Thursday, December 9, 2010

മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടണമെങ്കില്‍ മതവിശ്വാസം ഇല്ലാതാകണം

ഇന്ന് മനുഷ്യാവകാശദിനം !

രാജവാഴ്ച്ചക്കും സര്‍വ്വാധിപത്യങ്ങള്‍ക്കും താങ്ങും തണലുമായി വര്‍ത്തിച്ച മതവും പൌരോഹിത്യവും മനുഷ്യത്വപരമായ നന്മകളെ നിരാകരിക്കുക മാത്രമല്ല, നിഷ്ഠൂരമായ നരമേധങ്ങള്‍ക്കും പീഢനങ്ങള്‍ക്കും കാര്‍മ്മികത്വം വഹിക്കുകയും ചെയ്തുവെന്നാണു ചരിത്രം. മതാധിപത്യത്തിന്റെ തുറുങ്കറകളില്‍നിന്ന് മനുഷ്യന്റെ മോചനം സാധ്യമാക്കിയത് പതിനെട്ടാം നൂറ്റാണ്‍ടോടെ യൂറോപ്പിലാഞ്ഞടിച്ച ചിന്താവിപ്ലവത്തിന്റെ കൊടുംകാറ്റാണ്. സ്വാതന്ത്ര്യം സമത്വം സമാധാനം തുടങ്ങിയ മാനവമൂല്യങ്ങള്‍ക്ക് അടിത്തറയൊരുക്കിയത് ചങ്ങലകളില്ലാത്ത സ്വതന്ത്ര ചിന്തയാണ്. ജനാധിപത്യം മതനിരപേക്ഷത മനുഷ്യാവകാശങ്ങളെ സംബന്ധിച്ച നൂതന ചിന്തകള്‍ തുടങ്ങിയവ നവോഥാനപോരാട്ടങ്ങളുടെ പ്രധാന സംഭാവനകളാണ്. അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ പങ്കു ചേരാന്‍ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്കും സ്വാതന്ത്ര്യ ദാഹികള്‍ക്കും ഇതു പ്രചോദനമേകി.

1948ല്‍ ഐക്യരാഷ്ട്രസഭ Universal Declaration Of Human Rights എന്ന പേരില്‍ പ്രഖ്യാപിച്ച മനുഷ്യാവകാശ രേഖ ലോക നാഗരികതയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവാണ്. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും ഒരു കരട് എന്ന നിലയില്‍ ഈ രേഖ അവലംബമാക്കാവുന്നതാണ്. “പാശ്ചാത്യ ചിന്തയുടെ ഉല്‍പ്പന്നം” എന്ന അപഖ്യാതി ഉയര്‍ത്തി മനുഷ്യാവകാശ രേഖയെ അവമതിക്കുന്നവരുണ്ട്. എന്നാല്‍ ഇത് മനുഷ്യാവകാശങ്ങളെ സംബന്ധിച്ച അന്തിമ പ്രമാണമല്ല. സ്വതന്ത്രമായ നിരൂപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കാവുന്നതും മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെടാവുന്നതുമാണ്.

മതത്തിന്റെ വക്താക്കള്‍ മനുഷ്യാവകാശങ്ങളെ വില കുറച്ചു കാണാന്‍ ശ്രമിക്കുന്നത് മതാന്ധതയുടെ മതില്‍കെട്ടുകള്‍ക്കകത്തെ സ്വാതന്ത്ര്യ നിഷേധത്തെയും അവകാശ ലംഘനത്തെയും മറച്ചു പിടിക്കാനും മതദര്‍ശനങ്ങളുടെ മനുഷ്യത്വ വിരുദ്ധ മൂല്യങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ്.
യുക്തിവാദികള്‍ പൊതുവെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച സ്വതന്ത്ര നിലപാടുകളെ അംഗീകരിക്കുന്നു. ഒടുക്കത്തെ കിതാബ് എന്ന നിലക്കല്ല; ചര്‍ച്ചക്കും വിശകലനത്തിനും ഒരു കരടു രേഖ എന്ന നിലക്ക്.
ഇന്ത്യന്‍ ഭരണ ഘടനയും തത്വത്തില്‍ മനുഷ്യാവകാശരേഖയെ അംഗീകരിച്ചിട്ടുണ്ട്.

മനുഷ്യരായി ജനിക്കുന്ന എല്ലാവര്‍ക്കും തുല്യമായ അന്തസ്സും അവകാശങ്ങളും ഉണ്ടെന്നും അതിനാല്‍ പരസ്പരം ആദരിക്കാനും സാഹോദര്യഭാവേന പെരുമാറാനും എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും മനുഷ്യാവകാശരേഖയുടെ ആമുഖത്തില്‍ പറയുന്നു. (ആര്‍ടിക്കിള്‍ -1)
മതം, വംശം, വര്‍ണം, ലിംഗം , ഭാഷ, ദേശം ആദിയായ ഭിന്നതകള്‍ക്കതീതമായി എല്ലാ വ്യക്തികള്‍ക്കും സമാനമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ടെന്നും രാഷ്ട്രങ്ങളുടെ പരമാധികാരം സംബന്ധിച്ച എന്തൊക്കെ പരിമിതികളുണ്ടെങ്കിലും പൌരാവകാശങ്ങളില്‍ വിവേചനം അരുത് എന്നും ഈ രേഖ (ആര്‍ടിക്കിള്‍ -2) അടിവരയിട്ടു പ്രഖ്യാപിക്കുന്നു.

മതമാകട്ടെ മനുഷ്യരുടെ തുല്യത എന്ന സങ്കല്‍പ്പത്തെ പാടേ നിരാകരിക്കുകയും അവര്‍ക്കിടയില്‍ അനാവശ്യമാ‍യ ശത്രുതയും വിഭാഗീയതയും സൃഷ്ടിക്കുകയുമാണു ചെയ്യുന്നത്.

ഖുര്‍ ആനില്‍നിന്നു തന്നെയുള്ള ചില സാമ്പിളുകള്‍ ഇതാ :-

يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും വിശ്വാസത്തേക്കാള്‍ നിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍ ‍. [9-23]

يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
വിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. [9-28 ] .

يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
വിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന നിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123

അന്യമതവിശ്വാസികള്‍ അശ്ലീലങ്ങളും ശത്രുക്കളുമാണെന്നു പ്രഖ്യാപിക്കുന്ന ഖുര്‍ ആന്‍ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന സത്തയെത്തന്നെ നിഷേധിക്കുന്നുവെന്നു ചുരുക്കം.

എല്ലാ മനുഷ്യര്‍ക്കും സുരക്ഷിതമായും നിര്‍ഭയമായും ജീവിക്കാന്‍ അവകാശമുണ്ടായിരിക്കണമെന്ന് രേഖ (ആര്‍ടിക്കിള്‍ 3)നിര്‍ദേശിക്കുന്നു.

