Tuesday, October 13, 2009

മുഹമ്മദിന്റെ മറുപടി

മുഹമ്മദ് വേളം എന്റെ വിഷയാവതരണത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾ കൂടി ചർച്ച ചെയ്യാം.

അദ്ദേഹം പ്രധാനമായും ആവർത്തിച്ചു പറഞ്ഞത് യുക്തിവാദികൾ , മതത്തിന്റെ സദാചാരത്തിൽ കുഴപ്പങ്ങളുണ്ട് എന്നു പറയുകയല്ലാതെ പകരം ഒരു സദാചാര മാതൃക മുന്നോട്ടു വെക്കുന്നില്ല എന്നായിരുന്നു. മലപ്പുറത്തെ സദാചാരത്തകർച്ചയും പാശ്ചാത്യ നാടുകളിലെ സദാചാരക്കുറവും രണ്ടു കാരണങ്ങളാലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇവിടെ മൂല്യച്യുതിയാണുള്ളത്. അവിടെ മൂല്യം തന്നെ മാറുകയാണ് എന്നായിരുന്നു വാദം.
യുക്തിവാദികളുടെ സദാചാര കാഴ്ചപ്പാടിനുള്ള ഉദാഹരണമായി ശ്രീ കെ വേണു അദ്ദേഹത്തിന്റെ ഭാര്യയോട് വേണമെങ്കിൽ മറ്റുള്ളവരുമായി ബന്ധപ്പെടാവുന്നതാണെന്നു പറഞ്ഞതായും എം പി പരമേശ്വരൻ അദ്ദേഹത്തിന്റെ നാലാം ലോകവാദത്തിൽ അങ്ങനെയൊക്കെയാവാം എന്നു സൂചിപ്പിച്ചതായും അദ്ദേഹം വിശദീകരിച്ചു.
വേശ്യാവൃത്തിയെക്കുറിച്ച് എന്താണു യുക്തിവദികളുടെ നിലപാടെന്നും ചോദിക്കുകയുണ്ടായി.
ഈ വക ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നതുകൊണ്ടു തന്നെ ഇതിനെല്ലം മുൻ കൂറായി ഞാൻ മറുപടി പറഞ്ഞിരുന്നു. മറ്റൊന്നും പറയാൻ തയ്യാറെടുപ്പില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, മറുപടി പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ചോദിച്ചത്.

മറുപടി
സദാചാരത്തിന് ഒരു മാതൃകാ പട്ടിക തയ്യാറാക്കി വെക്കുക എന്ന രീതിക്കു തന്നെ എതിരാണു യുക്തിവാദം. കാരണം മനുഷ്യജീവിതം സദാ വികസിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ സദാചാര സങ്കൽപ്പങ്ങളിലും കാലോചിതമായ പരിവർത്തനങ്ങൾ ഉണ്ടാകും. സദാചാരത്തിന് ഒരു മാനദണ്ഡം അവതരിപ്പിക്കാനല്ലാതെ ഇന്ന ഇന്ന കാര്യങ്ങളാണു സദാചാരം, എന്നും ഇന്ന ഇന്ന കാര്യങ്ങളാണു തിന്മകൾ എന്നും പട്ടികയുണ്ടാക്കുക സാധ്യമല്ല.

ഓരോ പ്രശ്നത്തെയും അതിന്റെ സാഹചര്യങ്ങളും പ്രത്യാഘാതങ്ങളുമെല്ലാം പരിഗണിച്ച് യുക്തിപൂർവ്വം ഒരു തീരുമാനം അതാതു സന്ദർഭങ്ങളിൽ സ്വീകരിക്കുക, അതിനൊരു പൊതു മാനദണ്ഡം അവലംബിക്കുക എന്നതാണു യുക്തിവാദത്തിന്റെ രീതി. ഒരേ പ്രവൃത്തി തന്നെ വിവിധ സാഹചര്യങ്ങളിൽ ശരിയും തെറ്റും ഗുരുതരമായ തെറ്റും ഒക്കെയായി മാറാം. ഉദാഹരണത്തിന് കൊലക്കു പകരം കൊല എന്നൊരു സദാചാരനിയമം പണ്ട് ഗോത്ര കാലങ്ങളിൽ ഉണ്ടായിരുന്നു. പ്രതിക്കൊല എന്ന രീതിയും ഉണ്ടായിരുന്നു. എന്നാൽ ആധുനിക നീതിശാസ്ത്രം ഒരു കൊലക്കുറ്റത്തിന്റെ സന്ദർഭവും സാഹചര്യവും മറ്റും സമഗ്രമായി വിലയിരുത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഗൌരവമനുസരിച്ചാണു ശിക്ഷ നിശ്ചയിക്കുന്നത്. കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരിൽ ശിക്ഷിക്കണമെന്ന കുർ ആൻ വാക്യത്തിനു പോലും ഇന്ന് അർത്ഥവും വ്യാഖ്യാനവും മാറുന്നത് നമ്മുടെ നീതിബോധം മാറുന്നതിന്റെ ഫലമാണ്.

കൊലപാതകം പോലും ശരിയും തെറ്റും കൊടും പാതകവുമൊക്കെയാകുന്ന സന്ദർഭങ്ങളുണ്ട്. റുക്സാന എന്ന കാശ്മീരി പെൺ കുട്ടി നടത്തിയ കൊലപാതകം അവൾക്ക് ധീരതയ്ക്കുള്ള അവാർഡാണു സമ്മാനിച്ചത്.
മഞ്ചേരിയിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ക്രിഷ്ണപ്രിയ എന്ന ഒരു ഏഴാംക്ലാസുകാരി പെൺകുട്ടിയെ അയൽ വാസിയായ മുഹമ്മദ് കുറ്റിക്കാട്ടിൽ വെച്ച് ബലാത്സംഗം ചെയ്തു കൊന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ കൊലയാളി ആ വീട്ടുകാരെ ശവത്തിൽ കുത്തുമ്പോലെ വീണ്ടും വെല്ലുവിളിക്കുകയും മറ്റും ചെയ്തു. സഹികെട്ട ആ അഛൻ തന്റെ പിഞ്ചു മകളുടെ കൊലയാളിയായ ആ ദുഷ്ടനെ നാടൻ തോക്കുകൊണ്ട് വെടിവെച്ചു കൊന്നു.
ഈ രണ്ടു കൊലപാതകവും ഒരേ ശിക്ഷയാണോ അർഹിക്കുന്നത്? അല്ല; കോടതി പോലും ആ പിതാവിന്റെ വികാരം മാനിച്ചുകൊണ്ടുള്ള ലഘു ശിക്ഷ മാത്രമേ അദ്ദേഹത്തിനു വിധിച്ചുള്ളു. അപ്പോൾ കൊലയ്ക്കു കൊല എന്ന മട്ടിൽ ഒരു സദാചാരനിയമം എഴുതിവെക്കുന്നതു ശരിയല്ല.
ആത്മരക്ഷാർത്ഥം ഒരാൾ മറ്റൊരു അക്രമിയെ കൊല്ലാനിടയായാൽ അയാളെ ഒരു കൊലയാളിയായി കാണാനാവുമോ?

ഏതു പ്രവൃത്തിയും ഇതേ രീതിയിൽ തന്നെയാണുള്ളത്. ഉദ്ദേശ്യം, സാഹചര്യം അനന്തരഫലം എന്നിവയൊക്കെ പരിഗണിച്ചുകൊണ്ടേ സദാചാരമോ ദുരാചാരമോ എന്നു നിശ്ചയിക്കാനാവൂ.
കെ വേണുവും അദ്ദേഹത്തിന്റെ ഭാര്യയും കൂടി മുഹമ്മദ് പറഞ്ഞതുപോലെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് അവരെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്. അതിൽ മറ്റാരും ഇടപെടേണ്ടതായി ഒന്നുമില്ല. അവരെ ആരും എറിഞ്ഞുകൊല്ലാൻ പോകേണ്ടതില്ല. മറിച്ച് അതിൽ ഒരാൾക്കു പരാതിയുണ്ടെങ്കിൽ അതു പരിശോധിക്കാവുന്നതും ഉചിതമായ അഭിപ്രായം പറയാവുന്നതുമാണ്.

