ടത്തില്‍ ഇതാ ഒരെണ്ണം കൂടി. മാധ്യമത്തില്‍ വനിതാ പത്ര പ്രവര്‍ത്തകരെ എടുക്കില്ല. അന്ധമായ വിരോദം കാരണം ഇത്തരം അബന്ധങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണു. രജീന എന്ന മാധ്യമ പ്രവര്‍ത്തകയുടെതായി ഈ കഴിഞ്ഞ മാസം പോലും ഒരു ഫീചര്‍ ഉണ്ടായിരുന്നു. തനിക്ക്‌ മാധ്യമം ഇഷ്ടമില്ല അതുകൊണ്ടു മറ്റുള്ളവരും മാധ്യമം വായിക്കുന്നതു നിര്‍ത്തണം അതുമല്ലെങ്കില്‍ എല്ലാവരും എന്നെ പോലെ യുക്തിയില്ലാത്ത യുക്തിവാദി ആയിരിക്കണം എന്നൊകെ വാശി പിടിക്കുന്നതു മിതമായി പറഞ്ഞാല്‍ അല്‍പത്തരം എന്നേ പറയാവൂ. കേരളത്തില്‍ പൊതുവെ വനിത പത്ര പ്രവര്‍ത്തകര്‍ കുറവാണെന്ന സത്യം പോലും തണ്റ്റെ അരിശം തീര്‍ക്കുന്നതിനിടയില്‍ ടിയാന്‍ ഓര്‍ക്കുന്നില്ല. ഹാ കഷ്ടം.

വായുജിത് said...

എല്ലാം പറഞ്ഞിട്ടും മുസ്ലിം കിഡ്നി യെ പറ്റി ആരും ഒന്നും മിണ്ടുന്നില്ലല്ലോ ...

സുശീല്‍ കുമാര്‍ said...

കേരളത്തില്‍ ജമാ അത്തെ ഇസ്ലാമിക്കും മാധ്യമത്തിനും സൊഷ്യലിസ്റ്റ് ആയേ പറ്റൂ. പിഴച്ചു പോകണ്ടേ? ഇടക്കിടക്ക്‌ അറിയാതെ തനി നിറം പുറത്തുവന്നുപോകും. നീല വെള്ളത്തില്‍ ചാടി കാട്ടിലെ രാജാവായ കുറുക്കന്റെ കഥ പോലെ.

arivu thedi said...

എന്താണാവൊ ജമാത്തെ ഇസ്ളാമിക്കും മാധ്യമത്തിനും ഇത്ര വലിയ കുഴപ്പം. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ മറചു വെക്കുന്നതൊക്കെ പുറത്തു വിടുന്നതൊ? എന്തായാലും ഈ ബൂലോകത്തുള്ള പലരെക്കാളും മേന്‍മയുള്ളവര്‍ തന്നെയാണു. പിന്നെ തീവ്ര വാദം വര്‍ഗീയത ഇവയൊക്കെ ആര്‍ക്കും ആരുടെ മേലും ആരോപിക്കുക എളുപ്പമാണു. അന്‍പതു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും മൈക്രൊസ്കോപ്‌ വെചു നോക്കിയിട്ടും അവരെ ഒരു വര്‍ഗീയ കലാപത്തിലും തീവ്രവാദത്തിലും തങ്ങളുടെ ആഗ്രഹത്തിനനുസരിചു കിട്ടാത്തതിണ്റ്റെ അരിശം തല്‍ക്കാലം ബ്ളോഗെഴുതിയും മറ്റും തീര്‍ക്കുകയല്ലാതെ വേറെ വഴിയില്ല. ഒശാന പാടാനും കൈയ്യടിക്കാനും കുറച്ചു വര്‍ഗീയ വാദികളെയും മാറ്റു മതസ്തരെ ബഹുമാനമില്ലാത്തവരെയും കിട്ടും. തല്‍ക്കാലം അതു കൊണ്ട്‌ ത്രിപ്തി പെടുക തന്നെ. ആകെ കൂടി എന്നും ആലപിക്കാനുള്ളത്‌ ജമാത്ത്‌ മുഖം മൂടികളാണെന്നാണു! രാജ്യം മുഴുവന്‍ സവര്‍ണ ഹീന്ദു ഫാഷിസ്റ്റുകള്‍ തീ തുപ്പുംബോള്‍ പോലും അഴിക്കാത്ത ഈ മുഖം മൂടി എന്തിനുള്ളതാണാവോ? ലോകാവസാനം വരെക്കും എടുത്തുവെച്ചതായിരിക്കും! പിന്നെ യുക്തിവാദികളുടെ അപ്പോസ്തലനായിരുന്ന പവനന്‍ മുതല്‍ കറ കളഞ്ഞ മതേതരവാദികളും മത ആത്മീയ ആചാര്യന്‍മാരൂം ഒരു പോലെ എഴുതുകയും വായിക്കുകയും ചെയ്യുന്ന പത്രമാണു "മാധ്യമം". അതിലും മുഖം മൂടി ദര്‍ശിക്കുന്നവര്‍ അവരവര്‍ സ്വയം അണിഞ്ഞിട്ടുള്ള മുഖം മൂടി പോലെ മറ്റുള്ളവര്‍ക്കും ഉണ്ടെന്നു കരുതുന്നതു "മഞ്ഞ" ബാധിച്ചവറ്‍ക്ക്‌ എല്ലാം "മഞ്ഞ"യായി കാണുന്നവരുടെ ഗണത്തില്‍ തന്നെയാണു.

എതിരാളി said...

ഇ എ ജബ്ബാറിനെ പോലൂള്ളവരുടെ മുഖം മൂടി വലിച്ചുകീറുന്നതു ജമാ അത്തെ ഇസ്സാമിയും അവരുടെ കീഴിലുള്ള "മാധ്യമം" പത്രവുമാണു. മറ്റൊരു മുസ്ളിം സംങ്കടനകള്‍ക്കും കഴിയാത്തതാണു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതു. അപ്പോള്‍ പിന്നെ തണ്റ്റെ അരിശം അവരോടല്ലാതെ പിന്നെ ആരോടാണു ഹെ തീര്‍ക്കുക. ക്ഷമി. അങ്ങേരു അവരെ ബ്ളോഗിയും തെറി പറഞ്ഞും സമൂഹത്തില്‍ ആര്‍ക്കും ഗുണമില്ലാത്ത ആ ജീവിതം എങ്ങിനേയെങ്കിലും തീര്‍ത്തോട്ടെ. പ്ളീസ്‌ വിട്ടേരു. അല്ല ഇത്ര വലിയ യുക്തിവാദി ആയിട്ടും യുക്തിവാദികളുടെ സമ്മേളനത്തിലൊന്നൂം ഇതിയാണ്റ്റെ പേരു പോലും കാണാനില്ലല്ലോ!

ea jabbar said...

മദനി സൂഫിയാമാരുടെ തനിനിറം പുറത്തു വന്നു തുടങ്ങിയതോടെ മാധ്യമം ടീം സ്വന്തം മുഖമൂടിക്കുള്ളില്‍നിന്നും യഥാര്‍ത്ഥ തല പുറത്തേക്കു നീട്ടാനും തുടങ്ങി...! ഇന്നത്തെ മാധ്യമം ഒന്നു നോക്കൂ ... !!
സൂഫിയയെ രക്ഷിക്കാന്‍ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം രംഗത്തു വന്നു പോലും.
സോളിഡാരിറ്റി പ്രകടനം കണ്ടില്ലേ?

ea jabbar said...

മുമ്പൊരിക്കല്‍ ഒരു റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാള്‍ ഏതാനും സിമിക്കാരെ പോലിസ് ചോദ്യം ചെയ്തപ്പൊഴേക്കും അതിനെ എത്ര പെട്ടെന്നാണു മാധ്യമം “മുസ്ലിം വേട്ട” യാക്കിക്കളഞ്ഞത്.
ഇന്നിതാ സൂഫിയാവേട്ടയും ഇസ്ലാം വേട്ടയായി മാറിക്കഴിഞ്ഞു. ബാങ്ലൂര്‍ സ്പോടനം കഴിഞ്ഞ ഉടനെ ഭീകരവാദികള്‍ ഫോണില്‍ വിളിച്ചത് സൂഫിയയെ യായിരുന്നു എന്നതിനു തെളിവു കിട്ടിയതായി പോലിസ്..!

ea jabbar said...

ഇസ്ലാം = സമാധാനം ! എന്നുവെച്ചാല്‍ ഭീകരപ്രവര്‍ത്തനം !
എന്നു ലോകത്തെ എന്നും ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു ഈ മാധ്യമക്കൂട്ടം !

ea jabbar said...

എതിരാളി said...