ഇസ്ലാമിന്റെ രാഷ്ട്രസങ്കല്‍പ്പത്തില്‍ മുസ്ലിംവിശ്വാസികള്‍ക്കല്ലാത്തവര്‍ക്കൊന്നും തന്നെ നിര്‍ഭയരായി ജീവിക്കാന്‍ അവകാശമില്ല. അവര്‍ മതം മാറും വരെയോ മതഭരണത്തിനു കീഴടങ്ങും വരെയോ സമാധാനജീവിതം അര്‍ഹിക്കുന്നില്ല.

وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ للَّهِ فَإِنِ ٱنْتَهَواْ فَلاَ عُدْوَانَ إِلاَّ عَلَى ٱلظَّالِمِينَ

ഫിത്ന ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല.[2-193]
And fight them until sedition, idolatry, is, exists, no more and religion is all for God, alone, none other being worshipped; then if they desist, from unbelief, surely God sees what they do, and will requite them for it.(ജലാലൈന്‍)

ഫിത്ന അവസാനിച്ച് ദീന്‍ പൂര്‍ണമായി അല്ലഹുവിനാകും വരെ യുദ്ധം ചെയ്യുക എന്ന വാക്യത്തിന് നബി നേരിട്ടു നല്‍കിയ വിശദീകരണം ബുഖാരിയുടെ ഹദീസിലുള്ളത് ഇപ്രകാരമാണ്:

“അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും ,നമസ്കാരം കൃത്യമായി നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകുകയും ചെയ്യുന്നതു വരെ ജനങ്ങളോടു യുദ്ധം ചെയ്യാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു. അത്രയും അവര്‍ ചെയ്തു കഴിഞ്ഞാല്‍ അവരുടെ രക്തവും ധനവും അവര്‍ക്ക് എന്നില്‍ നിന്നും സുരക്ഷിതമായിക്കിട്ടി ”.

മൌദൂദി സഹിബ് ഈ ഖുര്‍ആന്‍ വാക്യത്തിനു കൊടുത്ത വിശദീകരണം കൂടി കാണുക:

“ദീന്‍ [അനുസരണം] അല്ലാഹുവിനു പകരം മറ്റാര്‍ക്കെങ്കിലും ആവുക എന്ന അവസ്ഥയാണ് ഇവിടെ ‘ഫിത്ന’ കൊണ്ടുള്ള വിവക്ഷ………’ഫിത്ന’യുടെ സ്ഥാനത്ത് മനുഷ്യന്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാമിക യുദ്ധത്തിന്റെ ലക്ഷ്യമെന്നും ദീനിന്റെ ഈ വിശദീകരണത്തില്‍ നിന്നു വ്യക്തമാകുന്നുണ്ട്.”[ തഫ്ഹീമുല്‍ കുര്‍ ആന്‍ ‍]
യുദ്ധത്തടവുകാരായ സ്ത്രീകളോടും കുട്ടികളോടും പോലും എത്ര ക്രൂരമായാണു പ്രവാചകനും കൂട്ടരും പെരുമാറിയിരുന്നതെന്നു നാം മുമ്പു ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രതികാരത്തിന്റെ പേരില്‍ നിരപരാധികളെ കൊല്ലാന്‍ കല്‍പ്പിക്കുന്ന ദൈവിക വെളിപാടും നമ്മള്‍ കണ്ടു.

ക്രൂരവും അപമാനകരവുമായ ശിക്ഷാമുറകളും പെരുമാറ്റവും ഉപേക്ഷിക്കണമെന്നാണു മനുഷ്യാവകാശരേഖ (ആര്‍ടിക്കിള്‍ 5) ആവശ്യപ്പെടുന്നത്.

നിസ്സാരമായ കുറ്റങ്ങള്‍ക്കു പോലും കൈകാലുകള്‍ വെട്ടാനും കല്ലെറിഞ്ഞു കൊല്ലാനും ചാട്ടവാറുകൊണ്ടടിക്കാനും സ്ത്രീകളെ കിടപ്പറയില്‍ കെട്ടിയിട്ടു തല്ലാനും ഉപദേശിക്കുന്ന ഇസ്ലാമിന്റെ ദൈവീക നിയമം ഇന്നും മനുഷ്യത്വത്തെ പല്ലിളിച്ചുകാടുന്നു.കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന ജൂതായിസമാണ് ഇസ്ലാമിനും പ്രിയം

മനുഷ്യാവകാശപ്രഖ്യാപനം (ആര്‍ടിക്കിള്‍ 21) പൌരന്റെ ജനാധിപത്യാവകാശങ്ങള്‍ക്ക് അടിവരയിടുന്നു.

ഭരണത്തില്‍ പങ്കാളിയാവാന്‍ എല്ലാ പൌരനും അവകാശമുണ്ട്. സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും വ്യക്തികള്‍ക്കുണ്ടായിരിക്കണം. ജനഹിതമായിരിക്കണം ഭരണസംവിധാനങ്ങള്‍ക്ക് അടിത്തറയാകേണ്ടത്. കാലികമായ തെരഞ്ഞെടുപ്പുകളിലൂടെ ജനഹിതം പരിശോധിക്കപ്പെടണം. സ്വതന്ത്രവും നീതിയുക്തവുമായിരിക്കണം തെരഞ്ഞെടുപ്പ്. രഹസ്യമായും സ്വതന്ത്രമായും വോട്ടു ചെയ്യാന്‍ ജനങ്ങള്‍ക്കവസരമുണ്ടാകണം.

ഇസ്ലാമില്‍ രാജവാഴ്ചക്കു സമാനമായ ഏകാധിപത്യഭരണ സംവിധാനമല്ലാതെ ജനാധിപത്യത്തിന്റെ അടിസ്ഥാന്ത്തിലുള്ള ഒരു ഭരണ സംവിധാനം ഇല്ല. സമ്പൂര്‍ണ വെളിപാടു പുസ്തകമായ കുര്‍ ആനില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ട രീതിയെന്തെന്നോ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നോ വിശദമാക്കുന്ന യാതൊരു പരാമര്‍ശവുമില്ല. പ്രവാചകന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ ഭാര്യമാരെ മറ്റാരും കല്യാണം കഴിക്കരുത് എന്നു ഉപദേശിച്ച ദൈവം അദ്ദേഹത്തിന്റെ മരണ ശേഷം ആരെയാണു ഖലീഫയാക്കേണ്ടതെന്നോ ഖലീഫയെ എങ്ങനെയാണു തെരഞ്ഞെടുക്കേണ്ടതെന്നോ പറഞ്ഞു കൊടുക്കാന്‍ മറന്നു പോയി. ഫലമോ? നബിയുടെ മയ്യത്തു പോലും സംസ്കരിക്കാതെ അധികാരത്തിനായുള്ള ഉപജാപങ്ങളിലേര്‍പ്പെട്ടു അനുയായികള്‍ ! ഈ ഉപജാപങ്ങള്‍ വര്‍ണനാതീതമായ അഭ്യന്തര യുദ്ധങ്ങളിലേക്കും വിഭാഗീയതകളിലേക്കും നയിച്ചു. ഇന്നും ആ കുടിപ്പകയാണു ഇസ്ലാമിന്റെ തെരുവുകളിലും പള്ളികള്‍ക്കകത്തും ചാവേര്‍ ബോംബുകളായി പൊട്ടിച്ചിതറിക്കൊണ്ടിരിക്കുന്നത്.