വേശ്യാവൃത്തി കൊണ്ട് സമൂഹത്തിനു വല്ല ദോഷവും വരാനുണ്ടോ? ഉണ്ടെങ്കിൽ അതനുസരിച്ച് അതു തെറ്റാണെന്നോ ശരിയാണെന്നോ പറയാം. ഒരു സ്ത്രീ വേശ്യയാകുന്നത് അനേകം പുരുഷന്മാർ വേശ്യന്മാരായി അവളെ സമീപിക്കുമ്പോഴാണല്ലോ. ഇവിടെ സ്ത്രീ വേശ്യ മാത്രം കുറ്റക്കാരിയും മറ്റവന്മാരൊക്കെ മാന്യന്മാരുമായി നടക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണു പല സ്ത്രീകളും ആ നിലയിലെത്തിപ്പെടുന്നത്. അവരെ വേണ്ടും വണ്ണം ഉപയോഗിക്കുന്ന മാന്യന്മാർ പോലും അവരെ അനാവശ്യമായി പീഢിപ്പിക്കുന്നു. ഇതിനെതിരെയാണു ചില മനുഷ്യാവകാശപ്രവർത്തകർ ലൈംഗികത്തൊഴിലാളികളെ സഹായിക്കാനൊരുങ്ങുന്നത്. അതൊക്കെ യുക്തിവാദത്തിന്റെ സദാചരമായി വ്യാഖ്യാനിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

വേശ്യാവൃത്തി ഉണ്ടാകുന്ന സാഹചര്യങ്ങളെ ശാസ്ത്രീയമാർഗ്ഗത്തിലൂടെ ഇല്ലായ്മ ചെയ്യുകയാണാദ്യം വേണ്ടത്.
പാശ്ചാത്യനാടുകളിൽ മൂല്യസങ്കൽപ്പങ്ങൾ തന്നെ മാറുകയാണ് ഇവിടെ മൂല്യം തകരുന്നേയുള്ളു എന്ന വിലാപം പരിഹാസ്യമായ ഒന്നാണ്. ഇങ്ങനെ തകർന്നടിയുന്ന മൂല്യം നിലനിർത്തുന്നതിനേക്കാൾ നല്ലത് ആ മൂല്യങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകുന്നതു തന്നെയല്ലേ? പാശ്ചാത്യരുടെ മൂല്യം അവർക്കു കുഴപ്പമില്ലെങ്കിൽ നാം എന്തിനതിൽ വേവലാതിപ്പെടണം? അതു കൊണ്ടുള്ള കുഴപ്പങ്ങൾ ഇവിടെ ഉള്ള മൂല്യം തകരുന്നതിനേക്കാൾ കുറവാണെങ്കിൽ അതല്ലേ കൂടുതൽ നല്ലത്? അതും ഇതും അല്ലാത്ത ഒരു നല്ല മൂല്യസങ്കൽപ്പത്തെകുറിച്ചും നമുക്കു സ്വതന്ത്രമായി ചിന്തിക്കാമല്ലോ.

46 comments:

  1. പാശ്ചാത്യരുടേതു മൂല്യ മാറ്റവും ഇവിടത്തേത് മൂല്യത്തകർച്ചയും എന്ന വാദം പരിഹാസ്യമാണു. ലൈംഗിക സദാചാരത്തെ കുറിച്ചുള്ള തുറന്ന ചർച്ച യാവാം. വ്യക്തിപരമായി മാത്രം കമന്റിടുന്നവരെ ഒഴിവാക്കും.

    ReplyDelete
  2. മാറാത്ത സദാചാര മൂല്യങ്ങള്‍ മാറുന്ന ലോകത്തിന്‌ ഒരിക്കലും ചേരില്ല. അതുകൊണ്ടാണ്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതിവെച്ച മത ഗ്രന്ഥങ്ങളിലെ അന്നത്തെ നല്ല സദാചാരങ്ങള്‍ ആധുനിക സമൂഹത്തിന്‌ പരിഹാസ്യമായി തോന്നുന്നത്‌. മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന സദാചാരം ഇന്ന് സമൂഹത്തില്‍ മതത്തിന്റെ കടുത്ത വക്താക്കള്‍ പോലും പിന്തുടരുന്നില്ല എന്നു കാണാം. പക്ഷേ, അവയെ വലിച്ചെറിയുന്നതിനു പകരം പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച് മതത്തെയും അതുവഴി ദൈവത്തെയും താങ്ങി നിര്‍ത്തുക എന്ന പിന്തിരിപ്പന്‍ കര്‍മ്മമാണ്‌ മതവക്താക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

    പലപ്പോളും സമൂഹത്തിലെ പാവപ്പെട്ടവനാണ്‌ മതത്തിന്റെ സദാചാര മൂല്യത്തിന്റെ ബലിയാടാകേണ്ടി വരുന്നത്‌. ഉത്തരേന്ത്യയില്‍ അടുത്ത കാലത്തും സതിയുടെ വാര്‍ത്തകള്‍ കേട്ടിരുന്നെങ്കിലും അതിനെല്ലാം ഇരകളായത് പട്ടിണിപാവങ്ങളാണെന്ന്‌ കാണാം. ആധുനിക ഹിന്ദുത്വക്കാരാരും അവരുടെ മക്കളെ സതി്യാക്കിയതായി അറിവില്ല. പണമുള്ള മുസ്ലിമും വീണ്ടുമൊന്ന് കെട്ടാന്‍ ആഗ്രഹം പ്രകടിപ്പിക്കാമെങ്കിലും തങ്ങളുടെ പെണ്മക്കളെ നാലാം കുട്ടുകാരന്‌ കൊടുക്കുമെന്ന്‌ കരുതാന്‍ ന്യായമില്ല. `അഭയ`മാരും പാവപ്പെട്ട കൃസ്ത്യന്‍ വീട്ടിലെ സന്താനങ്ങള്‍ തന്നെയാണ്‌.

    സദാചാരം കാലദേശങ്ങളില്‍ ഭിന്നമായിരിക്കും. അതിനെ ശാശ്വതീകരിക്കുമ്പോള്‍ നാലാം കെട്ടിനും, നാലു സാക്ഷികള്‍ക്കും ന്യായം തേടി അലയേണ്ടി വരും.

    ReplyDelete
  3. "ശ്രീ മുഹമ്മദ് വേളം എനിക്കു മറുപടിയായി പറഞ്ഞ കാര്യങ്ങളും എന്നോടു ചോദിച്ച പ്രധാന ചോദ്യങ്ങളും പിന്നീട് ചര്‍ച്ച ചെയ്യാം."

    മറുപടി മുഴുവനായി കൊടുക്കണാമെന്ന് അപേക്ഷ.

    ബ്ലോഗില്‍ ചര്ച്ചക്ക് വരുന്നവര്‍ ഇതിലെ ആരോപണങ്ങള്ക്ക് മറുപടി പറയാത്തത് കൊണ്ട് സോളിഡാരിറ്റിക്കാരന്റെ മറുപടി കേള്ക്കാന്‍ താല്പര്യമുണ്ട്.

    ReplyDelete
  4. അടിസ്ഥാന മാനുഷികമൂല്യങ്ങള്‍ സന്ദര്‍ഭത്തിനും കാലത്തിനുമനുസരിച്ച്‌ മാറും എന്ന കാഴ്‌ചപ്പാട്‌ ഇസ്‌‌ലാം അംഗീകരിക്കുന്നില്ല. മറ്റേതെങ്കിലും മതവിഭാഗം അംഗീകരിക്കുന്നോ ഇല്ലേ എന്ന്‌ പറയേണ്ടത്‌ അവരാണ്‌. മഅ‌റൂഫ്‌ എന്നാണ്‌ ഖുര്‍ആനില്‍ അതിന്‌ പൊതുവായി നല്‍കിയ പേര്‌. മനുഷ്യന്‍ പരിണമിച്ചുണ്ടായതാണ്‌ എന്ന വിശ്വാസം സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം മാത്രമാണ്‌ മറിച്ച്‌ അഭിപ്രായമുണ്ടാകാനിടയുള്ളത്‌. മാത്രമല്ല മനുഷ്യന്റെ ശുദ്ധപ്രകൃതി അവന്‍ ഏത്‌ കാലത്തും ദേശത്തും ജീവിക്കട്ടേ അവന്‍ ഏത്‌ മതക്കാരനോ മതമില്ലാത്തവനോ ആകട്ടേ അത്‌ നന്‍മയായി മനസ്സിലാക്കുന്നു. അല്ലെങ്കില്‍ അങ്ങിനെ അറിയപ്പെടുന്നു മഅ‌റൂഫ്‌ എന്ന പദത്തിന്റെ അര്‍ഥം അറിയപ്പെട്ടത്‌, സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ടത്‌(Universally accepted) എന്നാണ്‌. സത്യസന്ധത, വിട്ടുവീഴ്‌ച, കാരുണ്യം, സേവനം തുടങ്ങി നല്ലതായി എന്തെല്ലാമുണ്ടോ അതൊക്കെയും മഅ‌റൂഫാണ്‌. അതിന്‌ വിപരീതമാണ്‌ മുന്‍കര്‍ (disagreeable) എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ച അധാര്‍മികതകളും തിന്‍മകളും ഉള്‍കൊള്ളുന്ന ചീത്തകാര്യങ്ങള്‍ ശുദ്ധ മനുഷ്യപ്രകൃതി അവയെ വെറുക്കുന്നു. അത്‌ ചെയ്യുന്നവര്‍ പോലും തങ്ങള്‍ അതിന്‌ ഇരയാക്കപ്പെടുന്നത്‌ ഇഷ്‌‌ടപ്പെടില്ല. പരിഹസിക്കുക, ആക്ഷേപിക്കുക, കളവ്‌ പറയുക, കൊലപാതകം നടത്തുക, വ്യഭിചരിക്കുക തുടങ്ങിയവ ചെയ്യുന്നവര്‍ അവര്‍ക്കെതിരെ അവ ഇഷ്ടപ്പെടുകയില്ലല്ലോ. ഈ സൂചിപ്പിക്കപ്പെട്ട മഅ്‌റൂഫിന്റെ സംസ്ഥാപനും മുന്‍കറിന്റെ ഉഛാടനവുമാണ്‌ ഒരു വിശ്വാസിയുടെ ചുമതല. ജീവിതത്തിന്റെ ഏല്ലാ മേഖലകളിലും ഇവ നടക്കണം. ഇതിനൊക്കെ പകരം വെക്കാന്‍ ഇങ്ങോട്ട്‌ പെരുമാറാന്‍ ഉദ്ദേശിക്കുന്ന പോലെ അങ്ങോട്ടും പെരുമാറുക എന്ന ഒരോറ്റമൂലി കൊണ്ട്‌ അടക്കാവുന്നതല്ല എന്ന്‌ നിങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    കൂട്ടത്തില്‍ പറയട്ടേ. ഏതെങ്കിലും സംഘടനയുടെ വക്താവായിട്ടല്ല ഞാനിവിടെ അഭിപ്രായങ്ങള്‍ പറയുന്നത്‌. മുകളില്‍ താങ്കളിട്ട ഒരു സൂചനയില്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ്‌ ഇതുപറയുന്നത്‌.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. സദാചാരവും ആക്ഷേപിക്കപ്പെടേണ്ടതല്ല അര്‍ഥം നല്ലആചാരം എന്നായാലും സജ്ജനാചാരം എന്നായാലും ഒരു പോലെത്തന്നെ. സദാചാര കാഴ്‌ചപ്പാടില്‍ കാലങ്ങളും ദേശങ്ങളും സമൂഹങ്ങളും മതങ്ങളും മതമില്ലാത്തവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ഇസ്‌്‌ലാം സദാചാരമായി കാണുന്നത്‌ മുകളില്‍ സൂചിപ്പിച്ച്‌ അടിസ്ഥാനമാനുഷിക മൂല്യങ്ങള്‍ ഉളവാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളെയാണ്‌. അസ്വീകാര്യമായ തിന്‍മകള്‍ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ സദാചാരവിരുദ്ധമായി അത്‌ കണക്കാക്കും. അശ്ലീലത വ്യഭിചാരത്തിലേക്കു നയിക്കുകയും അതുമുഖേന ധാരാളം മുന്‍കറിനും ഇടയാകും എന്നതിനാല്‍ അത്‌ സദാചാരവിരുദ്ധമാണ്‌. ബഹുഭാര്യത്വം മഅ്‌റൂഫിന്‌ സഹായകവും മുന്‍കറില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാല്‍ അത്‌ സദാചാരമാണ്‌. മദ്യപാനം ഒരുപാട്‌ മുന്‍കറുകള്‍ക്ക്‌ പ്രേരകമായതിനാല്‍ കടുത്ത സദാചാരലംഘനമാണ്‌.