ഇ എ ജബ്ബാറിനെ പോലൂള്ളവരുടെ മുഖം മൂടി വലിച്ചുകീറുന്നതു ജമാ അത്തെ ഇസ്സാമിയും അവരുടെ കീഴിലുള്ള "മാധ്യമം" പത്രവുമാണു.
**************

ഇ എ ജബ്ബാറിന് ഒരു മുഖമൂടിയും ഇല്ല. മുഖമൂടികളൊന്നും അണിയാതെ എനിക്കു ശരിയെന്നു തോന്നുന്ന കാര്യം ഞാന്‍ തുറന്നടിക്കുന്നു. അത് ഇഷ്ടപ്പെടുന്നവരെക്കാള്‍ ഇഷ്ടപ്പെടാത്തവരാണിവിടെ ഭൂരിപക്ഷം എന്നറിഞ്ഞുകൊണ്ടു തന്നെ. ആരുടെയും ഉമ്മറവും എച്ചിലിലയും ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടാണു സംഘപരിവാരിന്റെ വേദികളും പംക്തികളും നിരസിക്കുന്നതും. ഇടതു പക്ഷ കാപട്യക്കാര്‍ക്കു പോലു ഞാനിന്ന് അനഭിമതനാകുന്നതും മുഖമൂടിയണിയാന്‍ തയ്യാറല്ലാത്തതുകൊണ്ടു തന്നെ. സത്യം പറയുന്നവര്‍ക്ക് എന്നും ഇതൊക്കെത്തന്നെയാണനുഭവം. അതിലൊന്നും പരിഭവം ഇല്ല സുഹൃത്തേ !

arivu thedi said...

"ബാങ്ലൂര്‍ സ്പോടനം കഴിഞ്ഞ ഉടനെ ഭീകരവാദികള്‍ ഫോണില്‍ വിളിച്ചത് സൂഫിയയെ യായിരുന്നു എന്നതിനു തെളിവു കിട്ടിയതായി പോലിസ്..!"

ഇതിലും വലിയ തെളിവുണ്ടെന്നു പറഞ്ഞാണു അവരുടെ ഭര്‍ത്താവിനെ ഒന്‍പ്തിലധികം വര്‍ഷം അന്യ സംസ്താനത്തെ ജയിലില്‍ അടച്ചത്‌. അതും രോഗിയും വികലാംഗനുമായ ഒരു മനുഷ്യനെ! സന്‍മനുസ്സള്ളവര്‍ക്കു നിരപരാധികളോട്‌ സഹതാപം തോന്നുന്നത്‌ സ്വാഭാവികം. അല്ലെങ്കില്‍ ഈ കേരളക്കര മുഴുവന്‍ "മാധ്യമം" പത്രം കത്തിക്കുകയും പത്ര കെട്ടുകള്‍ തണ്റ്റെ അനുയായികളെകൊണ്ട്‌ പുഴയില്‍ ഒഴുക്കുകയും ചെയ്ത്‌ അദ്ദേഹത്തോട്‌ ജബ്ബാറിനെയും സമാന ചിന്താഗതിക്കാരുടെയും പോലെ വിദ്വേഷവും പകയും അവര്‍ക്കും പ്രകടിപ്പിക്കാമായിരുന്നു. സ്വന്തം ആശയങ്ങളോട്‌ നിരന്ദരം കലപില കൂട്ടുന്ന ആളായിരിന്നുട്ടു കൂടി അദ്ദേഹത്തിണ്റ്റെ നിരപരാധിത്വം വ്യക്ത്മായപ്പോള്‍ അത്‌ തുറന്നു കാട്ടാന്‍ അവര്‍ക്ക്‌ അതു തടസ്സമായില്ല. ഇത്‌ ഒരു മദനിയുടെ കാര്യത്തിലെന്നല്ല മറ്റുള്ളവരുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു. ഇവിടെ എത്ര വലിയ കലാപം നടത്തിയവനും അഴിമതി, ബലാല്‍ സങ്ഗം, കൊലപാതകം തീവ്രവാദം തുടങ്ങിയവ നടത്തിയതിനു എത്ര വര്‍ഷത്തെ ശിക്ഷ കിട്ടും? അതൊക്കെ പോട്ടെ അത്രയും വര്‍ഷം ജയിലിലിട്ടിട്ടും അവസാനം പറയുന്നു തെളിവുകളൊന്നും ഇല്ല തല്‍ക്കലം പോയിക്കോളു. ഈ അവസ്ത നമ്മള്‍ക്കാര്‍ക്കെങ്കിലുമാണു വന്നതെങ്കില്‍ പുറത്തുവരൂംബ്ബോള്‍ എല്ലാം മറക്കുകയല്ല പകരം ബിന്‍ ലാദണ്റ്റെയോ തൊഗഡിയുടെയോ ഒപ്പം കുടി മനുഷ്യരെ മുഴുവന്‍ കൊല്ലാനുള്ള പകയുണ്ടാവും. കണ്ടിട്ടില്ലേ നമ്മുടെ ചില സിനിമയിലെ നായകന്‍മാരെ. അതൊക്കെ പോട്ടെ ഇനി ആ ഫോണ്‍ സ്വീകരിക്കുംബ്ബോള്‍ അതു നമ്മുടെ ലഷ്കരെ ത്വയ്യിബയുടെ കമാന്‍ഡറാണെന്നും പറഞ്ഞല്ല സംസാരിക്കുന്നതു അതുമല്ലെങ്കില്‍ ബാംഗ്ളൂറ്‍ സ്ഫോടനം കഴിഞ്ഞു ഇനി അടുത്തെതെവിടെ എന്നു തീരുമാനിക്കാനോ അല്ല. പകരം മദനിയുടെ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട്‌ ഒരു പാടു പേര്‍ വിളിക്കുന്നു. ഒഴിവിനും കഴിവിനും അനുസരിഛു മറുപടിയും പറയുന്നു. ഈ ഫോണ്‍ ചെയ്തവന്‍മാരൊക്കെ പിന്നീട്‌ കൊലപാതകത്തിനോ മോഷണത്തിനോ പോയാല്‍ ആ പാവം സ്ത്രീ എങ്ങിനെയാണു ഹേ കുറ്റക്കാരിയും ഗൂഡാലോചനക്കരിയും ആകുന്നത്‌. ഹാ എനിക്കൊന്നും മനസ്സിലാകുന്നില്ല. അതൊക്കെ പോട്ടെ ഇനി നമ്മുടെ ഒരു സമാധാനത്തിനു അവര്‍ കുറ്റം ചെയ്തു എന്നു തന്നെ സങ്കല്‍പ്പിക്കുക എന്നാലും എത്ര വര്‍ഷത്തെ ശിക്ഷ അല്ലെങ്കില്‍ ഇതെ രീതിയിലുള്ള കുറ്റം ചെയ്തവര്‍ക്ക്‌ ഇത്‌ വരെ എന്തു കിട്ടി? അയ്യോ നമ്മുടെ അദ്വാനിയും തൊഗാടിയയും അല്ലേ ആ പോകുന്നതു. കൂടെ ആരാ ഒാ ആ "മതേതരവാദി" യും അന്യമതങ്ങളെ ആദരിക്കുന്നവരുമായ ബാല്‍ താക്കറെ, ഉമാ ഭാരതി, മോഡി, ജോഷി എന്നിവരല്ലേ, അല്ലല്ല കൂട്ടത്തില്‍ പ്രഞ്ജാസിംഗ്‌ താക്കൂറ്‍, കേണള്‍ പുരോഹിത്‌ ഹാ എല്ലാവരും ഉണ്ടല്ലോ. പാവം മദനി കുടുംബം ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപെടെരുതെന്ന നിയമ തത്വം ഒന്നും അവര്‍ക്ക്‌ ബാധകമല്ല. ദേ എതൊ ഒരു ബസ്‌ കത്തിക്കുന്നല്ലോ? ആരാ അത്‌ ഓ സാരമില്ല അതു നമ്മുടെ തെലുങ്കാന കുട്ടികളാണു. സോറി ഞാന്‍ പെട്ടെന്ന്‌ തെറ്റിദ്ദരിച്ചു അത്‌ വല്ല മുഹമ്മദോ കോയയോ ആയിരിക്കുമെന്ന് സാരമില്ല അടുത്ത ബസെങ്കിലും അവര്‍ കത്തിക്കുമെന്ന് ആശിക്കാം.

അപ്പൂട്ടൻ said...

മദ്ധ്യമങ്ങൾക്കും പ്രഖ്യാപിത നിലപാടുകൾ ഉണ്ടാവാം. പക്ഷെ ആ നിലപാടുകളെ വിമർശിക്കുന്നതോ അതിന്‌ എതിരുനിൽക്കുന്നതോ ആയ ലേഖനങ്ങളോ കത്തുകളോ പ്രസിദ്ധീകരിക്കില്ലെന്ന വാശി ഉണ്ടെങ്കിൽ അതിന്‌ സ്വ.ലേ പരിപാടി മാത്രം മതിയല്ലൊ, എന്തിന്‌ പൊതുജനത്തിനിടയിൽ നിന്നും ലേഖനങ്ങൾ ക്ഷണിക്കുന്നു?

വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുമ്പോഴോ മുഖപ്രസംഗം എഴുതുമ്പോഴോ ആണ്‌ സാധാരണയായി പത്രങ്ങളാണെങ്കിലും വാരിക-മാസികകളാണെങ്കിലും അവരുടെ രാഷ്ട്രീയ-സാമൂഹിക ചായ്‌വുകൾ പ്രകടിപ്പിക്കാറ്‌. അതിൽ തെറ്റുണ്ടെന്നും പറയാനാവില്ല. പക്ഷെ ലേഖനങ്ങളോ കത്തുകളോ പ്രസിദ്ധീകരിക്കുമ്പോൾ ആ ചായ്‌വുകൾ അത്ര പ്രകടമാകാറില്ല. മാതൃഭൂമി വാരികയിലും ഒരു ലേഖനം വന്നാൽ അതിന്റെ ഖണ്ഡനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്‌, കത്തായോ വേറൊരു ലേഖനമായോ. ഇത്‌ മാധ്യമത്തിൽ എത്രകണ്ട്‌ സംഭവിക്കാറുണ്ട്‌? സംശയമാണ്‌.

സ്വന്തം വാരികയിൽ ഒരു ലേഖനം എഴുതിയാൽ പുരോഗമനക്കാരനും അവരുടേതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാട്‌ പ്രകടിപ്പിച്ചാൽ വർഗ്ഗീയവാദിയും ആകുന്നത്‌ എന്ത്‌ മദ്ധ്യമധർമ്മമാണാവോ? (ജബ്ബാർ മാഷ്‌ പറഞ്ഞത്‌ അതേപടി വിശ്വസിക്കുന്നില്ലെങ്കിലും അത്യാവശ്യം കാര്യങ്ങളൊക്കെ ഞാനും വായിച്ചറിഞ്ഞിട്ടുണ്ട്‌) എല്ലാ വിഷയങ്ങളിലും അവരുടെ നിലപാട്‌ തന്നെ വേണമെന്ന് എന്ത്‌ 'സ്നേഹത്തിന്റെ' പുറത്താണ്‌? വന്നുവന്ന് പത്രത്തെക്കുറിച്ച്‌ പരാതികൾ പറഞ്ഞാൽ വരെ ബ്രാക്കറ്റ്‌ ചെയ്യാനുള്ള ത്വര തെളിയിക്കുന്നത്‌ എന്താണ്‌?

ഇവിടെ പ്രതികരിച്ച പല സുഹൃത്തുക്കളും കാണിച്ചത്‌ അതേ അസഹിഷ്ണുത തന്നെയാണ്‌. സ്വന്തം ഭാഗത്ത്‌ വീഴ്ച വന്നത്‌ കാണിക്കുമ്പോൾ മറ്റൊരു ഭാഗത്തെ കഥ എടുത്തെഴുതുന്നത്‌ (അതെത്ര ശരിയാണെന്ന് അറിയാതെതന്നെ) ഒന്നുമാത്രമേ കാണിക്കുന്നുള്ളു, അവരുടെ സ്നേഹം ഒരു സെക്റ്റിനോട്‌ മാത്രമാണ്‌, ആശയത്തോടുപോലുമല്ല.

ഇത്‌ ഒരു ഗ്രൂപ്പിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. സ്വന്തം ഗ്രൂപ്പിനോട്‌ അനുഭാവത്തിലുപരിയായി അടിമത്തം വെച്ചുപുലർത്തുന്ന എല്ലാവരും ചെയ്യുന്ന കാര്യം തന്നെ, അത്‌ തീവ്രഹിന്ദുത്വക്കാരനാണെങ്കിലും തീവ്രഇസ്ലാമിസ്റ്റാണെങ്കിലും തീവ്രകമ്യൂണിസ്റ്റാണെങ്കിലും, ഫലം ഒന്നുതന്നെ.
മദനിയുടെ മനുഷ്യാവകാശപ്രശ്നവും അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹികവിഷയങ്ങളോടുള്ള സമീപനവും വ്യത്യസ്തമാണ്‌. കുറേക്കാലം ജയിലിൽ വിചാരണകൂടാതെ കിടന്നു എന്നതിൽ ആ വ്യക്തിയോടുള്ള അനുഭാവം പലരും പ്രകടിപ്പിച്ചിട്ടുള്ളതാണ്‌. പക്ഷെ അതുകൊണ്ട്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ അനുകൂലിക്കാനാവില്ലല്ലൊ.
മദനിയുടെ ജയിൽ വാസത്തെക്കുറിച്ച്‌ പറഞ്ഞാൽ ദേശദ്രോഹിയ്ക്ക്‌ കൂട്ടുനിൽക്കലാവും. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട്‌ എതിർപ്പ്‌ പ്രകടിപ്പിച്ചാൽ സവർണ്ണ ഹൈന്ദവ ഫാസിസ്റ്റാവും. ഇത്രമേൽ അധ:പതിച്ചോ നമ്മുടെ വിശകലനവിശാരദർ!!!!
I can expect what would come next, if anyone responds to this.

ea jabbar said...

മ അദനി മുസ്ല്യാരുടെ ഭീഷണി കേട്ടില്ലേ? സൂഫിയയെ സ്റ്റേറ്റിനു പുറത്തേക്കെങ്ങാനും അന്യേഷണത്തിനായി കൊണ്ടു പോയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ! ലഷ്കറെ ത്വൈബയ്ക്കു മ്മിണി വല്യ വേരുണ്ടെന്ന് ! സൂഫിയയുടെ പര്‍ദ്ദയെക്കുറിച്ചൊക്കെ പറയുന്നവര്‍ ശ്രദ്ധിക്കണമെന്ന്, കേരളം മുസ്ലിംങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള സ്ഥലമാണെന്ന് !!

പ്രശ്നം സമുദായം ഏറ്റെടുക്കും എന്ന് ചുരുക്കം .
സമുദായം ഈ വിഴുപ്പൊക്കെ ചുമക്കുമോ ? നമുക്ക് കാത്തിരിക്കാം.. !

കുരുത്തം കെട്ടവന്‍ said...

"ഇന്നത്തെ മാധ്യമം ഒന്നു നോക്കൂ ... !!
സൂഫിയയെ രക്ഷിക്കാന്‍ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം രംഗത്തു വന്നു പോലും.
സോളിഡാരിറ്റി പ്രകടനം കണ്ടില്ലേ?"

സോളിഡാരിറ്റിയുടെ പ്രകടനം മദനിയെ രക്ഷിക്കാനായിരുന്നില്ല മറിച്ച്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റവാളികള്‍ എന്ന്‌ കണ്ടെത്തിയവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടായിരിന്നു. വാര്‍ത്ത ശരിക്കും വായിക്കാറില്ലേ? ഒാ ഞാന്‍ അതു മറന്നു. അത്തരം കാര്യങ്ങളൊക്കെ നമുക്ക്‌ ചതുര്‍ഥിയാണല്ലോ. സ്വാഭാവികമായും അത്‌ ആവശ്യപ്പെടുന്നവരുടെ സ്താനവും തീവ്രവാദികളുടെ ലിസ്റ്റില്‍ ആയിരിക്കും. അതാണല്ലോ ഈ പറയപ്പെടുന്ന "മുഖം മൂടി". തീവ്രവാദം ചെയ്തവന്‍ സുഖമായി നടക്കുന്നു. അത്‌ കണ്ട്‌ വിളിച്ചു പരഞ്ഞവന്‍ "മുഖം മൂടി" "തീവ്ര വാദി". ഇത്തരക്കാരും ഈ കേരളത്തില്‍ തന്നെയാണല്ലോ ജീവിക്കുന്നത്‌ എന്നോര്‍ക്കുംബോള്‍ ലജജ തോന്നുന്നു. ഏത്‌ നമ്മുടെ തസ്ളീമയുടെ "ലജജ" അല്ല കെട്ടോ.

ea jabbar said...

സോളിഡാരിറ്റിയുടെ പ്രകടനം മദനിയെ രക്ഷിക്കാനായിരുന്നില്ല മറിച്ച്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റവാളികള്‍ എന്ന്‌ കണ്ടെത്തിയവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടായിരിന്നു. വാര്‍ത്ത ശരിക്കും വായിക്കാറില്ലേ?
***********
ശരിക്കും വായിച്ചു തന്നെയാ പറഞ്ഞത്.

ea jabbar said...

മുസ്ലിം തീവ്രവാദം മുഖ്യ ചര്‍ച്ചാ വിഷയമാകുമ്പോഴൊക്കെ പുലി കൂട്ടില്‍ കുടുങ്ങിയതും ആന പിണ്ടിയിട്ടതും സോളിഡാരിറ്റി മുറ്റം തൂത്തതും മറ്റും മറ്റും മുഖ്യ വാര്‍ത്തയാക്കുന്ന മാധ്യമഗൌളികളെ നമ്മളെത്ര കണ്ടതാ..!

ea jabbar said...

ലിബര്‍ഹാന്‍ കമ്മിഷനും , മുമ്പ് മാറാട് കമ്മിഷനും വര്‍ഗ്ഗീയപ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം ലക്ഷ്യമാക്കി വെച്ച നിര്‍ദേശം , മതവും രാഷ്ട്രീയവും വേര്‍പെടുത്തുക എന്നതാണ്. ഇതു നടപ്പിലാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറുണ്ടോ? ഈ നിര്‍ദേശം സോളിഡാരിറ്റി അംഗീകരിക്കുന്നുവോ? എന്തേ നിഷ്പക്ഷ മാധ്യമം ഇക്കാര്യം പറയാന്‍ തയ്യാറാകാത്തത്?

Nachiketa said...

taslimayude lajjayku enta kuzhappam. Athil ilamic fundamentalistukalude yadhartha mukham thurannu kattiyathino?