നബിക്കു ശേഷമുള്ള ആദ്യത്തെ നാലു ഖലീഫമാരും നാലു വിധത്തിലാണു തെരഞ്ഞെടുക്കപ്പെട്ടത്. ദീര്‍ഘമായ ഗൂഡാലോചനകള്‍ക്കും ഉപജാപങ്ങള്‍ക്കും ഇടയില്‍ ഏതാനും പ്രമാണിമാര്‍ ചേര്‍ന്നു അബൂബക്കറിനെ ആദ്യ ഖലീഫയായി വാഴിച്ചു. രണ്ടാം ഖലീഫ ഉമറിനെ, പിന്‍ ഗാമിയായി അബൂബക്കര്‍ തന്നെ നോമിനേറ്റ് ചെയ്തു. ഇസ്ലാമിക ജനാധിപത്യത്തിന്റെ മറ്റൊരു ഉത്തമ മാതൃകയായിരുന്നു മൂന്നാം ഖലീഫയുടെ തെരഞ്ഞെടുപ്പ്. അബൂബക്കറിനെ ഒന്നാം ഖലീഫയാക്കിയതില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അസംതൃപ്തി പരിഗണിച്ചുകൊണ്ടാണ് ,വെട്ടേറ്റ് പരിക്കു പറ്റി മരണശയ്യയില്‍ കിടക്കുന്ന ഉമ്മറിനോട് ആയിശ ഇപ്രകാരം പറഞ്ഞത് : “ഇസ്ലാമിക സമൂഹത്തെ ഒരു നാഥനില്ലാത്ത നിലയില്‍ അങ്ങ് ഇട്ടേച്ചു പോകരുത്. ഒരു ഖലീഫയെ അങ്ങു തന്നെ നിര്‍ദേശിക്കണം. അല്ലാത്ത പക്ഷം വലിയ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നു ഞാന്‍ ഭയപ്പെടുന്നു ” [നഹ്ജുല്‍ ബലാഗ ]
ഉമര്‍ പക്ഷെ തന്റെ പിന്‍ ഗാമിയെ തെരഞ്ഞെടുക്കാന്‍ ഒരു ആറംഗ സമിതിയെ നിയോഗിക്കുകയാണുണ്ടായത്. ഈ സമിതിക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ചട്ടങ്ങള്‍ വിചിത്രമായിരുന്നു.

1.ആറു പേരും ഒരാളെത്തന്നെ നിര്‍ദേശിച്ചാല്‍ അയാള്‍ ഖലീഫയാകും.
2.ഏകകണ്ഠമായ തീരുമാനമില്ലെങ്കില്‍ അബ്ദുറഹിമാനുബ്നു ഔഫും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വോട്ടു ചെയ്യുന്നയാള്‍ തെരഞ്ഞെടുക്കപ്പെടും.
3. അഞ്ചു പേര്‍ ഒരാളെ നിര്‍ദേശിക്കുകയും ഒരാള്‍ മാത്രം എതിര്‍ക്കുകയും ചെയ്താല്‍ എതിര്‍ക്കുന്നയാളെ ഉടന്‍ വധിക്കണം.
4. നാലു പേര്‍ ഒരാളെ അനുകൂലിക്കുകയും രണ്ടു പേര്‍ എതിര്‍ക്കുകയുമാണെങ്കില്‍ ആ രണ്ടു പേരെയും കൊല്ലണം.
5.മൂന്നു പേര്‍ വീതം തുല്യ നില പാലിച്ചാല്‍ ഉമറിന്റെ മകന്‍ അബ്ദുല്ലയുടെ കാസ്റ്റിങ് വോട്ടു പ്രകാരമായിരിക്കും തീരുമാനം.
ഈ ചട്ടമനുസരിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു പേര്‍ ഉസ്മാനെയും മൂന്നു പേര്‍ അലിയെയും അനുകൂലിച്ചു. തുടര്‍ന്ന് അബ്ദുറഹിമാന്‍ തന്ത്രപൂര്‍വ്വം ഉസ്മാനെ ഖലീഫസ്ഥാനത്തവരോധിക്കുകയാണു ചെയ്തത്. [അവലംബം-നഹ്ജുല്‍ ബലാഗ]

ആദ്യ ഖലീഫമാരില്‍ അബൂബക്കറൊഴികെയുള്ള മൂന്നു പേരും സ്വന്തം പ്രജകളുടെ കയ്യാല്‍ വധിക്കപെടുകയായിരുന്നു ! അഴിമതി ദൂര്‍ത്ത്, സ്വജനപക്ഷപാതം തുടങ്ങിയ ഭരണ ദൂഷ്യങ്ങള്‍ ഈ ഖലീഫമാരുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നു എന്നതും സ്മരണീയമാണ്. ഇതെല്ലാം മറച്ചു പിടിച്ചുകൊണ്ടാണ് ഈ ഖലീഫമാരുടെ കാലം ഇസ്ലാമിന്റെ സുവര്‍ണ കാലം എന്നൊക്കെ ഇക്കാലത്തു ചിലര്‍ അവകാശപ്പെടുന്നത്. നാലാം ഖലീഫ അലിയും പ്രവാചകപത്നി ആയിശയും തമ്മിലുള്ള കുടിപ്പകയാണ് ഇസ്ലാമിനെ ശിയായെന്നും സുന്നിയെന്നും രണ്ടു സെക്ടായി പിളര്‍ത്തിയത്. പാകിസ്ഥാനിലും ഇറാക്കിലും മറ്റും വെള്ളിയാഴ്ച്ച തോറും പള്ളികളില്‍ മനുഷ്യമാംസം ചിതറിത്തെറിക്കുന്നതും കത്തിക്കരിയുന്നതും ഈ പഴയ കുടിപ്പകയുടെ തിരു ശേഷിപ്പാണ്.
ഭരണാധികാരം ആര്‍ക്ക് , എങ്ങനെ എന്ന പരമപ്രധാനമായ ഒരു പ്രശ്നത്തിന് അല്ലാഹുവിന്റെ കിതാബില്‍ വ്യക്തവും യുക്തവുമായ ഒരു തീര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇസ്ലാമിന്റെയും ലോകത്തിന്റെ തന്നെയും ചരിത്രം മറ്റൊന്നാകുമായിരുന്നു. ഇസ്ലാമിന്റെ ഈറ്റില്ലങ്ങളില്‍ പോലും സ്വേഛാധിപത്യ രാജഭരണത്തിനെതിരെ പ്രതിഷേധത്തിന്റെ ചെറുവിരലനക്കാന്‍ പോലും കഴിയാതെ വിനീതവിധേയരായി കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ടിരിക്കുകയാണു ആ നാടുകളിലെ മുസ്ലിം ജനത.