    ഒന്നുകൂടി പറയട്ടേ, ഇവ നാം പാലിച്ചാലും ഇല്ലെങ്കിലും സ്രഷ്‌്‌ടാവായ ദൈവത്തിന്‌ യാതൊന്നും സംഭവിക്കാനില്ല. ലാഭവും നഷ്‌്‌ടവും നമ്മുക്കുതന്നെ. എന്നാല്‍ ദൈവം പിന്നെ എന്തിനുശിക്ഷിക്കുന്നു എന്ന്‌ ചോദിക്കാം. ദൈവബോധവും ശിക്ഷയെക്കുറിച്ച ഭയവും തിന്‍മചെയ്യുന്നതില്‍ നിന്ന മനുഷ്യനെ വിലക്കും എന്നകാഴ്‌ചപ്പാടാണ്‌ ഇസ്‌‌ലാമിനുള്ളത്‌. നാം ചെയ്യുന്ന തിന്‍മകള്‍ക്ക്‌ നമ്മുടെ ശരീരത്തിനേല്‍പ്പിക്കുന്നതിലുപരിയായി സാമൂഹത്തെ ബാധിക്കുമ്പോള്‍ ഇവിടെ വെച്ചുതന്നെ ക്രിമിനല്‍ശിക്ഷാവിധികളിലൂടെ അവ നിയന്ത്രിക്കേണ്ടതായും വരും.

    ReplyDelete
  7. സത്യസന്ധത, വിട്ടുവീഴ്‌ച, കാരുണ്യം, സേവനം തുടങ്ങി നല്ലതായി എന്തെല്ലാമുണ്ടോ അതൊക്കെയും മഅ‌റൂഫാണ്‌. അതിന്‌ വിപരീതമാണ്‌ മുന്‍കര്‍ (disagreeable) എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ച അധാര്‍മികതകളും തിന്‍മകളും ഉള്‍കൊള്ളുന്ന ചീത്തകാര്യങ്ങള്‍ ശുദ്ധ മനുഷ്യപ്രകൃതി അവയെ വെറുക്കുന്നു.
    --------
    ഇപ്പറഞ്ഞ അടിസ്ഥാന വികാരങ്ങളും സാമൂഹ്യ മൂല്യങ്ങളുമൊക്കെ മനുഷ്യപ്രകൃതമായി കിട്ടിയതാണെങ്കില്‍ അതൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു മനുഷ്യപ്രവാചകനെ വേഷം കെട്ടിച്ച് ‍ അഡിഷനല്‍ മെസ്സേജ് കൊടുത്തയക്കേണ്ട ആവശ്യമില്ലല്ലോ. ജന്മസിദ്ധമായി കിട്ടിയ ഈ ഗുണങ്ങളൊക്കെ സ്വര്‍ഗ്ഗനരകപ്പേടിയില്ലാത്ത ഭൌതികവാദികള്‍ക്കാണല്ലോ അതിന്റെ യൊക്കെ മൊത്തക്കച്ചവടക്കാരായ വിശ്വാസികളെക്കാള്‍ ഉള്ളതായി കാണപ്പെടുന്നത്. അതെന്തു കൊണ്ടാ? അവരെ പിശാചല്ലേ നയിക്കുന്നത്? പിശാചിനും നന്മയുണ്ടോ?

    ReplyDelete
  8. മനുഷ്യര്‍ക്കുണ്ടായിരിക്കണമെന്ന് ഇസ്ലാം ശഠിക്കുന്ന ഗുണങ്ങള്‍ ലതീഫ് വിവരിച്ച കാര്യങ്ങളൊന്നുമല്ല. ദൈവം ഒറ്റയാനാണെന്നുള്ള വിശ്വാസം, ആരാധന അല്ലാഹു എന്ന ദൈവത്തിനു മാത്രമായിരിക്കല്‍ [തൌഹീദ്] , മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കല്‍ തുടങ്ങിയ കുറെ വിശ്വാസ കാര്യങ്ങളും നിസ്കാരം നോമ്പ് മൃഗബലി പോലുള്ള അനുഷ്ഠാനങ്ങളുമാണു മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന നിര്‍ബ്ബന്ധങ്ങളായി പറയുന്നത്. അതൊന്നുമില്ലാത്തവരുടെ ഒരു നന്മയും ഫലം ചെയ്യില്ല എന്നാണു പറയുന്നത്. മനുഷ്യന്റെ നന്മ അംഗീകരിക്കപ്പെടേണ്ടത് അയാള്‍ വിശ്വസിക്കന്ന ദൈവങ്ങളുടെ എണ്ണത്തെയും പേരിനെയുമൊക്കെ ആസ്പദമാക്കിയാണോ?
    ഇസ്ലാമികമായ അന്ധവിശ്വാസങ്ങളില്ലെങ്കില്‍ മനുഷ്യനു നല്ലവനാകാന്‍ സാധ്യമല്ല എന്ന മൂഡത്വത്തെയാണു ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്.
    സാമൂഹ്യബോധമുള്ള ഏതൊരാളും ഈ പറഞ്ഞ മൂല്യങ്ങളെ സ്വാംശീകരിച്ചു ജീവിക്കും. അതില്ലാത്തവര്‍ ദൈവത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ജന്മസിദ്ധമായിത്തന്നെ കിട്ടിയിട്ടുള്ള സ്വാര്‍ത്ഥതയും മൃഗീയ വികാരങ്ങളുമൊക്കെ അനുസരിച്ചും ജീവിക്കും.
    ശരിയായ സാമൂഹ്യ ബൊധമാണു കുട്ടിക്കാലം മുതലേ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കേണ്ടത്. അതു സമൂഹത്തിന്റെ നിലനില്‍പ്പിനും സുസ്ഥിതിക്കും അനിവാര്യമാണെന്ന തരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരിക്കുകയും വേണം. നരകവും സ്വര്‍ഗ്ഗവും കാട്ടി പേടിപ്പിച്ചതു കൊണ്ടൊന്നും മനുഷ്യര്‍‍ മൂല്യങ്ങളുള്ളവരായിത്തീരുകയില്ല. അതാണനുഭവം.

    ReplyDelete
  9. പ്രവാചകനെ എന്തിനയച്ചു എന്നതല്ല വിഷയം. മനുഷ്യപ്രകൃതിയില്‍ തന്നെയുള്ളതാണ്‌ നന്‍മയേയും തിന്‍മയേയും തിരിച്ചറിയാനുള്ള ബോധം ഈ ബോധമാണ്‌ മനുഷ്യനെ വിചാരണചെയ്യുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള (നിങ്ങള്‍ ഇഹലോക വിചാരണയും ശിക്ഷയും മാത്രം ചിന്തിച്ചാല്‍ മതി) ന്യായീകരണം. പ്രവാചകന്‍മാര്‍ വന്നത്‌ ഇന്നഇന്നകാര്യങ്ങളാണ്‌ നന്‍മ എന്നും ഇന്ന കാര്യങ്ങള്‍ തിന്‍മയാണെന്നും വ്യക്തമാക്കുന്നതിന്‌ വേണ്ടിയാണ്‌. അത്‌ നിങ്ങളെപ്പോലെ ഒരാള്‍ പറഞ്ഞാല്‍ മറ്റൊരുത്തന്‍ സ്വീകരിക്കേണ്ട ഒരു ബാധ്യതയുമില്ല. മാത്രമല്ല ഓരോരുത്തരുടെ ഇഷ്‌്‌ടാനിഷ്ടങ്ങള്‍ അതില്‍ കലരാനുള്ള സാധ്യതയുമുണ്ട്‌. അതിനാല്‍ മനുഷ്യാരംഭം മുതല്‍ തന്നെ ദൈവം അക്കാര്യത്തില്‍ മനുഷ്യനെ സഹായിച്ചുപോന്നു. എന്ത്‌ ചെയ്യാം ദൈവത്തിന്റെ തീരുമാനം അതായിരുന്നു. അത്‌ വേണ്ടായിരുന്നു എന്ന്‌ താങ്കള്‍ക്ക്‌ തോന്നാം. വിശ്വാസികളായവര്‍ക്ക്‌ അങ്ങെനെ തോന്നുന്നില്ല. അതിനാല്‍ താങ്കള്‍ കരുതുന്നത്‌ പോലെയല്ല സംഭവം. ഏത്‌ സമൂഹത്തിലും നിലനില്‍ക്കുന്ന നല്ല സാമൂഹ്യബോധങ്ങള്‍ വിവിധകാലങ്ങളില്‍ പ്രവാചകന്‍മാരിലൂടെ തന്നെ നല്‍കപ്പെട്ടതാണ്‌.