Nachiketa said...

PLEASE NOTE: Muslim kidniyepatti dayavayi madhyamam snehikal prathikarikkuka?

Ramayanavum mahabharathavumonnum thudangathe karya karana sahitam enthanu jabbar masterude blogl kuzhappamennu sthapikkuka.

ea jabbar said...

മുസ്ലിം കിഡ്നി കേരളം ചര്‍ച്ച യാക്കിയതോടെ വിറളിപൂണ്ട മാധ്യമം പത്രാധിപര്‍ കോഴിക്കോട്ട് പ്രസംഗിച്ചു നടന്നത് “അത് യുക്തിവാദികള്‍ നമ്മളെ പറ്റിക്കാന്‍ കൊടുത്ത പരസ്യമായിരുന്നു” എന്നാണ്.
അങ്ങനെ പറ്റിക്കാനായി ആരെങ്കിലും സിനിമാപരസ്യമോ ലോട്ടറി പരസ്യമോ കൊടുത്താല്‍ മാധ്യമം പ്രസിദ്ധീകരിക്കുമായിരുന്നോ? ബംഗ്ലാദേശിലെ ആശുപത്രികളില്‍ ബ്ലഡ് ബാങ്കിനു മുന്നില്‍ “മുസ്ലിം ചോര” “അമുസ്ലിം ചോര“ എന്നിങ്ങനെ പ്രത്യേകം കൌണ്ടര്‍ ഉള്ളതായി മുമ്പൊരു യാത്രാവിവരണത്തില്‍ വായിച്ചിരുന്നു. ഉള്ളില്‍ വിഷം നിറഞ്ഞ വര്‍ഗ്ഗീയവാദികള്‍ ഇതും ഇതിനപ്പുറവും ചെയ്യും.

പള്ളിക്കുളം.. said...

ഓ.. ഇനി മാധ്യമം വായനക്കാരാരും മുസ്ലും കിഡ്നിയെപ്പറ്റി ഒന്നും പറയുന്നില്ല്ല എന്ന നചികേതയുടെ പരാതി അങ്ങ് തീർത്തേക്കാം..
അടിയൻ ഒരു മാധ്യമം വായനക്കാരനാന്നേയ്..
ആകെ നാലക്ഷരം പോന്ന പെട്ടിക്കോളം പരസ്യങ്ങൾ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ എല്ലാം ഇരുന്നു കൂട്ടായി ചർച്ച ചെയ്ത ശേഷമാണോ പ്രസിദ്ധീകരിക്കുന്നത്? ചില പ്രാദേശിക ലേഖകന്മാർ വഴിയെത്തുന്ന പരസ്യങ്ങൾ അശ്രദ്ധമായി പ്രസിദ്ധീകരിക്കപ്പെട്ടതാവാം. അതിനിങ്ങനെ കിടന്നു കാടിളക്കാനായിട്ട് എന്തിരിക്കുന്നു? പണ്ട് ബാലരമയിൽ കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം അച്ചടിച്ചു വന്നിട്ടുണ്ട്. പലയിടത്തും ഇങ്ങനെ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു പ്രസിദ്ധീകരണത്തിന്റെ മൊത്തം നിലപാടുകളോട് ചേർത്തുവായിക്കാനാവുമോ? കിഡ്നിവിഷയത്തിൽ കഴമ്പില്ലെന്നു കരുതിയാവാം ആരും ഒന്നും പ്രതികരിക്കാഞ്ഞത്. പത്രം ഏതിടത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്നത് ആ പത്രം വായിക്കുന്നവർക്കൊക്കെ പകൽ പോലെ വ്യക്തമായ കാര്യമാണ്. ജബ്ബാറ് പത്രത്തിലെ പരസ്യം മാത്രമേകണ്ടിട്ടുള്ളൂ എന്നു തോന്നും ഈ ലേഖനം വായിച്ചാൽ.
പിന്നെ ചില കാര്യങ്ങൾ പറയുന്നത് പത്രത്തെ പുകഴ്ത്തുന്നതായിട്ടാണ് എനിക്കു തോന്നിയത്. ചില പത്രങ്ങളുടെ സ്പോർട്ട്സ് പേജ് കുടുംബം കാണെ വായിക്കാൻ വലിയ പാടാ. ഇതൊക്കെ കൂടുതൽ വിശദീകരിക്കാതെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാ. മാധ്യമത്തിന് അത് അവകാശപ്പെടുന്നപോലെ തന്നെ ചില മൂല്യാധിഷ്ടിത നിലപാടുകളൂണ്ട് എന്നാണ് എനിക്കു മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. നാവരിയാനുള്ള കത്തി കയ്യിലിരിക്കുകയേ ഉള്ളൂ..

Unknown said...

പള്ളിക്കുളം മാഷ് സ്പോര്‍ട്സ് പേജില്‍ തന്നെ കയറിപ്പിടിച്ചത് എനിക്ക് ബഹുത്ത് ഇഷ്ടായി . പണ്ട് ട്രൌസറും ബനിയനും ഇട്ട് പന്ത് കളിക്കാന്‍ എറങ്ങിയ പാകിസ്ഥാനി പയ്യന്മാരെ കൊണ്ട് പോയി തലമൊട്ടയടിച്ച ചെല സദാചാരപ്പോലീസുമാരുടെ അതേ വകതിരിവ്

പള്ളിക്കുളം.. said...

ബഹുത്തിഷ്ടായി എന്നറിഞ്ഞത് എനിക്ക് പെരുത്തിഷ്ടായി..
:)

നിസ്സഹായന്‍ said...

നായര്‍യുവതിക്കും നമ്പൂരിയുവാവിനും വേണ്ടിയുള്ള വിവാഹാലോചനകളും കാനാടി ചാത്തന്‍മഠത്തിന്റെ പരസ്യവും നമ്പൂരിപൂജാരിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങളാലും സമൃദ്ധമായ മാതൃഭൂമി പത്ര-മാസികാ പരസ്യങ്ങളും, സര്‍വ്വ ഉദ്ദിഷ്ഠകാര്യങ്ങള്‍ക്കും ഉപകാരം സ്മരിച്ചു കൊണ്ടുള്ളതും എല്ലാ അവാന്തര കൃസ്ത്യാനികള്‍ക്കും പിന്നെ മറ്റ് മത/ജാതി പരിഷകള്‍ക്കും പ്രത്യേകം വിവാഹപരസ്യപേജുകളും ഒരുക്കിത്തരുന്ന മലയാല മനോരോഗ ചേച്ചിക്കും കാശു കിട്ടണമെന്നതില്‍ കവിഞ്ഞ് മറ്റെന്തു താല്പര്യമാണുള്ളത് ?!

ea jabbar said...

മാധ്യമത്തിന് അത് അവകാശപ്പെടുന്നപോലെ തന്നെ ചില മൂല്യാധിഷ്ടിത നിലപാടുകളൂണ്ട് എന്നാണ് എനിക്കു മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. നാവരിയാനുള്ള കത്തി കയ്യിലിരിക്കുകയേ ഉള്ളൂ..
-------------------------

ഇതു തന്നെയാണെന്റെ വിമര്‍ശനത്തിന്റെയും മര്‍മ്മം. മാതൃഭൂമി ,കുട്ടിച്ചാത്തന്‍ പരസ്യം കൊടുക്കുന്നതിനെ ആയിരം തവണ വിമര്‍ശിച്ചിട്ടുണ്ട് ഞാനും. ഏഷ്യാനെറ്റില്‍ ഈയിടെ നടന്ന അന്ധവിശ്വാസവും സ്ത്രീകളും എന്ന ചര്‍ച്ചയില്‍ ഞാന്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയതു തന്നെ ഏഷ്യാനെറ്റിനെയും ചാനലുകളെയും മുഖ്യ പ്രതിയാക്കിക്കൊണ്ടാണ്.
പക്ഷെ ഇപ്പറഞ്ഞ മാധ്യമങ്ങളൊന്നും പരസ്യത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കു മൂല്യങ്ങളുണ്ടെന്നവകാശപ്പെടുന്നില്ല. കാശു കിട്ടിയാല്‍ എന്തും പരസ്യം ചെയ്യും എന്നതാണു നിലപാട്. എന്നാല്‍ .’വഴിത്തിരിവാ‘യി രംഗത്തു വന്ന മാധ്യമം, ഇന്നത്തെ സിനിമ, ലോട്ടറി നറുക്കെടുപ്പ് എന്നിവയും പെണ്ണുങ്ങളുടെ ചിത്രമുള്ള പരസ്യങ്ങളുമൊന്നും പത്രം പ്രസിദ്ധീകരിക്കുകയില്ല എന്നു പ്രഖ്യാപിച്ചിരുന്നു. അതില്‍ പെണ്ണുങ്ങളുടെ കാര്യം ഇപ്പോള്‍ അവര്‍ വിട്ടു. ലാസ്യ രതി ഭാവത്തില്‍ ഔറത്ത് കാട്ടി മലര്‍ന്നു കിടക്കുന്ന തരുണീമണികളുടെ മുഴുനീളന്‍ വര്‍ണ്ണ ചിത്രങ്ങള്‍ ജൌളി ജ്വല്ലെറി പ്പരസ്യങ്ങളിലിപ്പോള്‍ സുലഭം.
സിനിമാ പരസ്യം വര്‍ജ്ജിക്കാനുള്ള മൂല്യബോധം മുസ്ലിം ചോരയും മുസ്ലിമിന്റെ കിഡ്നിയും പറയുമ്പോള്‍ ഇല്ലാത്തതിന്റെ മനശ്ശാസ്ത്രമാണു ഞാന്‍ ചര്‍ച്ച ചെയ്തത്.

ea jabbar said...

