Monday, June 18, 2018

ആരാണു അഹങ്കാരി ?

ആരാണു അഹങ്കാരി ?
=============
ദൈവത്തെ നിഷേധിക്കുന്നത് അഹങ്കാരം കൊണ്ടാണു എന്നാണു ഇവിടെ ചിലരുടെ ആക്ഷേപം. ഒന്നിലധികം തവണ ഇതിനു മറുപടി മുമ്പു പറഞ്ഞിട്ടുണ്ട്. ഒരിക്കല് കൂടി ആവര്ത്തിക്കാം.
ഭൌതികവാദമല്ല ദൈവീകവാദമാണു മനുഷ്യന്റെ അഹങ്കാരത്തില് നിന്നും ഉടലെടുത്ത ചിന്താഗതി.
ദൈവീകവാദി തനിക്കു ചുറ്റുമുള്ള എല്ലാ യാഥാര്ത്ഥ്യങ്ങളെയും മനുഷ്യകേന്ദ്രീയമായി തല തിരിച്ചു കാണുമ്പോള് ഭൌതികവാദി യാഥാര്ത്ഥ്യങ്ങളെ നേരേ ചൊവ്വേ കാണുന്നു.
പ്രകൃതിയിലെ മറ്റെല്ലാ ജന്തുജാലങ്ങളെയും പോലെ ഒരു ജന്തു മാത്രമാണു മനുഷ്യന് എന്ന യാഥാര്ത്ഥ്യം അതേ പടി ഉള്ക്കൊള്ളുന്നവരാണു ഭൌതികവാദികള്. എന്നാല് ദൈവീകവാദികള്ക്കു മനുഷ്യന് വിശേഷപ്പെട്ട ഒരു സൃഷ്ടിയാണു. ആ വിശേഷ സൃഷ്ടിയെ ലക്ഷ്യമാക്കി ഒരു ആകാശമാമന് ഉണ്ടാക്കി വെച്ചതാണു സകലതും എന്ന അഹങ്കാരചിന്തയില് നിന്നു കൊണ്ടാണു ദൈവീകവാദം എല്ലാ കഥകളും അവതരിപ്പിക്കുന്നത്. ലോകത്തെ നോക്കിക്കാണുന്നതും.
ഭൌതികവാദിക്കു മനുഷ്യന് വെറും ഒരു ജന്തു മാത്രമാണു. മസ്തിഷ്കഘടനയിലുണ്ടായ വികാസം മൂലം തൊട്ടു പിന്നില് നില്ക്കുന്ന ചിമ്പാന്സി കുരങ്ങിന്റെ സംവേദന ശേഷിയില് നിന്നും അല്പം കൂടി വികസിച്ച സംവേദനശേഷി കൈവരിക്കുക മാത്രമേ മനുഷ്യനു സാധ്യമായിട്ടുള്ളു. ശരീരത്തിന്റെ മോര്ഫോളജിയും ഫിസ്യോളജിയും അനാട്ടമിയുമെല്ലാം മറ്റു ജന്തുക്കളുടേതു തന്നെയാണു. മസ്തിഷ്കഘടനയും ഏറെക്കുറെ തുല്യമാണു. മസ്തിഷകപരമായ സിദ്ധികളില് ചിലതു ഒരു സംഘജീവി എന്ന നിലയില് വന് പുരോഗതിയിലേക്കു നയിക്കാന് മനുഷ്യരെ പ്രാപതരാക്കുകയാണുണ്ടായത്.
നേരിട്ടുള്ള ആശയവിനിമയത്തില് നിന്നും പ്രതീകങ്ങളും കഥകളും നുണകളും ഉപയോഗിച്ച് (ഭാഷയുപയോഗിച്ച്) വലിയ അളവില് ആശയവിനിമയം നടത്താനും അതു വഴി അപരിചിതരായ അനേകം പേരുമായി സഹകരണാത്മക ബന്ധം സ്ഥാപിക്കാനും, നേടിയ അറിവുകളെ തലമുറകള്ക്കു കൈമാറാനും സൂക്ഷിക്കാനുമൊക്കെയുള്ള കഴിവു ക്രമമായി വികസിച്ചതുകൊണ്ടാണു മനുഷ്യന് മറ്റു ജന്തുക്കളില് നിന്നും ഇന്നു വളരെ വ്യത്യസ്ഥരായി കാണപ്പെടുന്നത്.