ജനാധിപത്യമെന്നത് കേവലം ഭരണാധികാരത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ മാത്രം പ്രശ്നമല്ല. ചിന്താസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം ,വിജ്ഞാന‍ സമ്പാദനത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനുമുള്ള സ്വാതന്ത്ര്യം , എന്നിങ്ങനെ എല്ലാതരം സാമൂഹ്യ വ്യവഹാര സാധ്യതകളും ഉറപ്പു നല്‍കുന്നതും വൈവിധ്യമാര്‍ന്ന ചിന്തകളും ആവിഷ്കാരങ്ങളും സ്നേഹപൂര്‍വ്വം പങ്കു വെക്കപ്പെടുന്നതുമായ ഒരു ഉദാത്ത സംസ്കാരമാണു ജനാധിപത്യം. മതനിരപേക്ഷതയും മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയും ജനാധിപത്യത്തിന്റെ ഒഴിച്ചു കൂടാനാവാത്ത അനുബന്ധങ്ങളാണ്.

മനുഷ്യാവകാശപ്രഖ്യാപനരേഖ (ആര്‍ടിക്കിള്‍ 18 മുതല്‍ 22 വരെ) പൌരന്റെ ജനാധിപത്യാവകാശങ്ങള്‍ വിവരിക്കുന്നു.

ഇസ്ലാം അവിശ്വാസികള്‍ക്കും അടിമകള്‍ക്കും സ്ത്രീകള്‍ക്കും ജനാധിപത്യപ്രക്രിയയില്‍ പങ്കാളിത്തം നിഷേധിക്കുന്നു. പൊതുരംഗം പ്രമാണിമാരായ ഒരു പിടി പുരുഷന്മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ചിന്താസ്വാതന്ത്ര്യത്തെ ഇസ്ലാം പൂര്‍ണമായും നിരാകരിക്കുന്നു. വിശ്വാസം സ്വമേധയാ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരില്‍ അതു വാളു കൊണ്ട് അടിച്ചേല്‍പ്പിക്കാന്‍ മതം ഉപദേശിക്കുന്നു.

ദിമ്മികളുടെ പദവി

ഇസ്ലാമിന്റെ രാഷ്ട്രവ്യവസ്ഥക്കു കീഴില്‍ ജീവിക്കാന്‍ അനുവദിക്കപ്പെടുന്ന അമുസ്ലിം പ്രജകളാണു ‘ദിമ്മികള്‍ ’.

قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ

Fight those who do not believe in God, nor in the Last Day, for, otherwise, they would have believed in the Prophet (s), and who do not forbid what God and His Messenger have forbidden, such as wine, nor do they practise the religion of truth, the firm one, the one that abrogated other religions, namely, the religion of Islam — from among of those who (min, ‘from’, explains [the previous] alladhīna, ‘those who’) have been given the Scripture, namely, the Jews and the Christians, until they pay the jizya tribute, the annual tax imposed them, readily (‘an yadin is a circumstantial qualifier, meaning, ‘compliantly’, or ‘by their own hands’, not delegating it [to others to pay]), being subdued, [being made] submissive and compliant to the authority of Islam.[9:29]

വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

മൌദൂദി:-
പത്തൊമ്പതാം നൂറ്റാണ്ടിലെ അധഃപതന കാലഘട്ടത്തില്‍ മുസ്ലിംകള്‍ വളരെ ക്ഷമാപണ സ്വരത്തില്‍മാത്രം പരാമര്‍ശിച്ചിരുന്ന ഒരു പ്രശ്നമാണ് ജിസ്യ. ആ കാലഘട്ടത്തിന്റെ സ്മാരകമായി ഇന്നും ചില ആളുകളുണ്ട്. മാപ്പിന്റെയും ക്ഷമാപണത്തിന്റെയും ശൈലി ഇപ്പോഴുമവര്‍ തുടരുന്നു. എന്നാല്‍ ദൈവത്തിന്റെ ദീനിന് ദൈവധിക്കാരികളോട് ക്ഷമാപണം ബോധിപ്പിക്കേണ്ടുന്ന യാതൊരാവശ്യവുമില്ല. അതില്‍നിന്നെത്രയോ ഉന്നതവും ഉല്‍കൃഷ്ടവുമാണത.് ഈ പ്രശ്നത്തിലടങ്ങിയ വ്യക്തവും ലളിതവുമായ വസ്തുതയിതാണ്: ദൈവികദീനിനെ തിരസ്കരിക്കുകയും തങ്ങളോ തങ്ങളെപ്പോലുള്ളവരോ കെട്ടിച്ചമച്ച അബദ്ധ ജീവിതരീതികളവലംബിക്കുകയും ചെയ്യുന്നവര്‍ പരമാവധി അര്‍ഹിക്കുന്നത് സ്വയം അബദ്ധം ചെയ്യാനുള്ള സ്വാതന്ത്യ്രം മാത്രമാണ്. അതിലുപരി, ഭൂമിയുടെ ഭരണച്ചെങ്കോല്‍ കൈയിലേന്തി തങ്ങളുടെ അപഥ സഞ്ചാരങ്ങള്‍ക്കും അബദ്ധ ചെയ്തികള്‍ക്കും അനുരൂപമായി മാനവ ജീവിതവ്യവസ്ഥ സ്ഥാപിച്ചു നടത്തുവാന്‍ ഒരവകാശവും അവര്‍ക്കില്ല. അത് ലോകത്തെവിടെ സംഭവിച്ചാലും കുഴപ്പം അനിവാര്യമാണ്. അതിനാലവരെ ഭൂമിയിലെ ആധിപത്യത്തില്‍നിന്ന് പുറംതള്ളാനും ദൈവിക ജീവിതവ്യവസ്ഥിതിക്ക് വിധേയരാക്കാനും സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടതാകുന്നു. അതവരുടെ നിര്‍ബന്ധ കര്‍ത്തവ്യമാണ്. എന്തിനുള്ള വിലയാണീ ജിസ്യ എന്ന ചോദ്യമാണിനി അവശേഷിക്കുന്നത്. തങ്ങളുടെ ദുഷിച്ച ജീവിതരീതികളില്‍ നിലകൊള്ളാന്‍ ദൈവികാധിപത്യത്തിന് കീഴില്‍ നല്‍കപ്പെടുന്ന `സ്വാതന്ത്യ്രത്തിന്റെ വില` എന്നാണ് മറുപടി. ഈ സ്വാതന്ത്യ്രം അനുവദിച്ചുകൊടുക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഉത്തമ വ്യവസ്ഥിതിയുടെ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനുമാണത് വിനിയോഗിക്കപ്പെടുക. ദൈവമാര്‍ഗത്തില്‍ സകാത്ത് നല്‍കാന്‍ അവസരം നഷ്ടപ്പെടുകയും ദുര്‍മാര്‍ഗത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്യ്രത്തിന് വില നല്‍കുകയും ചെയ്യേണ്ടിവരുന്നത് എത്ര വലിയ നിര്‍ഭാഗ്യമാണെന്ന് ആണ്ടുതോറും ജിസ്യ നല്‍കുമ്പോള്‍ ചിന്തിക്കാനവസരം ലഭിക്കുന്നുവെന്നത് ജിസ്യയുടെ മറ്റൊരു ഫലമാണ്.