മുസ്ലിം എന്ന ഇടുങ്ങിയ സ്വത്വബോധം ഉള്ളില്‍ സൂക്ഷിക്കുകയും നമ്മുടെ ആവാസവ്യവസ്ഥ ഒരു ബഹുമത മതേതര സമൂഹമാണെന്ന തിരിച്ചറിവു പോലും ഇല്ലാതിരിക്കുകയും ചെയ്യുന്നു ഇക്കൂട്ടര്‍ക്ക് എന്നതാണിതിനു കാരണം. ഇപ്പോള്‍ സൂഫ്യാ മാ അദനി പ്രശ്നത്തില്‍ , പുരോഗമന ആട്ടിന്‍ തോലിനുള്ളില്‍ നിന്നും യഥാര്‍ത്ഥ നീലക്കുറുക്കന്റെ ഓരിയിടലാണു മാധ്യമത്തില്‍ മുഴങ്ങുന്നത്. ഇന്നത്തെ ലേഖനങ്ങള്‍ നോക്കൂ.

Joker said...

ജബ്ബാര്‍ മാഷെ ,

ഇവിടെ ദുബായില്‍ ചില ചുമരുകളില്‍ ഒക്കെ കാണാം..

Bead Space available for MUSLIM BACHELORS ONLY.
എന്ന്. ഇതിനെ പറ്റി മാഷ് എന്ത് പറയുന്നു. ഞാനും എന്റെ അമുസ്ലിം സുഹ്യത്തും ഈ പരസ്യങ്ങള്‍ കണ്ട് ഞാന്‍ കുറെ ചിരിച്ചു. ഞങ്ങള്‍ ഇതെഴുതിയ ഒരു കക്ഷിയെ വിളിച്ച് ചോദിച്ചു എന്താണെ നിങ്ങള്‍ക്ക് ഹിന്ദുക്കള്‍ക്ക് ബെഡ് സ്പേസ് കൊടുത്താലെന്ന്. അയാള്‍ പറഞ്ഞത് രാവിലെ സുബഹി നമസ്കാരത്തിന് എഴുന്നേല്‍ക്കുന്നവരാണ് മറ്റുള്ളവരെല്ലാം അത് കൊണ്ട് അത് ഉറങ്ങുന്ന മ്സുലിമല്ലാത്ത സുഹ്യത്തിന് ബുദ്ധിമുട്ടാകും എന്ന് കരുതിയിട്ടാണെന്ന്.

== നോ കമന്റ് == :))

Unknown said...

ജബ്ബാര്‍ യുക്തിവാദിയോ 'കുയുക്തിവ്യാദിയോ' എന്നത് പലപ്പോഴും തോന്നിയ സംശയമാണ്.. ഇഷ്ടമില്ലാത്ത അച്ചി നല്ലത് ചെയ്‌താല്‍ 'മുഖംമൂടി' ആരോപണം!, തെറ്റ് പറ്റിയാല്‍ മെക്കിട്ടു കേറുക!!, ഇത് ഇയാളുടെ സ്ഥിരം നമ്പര്‍ ആണ്.. മാധ്യമം പത്രം സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്നെന്നു ഓരിയിടുന്ന ഇയാളാണ് മനുഷ്യന്റെ മനസ്സില്‍ വിദ്വേഷം നിറക്കുന്നത്.. 'മാധ്യമം' പത്രം എന്താണെന്നും, ആരാണ് നടത്തുന്നതെന്നും, എന്താണ് അവരുടെ ആദര്ശമെന്നും, പത്രത്തിന്റെ ആദര്‍ശമെന്തെന്നും ഒക്കെ അത് വായിക്കുന്ന വിവേകമുള്ള മനുഷ്യര്‍ക്ക്‌ അറിയാം.. താന്‍ മാത്രം ഒരു 'പുത്തിമാനും' മറ്റുള്ളവരൊക്കെ മണ്ടന്മാരും എന്ന തന്റെ ചിന്ത കയ്യില്‍ വെച്ചാല്‍ മതി. പള്ളിക്കുളം പറഞ്ഞതിന് താഴെ ഒരു ഒപ്പ്!..

പിന്കുറി: ഒറ്റയ്ക്ക് താമസിക്കുന്ന സ്വന്തം തള്ളയെ ദിവസവും വന്നു തെറി പറയുന്ന ഒരു മനുഷ്യനുണ്ട്‌ എന്റെ നാട്ടില്‍, ചീത്ത പറയുന്നത് അവന്റെ തള്ളയെ ആയതിനാല്‍ കാണാനും ചിരിക്കാനും ഒക്കെ കുറെ പേര്‍ കാണും, ആള് കൂടുമ്പോള്‍ മൂപ്പരും ഉഷാറാവും, തെറിയുടെ കനം കൂടും; അത് പോലെയാണ് ചിലര്‍, ജനിച്ചു വളര്‍ന്ന സമുദായത്തിന്റെ മെക്കിട്ടു കേറുന്നത് കണ്ടു കയ്യടിക്കാന്‍ കുറെ എമ്പോക്കികളെ കാണുമ്പോള്‍ 'അമ്പട ഞാനേ' എന്ന് തോന്നും., കഷ്ട്ടം..

Unknown said...

For comment tracking...

കുരുത്തം കെട്ടവന്‍ said...

സമ്മതിചു മാഷേ. "മാധ്യമം" പത്രം രണ്ട്‌ തുണിയില്ലാത്ത സ്ത്രീകളുടെയും (നോക്കണേ മനസ്സിലിരിപ്പ്‌!), ലോട്ടറി, സിനിമ തുടങ്ങിയ പരസ്യവും കൊടുത്താല്‍ ഇവിടത്തെ എല്ലാ പ്രശ്നവും തീര്‍ന്നു! (ഒരു വിധം നമ്മ സമൂഹത്തില്‍ ബാക്കി നില്‍ക്കണം എന്നും മറ്റുള്ള പത്രങ്ങളും അങ്ങിനെ ആവണം എന്നും അറിയാതെ എങ്കിലും ആഗ്രഹിചു പോകുംബ്ബോഴാണു ഇതിയാണ്റ്റെ ഒരു പിന്നോട്ട്‌ വലിക്കല്‍!) പിന്നെ ജബ്ബാര്‍ മാഷ്‌ വിചാരിക്കുന്ന അതേ രീതിയില്‍ "മാധ്യമം" വാര്‍ത്തകളും പരസ്യങ്ങളും കൊടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ അത്‌ "മാധ്യമം" അല്ലാതെ ആകും. പിന്നെ വല്ല യുക്തി വാദി പത്രം എന്നോ മറ്റോ ഒക്കെ നുമ്മുടെ സൌകര്യം പോലെ വിളിക്കാം. എതായാലും ഒരു കാര്യം വ്യക്തമാണു മാഷുടെ പൂതി നടക്കാന്‍ പോകുന്നില്ല. ആ പരിപ്പ്‌ അങ്ങ്‌ മാങ്ങി വെക്കുന്നതായിരിക്കും നല്ലത്‌.

കുരുത്തം കെട്ടവന്‍ said...

Shandou :ഇഷ്ടമില്ലാത്ത അച്ചി നല്ലത് ചെയ്‌താല്‍ 'മുഖംമൂടി' ആരോപണം!, തെറ്റ് പറ്റിയാല്‍ മെക്കിട്ടു കേറുക!!, ഇത് ഇയാളുടെ സ്ഥിരം നമ്പര്‍ ആണ്.. മാധ്യമം പത്രം സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്നെന്നു ഓരിയിടുന്ന ഇയാളാണ് മനുഷ്യന്റെ മനസ്സില്‍ വിദ്വേഷം നിറക്കുന്നത്"

Good clap.

arivu thedi said...

ജബ്ബാര്‍ മാഷുടെ പോസ്റ്റ്‌ വായിക്കുംബോള്‍ ഞങ്ങളുടെ നാട്ടിലേ പഴയ ഒരു ബസിണ്റ്റെ കിളിയെ ആണു ഒാര്‍മ വരുന്നത്‌. ടിയാന്‍ മയില്‍ വാഹനം എന്ന ബസിണ്റ്റെ "കിളി" ആയിരുന്നു. യാത്രക്കാരെ വിളിക്കാന്‍ പുള്ളി ഷൊര്‍ണൂര്‍ - പാലക്കാട്‌, ഷൊര്‍ണൂര്‍ - പാലക്കാട്‌, എന്ന് വിളിച്‌ വിളിച്‌ ഉറങ്ങുബോഴും ടിയാന്‍ ഒരു സമാദാനവും തരുന്നില്ല എന്ന് അദ്ദേഹത്തിണ്റ്റെ ഭാര്യ അയല്‍പക്കകാരോട്‌ പറയുമായിരുന്നു. അതു പോലെ മാഷ്‌ ജമാ അത്തെ ഇസ്ളാമി, മാധ്യമം, ജമാ അത്തെ ഇസ്ളാമി, മാധ്യമം എന്ന് പിചും പേയും പറഞ്ഞു കൊണ്ടേയിരിക്കുക. കാരണം ഇതിനു മരുന്നു കണ്ടുപിടിചിട്ടില്ല.