    തുടര്‍ന്ന്‌ താങ്കള്‍ പറയുന്നകാര്യങ്ങള്‍ കേവലം താങ്കളുടെ അവകാശവാദങ്ങള്‍ മാത്രമാണ്‌. അവ മറുപടി അര്‍ഹിക്കുന്നില്ല. വിമര്‍ശനം തേനില്‍മുക്കിവീശുന്ന തുവലാവാതിരിക്കാന്‍ താങ്കളുടെ ചില നമ്പറുകള്‍. ഞാനതില്‍ വീഴണോ.

    ReplyDelete
  10. പ്രവാചകന്‍മാര്‍ വന്നത്‌ ഇന്നഇന്നകാര്യങ്ങളാണ്‌ നന്‍മ എന്നും ഇന്ന കാര്യങ്ങള്‍ തിന്‍മയാണെന്നും വ്യക്തമാക്കുന്നതിന്‌ വേണ്ടിയാണ്‌. അത്‌ നിങ്ങളെപ്പോലെ ഒരാള്‍ പറഞ്ഞാല്‍ മറ്റൊരുത്തന്‍ സ്വീകരിക്കേണ്ട ഒരു ബാധ്യതയുമില്ല.
    ------
    ഞങ്ങള്‍ പറയുന്നതിന്റെ കാര്യകാരണങ്ങള്‍ മറ്റുള്ളവരെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയും. ഒരു പ്രവൃത്തി മറ്റുള്ളവര്‍ക്ക് എങ്ങനെയാണു ദോഷകരമാകുന്നതെന്നും അത് നമുക്കു തന്നെ എങ്ങനെ പ്രതികൂലമാകുന്നതെന്നും വിശദീകരിക്കാന്‍ കഴിയും. പ്രവാചകര്‍, അവതാരങ്ങള്‍ എന്നൊക്കെ പറഞ്ഞു വന്ന ആയിരക്കണക്കിനു തട്ടിപ്പുകാര്‍ അവര്‍ പറയുന്നതിനു തെളിവോ വിശദീകരണമോ നല്‍കുന്നതിനു പകരം ഭീഷണിയും വാളും കാട്ടി ആളുകളെ കീഴ്പ്പെടുത്താനാണു ശ്രമിച്ചത്. മുഹമ്മദ് പ്രത്യേകിച്ചും.

    ReplyDelete
  11. മനുഷ്യര്‍ക്കുണ്ടായിക്കണമെന്ന്‌ ഇസ്‌്‌ലാം നിര്‍ദ്ദേശിക്കുന്ന ഗുണങ്ങള്‍ ഏതൊക്കെ എന്നതും നമ്മുടെ ഇപ്പോഴത്തെ വിഷയമല്ല. സദാചാരങ്ങളും മൂല്യങ്ങളും ദൈവം നിര്‍ദ്ദേശിക്കേണ്ട ആവശ്യമില്ല എന്നും അതൊക്കെ മനുഷ്യന്‌ ചിന്തിച്ചാല്‍ തന്നെ കണ്ടെത്താം എന്നുമുള്ള താങ്കളുടെ ധാരണയിലെ പിശകുകള്‍ ചൂണ്ടിക്കാണിക്കുയാണ്‌ ഞാന്‍ ചെയ്യുന്നത്‌. അതുമാത്രമാണ്‌ താങ്കളുടെ കുഴപ്പമെങ്കില്‍ പ്രശ്‌നമൊന്നുമില്ല താങ്കള്‍ക്കല്ലാതെ. അവിടുന്നും കടന്ന്‌ അപ്രകാരം പറയുന്നവര്‍ ഗുരുതരമായ ഭവിഷത്താണ്‌ വരുത്തിവെക്കുന്നത്‌ എന്ന ചിന്താഗതി മതതീവ്രവാദത്തെപ്പോലെയോ അതിനേക്കാളോ അപകടകരമാണ്‌. ഒരു കാര്യം താങ്കളുടെ തോട്ടുമുകളിലുള്ള അഭിപ്രായവുമായി ബന്ധപ്പെട്ട്‌ മനസ്സിലാക്കുക. ഇസ്‌്‌ലാമില്‍ ആരാധനാകര്‍മങ്ങള്‍ക്ക്‌ ഭൗതികമായിതന്നെ ചില ലക്ഷ്യങ്ങളുണ്ട്‌ അവയെല്ലാം പ്രവാചകന്‍ പറഞ്ഞ്‌ തന്നിട്ടില്ലെങ്കിലും പ്രധാനപ്പെട്ട താങ്കള്‍ സൂചിപ്പിച്ചവയുടെയെല്ലാം വ്യക്തമായി ഖുര്‍ആനില്‍ തന്നെ വന്നിട്ടുണ്ട്‌. നിങ്ങളുടെ കേവല ആരാധനകണ്ട്‌ സായൂജ്യം നേടുന്ന ഒരു ദൈവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടില്ല. ആരാധനകളില്ലാത്തവരുടെ നന്‍മ പ്രയോജനം ചെയ്യില്ല എന്നതിനേക്കാള്‍ ഇസ്‌്‌ലാമിനെക്കുറിച്ച്‌ അറിവുള്ള ഒരാള്‍ പറയുക നന്‍മയില്ലാത്തവരുടെ ആരാധനകള്‍ ഫലം ചെയ്യില്ല എന്നതാണ്‌. ഇസ്ലാമിന്റെ ഏറ്റവും വലിയ പ്രത്യേകതയും അതാണ്‌.

    ശേഷം താങ്കള്‍ പറഞ്ഞവ മറുപടി അര്‍ഹിക്കാത്ത വാചകകസര്‍ത്തുകള്‍ വസ്‌തുതകളുടെ തരിമ്പും അതിലില്ല.

    ReplyDelete
  12. 'ഒരു പ്രവൃത്തി മറ്റുള്ളവര്‍ക്ക് എങ്ങനെയാണു ദോഷകരമാകുന്നതെന്നും അത് നമുക്കു തന്നെ എങ്ങനെ പ്രതികൂലമാകുന്നതെന്നും വിശദീകരിക്കാന്‍ കഴിയും.'

    അല്‍പം ക്ഷമയും ഗുരുതരമായ തെറ്റിദ്ധാരണകളുമുള്ള ആളുകള്‍ക്ക്‌ മാത്രമേ പ്രവാചകന്‍മാര്‍ പറയുന്നതിലെ കാര്യകാരണങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയൂ. അതില്ലാത്തവരോട്‌ ഞങ്ങള്‍ നിസ്സഹായരാണ്‌ താങ്കള്‍പറയുന്നത്‌ പോലെ മനസ്സിലാക്കിക്കൊടുക്കാന്‍.

    'പ്രവാചകര്‍, അവതാരങ്ങള്‍ എന്നൊക്കെ പറഞ്ഞു വന്ന ആയിരക്കണക്കിനു തട്ടിപ്പുകാര്‍ അവര്‍ പറയുന്നതിനു തെളിവോ വിശദീകരണമോ നല്‍കുന്നതിനു പകരം ഭീഷണിയും വാളും കാട്ടി ആളുകളെ കീഴ്പ്പെടുത്താനാണു ശ്രമിച്ചത്. മുഹമ്മദ് പ്രത്യേകിച്ചും.'

    ഇതിലുള്ളത്‌ അജ്ഞതയും പ്രവാചകനോടുള്ള വിദ്വേഷവും മാത്രം. അതല്ലങ്കില്‍ പതിവനുസരിച്ച്‌ വിഷയം തെറ്റിക്കാന്‍ ശ്രമിക്കുന്നു.

    ReplyDelete
  13. 'പ്രവാചകര്‍, അവതാരങ്ങള്‍ എന്നൊക്കെ പറഞ്ഞു വന്ന ആയിരക്കണക്കിനു തട്ടിപ്പുകാര്‍'

    അവതാരങ്ങളുടെ കഥ അതിന്റെ ആളുകള്‍ പറഞ്ഞുകൊള്ളട്ടേ. നൂഹ്‌ മുതല്‍
    ഇബ്‌ റാഹീം, മുസാ ,ഈസാ മുഹമ്മദ്‌ എന്നീ പ്രവാചകന്‍മാര്‍ തട്ടിപ്പുകാരെന്ന്‌ പറഞ്ഞ്‌ അതാത്‌ പ്രവാചകന്‍മാരുടെ കാലത്തെ ഏറ്റവും നീചരായ മനുഷ്യരായിരുന്നു എന്നാണ്‌ ചരിത്രം.