മറ്റൊരു വ്യാഖ്യാതാവിന്റെ അഭിപ്രായമനുസരിച്ച് , ഓരോ ദിമ്മിയും സ്വന്തം കയ്യാല്‍തന്നെ നികുതിപ്പണം ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിക്കണം. മറ്റൊരാള്‍ വശം കൊടുത്തയച്ചുകൂടാ. നികുതിയടക്കാന്‍ വരുന്ന ദിമ്മി വാഹനത്തില്‍ കയറിയല്ല നടന്നാണു വരേണ്ടത്. നികുതിയുമായി വരുന്നവനെ ആട്ടും തൊഴിയുമായി മാത്രമേ സ്വീകരിക്കാവൂ. കഴുത്തിനു പിടിച്ചു തള്ളുകയും പണം തട്ടിപ്പറിച്ചു വാങ്ങുകയുമാണു വേണ്ടത്. ഒന്നോ രണ്ടോ തവണത്തെ ‘നികുതിദാനം’ കൊണ്ടു തന്നെ ഏതൊരാളും ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിക്കൊള്ളും എന്നതാണത്രെ ഇതിന്റെ യുക്തി. [കശ്ശാഫ് എന്ന വ്യാഖ്യാന കൃതി നോക്കുക ]

മനുഷ്യാവകാശരേഖ (ആര്‍ടിക്കിള്‍ 6,7) നിയമത്തിനു മുമ്പില്‍ എല്ലാ പൌരന്മാര്‍ക്കും തുല്യത ഉറപ്പു നല്‍കണമെന്നു നിഷ്കര്‍ഷിക്കുന്നു.

ഇസ്ലാമിനു കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അമുസ്ലിംകള്‍ക്കു പക്ഷെ തുല്യമായ നിയമസംരക്ഷണം ഒരു മരീചിക മാത്രമാണ്.
ദിമ്മികള്‍ക്കുള്ള പദവിയും അവകാശങ്ങളും എന്തൊക്കെയെന്ന് കുര്‍ ആനിലോ ഹദീസിലോ കൃത്യമായി വ്യവസ്ഥ ചെയ്തു കാണുന്നില്ല. പ്രവാചകനും തുടര്‍ന്നു ഭരണമേറ്റ ഖലീഫമാരും ഇക്കാര്യത്തില്‍ സന്ദര്‍ഭാനുസരണം നിലപാടുകള്‍ മാറ്റിക്കൊണ്ടിരുന്നതായി കാണാം. ദിമ്മികള്‍ക്കു വേണ്ടി ആദ്യമായി ഒരു വ്യവസ്ഥാപിതമായ ഉടമ്പടി തയ്യാറാക്കുന്നത് ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഉമറുബ്നു അബ്ദുല്‍ അസീസിന്റെ ഭരണകാലത്താണ്. (എ ഡി 715-720) തന്റെ മുന്‍ ഗാമികളെ അപേക്ഷിച്ച് അമുസ്ലിം പ്രജകളോട് വളരെയേറെ ഉദാരമായ സമീപനം സ്വീകരിച്ച ഭരണാധികാരിയായിരുന്നുവത്രേ ഉമര്‍ .

Pact of Umer എന്നറിയപ്പെടുന്ന പ്രസ്തുത ഉടമ്പടിയിലെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ ഇസ്ലാമിന്റെ ഏറ്റവും ഉദാരമായ സമീപനം എന്തെന്നു വിലയിരുത്താം. ഇസ്ലാമിന്റെ അധിനിവേശത്തിനു കീഴടങ്ങിയ ഡമസ്കസിലെ ക്രിസ്ത്യാനികള്‍ ഉമറിന്റെ മുമ്പില്‍ എഴുതി സമര്‍പ്പിച്ച സമ്മതപത്രത്തിന്റെ ചുരുക്കം താഴെ പറയും പ്രകാരമായിരുന്നു.

“ഞങ്ങളുടെ നഗരത്തിലോ പ്രാന്തപ്രദേശങ്ങളിലോ ചര്‍ച്ചുകളോ മൊണാസ്ട്രികളോ മഠങ്ങളോ മറ്റു ആരാധനാലയങ്ങളോ സ്ഥാപിക്കുകയില്ല. നിലവിലുള്ളവ പുതുക്കിപ്പണിയുകയോ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യുന്നതല്ല. ഞങ്ങളുടെ തെരുവുകള്‍ എല്ലായിപ്പോഴും മുസ്ലിംങ്ങള്‍ക്കായി തുറന്നിടും. മുസ്ലിംങ്ങള്‍ ആരു വന്നാലും മൂന്നു ദിവസത്തെ താമസവും ഭക്ഷണവും നല്‍കി ആദരിക്കും.
ഞങ്ങളുടെ വീടുകളിലോ പള്ളികളിലോ ചാരന്മാരായി ആരെയെങ്കിലും പാര്‍പ്പിക്കുകയോ മുസ്ലിംങ്ങളില്‍നിന്നും ആരെയെങ്കിലും ഒളിപ്പിക്കുകയോ ചെയ്യുന്നതല്ല..
ഞങ്ങളുടെ കുട്ടികളെ ഖുര്‍ ആന്‍ പഠിപ്പിക്കുകയില്ല.
പരസ്യമായി മതചടങ്ങുകള്‍ നടത്തുകയില്ല. കുരിശോ വേദപുസ്തകങ്ങളോ പ്രദര്‍ശിപ്പിക്കുകയില്ല.പള്ളികളിലെ എല്ലാ ചടങ്ങുകളും പുറത്തു കേള്‍ക്കാത്ത വിധം നിശ്ശബ്ദമായിരിക്കും. ശവസംസ്കാരത്തില്‍ പോലും ശബ്ദം വെളിവാകാതെ ശ്രദ്ധിക്കും.
ആരെയും മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയില്ല. തങ്ങളുടെ ബന്ധുമിത്രാദികള്‍ ആരെങ്കിലും ഇസ്ലാമിലേക്കു മതം മാറാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനു തടസ്സം നില്‍ക്കുകയില്ല.
മുസ്ലിംങ്ങളോടു ഞങ്ങള്‍ ബഹുമാനപൂര്‍വ്വം മാത്രമേ പെരുമാറൂ. അവര്‍ക്ക് ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുകയും അവരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ എഴുന്നേറ്റു നില്‍ക്കുകയും ചെയ്യും. മുസ്ലിംങ്ങളോട് ഒരു തരത്തിലും ഞങ്ങള്‍ സാദൃശ്യപ്പെടാന്‍ ശ്രമിക്കുകയില്ല. അവര്‍ ധരിക്കുന്നതുപോലുള്ള തൊപ്പിയോ വസ്ത്രങ്ങളോ ധരിക്കുകയില്ല. ഞങ്ങള്‍ കുതിരപ്പുറത്തു സവാരി ചെയ്യുകയില്ല. ഞങ്ങള്‍ വാളോ പടയങ്കിയോ മറ്റായുധങ്ങളോ ധരിക്കുകയില്ല. മദ്യം വില്‍ക്കുകയില്ല.
മുസ്ലിം വീടുകളെക്കാള്‍ ഉയരത്തില്‍ ഞങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുകയില്ല.
അബദ്ധത്തില്‍ ആളെ തിരിച്ചറിയാതെ ബഹുമാനിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ദിമ്മികള്‍ കമ്പിളി കൊണ്ടുള്ള ഒരു വടം അരയില്‍ കെട്ടണമെന്നും പിന്നീട് കല്‍പ്പിക്കപ്പെട്ടു. വീട്ടു വാതില്‍ക്കലെത്തുന്ന ഭികഷാടകരും മറ്റും അവിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇടവരാതിരിക്കാനായി അവിശ്വാസികള്‍ വീടുകള്‍ക്കു മുകളില്‍ പ്രത്യേകം അടയാളം സ്ഥാപിക്കാനും നിര്‍ദേശങ്ങളുണ്ടായി.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ ഇസ്ലാമികം തന്നെയായിരുന്നു എന്നര്‍ത്ഥം !
മുസ്ലിംങ്ങള്‍കു മേല്‍ ഒരു തരത്തിലുള്ള അധികാരസ്ഥാനവും വഹിക്കാന്‍ അമുസ്ലിംങ്ങള്‍ക്കവകാശമില്ല. എന്ന് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നു.