Nachiketa said...

Shandou, arivu thedi, kurutham kettavan

Geervanam kurachu muslim kidneyilmel abhiprayam parayuka

Nachiketa said...

Evideyum parayunnilla pathrangal kittunna parasyamokke achadikkanamennu. Mathrubhoomi ithyathikal jathi vivahaparasyam muthalayava kodukkunnathu thettanu. Pakshe muslim kidney parasyam kurachadhikam purogamanapara mayi poyi :)Madhyamam snehikalude ulliliruppu ethra alochichittum pidikittunnilla.

Unknown said...

നചികെടാ(?).., പള്ളിക്കുളം മുകളില്‍ പറഞ്ഞത് വായിച്ചില്ലെന്നു തോന്നുന്നു!..
"ആകെ നാലക്ഷരം പോന്ന പെട്ടിക്കോളം പരസ്യങ്ങൾ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ എല്ലാം ഇരുന്നു കൂട്ടായി ചർച്ച ചെയ്ത ശേഷമാണോ പ്രസിദ്ധീകരിക്കുന്നത്? ചില പ്രാദേശിക ലേഖകന്മാർ വഴിയെത്തുന്ന പരസ്യങ്ങൾ അശ്രദ്ധമായി പ്രസിദ്ധീകരിക്കപ്പെട്ടതാവാം. അതിനിങ്ങനെ കിടന്നു കാടിളക്കാനായിട്ട് എന്തിരിക്കുന്നു? പണ്ട് ബാലരമയിൽ കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം അച്ചടിച്ചു വന്നിട്ടുണ്ട്. പലയിടത്തും ഇങ്ങനെ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു പ്രസിദ്ധീകരണത്തിന്റെ മൊത്തം നിലപാടുകളോട് ചേർത്തുവായിക്കാനാവുമോ? കിഡ്നിവിഷയത്തിൽ കഴമ്പില്ലെന്നു കരുതിയാവാം ആരും ഒന്നും പ്രതികരിക്കാഞ്ഞത്. പത്രം ഏതിടത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്നത് ആ പത്രം വായിക്കുന്നവർക്കൊക്കെ പകൽ പോലെ വ്യക്തമായ കാര്യമാണ്. ജബ്ബാറ് പത്രത്തിലെ പരസ്യം മാത്രമേകണ്ടിട്ടുള്ളൂ എന്നു തോന്നും ഈ ലേഖനം വായിച്ചാൽ."... ഒരു ഉദാഹരണം പറയാം: തഹവുര്‍ ഹുസൈന്‍ റാണ എന്ന വിദേശി ഭീകരന്‍ കൊച്ചിയില്‍ വന്നു recruitment പരസ്യം കൊടുത്തത് ഇവിടെ ചില പത്രങ്ങളിലാണ് (മാധ്യമം ആ കൂട്ടത്തിലില്ല), എന്തെ 'മുസ്ലിം കിഡ്നി' ലോഗിക് വെച്ച് ആരും ആ പത്രങ്ങളുടെ നേരെ പാഞ്ഞു കേരാത്തത്? ഞാന്‍ ഒരു വിവാഹ പരസ്യം കൊടുത്തപ്പോള്‍ ഇ-മെയില്‍ ടൈപ്പ് ചെയ്തതില്‍ വന്ന അക്ഷര തെറ്റ് അതെ പടിയാണ് മാധ്യമവും മനോരമയും അടക്കം പ്രസിദ്ധീകരിച്ചത്.. ഇത്രയും പറഞ്ഞത് ഞാന്‍ മാധ്യമത്തിന്റെ ആരെങ്കില് ആയിട്ടല്ല. ഈ പറഞ്ഞ 'മുസ്ലിം കിഡ്നി' പരസ്യ വിവാദം ഞാന്‍ ഇയാള്‍ പറഞ്ഞാണ് കേള്‍ക്കുന്നത്..

എതിരാളി said...

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു മുതല്‍ ഞാന്‍ "മാധ്യമം" വായിക്കുന്നുണ്ട്‌. ഈ പോസ്റ്റില്‍ പറഞ്ഞ പരസ്യം ഇതുവരെ കണ്ടിട്ടില്ല. ഞാന്‍ കണ്ടില്ല എന്നുള്ളതുകൊണ്ട്‌ അത്‌ നുണയാണെന്ന് അഭിപ്രായമില്ല. എങ്കിലും, തുടര്‍ന്നും അതു പോലുള്ള പരസ്യം വരാത്തതിനു കാരണം അത്‌ അബന്ദവശാല്‍ പ്രസിദ്ദീകരിക്കപ്പെട്ടതാണു എന്നു വേണം കരുതാന്‍ അല്ലെങ്കില്‍ വീണ്ടും അത്‌ കാണെണ്ടതായിരുന്നു (പ്രത്യാകിച്ചൂം പോസ്റ്റില്‍ പറയുന്നതില്‍ നിന്നും മനസ്സിലായത്‌ സംഭവം കഴിഞ്ഞ്‌ പത്തിരുപതു വര്‍ഷം ആയിട്ടുണ്ടെന്നാണു) അപ്പോള്‍ ഇപ്പോഴും അത്‌ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ നിന്നും മനസ്സിലാകുന്നത്‌ തനിക്ക്‌ ഇഷ്ടമില്ലാത്ത അച്ചിക്കെതിരില്‍ ഇത്രയും വര്‍ഷമായിട്ടും ഒന്നും കിട്ടാഞ്ഞിട്ടാണു ഈ പഴയ ബ്ളാക്‌ ആന്‍ഡ്‌ വൈറ്റ്‌ പരസ്യം തന്നെ വീണ്ടൂം വീണ്ടും ഓട്ടുന്നത്‌ (അത്‌ യഥാര്‍ഥ്യമാണെങ്കില്‍) കാരണം ഇവിടെ കമണ്റ്റിട്ടവരൊന്നും അത്‌ ക്ണ്ടിട്ടില്ല.

ea jabbar said...

മാധ്യമം ഇപ്പോള്‍ സൂഫിയാ മാ അദനി പശ്ചാത്തലത്തില്‍ ന്യൂനപക്ഷ വേട്ടയെകുറിച്ച് ചര്‍ച്ച നടത്തുകയാണ്.
മുമ്പ് പാര്‍ളമെന്റ് ആക്രമിച്ച ഭീകരവാദിക്ക് വധശിക്ഷ വിധിച്ച സന്ദര്‍ഭത്തില്‍ ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരെ അണി നിരത്തി വധശികഷ എന്ന ഏര്‍പ്പാടു തന്നെ മനുഷ്യത്വത്തിനു ചേര്‍ന്നതല്ല എന്ന് മാധ്യമം മാലോകരെ തെര്യപ്പെടുത്തുകയായിരുന്നു. മതം മാറുന്നവനു വധശിക്ഷ നല്‍കണമെന്നു പറയുന്ന കൂട്ടരാണീ കാപട്യം കാണിച്ചതെന്നു കൂടി അറിയണം നാം !!

arivu thedi said...

മദനിയെയും അദ്ദേഹത്തിണ്റ്റെ ഭാര്യയെയും കുടുക്കിയവരെ കുറിച്ചൂം അതിണ്റ്റെ പിന്നിലെ ഗൂഡാലോചനയും കുറിചുള്ള പിന്നാബ്ബുറ സംഭവങ്ങളും "മാധ്യമ"ത്തിലുടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. പല മുഖം മൂടികളും ഉടനെ വെളിയില്‍ വരും. അവറ്‍ക്ക്‌ ഇപ്പോഴേ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.

Nachiketa said...

Madani pancha pavam. Terrorist bandhamellam kevalam yadrushchikam. Pakshe madaniyude contacts vachu kondu thanne keralathile terrorist networkine kurichu karyamaya vivarangal kittuvan sadhyadha undu. Kakshi terrorist allayirikkam, pakshe he himself seem to be a school - a darling of terrorists.

ശൂന്യന്‍ said...