    ReplyDelete
  14. മാതൃഭൂമി
    Date : October 18 2009
    കോടതി ഉത്തരവ്‌ മതസ്വാതന്ത്ര്യത്തിന്‌ എതിര്‌- ഉലമ മുശാവറ

    കോഴിക്കോട്‌: ആദ്യ ഭാര്യയുടെ അനുവാദമില്ലാതെ രണ്ടാം വിവാഹം കഴിക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്ന കോടതി ഉത്തരവ്‌ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‌ വിരുദ്ധമാണെന്ന്‌ സംസ്ഥാന ജം ഇയ്യത്തുല്‍ ഉലമാ മുശാവറ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

    ബഹുഭാര്യത്വത്തിന്‌ ഇസ്‌ലാമിക ശരീഅത്ത്‌ അനുവാദം നല്‍കുന്നുണ്ട്‌. ആദ്യഭാര്യയുടെ അനുവാദപ്രകാരം മാത്രമെ രണ്ടാം വിവാഹം പാടുള്ളൂവെന്ന വ്യവസ്ഥ ശരീഅത്ത്‌ അനുവാദത്തെ പ്രഹസനമാക്കുന്നതാണ്‌- പ്രമേയം കുറ്റപ്പെടുത്തി.

    "ആദ്യഭാര്യയുടെ അനുവാദപ്രകാരം മാത്രമെ രണ്ടാം വിവാഹം പാടുള്ളൂവെന്ന വ്യവസ്ഥ ശരീഅത്ത്‌ അനുവാദത്തെ പ്രഹസനമാക്കുന്നതാണ്‌"
    - മാറാത്ത സദാചാരത്തിന്‌ ഇതില്പരം തെളിവ് വേറെ വേണോ? ശാശ്വത സദാചാരം നീനാള്‍ വാഴട്ടെ.

    ReplyDelete
  15. പ്രത്യക്ഷത്തില്‍ നന്‍മ അതിലാണ്‌ എന്നതാണ്‌ ഈ കോടതി ഉത്തരവിന്‌ പ്രേരകം. അത്‌ ഇസ്‌്‌ലാമിന്റെ നിയവവ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. തുടങ്ങിയ കാര്യങ്ങളില്‍ വേണ്ടത്ര ചര്‍ചനടത്തപ്പെട്ടിട്ടില്ല എന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നു. മാത്രമല്ല ബഹുഭാര്യത്വം നിയന്ത്രിക്കാന്‍ ഇസ്‌്‌ലാമില്‍ മറ്റെന്തെങ്കിലും പഴുതുകളുണ്ടോ എന്ന ചര്‍ചയും നടത്തിയതായി കാണുന്നില്ല. അന്വേഷിച്ചിരുന്നങ്കില്‍ ഒന്നിലധികം കാര്യങ്ങള്‍ കണ്ടെത്താമായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. മാറുന്ന സദാചാരം മാറാത്ത സദാചാരം എന്നിങ്ങിനെയുള്ള വേര്‍ത്തിരിവ്‌ മാന്യസഹോദരന്‍ എന്താണുദ്ദേശിക്കുന്നത്‌ എന്ന്‌ വ്യക്തമല്ല.

    ReplyDelete
  16. തെരുവത്ത് രാമേട്ടന്‍ ഇന്ന് അന്തരിച്ചു അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ നല്‍കി.
    കഴിഞ്ഞ ദിവസം ബി പ്രേനാന്ദ് അന്തരിച്ചു. അദ്ദേഹവും നേത്രദാനവും ശരീരദാനവും നടത്തിയിരുന്നു.
    --
    മരണം പോലും മനുഷ്യനന്മയ്ക്കായി മാറ്റിവെക്കുന്ന യുക്തിവാദികളുടെ സദാചാരം. ഒരു പ്രവാചകനും ദൈവവും വന്നു പറഞ്ഞിട്ടോ നാളെത്തെ സ്വര്‍ഗ്ഗത്തിലെ സുന്ദരിപ്പെണ്ണുങ്ങളെയും മദ്യവും തേനും പാലുമൊന്നും മോഹിച്ചല്ല.

    --
    താന്‍ മരിച്ചാല്‍ തന്റെ ഭാര്യമാരെ -18 വയസ്സുള്ള പെണ്‍ കുട്ടിയുള്‍പ്പെടെ- മറ്റാരും കല്യാണം കഴിക്കരുതെന്നു പദേശിക്കാന്‍ വെളിപാടിറക്കിയ മുഹമ്മദ് നബിയുടെ സദാചാരവും ഈ യുക്തിവാദികളുടെ സദാചാരവും താരതമ്യം ചെയ്തു നോക്കൂ.

    ReplyDelete
  17. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക്‌ ചേരുന്നു. അവരുടെ നന്‍മപറഞ്ഞ്‌ അവസാനിപ്പിച്ചാല്‍ മതിയായിരുന്നു. മറ്റുള്ളത്‌ ഒരു നൂറ്‌ സ്ഥലത്തെങ്കിലും താങ്കള്‍ തന്നെ പലവിധത്തില്‍ ആവര്‍ത്തിച്ചതാണല്ലോ. അവര്‍ വിശ്വാസികളായുന്നെങ്കില്‍ ഒരു പ്രാര്‍ഥനയോടെ ഇതിവിടെ അവസാനിപ്പിക്കാമായിരുന്നു. പക്ഷേ നിവൃത്തിയില്ലല്ലോ.

    ReplyDelete
  18. അന്തരിച്ച തെരുവത്ത് രാമാന് ആദരാജ്ഞലികള്‍.

    ശവക്കച്ചവടം ഒരു വലിയ ബിസിനസ്സാണെന്ന് പത്രങ്ങളില്‍ വായിച്ചിരുന്നു. ഏതായാലുംയുക്തിവാദികളെങ്കിലും ഇങ്ങനെ സംഭാവന

    തൊടങ്ങിയാല്‍ അതിനൊരറുതിയാവുമല്ലോ. പക്ഷേ എല്ലാവരും ഇങ്ങനെ തുടങ്ങിയാല്‍ അതും ഒരു വലിയ സാമൂഹ്യ പ്രശ്നമാകാന്‍

    സാധ്യതയുണ്ട്. അവിടെയാണ് യുക്തിവാദികളുടെ യുക്തിപരാജയപ്പെടുന്നത്.

    “മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുക.“

    ഇതുമൊരു യുക്തി വാദമാണ്; തെറ്റിദ്ധരിക്കരുത്. ഒരാള്‍ വിചാരിക്കുന്നത് സുന്ദരികളായ പെണ്‍കുട്ടികള്‍ അയാളെ കാണുമ്പോള്‍ അവള്‍ അയാളെ ചുമ്പിക്കണമെന്നാണ് എന്ന് കരുതുക. ഇതാണ് അയാള്‍ ആ പെണ്‍കുട്ടികളില്‍ നിന്ന് ആഗ്രഹിക്കുന്ന “പെരുമാറ്റം“. എങ്കില്‍ യുക്തി വാദത്തിന്റെ മുകളില്‍ പറഞ്ഞ സിദ്ധാന്തമനുസരിച്ച് - അയാള്‍ക്ക് ഈ പെണ്‍ക്കുട്ടികളെ അങ്ങോട്ട് ചുമ്പിക്കുന്നതില്‍ തെറ്റുണ്ടോ ? ഈ സിദ്ധാന്തമനുസരിച്ച് അയാളെ ശിക്ഷിക്കണമെന്ന് ആ പെണ്‍കുട്ടിക്ക് ആവശ്യപെടാന്‍ വകുപ്പുണ്ടോ?

    മാഷ് വ്യക്തമായ ഒരുത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു. കമന്റ് ഡിലീറ്റാക്കുകയാണെങ്കില്‍ അതിനുള്ള കാരണം കൂടി വ്യക്തമാക്കണം. എന്റ കമന്റ് മോശമായതോ, മാഷിന്റെ പോസ്റ്റിലെയോ കമന്റിലെയോ വിഷയ സംബന്ധമായിട്ടോ അല്ലാ എങ്കില്‍ അത് ആളുകള്‍ മനസ്സിലാക്കട്ടെ.

    ReplyDelete
  19. മാനുഷികമൂല്യങ്ങളെക്കുറിച്ച്‌ മനുഷ്യരാശിക്കുള്ള ധാരണകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ കാലോചിതമായി തന്നെ മനസിലാക്കേണ്ടതാണ്‌. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം നാം ഇന്ന് മനസിലാക്കിയതിനാലാണ്‌ ഇറാഖിലെ തടവറയിലെ കാടത്തത്തിനെതിരെ സംസാരിക്കാൻ നമുക്കിന്ന് കഴിയുന്നത്‌. ജനീവ കൺവെൻഷനും അതിന്റെ പ്രോട്ടോക്കോളുകളും ഇല്ലായിരുന്നെങ്കിൽ, ഒരുപക്ഷെ നമുക്കിതേക്കുറിച്ച്‌ സംസാരിക്കാൻ പോലുമാകില്ലായിരുന്നു. പഴയകാലങ്ങളിലെ യുദ്ധങ്ങളും തൽഫലമായുണ്ടായ കൊള്ളകളും ജീവനാശവും ക്രൂരതകളുമൊക്കെ ഇന്ന് ഒരു പരിധിവരെ നമുക്ക്‌ ഒഴിവാക്കാനായിട്ടുണ്ടെങ്കിൽ നാം ആർജ്ജിച്ച വ്യക്തിസ്വാത്രന്ത്ര്യചിന്തകളാണ്‌. പഴയ സദാചാര-മൂല്യ ഗ്രന്ഥങ്ങൾ ആസ്പദമാക്കി നാം സംസാരിക്കുകയാണെങ്കിൽ എന്തടിസ്ഥാനത്തിലാണ്‌ ഇത്തരം കാടത്തത്തെ അപലപിക്കുക?