മൌദൂദിയുടെ വാക്കുകള്‍ കൂടി കാണുക :-
“പ്രവാചകന്റെയോ നീതിമാന്മാരായ ഖലീഫമാരുടെയോ ഭരണകാലത്ത് ഒരു ദിമ്മിയെ ഏതെങ്കിലും ഉപദേശകസമിതിയിലോ ഗവര്‍ണര്‍ പദവിയിലോ ന്യായാധിപനായോ സൈനികത്തലവനായോ നിയമിച്ചതിനു യാതൊരു തെളിവുമില്ല. ഖലീഫമാരുടെ കാലത്ത് അവരുടെ എണ്ണം കോടികളായിരുന്നിട്ടു കൂടി” [ഇസ്ലാമീ റിയാസത് -ലാഹോര്‍ ]
കോടതിയില്‍ ദിമ്മിയുടെ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. സിവില്‍ ക്രിമിനല്‍ നിയമങ്ങളിലും മനുഷ്യത്വഹീനമായ വിവേചനം നിലനില്‍ക്കുന്നു. കൊലപാതകത്തിനു ശിക്ഷ വിധിക്കുമ്പോള്‍ “കൊന്നവനും കൊല്ലപ്പെട്ടവനുമുണ്ടായിരുന്ന നിലവാരത്തെ പരിഗണിക്കേണമെന്നുള്ളത് നിബന്ധനയാകുന്നു. ഇസ്ലാം മതവിശ്വാസത്താലോ, സ്വതന്ത്രതയാലോ , നേതൃത്വത്താലോ ഘാതകന്‍ മൃതനെ അപേക്ഷിച്ച് നിലവാരം കുറഞ്ഞവനാകുന്ന പക്ഷം കൊലക്കുറ്റത്തിനു ഘാതകന്‍ വധിക്കപ്പെടേണ്ടതാകുന്നു. അപ്പോള്‍ അമുസ്ലിമിനെ വധിച്ച മുസ്ലിം കൊലക്കുറ്റത്തിനു ശിക്ഷയെന്ന നിലയില്‍ കൊല്ലപ്പെടരുത്. ആ ഘാതകന്‍ വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കൊല്ലപ്പെടുവാന്‍ അര്‍ഹനായിരുന്നാലുംശരി. , അവനു പ്രസ്തുത കൊലക്കു വധശിക്ഷ നല്‍കരുത്. അടിമയെ വധിച്ച സ്വതന്ത്രനെയും വധശിക്ഷയ്ക്കു വിധേയനാക്കരുത്. പിതാവിനെ വധിച്ച പുത്രന്‍ കൊല്ലപ്പെടേണ്ടവനാണ്. [ഫത് ഹുല്‍ മുഈന്‍ ]

മുര്‍തദ്ദിന്റെ മനുഷ്യാവകാശം.

ഗോത്രാചാരങ്ങളെ ലംഘിക്കുന്നവരെ കൊന്നുകളയുകയോ നാടു കടത്തുകയോ ചെയ്യുക എന്നതായിരുന്നു ഗോത്രകാല നീതി. മതം ഉപേക്ഷിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കണമെന്നാണ് ഇസ്ലാമിന്റെയും നിലപാട്.

അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ചു പോകുന്നവരാരോ അവരുടെ നേരെയാണല്ലാഹുവിന്റെ കോപം. അവര്‍ക്കാണു കഠിനമായ ശിക്ഷയും [16-106]

അല്ലാഹുവിന്റെ കോപം അല്ലാഹുവിന്റെ പ്രതിനിധികളായ മതാധികാരികളെയും പ്രകോപിതരാക്കുന്നതു സ്വാഭാവികം. ശിക്ഷ പരലോകത്തേക്കു മാറ്റി വെക്കാന്‍ അവര്‍ക്കാവില്ലല്ലോ. പ്രവാചകനും ഖലീഫമാരും മതപരിത്യാഗികളെ വെറുതെ വിടുകയുണ്ടായില്ല. ഇതാ തെളിവ് :

“ഇബ്നു അബ്ബാസ് പറയുന്നു: ഒരു സംഘം ആളുകളെ അലി തീയിലിട്ടു കൊന്നുകളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു. അലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. വല്ലവനും തന്റെ മതം മാറിയാല്‍ അവനെ കൊന്നു കളയുക എന്നു തിരുമേനി അരുളിയതനുസരിച്ച് അവരെ ഞാന്‍ മറ്റു വിധത്തില്‍ കൊലപ്പെടുത്തുകയാണു ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരെയു ശിക്ഷിക്കരുതെന്ന് തിരുമേനി കല്‍പ്പിച്ചിട്ടുണ്ട്.” [ബുഖാരി-1256 സി എന്‍ ]