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2009 ജൂണ്‍ 29ലക്കത്തില്‍ എസ്. എഫ്.ഐയുടെ ദലിത് പീഡനത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ രണ്ടെണ്ണമാണ്,
ഒരു തുറന്നുപറച്ചില്‍(പേജ് 16-17),
ഒരു കൂട്ടപ്പൊരിച്ചില്‍(പേജ് 18-26).

http://shooonyan.blogspot.com/2009/06/blog-post_23.html

SFI ക്കാര്‍ മാന്തിയെടുത്തത് കൊണ്ടാണ് ഞങ്ങളുടെ വേരുകളൊന്നും ക്യാമ്പസില്‍ കാണാത്തതെന്നു വിലപിക്കുന്ന പഴയ പാവാട KSU പ്രഭ്രിതികള്‍ തൊട്ടു, ആല്‍‍മരമായി പന്തലിക്കെണ്ടിയിരുന്ന ഞങ്ങളുടെ തൈയുടെ കൂമ്പ്‌ കരിഞ്ഞുപോയത് SFI ക്കാര്‍ ചുവട്ടില്‍ മുള്ളിയത്കൊണ്ടാണെന്ന് ആരോപിക്കുന്ന SIO പടുമുളകള്‍ക്കുവരെ എന്തുകൊണ്ട് കേരളത്തിന്റെ ക്യാമ്പസുകളില്‍ SFI യ്ക്ക് അപ്രമാദിത്തം നേടാനായി എന്ന് യുക്തിസഹമായി വിശദീകാരിക്കാനയിട്ടില്ല

“ പോര്‍ നിലത്തൊന്നിച്ചു പാടിയുണര്‍ന്നവര്‍
പോരാട്ടഭൂമിക്കു ചോര കൊടുത്തവര്‍
ആരെന്നുമെന്തെന്നുമോര്‍മ്മയുണ്ടാകണം
ഓര്‍മ്മകളുണ്ടായിരിക്കണം കൂട്ടരേ”

കുരുത്തം കെട്ടവന്‍ said...

ജബ്ബാറിണ്റ്റെ സുഹ്ര്‍ത്തും "മുഖം മൂടികളുടെ" കൂടെ കൂടിയോ? ഉദ്ദെശിച്ചത്‌ അഡ്വ. പൌരനെയാണു. ഇന്നത്തെ "മാധ്യമം" കണ്ടില്ലെ, ശ്രീ പൌരന്‍ സോളിഡാരിറ്റി യൂത്ത്‌ മൂവ്മെണ്റ്റിണ്റ്റെ പരിപാടിയില്‍ സംബന്ധിച്ചിരിക്കുന്നു. അങ്ങിനെ ഒരാളൂം കൂടി ആ "മുഖം മുടി" അണിയാന്‍ തീരുമാനിച്ചെന്നു തോന്നുന്നു. താങ്കള്‍ ഉടനെ അദ്ദേഹത്തെ വിളിച്ച്‌ ഉപദേശിക്കും എന്ന് പ്രത്യാശിക്കുന്നു.

Nachiketa said...

Mathathinte real face kanichuthanna incident annu Chekannur maulaviyudethu. Mathathinu samvadam ishtamalla ennathinulla udaharanamanathu. Kurachu opportunists(avasaravadikalude) cholpadiyilayirikkunnu matham (ennum angine thanne). Veritta shabdangal kruramayi adichamarthapedum. Chekannur ennum samvadangalku munkaieduthirunnu. Athinu thayarakathe chekannurine unmoolanamcheytha parishakalude vakkalathumayi nattellillatha chilar eppozhumundavum. Avare ethirkendathu kalathinte avashyamanu. E A Jabbarinu arjavathode pravarthikkan kazhiyatte.

Ajith said...

Really happy to understand the real nature of Jamaat-e-Islami .Bellow is a news from a Bangladeshi website about trial on war crimes (1971) to be started coming march in Dhaka. The defendents of the trial are the leaders of JI who collaborated with Pak army against bengali nationalists,intellectuals who fought for independent bangladesh
link:
http://bdnews24.com/details.php?id=150193&cid=2

2. It will also nice from the side Jamaat e Islami , to explain their stand on Kashmir - whether they agree to the territorial integrity of India.
theologists among muslims in kerala like KNM leaders have mentioned JI hand in worsening the insurgency in Kashmir from 1989 , in fact a method of replication the counter soviet jihad in kashmir.

കുരുത്തം കെട്ടവന്‍ said...

ഈ എ ജബ്ബാറിണ്റ്റെ മറ്റൊരു സുഹ്ര്‍ത്തും നിരീക്ഷരവാദിയും മനശാസ്ത്രഞ്ഞനുമായ ഡോ. മമ്മാലി തണ്റ്റെ ബ്ളോഗില്‍ സൂഫിയ മദനിയെ അറസ്റ്റ്‌ ചെയ്തതതിനെ കുറിച്ചും അതിലെ കള്ളത്തരെങ്ങളെ കുറിച്ചും എഴുതിയിരിക്കുന്നു. ("യുക്തിവാദി"യായ ജബ്ബാരിണ്റ്റെ നിലപാടുകള്‍ക്ക്‌ വിപരീദമായികൊണ്ട്‌). ഒരു ജമാ അത്തെ ഇസ്ളാമിയുടെ കാര്യം വരുംബ്ബോള്‍ മാത്രമണല്ലേ ഇവരൊക്കെ ഒറ്റ കെട്ട്‌ അല്ലാത്തതിലൊക്കെ തഥൈവ!!

Nachiketa said...

@kurutham kettavan

Nammude karasheri mashu madani casil vallathum ezhuthiyal athonnu post cheythekkane. Pravasiyayathinal Pathram vayana kuravanu.

Nachiketa said...

I don't read madhyamam. But came across madhyamam report on Galileo. Aparam thanne.

http://www.madhyamamonline.com/story/%E0%B4%97%E0%B4%B2%E0%B5%80%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%8B-%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%95%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%BF-%E0%B4%B0%E0%B5%82%E0%B4%AA%E0%B4%A4

Nachiketa said...

Galileo was one of many who were harassed for telling truth. Truth that the king is naked - or the bible is wrong. For telling that truth Galileo was harassed through out his life by the powerful church. (Bruno was burned to death by the same church prior to that).

Bertold Bretch wrote a play "Life of Galileo"
http://en.wikipedia.org/wiki/Life_of_Galileo

KSSP's Galileo is the malayalam version of Bertold Bretch's play. None of the reviews ever told that KSSP's play has tried to twist the original play (and make it against the kerala church). Madhyamam's 'irresponsible' reporter might have imagined to write such an idiotic article. This also shows the true face of madyamam.

Even if madhyamam tries to come with a play on Galileo, same will happen. The church in kerala - living in the past will come and oppose.


One thing to remember is that the Pope had accepted the folly they have done in 1992 itself :

Quoting wikipedia :
http://en.wikipedia.org/wiki/Galileo_Galilei

{On 31 October 1992, Pope John Paul II expressed regret for how the Galileo affair was handled, and issued a declaration acknowledging the errors committed by the Church tribunal that judged the scientific positions of Galileo Galilei, as the result of a study conducted by the Pontifical Council for Culture.[116][117] In March 2008 the Vatican proposed to complete its rehabilitation of Galileo by erecting a statue of him inside the Vatican walls.[118] In December of the same year, during events to mark the 400th anniversary of Galileo's earliest telescopic observations, Pope Benedict XVI praised his contributions to astronomy.[119]}


Pope John Paul II declared that the Church did wrong to Galileo in 1992. When will the priests in kerala accept it?

Why did Madhyamam's junk reporters reported this irresponsible lie? What are they trying to prove? Are they trying to say Bertold Bretch was wrong? Are they trying to say that Galileo was wrong? Are they trying to say that the Church was correct?

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

get us a proper link Nachiketa..

from your words what i can understand is that was an 'article' published in madhyamam. not a live time report.

even if you are right, it is an article written by a person. madyamam always welcomes individual's views on different issues. not only madhyamam all dailies doing the same and thatz how publishers existing as publishers.

you can see that in its weekly they are publishing articles that deny even islamic values.

in my experience, madhyamam always respects different perspectives.

closing your eyes will make you blind atleast for a moment.

January 13, 2010 3:44 AM

Ajith said...

Madhyamam and Jamaat e Islami are the ones still hanging to "theories" behind 26/11, not even the Pak media. Just a few words about 26/11:-

In the months that followed 26/11, Pakistan took unparalleled action, beginning with the reluctant admission that the attackers were Pakistani that too after media houses such as DAWN and GEO tv coming with ample proof of the origin of operation from Murdike and Bahalpur. The revelations from the Headley (Dawood Gilani) investigation and subsequent indictment by US officials for the Mumbai attacks brought his handler, a former Pakistani army Major, into focus and with it fresh impetus for Islamabad to act. Within a month, Islamabad charged seven men with 26/11. While Indian statements have kept up a steady focus on Hafiz Saeed, they have failed to acknowledge that the men now awaiting trial at a Lahore court are far from 'small fry.' LeT operational commander Zaki Ur Rahman Lakhvi, for one, known as the 'Imam of jihadis,' Abu Al Qama (wanted for the Red Fort and Akshardham attacks), and computer expert Zarar Shah.Offices of Jamaat Udawh are shut down across punjab also


But still Madhyamam & thejas are solidarity about the Sanghpariwar-CIA - Mossad conspiracy

Ajith said...

A Book about Jamaat's influence in pakistan army was released recently by Shuja Nawaz, whose brother Gen. Asif Nawaz was Pakistani Army Chief from 1991-1993.

In the book named "Crossed Swords" ,Shuja points to the period during General Zia-ul-Haq reign(1980-88), quoting from the book: "Zia tried hard to change the ethos of the army, making Islamic ritual and teachings part of the army's day to day activities, changing its motto to 'Iman, Taqwa, Jihad fi Sabeelilah' (Faith, obedience, struggle in the path of Allah).

The Jamaat-e-Islami took advantage of the changing demographics and nature of the army by sending out directives to its members to sign up for the army by taking the Inter services selection board examinations."