    ചിന്തകനൊരു തിരുത്ത്‌ (വായിക്കാം, തള്ളിക്കളയാം, ഇഷ്ടം പോലെ)
    മറ്റുള്ളവർ എന്നതിൽ സുന്ദരികളായ സ്ത്രീകൾ മാത്രമെ താങ്കളുടെ കണക്കിൽ വരുന്നുള്ളു എന്നത്‌ നല്ലൊരു കാര്യമാണ്‌. മറ്റു പുരുഷന്മാരും സുന്ദരികളല്ലാത്ത പ്രായം അധികം ചെല്ലാത്ത സ്ത്രീകളും ഇവിടെ പ്രസ്തവ്യമല്ലല്ലൊ.

    മറ്റുള്ളവർ എന്നതിൽ സമൂഹം മുഴുവൻ പെടും, പെടണം, ചിന്തകൻ. സുന്ദരികളായ സ്ത്രീകൾ എന്നതിൽ നിന്നുമാറി ഭാര്യ എന്നാക്കിയാൽ കാര്യം കൂടുതൽ കുഴയും. മക്കൾ എന്നായാൽ എല്ലാവരും താൻ പറയുന്നത്‌ കേൾക്കണമെന്നും തന്നെ ബഹുമാനിക്കണമെന്നും ശഠിക്കാൻ തുടങ്ങും, അത്രയും ലോജിക്‌ വേണോ?

    ഇവിടെ താങ്കളുടെ കമന്റ്‌ എതിർക്കാൻ മാത്രമായുള്ളതാണെന്ന് പറയുന്നതിൽ വിഷമമുണ്ട്‌. ഓരോ വ്യക്തിയുടേയും സാമൂഹികമായ ഇടപെടൽ എത്തരത്തിലായിരിക്കണം എന്നതിന്‌ സുബോധത്തോടെയുള്ള ഒരു വ്യക്തി ചിന്തിക്കേണ്ട രീതി മാത്രമാണ്‌ മാഷ്‌ ഇവിടെ പറഞ്ഞത്‌. സമൂഹം എന്നത്‌ എത്ര ചുരുക്കാമോ അത്ര ചുരുക്കി ഒരു ധാരണ രൂപപ്പെടുത്തുന്നത്‌ അത്ര നന്നോ?
    തന്റെ പ്രവൃത്തി മറ്റൊരാൾക്ക്‌ ഇഷ്ടമോ ഇഷ്ടക്കേടോ ഗുണമോ ദോഷമോ ആണ്‌ ഉണ്ടാക്കുക എന്നത്‌ മനസിലാക്കുന്നയാൾക്ക്‌ ഇതിൽ ചിന്തിക്കാൻ, തലപുണ്ണാക്കാൻ (അല്ലെങ്കിൽ ചിരിക്കാൻ) അധികമൊന്നുമില്ല.

    എല്ലാവരും (ജാതി-മത-ലിംഗ-പ്രായഭേദമന്യേ) ചുംബിക്കുന്നത്‌ ഇഷ്ടപ്പെടുന്നയാളാണെങ്കിൽ താങ്കൾ ഇപ്പറഞ്ഞതിനോട്‌ എനിക്ക്‌ യോജിക്കാം. എത്തരത്തിലുള്ള ചുംബനം എന്നതും ചിന്തിക്കേണ്ട വിഷയമാണ്‌. എന്നാലെ താങ്കളുടെ വാദം നിലനിൽക്കൂ.

    ReplyDelete
  20. 'മാനുഷികമൂല്യങ്ങളെക്കുറിച്ച്‌ മനുഷ്യരാശിക്കുള്ള ധാരണകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ കാലോചിതമായി തന്നെ മനസിലാക്കേണ്ടതാണ്‌.'

    മാനുഷികമൂല്യങ്ങളില്‍ ഏതിനാണ് മാറ്റം വന്നത് എന്നൊന്ന് പറഞ്ഞുതരുമോ. ഒരു മാറ്റവും വന്നിട്ടില്ല. പക്ഷേ സംഭവിച്ചത് അത് മാനിക്കുന്നതില്‍ വിവിധ വിഭാഗം വ്യത്യസ്ഥ രൂപമാണ് സ്വീകരിച്ചത്. ഇറാഖിലെ തടവറയില്‍ അമേരിക്കന്‍ സൈന്യം കാണിച്ചത് മൂല്യത്തെക്കുറിച്ച് അറിയാത്തതുകൊണ്ടല്ല. അത്തരം കാടത്തം ലോക ചരിത്രത്തില്‍ ഏതെങ്കിലും സമൂഹം നന്‍മായി കരുതിയിരുന്നുമില്ല. ചിന്തകന്‍ പറഞ്ഞ ഒരു ഉദാഹരണത്തില്‍ ഇങ്ങനെ പിടികൂടേണ്ടിയിരുന്നില്ല. ഉദാഹരം തെറ്റോ ശരിയോ എന്നത് വേറെ വിഷയം. ഒന്നുകൂടി പറയാം മാനുഷിക മൂല്യങ്ങള്‍ക്ക് മാറ്റം വരുന്നില്ല മതങ്ങളെ സംബന്ധിച്ചിടത്തോളം. മനുഷ്യന്‍ പരിണമിച്ചുണ്ടാതാണ് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ പറഞ്ഞത് ബാധകമല്ല.

    ReplyDelete
  21. 'ജനീവ കൺവെൻഷനും അതിന്റെ പ്രോട്ടോക്കോളുകളും ഇല്ലായിരുന്നെങ്കിൽ, ഒരുപക്ഷെ നമുക്കിതേക്കുറിച്ച്‌ സംസാരിക്കാൻ പോലുമാകില്ലായിരുന്നു.'

    ഇതൊരു തമാശയായി മാത്രമേ ഇസ്്‌ലാം വിശ്വാസികള്‍ക്ക് തോന്നൂ. ഞാനിത് പറയുമ്പോള്‍ അപ്പൂട്ടന്‍ ചിരിക്കുമെന്നറിയാം. അതെന്തിനാണെന്നും ഞങ്ങള്‍ക്കറിയാം.

    ReplyDelete
  22. 'പഴയ സദാചാര-മൂല്യ ഗ്രന്ഥങ്ങൾ ആസ്പദമാക്കി നാം സംസാരിക്കുകയാണെങ്കിൽ എന്തടിസ്ഥാനത്തിലാണ്‌ ഇത്തരം കാടത്തത്തെ അപലപിക്കുക?'

    ഈ കാടത്തത്തെ അപലപിക്കാന്‍ പഴയ സദാചാര്യമൂല്യങ്ങളില്‍ ഒന്നുമില്ല എന്നാണല്ലോ അര്‍ത്ഥമാക്കുന്നത്. ശരിയായ ഇസ്്‌ലാം പഠനത്തില്‍ താങ്കള്‍ക്ക് കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. ഒരു തുറന്ന മനസ്സ് മാത്രമേ ആവശ്യമുള്ളു.

    ReplyDelete
  23. ലതീഫ്‌,
    മാനുഷികമൂല്യങ്ങളിൽ എന്നല്ല, അതിനെക്കുറിച്ചുള്ള ധാരണകളിൽ എന്നാണ്‌ ഞാൻ എഴുതിയത്‌. താങ്കൾ കോപ്പി ചെയ്തെടുത്ത വാചകങ്ങളിൽ തന്നെ അതുണ്ട്‌.

    അടിസ്ഥാനപരമായി മാനുഷികമൂല്യങ്ങളിൽ വലിയൊരു മാറ്റം സമൂഹമായി ജീവിക്കാൻ തുടങ്ങിയതുമുതൽക്ക്‌ ഇങ്ങോട്ട്‌ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് എനിക്കും തോന്നുന്നില്ല. കാലോചിതമായി അതിൽ പല ഘടകങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ടെന്നുമാത്രം. സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമായ പലതും, വ്യക്തിസ്വാതന്ത്ര്യവും തുല്യനീതിയും ജീവിതത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങളുമടക്കം.
    ഇതൊക്കെ വ്യാപകമായി നിയമപരമായിത്തന്നെ നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടം കാണാൻ അത്രയധികമൊന്നും പുറകോട്ടുപോകേണ്ടതില്ല. മത-സംസ്കാരഭേദമന്യേ യുദ്ധത്തടവുകാരെ അംഗഭംഗത്തിനിരയാക്കുന്നതും അടിമകളാക്കി പീഡിപ്പിക്കുന്നതും കൊന്നുകളയുന്നതും വരെ അംഗീകരിക്കപ്പെട്ട (കുറഞ്ഞപക്ഷം എതിർക്കപ്പെടാതെപോയ) ഒരു വസ്തുതയാണ്‌ എന്നത്‌ താങ്കൾക്കും അറിയാവുന്നതല്ലേ? ഉച്ചനീചത്വങ്ങളും അയിത്തവുമൊക്കെ സാമൂഹികഘടനയായിത്തന്നെ അംഗീകരിച്ചിരുന്ന കാലം നമുക്കില്ലേ? മൃഗങ്ങളോട്‌ അതിക്രൂരമായിത്തന്നെ മനുഷ്യൻ പെരുമാറിയിരുന്നില്ലേ അടുത്തകാലം വരെ?