“ അബൂ മൂസ പറയുന്നു. തിരുമേനി എന്നെയും മുആദിനെയും യമനിലേക്ക് ഗവര്‍ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റിലേക്കാണ് അയച്ചത്. യമന്‍ അന്നു രണ്ടു സ്റ്റേറ്റുകളായിരുന്നു. ...ഒരിക്കല്‍ മുആദ് എന്റെ സംസ്ഥാനത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവര്‍കഴുതയുടെ പുറത്തു കയറിക്കൊണ്ട് എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്കു ചേര്‍ത്തു കട്ടി നിര്‍ത്തിയിട്ടുണ്ട്. മുആദ് ചോദിച്ചു അബൂ മൂസാ ആരാണീ മനുഷ്യന്‍? ഞാന്‍ പറഞ്ഞു. ‘ഇയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും കാഫിറായിരിക്കുകയാണ്’ . മുആദ് പറഞ്ഞു. ‘അവനെ കൊന്നിട്ടല്ലാതെ ഞാന്‍ ഈ കഴുതപ്പുറത്തുനിന്ന് ഇറങ്ങുകയില്ല’. ഞാന്‍ പറഞ്ഞു ‘അവനെ അതിനു വേണ്ടിത്തന്നെയാണു കൊണ്ടു വന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളു.’ മുആദ് പറഞ്ഞു ‘ഇല്ല; അവനെ കൊന്നിട്ടല്ലാതെ ഞാനിറങ്ങില്ല’. ഞാന്‍ കല്‍പ്പിച്ചതനുസരിച്ച് ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍നിന്നിറങ്ങി....”[ബുഖാരി-1632]

വിശ്വാസ സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും വ്യക്തിയുടെ മൌലികാവകാശമാണെന്നാണ് പരിഷ്കൃത സമൂഹതന്റെ നിലപാട്. വിശ്വാസം ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തിയല്ല. വിശ്വാസവും അവിശ്വാസവും സ്വയം ഒരാള്‍ക്കു ബോധ്യപ്പെടുന്നതിന്റെ ഫലമായി സ്വാഭാവികമായുണ്ടാകേണ്ടതാണ്. അന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വിശ്വാസങ്ങള്‍ യുക്തിപരമായ പരിശോധനകളാല്‍ തെറ്റെന്നു ബോധ്യപ്പെടാവുന്നതും അതോടെ അയാളുടെ വിശ്വാസം നഷ്ടപ്പെടാവുന്നതുമാണ്. ബോധ്യപ്പെടാത്തതു കണ്ണടച്ചു വിശ്വസിക്കണമെന്നു പറയുന്നത് എത്രത്തോളം യുക്തിസഹമാണ്? ബോധ്യപ്പെടാത്ത കാര്യം വിശ്വസിക്കാതിരിക്കുന്നത് എങ്ങനെയാണു വധശിക്ഷയര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാകുന്നത്?

മനുഷ്യാവകാശങ്ങലുടെ അടിസ്ഥാനസത്തക്കു തന്നെ നിരക്കാത്ത ഇത്തരം അസംബന്ധങ്ങല്‍ക്കാണു മതം എന്നു പറയുന്നത്. !

11 comments:

ea jabbar said...

ഇന്നു രാവിലെ പത്രത്തില്‍ സോളിഡാരിറ്റിക്കാരുടെ മനുഷ്യാവകാശദിനാചരണത്തിന്റെ വാര്‍ത്ത കണ്ടപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണമെന്നു തോന്നി !!

V.B.Rajan said...

മാഷേ,
നല്ല പോസ്റ്റ്. ഇസ്ലാം ആണ്‍കുട്ടികളോട് കാണിക്കുന്ന ക്രൂരതയും ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. ചെറുപ്രായത്തില്‍ ആണ്‍കുട്ടികളില്‍ നടത്തുന്ന സുന്നത്ത് (അഗ്രചര്‍മ്മ ഛേദനം) ആണ് ഉദ്ദേശിച്ചത്. ഖുറാനില്‍ ആവശ്യപ്പെടുന്നില്ലങ്കിലും നബി സുന്നത്തിനു വിധേയനായി എന്നു പറഞ്ഞു കുട്ടികളും മേല്‍ നടത്തുന്ന ഈ കുതിരകയറ്റവും ചെറുക്കപ്പെടേണ്ടതാണ്. The Convention on the Rights of the Child, Article 19(1) ന്റെ ലംഘനവുമാണിത്.

ea jabbar said...

നന്ദി രാജന്‍
ആണ്‍ കുട്ടികളോടും പെണ്‍ കുട്ടികളോടും ചെയ്യുന്ന കൊടും ക്രൂരതയാണത്.

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

വിശ്വാസികളുടെ മനുഷ്യാവകാശം വിശ്വാസത്തില്‍ തൊടുന്നത് വരേയുള്ളൂ.

v.b. rajan പറഞ്ഞ നമ്മുടെ നാട്ടില്‍ കുഞ്ഞുന്നാളിലേ ആണ്‍കുഞ്ഞുങ്ങളെ circumcise ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടാത്തതും, ഇതു ചെയ്തുകൊടുക്കുന്ന ആശുപത്രികള്‍ക്കെതിരേയും സര്‍ജന്മാറ്ക്കെതിരേയും ആരും കേസെടുക്കാത്തതും മനുഷ്യാവകാശം സംരക്ഷിക്കാനോ , അതോ ‘വിശ്വാസവകാശം‘ സംരക്ഷിക്കാനോ ? മനുഷ്യാവകാശവും വിശ്വാസവും എങ്ങിനെയാ ഒത്തുപോവുക.!. ആ.

Sandhu Nizhal (സന്തു നിഴൽ) said...