Sane voices start emerging out of pakistan as the people seems moving towards its founding Father's dream of a "Moderate,Muslim & Modern" nation from the current state of Zealotry

ea jabbar said...

ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനം

വായുജിത് said...

ഷൈക്ക് മുഹമ്മദ് കാരക്കുന്ന് കള്ളം പറയുമ്പോള്‍‍

Ajith said...

Jamat-e-Islami and Islamic Militancy in Bangladesh by noted Bengali Human rights activist , Shahriar Kabir.

http://www.secularvoiceofbangladesh.org/Islamic%20militancy%20by%20Shahriar%20Kabir.htm

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...

From Post
നാല്:
മതധാര്‍മ്മികതയുടെ പേരില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഏക പത്രമാണു മാധ്യമം. മുസ്ലിം മതവേദികളിലും പൊതുവേദികളിലും ഇസ്ലാം സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ലിംഗനീതിയുടെയും മതമാണെന്നു പറയുന്ന മൌദൂദിസ്റ്റുകളുടെ ഈ പത്രസ്ഥാപനത്തില്‍ ഒറ്റ സ്ത്രീ പോലും പ്രവര്‍ത്തിക്കുന്നില്ല. കാരണം പത്രപ്രവര്‍ത്തനം സ്ത്രീകള്‍ക്കു പറ്റിയ പണിയല്ലെന്നും പ്രമുഖ പത്രപ്രവര്‍ത്തക ശിവാനിഭട്നഗറിന്റെ കൊലപാതകം അതാണു സൂചിപ്പിക്കുന്നതെന്നും സ്ത്രീകള്‍ക്കു വേണമെങ്കില്‍ സ്ത്രീകള്‍ മാത്രം നടത്തുന്ന പത്രം നടത്തിക്കോട്ടെ എന്നും പച്ചക്കു പറഞ്ഞത് കാന്തപുരം മുസ്ല്യാരല്ല, സാക്ഷാല്‍ ഓ അബ്ദുറഹിമാന്‍ സാഹിബാണ്......

ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നുണയാണെന്ന് തെളിയാന്‍ ഈ ഒരൊറ്റ ലിങ്ക്‌ മതി!!

Unknown said...

യുക്തിവാദികളുടെ യുക്തി എന്നത്‌ കടുത്ത ഇസ്‌്‌ലാമിക വിരുദ്ധ യുക്തിയാണ്‌. യുക്തിവാദികള്‍ ഏതെങ്കിലും പത്രത്തില്‍ കോളമിസ്‌റ്റാണെങ്കില്‍ അതു ജന്‍മഭൂമിയിലാണ്‌. ലേഖനമാണെങ്കിലോ യുക്തി വാദപ്രസ്ഥാനത്തിന്റെ ഉല്‍ഭവം തൊട്ട്‌ ആവര്‍ത്തിക്കുന്ന ക്ലീശേകളുടെ സമാഹാരത്തിന്റെ ഖണ്ഡശ്ശയും. ആര്‍.എസ്‌.എസിനെയും പോപുലര്‍ഫ്രണ്ടിനെയും ഒരുപോലെ എതിര്‍ക്കുന്നവരാണ്‌ നിങ്ങളെങ്കില്‍ തേജസിലും മാധ്യമത്തിലും എന്താ്‌ യുക്തിവാദികള്‍ എഴുതാത്തത്‌.
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ യു.എസ്‌ പ്രസിഡന്റ്‌ ബുഷ്‌ ഇന്ത്യയിലേക്കു വന്നപ്പോള്‍ കടുത്ത എതിര്‍പ്പു നേരിട്ടിരുന്നു. എന്നാല്‍ ജനാധിപത്യത്തിന്റെ കാവലാള്‍ ബുഷിനു സ്വാഗതം എന്ന്‌ പോസ്‌റ്ററൊട്ടിച്ചവരാണ്‌ യുക്തിവാദികള്‍. അതാണവരുടെ യുക്തി.
ദൈവവും ജിന്നും പിശാചുമൊന്നും ഇല്ലെന്ന്‌ പറഞ്ഞുനടക്കുന്ന യുക്തിവാദിയെ എനിക്കറിയും. എന്നാല്‍, സന്ധ്യക്ക്‌ ശ്‌മശാനത്തിന്റെ അരികിലൂടെ അവന്‌ പോവാന്‍ ധൈര്യമില്ല.!!!
അതിനാല്‍ യുക്തിവാദികളെ, ഈ ഏര്‍പ്പാട്‌ നിര്‍ത്തിക്കൂടെ...!

shafeeq valanchery said...

kettal thonnum madhyamam varunnathinu mumbu keralam socialist swargam aayirunnu ennu!!

ee lekhanam 5 alla 50 kollam kazhinjalum ningale pollullavarkku prasakthamavum, kaaranam ningalkokke aakeyulla vejaru Muslim thirichu samsarikkunnathanallo!!

sabi said...

ഈ യുക്തിവാദിക്ക് സാമാന്യ യുക്തി നല്‍കണേ....

Unknown said...

മാഷെ ഇനി ചാനല്‍ വരുന്നു. മാഷിനു കോളുതന്നെ

unOfficial Mrs X, I simply repost works by unOfficial Mr X said...
This comment has been removed by the author.
unOfficial Mrs X, I simply repost works by unOfficial Mr X said...

കേരളത്തിലെങ്ങിലും ഹിന്ദു വര്‍ഗീയതയെ വളര്‍ത്തുന്നത് ന്യൂന പക്ഷ വര്‍ഗീയതയും പ്രീനനവുമാണ്. നമ്മള്‍ അത് തിരിച്ചറിയാതെ പോയാല്‍ കൊടുക്കേണ്ടി വരുന്ന വില ഭീഗരമായിരിക്കും. സമൂഹത്തിനകത്തു നിന്ന് തന്നെ വരുന്ന ഇ എ ജബ്ബാരിന്റെത് പോലെയുള്ള ശ്രമങ്ങള്‍ ഒരു പരിതി വരെ മറ്റു സമൂഹങ്ങളുടെ മുന്നില്‍ ആ മത സമൂഹത്തെ മൊത്തമായി ആക്രമിക്കുന്നതിന് തടയിടാനവും എന്നാല്‍ അധ്ധേഹത്തെ പോലുള്ളവരെ തള്ളി പറയുമ്പോള്‍ അത് പോലും വര്‍ഗീയത വളര്‍ത്താന്‍ ഉപയോഗിക്കപ്പെടും എന്നോര്‍ക്കുക. ഹിന്ദു സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ആ സമൂഹത്തിനകത്തു നിന്ന് പ്രതികരിക്കുന്നവരുറെ എണ്ണവുമായി താരതമ്യം ചെയ്‌താല്‍ മുസ്ലിം സമൂഹത്തില്‍ നിന്നും അത്തരം ശ്രമങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. ഇനി അത്തരം ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് കാതലായ പ്രശ്നങ്ങള്‍ മാറ്റി വെച്ച് നിസാരമായ പ്രശ്നഗളില്‍ മാത്രം താനും.

Unknown said...

ഇത് നമ്മുടെ കേരളം പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലമയതിനാല്‍ നമ്മള്‍ക്ക്‌ തോന്നുന്നതാണ്. പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും ഓരോ മിസ്യ്ല്‍ ഇവിടെ വന്നു വീണു പൊട്ടിയാല്‍ മതിയാകും.ഇവരുടെ വര്‍ഗ്ഗീയത പമ്പ കടക്കാന്‍ ഞ്ഞങ്ങളുടെ അച്ചനും സ്നേഹിതന്മാരും അങ്ങ് അതിര്‍ത്തിയില്‍ കാവല്നിന്നു കഷ്ട്ട പെടുന്ന അവര്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍, സിഖ് ജൈന, ബുദ്ധ ആഘോഷങ്ങള്‍ ഒന്നിച്ച ഡ്യൂട്ടിയില്‍ നിന്നും വന്നതിനു ശേഷം ആഘോഷിക്കുന്നു.ഇവിടെ സര്‍ക്കാര്‍ അന്ന കുറച്ചു പേര്‍ ഒഴികെ എല്ലാവര്ക്കും പൊതു ഒഴിവ് നല്‍കുന്നു എന്നിട്ട് സ്വ മതാടിസ്ഥാനത്തില്‍ ആഘോഷിക്കുന്നു. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ അടികൂടുന്നു. ഇവരെ എല്ലാം കൂടി മത ജാതി വൈരം പ്രചരിപ്പിച്ചതിന്, കുറച്ചു കാലത്തേക്ക് ജയിലില്‍ അടക്കണം. ഏതു മത ജാതിയാണോ. സ്വ മത ജാതിയല്ലാത്തവരുടെ പ്രാര്‍ഥനകള്‍ ചൊല്ലിക്കണം.അതിനു മടിക്കുന്നവരെ നല്ല ചൂരല്‍ കൊണ്ട് അടിച്ചു ശരിപ്പെടുത്തണം.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. നാം ഇന്ത്യക്കാര്‍ ഒന്ന്‍ ഭരത് മാതാകീ ജയ് ജയ് ജവാന്‍ ജയ് കിസ്സാന്‍

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.