    ഇവയ്ക്കെല്ലാം ഇന്ന് (പഴുതുകളില്ലാത്ത എന്ന് പറയാനാവില്ലെങ്കിലും) മാർഗ്ഗരേഖകളുണ്ട്‌. അതൊന്നും പുസ്തകങ്ങൾ വായിച്ച്‌ മനുഷ്യൻ അറിഞ്ഞതല്ല, ചുറ്റും നടക്കുന്നതുകണ്ട്‌ പ്രതികരിച്ചാണ്‌, അതിന്റെ ഫലമായാണ്‌ നാം അംഗീകരിച്ചത്‌.

    ഒരു അഞ്ഞൂറു വർഷം മുൻപ്‌ ആണ്‌ ഇറാഖിൽ തടവറയിൽ നടന്ന കാര്യങ്ങൾ സംഭവിച്ചതെങ്കിൽ അത്‌ സ്വാഭാവികം മാത്രമായേനെ.
    ശരിയാണ്‌, അവർക്ക്‌ മൂല്യത്തെക്കുറിച്ച്‌ അറിയാത്തതിനാലല്ല. പക്ഷെ ആ മൂല്യം തിരിച്ചറിയുന്നതിനാലാണ്‌ നാമതിനെ അപലപിക്കുന്നത്‌. തടവുകാരോടുള്ള പെരുമാറ്റം എന്നത്‌ മൂല്യത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിൽ അതേക്കുറിച്ച്‌ സംസാരിക്കാൻ നമുക്കെന്തവകാശം?


    ഇവയെക്കുറിച്ച്‌ ഖുർആനിൽ എഴുതിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത്‌ പണ്ടുള്ള ജനം മനസിലാക്കിയിട്ടില്ല എന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. സാംസ്കാരികമായി ഉന്നതിയിലെത്തിയെന്ന് പറയപ്പെടുന്ന യൂറോപ്യൻ സമൂഹങ്ങൾ വരെ തടവുകാരുടെ ശവശരീരങ്ങൾ കെട്ടിത്തൂക്കുവാനും വിചാരണകൂടാതെ കൊല്ലുവാനും മടികാണിച്ചിരുന്നില്ല എന്നത്‌ ചരിത്രം നമുക്ക്‌ കാണിച്ചുതരുന്ന വസ്തുതയാണ്‌. ഇന്ന് അത്തരം സംഭവങ്ങൾ സ്വാഭാവികമെന്ന് ആരും പറയില്ല, മറിച്ച്‌ ഇത്തരം സംഭവങ്ങളെ ആഗോളാടിസ്ഥാനത്തിൽ തന്നെ അപലപിക്കുന്നുണ്ട്‌.
    താങ്കൾ പറയുന്ന തുറന്നപഠനം താങ്കൾ നടത്തുന്നത്‌ ഇന്നത്തെ നീതിബോധം വെച്ചാണ്‌. അതല്ല, ഒരു വിശ്വാസ-സദാചാരപ്രശ്നം ആയിരുന്നെങ്കിൽ ചരിത്രത്തിന്റെ ഏറിയപങ്കും മറിച്ചാകുമായിരുന്നില്ല.


    അതുകൊണ്ട്‌ തന്നെയാണ്‌ കാലോചിതമായി മാനുഷികമൂല്യങ്ങളെക്കുറിച്ചുള്ള ധാരണകളിൽ വന്ന മാറ്റങ്ങൾ നാം അറിയേണ്ടതാണെന്ന് ഞാൻ പറഞ്ഞത്‌.

    OT:
    ചിന്തകന്റെ കമന്റിലെ ഒരു വാചകം മാത്രമായിരുന്നു ഞാൻ എടുത്ത്‌ പ്രയോഗിച്ചതെങ്കിൽ താങ്കൾ പറഞ്ഞത്‌ എനിക്ക്‌ മനസിലാക്കാമായിരുന്നു. ഒരു കമന്റ്‌ തന്നെ അദ്ദേഹം തന്റെ ലോജിക്‌ വിശദീകരിക്കാനായി എടുത്തതല്ലേ, അപ്പോൾ ഒരു പ്രതികരണം എഴുതി, അത്രമാത്രം.

    ReplyDelete
  24. പ്രിയ അപ്പൂട്ടന്‍
    കുറെ കാലമയല്ലേ നമ്മള്‍ പരസ്പരം കമന്റിട്ടിട്ട്. :) സുഖമാണെന്നു കരുതട്ടെ.

    താങ്കളിലെ നന്മയുടെ മുഖം ഞാന്‍ കാണുന്നുണ്ട്. താങ്കളുടെ സംശയങ്ങള്‍ തീര്‍ത്തും ആത്മാര്‍ത്ഥവുമാണ്.

    ചിന്തകനൊരു തിരുത്ത്‌ (വായിക്കാം, തള്ളിക്കളയാം, ഇഷ്ടം പോലെ)
    മറ്റുള്ളവർ എന്നതിൽ സുന്ദരികളായ സ്ത്രീകൾ മാത്രമെ താങ്കളുടെ കണക്കിൽ വരുന്നുള്ളു എന്നത്‌ നല്ലൊരു കാര്യമാണ്‌. മറ്റു പുരുഷന്മാരും സുന്ദരികളല്ലാത്ത പ്രായം അധികം ചെല്ലാത്ത സ്ത്രീകളും ഇവിടെ പ്രസ്തവ്യമല്ലല്ലൊ.

    മറ്റുള്ളവർ എന്നതിൽ സമൂഹം മുഴുവൻ പെടും, പെടണം, ചിന്തകൻ. സുന്ദരികളായ സ്ത്രീകൾ എന്നതിൽ നിന്നുമാറി ഭാര്യ എന്നാക്കിയാൽ കാര്യം കൂടുതൽ കുഴയും. മക്കൾ എന്നായാൽ എല്ലാവരും താൻ പറയുന്നത്‌ കേൾക്കണമെന്നും തന്നെ ബഹുമാനിക്കണമെന്നും ശഠിക്കാൻ തുടങ്ങും, അത്രയും ലോജിക്‌ വേണോ?


    പ്രിയ അപ്പൂട്ടന്‍ ‘മറ്റുള്ളവര്‍‘ എന്ന് പറയുന്നതില്‍ സുന്ദരികളായ സ്ത്രീകള്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞിരുന്നോ? അങ്ങീനെ ഞാന്‍ വാദിച്ചിട്ടേയില്ല. മറ്റുള്ളവര്‍ എന്ന് പറഞ്ഞവരില്‍ അവരും പെടും എന്നുള്ളത് ഒരു യാഥാര്‍ത്യമല്ലേ? ഇത് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രമേയുള്ളൂ.

    ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് തന്നെ താങ്കളെന്നോട് ചോദിച്ചു. അതിനെനിക്ക് താങ്കളോട് പ്രത്യേക നന്ദിയുണ്ട്. ഇത്രയും ‘ലോജിക്ക് വേണോ‘? എന്ന് താങ്കള്‍ ചോദിക്കേണ്ടത് എന്നോടല്ലായിരുന്നു. മറിച്ചു യുക്തിവാദികളോടാണ്. നന്മ പറയുമ്പോള്‍ അതിന്റെ പിന്നിലെ തിന്മയെ കണ്ടെത്താന്‍/തിന്മയാക്കി എടുക്കാന്‍ പാടു പെടുന്ന വരോടാണ്, നന്‍മ കാണിക്കലല്ല, തിന്മ കാണിക്കലാണ് എന്റെ ജോലി എന്ന് പറയുന്നവരോടാണ്. മാഷെ അന്ധമായെതിര്‍ക്കുക എന്നതല്ല, മറിച്ചു അന്ധമായമായെതിര്‍ക്കുന്ന മാഷിന്റെ അന്ധതയിലേക്ക് അല്പം വെളിച്ചം വീഴ്ത്താന്‍ കഴിഞ്ഞെങ്കിലോ എന്ന് കരുതിയാണ് ഇങ്ങനെയൊരു സംശയം ചോദിച്ചത്.
    താങ്കള്‍ക്കിതിത്രമാത്രം അത് അസഹ്യമായി തോന്നിയെങ്കില്‍, നന്മയുദ്ദേശിച്ച മാത്രമുള്ള ഖുര്‍ ആന്‍ സൂക്തങ്ങളെയും പ്രവാചക വചനങ്ങളെയും അതിന്റെ സാഹചര്യങ്ങളെയും ഉദ്ദേശ ശുദ്ധിയെയും വകവെക്കാതെ, തന്റെ യുക്തിക്കൊത്ത് വ്യാഖാനം ചമക്കുന്ന യുക്തിവാദിയോട് വിശ്വാസികള്‍ എത്രമാത്രം ക്ഷമാശീലരായിരുന്നിട്ടുണ്ടാവണം. ഏത് കാര്യത്തിലും ഇത്പോലെ നൂറായിരം മുടന്തന്‍ യുക്തികള്‍ നമുക്ക് ചോദിക്കാം. അത് തന്നെയല്ലെ യുക്തിവാദികള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