ഇതൊന്നും വായിക്കാനോ കേള്‍ക്കാനോ തയ്യാറാകാത്ത പ്രാക്ടിക്കല്‍ വിശ്വാസികളെ കൊണ്ട് ഊറ്റം കൊള്ളുന്ന സമൂഹം .
വയിച്ചരിഞ്ഞവര്‍ ജീവിതത്തില്‍ സംഗീതവും നൃത്തവും ഫോട്ടോ എടുക്കലും അനിന്ജോരുങ്ങലും ആര്ബടവും ആയീ കഴിയുന്നു .
പിന്നിലയീ പോയ വിദ്യ കൈകലക്കാന്‍ സ്രെമിക്കുന്നു .അതില്‍ മുന്നേറിയ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു .അതിനു കഴിയത്തിടാതെ രാജകുമാരി ഓര്‍മിപ്പിക്കുന്നു - ഒരു കാലില്‍ മുടന്ത് മായീ ഒരു സമൂഹത്തിനു മുന്നേറാന്‍ കഴിയില്ല എന്നു .ആ സ്വരം ഇത് പോലെ അടച്ചു കളയാതിരിക്കട്ടെ.(>>>>>>>)
ശിയാക്കളും സുന്നിയും തമ്മിലടിച്ചു ആയിഷയുടെ ഖബര്‍ അടിച്ചുടക്കാന്‍ തയ്യാറായപ്പോള്‍ അത് ഒതുക്കാന്‍ ഒരു ഫത്വ ഇറങ്ങി .ആ ഫത്വ മാത്രം ഇറക്കി പ്രചാരകന്‍ വാര്‍ത്ത‍ ഇട്ടു .അതേ വിശ്വാസികള്‍ പലതും അറിയരുതെന്ന് നിര്‍ബന്ധം ഉണ്ട് .khuran വായിച്ചേ പറ്റുന്നു നിര്‍ബന്ധം പിടിച്ചു മുജയിധു പഠിപ്പിക്കാന്‍ ഏറന്ജി .ഇപ്പോ അബന്ധം മനസിലായേ .അപ്പോള്‍ മതപ്രസംഗം ഇ വിധം ''ഇസ്ലാമിനെ നാണം കെടുത്താന്‍ കരി വരി തേയ്ക്കാന്‍ ഹദീസുകള്‍ കുട്ടിയിരുന്നെഴുതി ഉണ്ടാക്കിയില്ലേ "
ആരു ? എപ്പോള്‍ ?
ലോകത്ത് ദൈവത്തിനു വേണ്ടി മനുഷ്യന്‍ പണിത ആദി പള്ളി നോക്ക് ,എത്ര ലളിതം .ബൂലോകത്ത് കണ്ടതാ .നാട്ടിലും അങ്ങിനെ കരുതുന്നവര്‍ തന്നെ കൂടുതലും .
അറബി എഴുതിയ കടലാസ് കണ്ടാല്‍ സൂക്ഷിച്ചു വയ്കും .....ഇവിടത്തെ മ വരിക കണ്ടാലും അത് തന്നെ ചെയ്യുമോ .ചങ്ക് തകര്‍ന്നു മരിച്ച് പോകും പാവങ്ങള്‍ .
അവരുടെ കാര്യം പോട്ടെ ,കുറച്ചു വിവരം ഉള്ളവരോ !!!ലോകം മുഴുവനും ഇസ്ലാമിനെ തകര്‍ക്കാന്‍ ഒരുങ്ങിയിരികുക ,ഇതൊക്കെ അവരുടെ പണിയാ ....നമ്മള അറബികലെക്കളും വിശ്വാസം ഉള്ളവര്‍ .ഇതൊരു നടയ്കൊന്നും മാറില്ല മാഷേ

ea jabbar said...

അടിമത്തത്തെ പച്ചയായി ന്യായീകരിക്കുന്ന ഇസ്ലാമില്‍ എന്തു മനുഷ്യാവകാശം ???????

മനു said...

ഓരോ വാചകം കഴിഞ്ഞാലും ' അങ്ങിനെ ചെയ്യുന്നവന്‍ അല്ലാഹുവിനു പ്രിയപെട്ടവാന്‍ ആകും ' എന്നാ തരത്തില്‍ പെട്ട വാക്കുകള്‍ കാണാം . അല്ലാഹുവിനു തിരെ കോണ്ഫിഡന്‍സ് ഇല്ലാതെ പോയി .
"വിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. " എല്ലാം അറിയുന്നവനും യുക്തി മാനും ആണെങ്കില്‍ അദ്ദേഹത്തിന് ബഹു മത വിശ്വാസം എന്ന ആശയം തന്നെ ഭുലോകത്തു നിന്നും തുടച്ചു മാറ്റിയാല്‍ മതിയയിരുനില്ലേ ? 7 ദിവസം കൊണ്ട് ലോകം മുഴുവന്‍ സൃഷ്‌ടിച്ച അല്ലാഹുവിനു അങ്ങിനെ ചെയ്യാന്‍ വെറും സെക്കന്ട്ടുകള്‍ മതിയവുമായിരുനില്ലേ . അങ്ങിനെ ചെയ്യാതെ ബുക്കില്‍ അത്‌ എയുതിയത് കൊണ്ടല്ലേ 1400 കൊല്ലം ആയിട്ടും ഇപ്പോയും ബഹുദൈവ വിശ്വാസികള്‍ നിലനില്‍കുന്നത്‌ . അപ്പൊ ദൈവം ആരായി ?
പിന്നെ ദൈവം നേരിട്ടിറക്കിയ ബുക്കയിട്ടും ലോകത്തിലെ മുസ്ലിങ്ങള്‍ ഒഴികെ ഭാക്കി ആരുടേയും വിശ്വാസം നേടി എടുക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ ബുക്കിറക്കിയ ദൈവം വിണ്ടും ആരായി ? ഇത്രേ ഉള്ളോ ഈ ബുക്കിണ്ടേ വില ?

dooasis said...

മനുഷ്യാവകാശപ്രവര്‍ത്തകരുള്‍പ്പെടെ നിരപരാധികളെ പിടികൂടി ജയിലിടച്ച് പീഡിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?
അവരുടെ പേരില്‍ കള്ളക്കേസെടുത്ത് ജീവിതത്തിന്റെ വലിയ ഒരു പങ്ക് കോടതി വരാന്ത നിരങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?
മനുഷ്യര്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?
നാട്ടില്‍ മനുഷ്യ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നത് - പല കാരണങ്ങളാല്‍ - മനുഷ്യാവകാശ ലംഘനമല്ലേ?
ജീവിക്കാനുള്ള അവകാശത്തിന്ന് വേണ്ടി പോരാട്ടം നടത്തുന്നവരെ തീവ്രവാദികളായി മുദ്രയടിച്ച് വേട്ടയാടുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?
ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുനത് മനുഷ്യാവകാശ ലംഘനമല്ലേ?
ഇവയെല്ലാം ഇപ്പോള്‍ നാം ജീവിച്ചിരിക്കുന്ന ഈ ഇന്ത്യാ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളല്ലേ?
ഈ വര്‍ഷത്തെ മനുഷ്യാവകാശദിനത്തില്‍ നമ്മുടെ നാട്ടിലെ മനുഷ്യാവകാശത്തെ കുറിച്ചും അതിന്റെ ലംഘനത്തെക്കുറിച്ചും സംസാരിക്കാതെ ഒരു ഇസ്‌ലാം വിമര്‍ശന പ്രബന്ധം രചിച്ചാല്‍ മതിയോ?
മനുഷ്യരുടെ ഉടലില്‍ നിന്ന് അവരുടെ തല അറുക്കപ്പെടുന്നതിനെക്കുറിച്ച് ഒന്നും ഉരിയാടാതെ മുസ്‌ലിം കുട്ടികളുടെ സുന്നത്ത് കല്യാണത്തിന്‌ പോയി ഒസാന്റെ കൈക്ക് പിടിച്ചാല്‍ മതിയോ?

Unknown said...

“മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടണമെങ്കില്‍ മതവിശ്വാസം ഇല്ലാതാകണം"

ഇതാണു തലക്കെട്ട്.- പക്ഷേ, ഇസ്ലാമിനെ മാത്രം വിമര്‍ശിക്കുകയാണ് . ലേഖകന്‍ . എങ്കില്‍ പിന്നെ മതവിശ്വാസം ഇല്ലാതാകണം എന്നതിനു പകരം ഇസ്ലാം ഇല്ലാതാകണം എന്നു പറഞ്ഞാല്‍ മതിയായിരുന്നുവല്ലോ ?

കുറച്ച് കൂടി സൂക്ഷ്മത പുലര്‍ത്തുക

anu sunny said...
This comment has been removed by the author.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.