ഈ യാഥാര്ത്ഥ്യത്തെ തല കീഴായി നോക്കിക്കാണുകയാണു ദൈവവാദികള്. അവര് കരുതുന്നത് മനുഷ്യന് എന്ന അത്യന്തം കേമപ്പെട്ട ഒരു സൃഷ്ടിയെ ഉണ്ടാക്കാനായി മാത്രമാണു ഈ പ്രപഞ്ചം തന്നെ ഒരുക്കി വെച്ചിട്ടുള്ളത് എന്ന മട്ടിലാണു. അതാണു അഹങ്കാരം. ഈ അഹങ്കാരത്തില് നിന്നും ഉരുവം കൊണ്ട കഥകളാണു മതവും ദൈവവും മറ്റെല്ലാ അനുബന്ധങ്ങളും.
മൂക്കു പൊക്കി ഉണ്ടാക്കിയതു കണ്ണട താഴെ വീഴാതെ താങ്ങി നിര്ത്താനാണെന്നു വിശ്വാസി കരുതുന്നു. എന്നാല് മൂക്കു പൊങ്ങി നില്ക്കുന്നതിനാല് അതനുസരിച്ചു കണ്ണട രൂപം കൊള്ളുകയായിരുന്നു എന്നതു യാഥാര്ത്ഥ്യം.
നമുക്കു വികിരണമേല്ക്കാതിരിക്കാനായി ആകാശമാമന് ഓസോണ് കുട നിവര്ത്തി വെച്ചു എന്നു വിശ്വാസി പറയുന്നു. ഓസോണ് പാളിയുള്ളതിനാല് വികിരണങ്ങള് താഴേക്കു വരാതെ ജീവികള്ക്കനുകൂല സാഹചര്യം ഉണ്ടായി അതിനാല് ഇവിടെ ജീവികള് നിലനിന്നു എന്നതാണു സത്യം.
നമുക്കു ശ്വസിക്കാന് ആകാശമാമന് ഓക്സിജന് ഉണ്ടാക്കിത്തന്നു എന്നാണു വിശ്വാസിയുടെ അഹങ്കാരചിന്ത. ഓക്സിജന് ഉണ്ടായപ്പോള് അതു ശ്വസിക്കുന്ന ജീവികള് ഉണ്ടായി എന്നതു പ്രകൃതി രഹസ്യം.
നമുക്കു കുടിക്കാനും കൃഷി ചെയ്യാനും ആകാശത്തു നിന്നും ദൈവം വെള്ളം കോരിയൊഴിക്കുന്നതാണു മഴ എന്നു വിശ്വാസി. ഭൂമിയില് വെള്ളവും മഴയുമൊക്കെ ഉണ്ടായതിനാല് വെള്ളത്തില് ജീവനുണ്ടായി ജീവികള് വെള്ളം കുടിച്ചു ജീവിക്കുന്നു എന്നു ഭൌതികവാദം.
നമ്മുടെ ചോര കുടിക്കാന് ദൈവം കൊതുകിനെ പടച്ചു എന്ന് വിശ്വാസവ്യാഖ്യാനം. ചോര കുടിക്കുന്ന കൊതുകുണ്ടായപ്പോള് അതു നമ്മളെയും കടിച്ചു ചോര കുടിക്കുന്നു എന്നത് യാഥാര്ത്ഥ വസ്തുത.
നമുക്കു രോഗം വരുത്താന് രോഗാണുക്കളെ ഉണ്ടാക്കുകയല്ല രോഗാണുക്കളുണ്ടായപ്പോള് നമുക്കു രോഗങ്ങളുണ്ടാവുകയാണു ചെയ്തത്.
ഇമ്മട്ടിലാണു ഭൌതിക വാദി ചുറ്റുപാടുകളെ നോക്കിക്കാണുന്നത്.
മനുഷ്യന് മഹാ കേമപ്പെട്ട സവിശേഷ സൃഷ്ടിയാണെന്നു അഹങ്കരിക്കുന്നതിനാലാണു ദൈവീകവാദികള് കാര്യങ്ങളെ ഈ വീധം തല കുത്തനെ നോക്കിക്കാണുന്നത്.
അപ്പോള് ആര്ക്കാണു അഹങ്കാരം കൂട്ടരേ ?

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.