    പ്രതിക്രിയ എന്ന കാര്യത്തെ(സൂക്തത്തെ) വ്യഖ്യാനിച്ചത് കണ്ടിരിക്കുമല്ലോ. താങ്കള്‍ക്കും ഇപ്പോഴും ആ സൂക്തത്തെ കുറിച്ചുള്ള സംശയം തീര്‍ന്നിട്ടില്ല എന്നാണ് താങ്കളുടെ ചില ചോദ്യങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. എന്താണോ ഒരു വാക്യം കൊണ്ടുദ്ദേശിച്ചത് അതിന് നേര്‍ വിപരീതമായി അതിനെ വ്യാഖ്യാനിച്ചെടുത്തില്ലേ അന്ധ യുക്തിവാദം. അതിനെ പ്രവാചകന്‍ എങ്ങിനെയാണ് നടപ്പിലാക്കിയതെന്നോ, അതിന്റെ സഹചര്യമെന്തെന്നോ ഒന്നും, പരിഭാഷകന്റെ വാചക ഘടനയിലെ പഴുതുകളില്‍ നുഴഞ്ഞ് കയറി വ്യാഖ്യാന കസര്‍ത്തൊപ്പിക്കുന്ന യുക്തിവാദികള്‍ക്ക് അറിയാഞ്ഞിട്ടാണോ?. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കരുത്. അതില്‍ വിമര്‍ശിക്കപെടുന്നവനോട് ഗുണകാംഷാ മനോഭാവമുണ്ടായിരിക്കണം. ( ദയവായി കമന്റ് വ്യക്തമായി വായിച്ചതിന് ശേഷം ഞാന്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത അതിനെ കുറിച്ച് മാത്രം പ്രതികരിക്കുക,വാക്കുകളില്‍ പിടിച്ചു തൂങ്ങരുത് എന്നപേക്ഷ :) )

    ReplyDelete
  25. അപ്പൂട്ടാ

    അനീതികളോട് എന്നു മനുഷ്യ സമൂഹം പ്രതികരിച്ചിട്ടുണ്ട്.

    ഖുര്‍ ആനിലുള്ള നീതി വ്യവസ്ഥ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്.നീതിയലധിഷ്ടിതമായ ഒരു മാതൃകാ ജനസമൂഹം ഉണ്ടായിട്ടുമുണ്ട്. ചരിത്രം അഞ്ഞൂറ് വര്‍ഷത്തിങ്ങോട്ടുള്ള, യൂറോപ്യര്‍ പറഞ്ഞത് മാത്രമാണെന്ന് ധരിക്കുന്നിടത്താണ് പിഴവ്.

    സുന്ദരമായ വ്യവസ്ഥകള്‍ സ്വപ്നത്തിലും, നിയമപുസ്തകത്തിലുണ്ടായിട്ട് കാര്യമില്ല. അത് നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കില്‍ ഒരു പ്രയോജനവും അത് കൊണ്ടില്ല. ജനീവയും കരാറും യുഎനുമെല്ലാം വെറും നോക്കു കുത്തികള്‍ മാത്രമാണെന്നാണാര്‍ക്കണറിഞ്ഞു കൂടാത്തത്? അവര്‍ പലപ്പോഴും ഇതിനൊക്കെ കൂട്ടു നില്‍ക്കുന്നതിനാണ് ചരീത്രം സാക്ഷിയായത്.

    മീഡിയ പുറത്തു വിടുന്നതെ ആള്‍ക്കാര്‍ അറിയുന്നിള്ളൂ. സത്യം അതിനപ്പുറത്താണെന്നാരു കണ്ട്.



    ‘മൂല്യങ്ങള്‍‘, ‘മൂല്യങ്ങളെ കുറിച്ചുള്ള ധാരണകള്‍‘; താങ്കള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല... ഒന്ന് കൂടി വ്യക്തമാക്കാമോ?

    ReplyDelete
  26. 'മത-സംസ്കാരഭേദമന്യേ യുദ്ധത്തടവുകാരെ അംഗഭംഗത്തിനിരയാക്കുന്നതും അടിമകളാക്കി പീഡിപ്പിക്കുന്നതും കൊന്നുകളയുന്നതും വരെ അംഗീകരിക്കപ്പെട്ട (കുറഞ്ഞപക്ഷം എതിർക്കപ്പെടാതെപോയ) ഒരു വസ്തുതയാണ്‌ എന്നത്‌ താങ്കൾക്കും അറിയാവുന്നതല്ലേ?'

    യുദ്ധത്തടവുകാരെ അംഗഭംഗത്തിനിരയാക്കുന്നത് പോയിട്ട് യുദ്ധത്തില്‍ വധിക്കപ്പെട്ടവരെപ്പോലും അംഗവിഛേദം നടത്തരുത് എന്ന് കര്‍ശനമായി അനുശാസിച്ച മതമാണ് ഇസ്്‌ലാം. ഇതിനേക്കാള്‍ ഏത് മൂല്യമാണ് അല്ലെങ്കില്‍ മൂല്യങ്ങളെക്കുറിച്ച ധാരണയാണ് നമ്മുക്ക് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുള്ളത്. മൂല്യങ്ങളുള്ളതോടൊപ്പം പണ്ടും മൂല്യങ്ങളെ അവഗണിക്കുന്നവര്‍ അത് ചെയ്തിരുന്നു. ഇന്നും അത്തരമാളുകള്‍ അതുചെയ്യുന്നു. ചെയ്യുന്നവര്‍ ഒരു പക്ഷെ തങ്ങള്‍ മൂല്യങ്ങളില്‍ നിലക്കൊള്ളുന്നവരാണ് എന്ന് വാദിക്കുന്നുണ്ടാകാം. അതുസംബന്ധമായ ഏതാനും പ്രവാചക വചനങ്ങള്‍ ശ്രദ്ധിക്കുക. എതിര്‍ക്കപ്പെടാതിരുന്നു എന്ന വാദത്തില്‍ നിന്നെങ്കിലും പിന്‍മാറാന്‍ അത് സഹായകമാകും.

    "ധനം കൊള്ളചെയ്യുന്നതും ചിത്രവധം ചെയ്യുന്നതും പ്രവാചകന്‍ വിലക്കിയിരുന്നു."

    "കരാര്‍ ലംഘിക്കരുത്, സമരാര്‍ജിതധനത്തില്‍ വഞ്ചന നടത്തരുത്, മൃതദേഹം ചിത്രവധം ചെയ്യരുത്"

    "മുറിവേറ്റ ആരെയും ആക്രമിക്കരുത്. ഓടുന്നവനെ പിന്തുടരരുത്. ബന്ദിയാക്കപ്പെട്ട ആരെയും കൊല്ലരുത്. ആരെല്ലാം സ്വന്തം വീട്ടില്‍ വാതിലടച്ചിരുന്നുവോ അവരും സുരക്ഷിതരാണ് "(മക്കാവിജയനാളില്‍ തിരുനബി സൈന്യത്തില്‍ വിളംബരം ചെയ്തത്)

    "വല്ലവനും കരാറിലുള്ള ഒരാളെ കൊലചെയ്താല്‍ അവന് സ്വര്‍ഗത്തിന്റെ വാസന പോലും പ്രാപ്യമല്ല."

    "കുട്ടികളെ കൊല്ലരുത് "

    ഒന്നാം ഖലീഫ ശാമിലേക്ക് നിയോഗിച്ച് സൈന്യത്തിന് പത്ത് കല്‍പനകള്‍ നല്‍കി. അവ മുമ്പ് സൂചിപ്പിച്ചിരുന്നു. അതില്‍ പറയുന്നു:

    * സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍മാരെയും വധിക്കരുത്.
    * അംഗവിഛേദം നടത്തരുത്.
    * ആരാധനാലയങ്ങള്‍ തകര്‍ക്കരുത്.
    * സന്യാസിമാരെയും പുരോഹിതന്‍മാരെയും ഉപദ്രവിക്കരുത്.
    * ഫലം കായ്ക്കുന്ന മരം മുറിക്കരുത്, വയലുകള്‍ക്ക് തീകൊടുക്കരുത്.
    * ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കരുത്.
    * മൃഗങ്ങളെ കൊല്ലരുത്.

    പറഞ്ഞുവരുന്നത് മുമ്പുള്ളവരെല്ലാം ഒരു സംസ്‌കാരവുമില്ലാത്ത കാടന്‍മാരായിരുന്നു എന്നു മൂല്യങ്ങളും മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും ആധുനിക കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു എന്നും സ്ഥാപിക്കാന്‍ ഇത്തരം ബ്ലോഗില്‍ നിരന്തരം ശ്രമിച്ചുവരുന്നുണ്ട്. അത് ലക്ഷ്യമാക്കുന്നത് -അപ്പൂട്ടന്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയല്ല-, ഇസ്‌ലാം എന്നാല്‍ ആറാം നൂറ്റാണ്ടിലെ മൂല്യങ്ങളിലാണ് വിശ്വസിക്കുന്നതെന്നും അതാകട്ടെ കാട്ടറബികള്‍ക്ക് മാത്രം പഥ്യമായതാണെന്നും വരുത്തിതീര്‍ക്കുന്നതിന്റെ ഭാഗമാണ്. ചരിത്രത്തിലിന്നോളം ഇവ യഥാവിധി പാലിക്കപ്പെട്ടുവോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഭൂരിപക്ഷവും ഇവയൊന്നും പാലിക്കപ്പെടാത്തത് പോലെ തന്നെ അന്നും ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ അവ പാലിക്കുന്നവരായി ഉണ്ടായിരുന്നുള്ളൂ എന്നാണ്. ഇങ്ങനെ ചര്‍ചതുടരാന്‍ മാഷ് നമ്മെ വിടുമെന്ന് തോന്നുന്നില്ല.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. 'ഇവയെക്കുറിച്ച്‌ ഖുർആനിൽ എഴുതിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത്‌ പണ്ടുള്ള ജനം മനസിലാക്കിയിട്ടില്ല എന്നതിന്‌ ചരിത്രം സാക്ഷിയാണ്‌.'

    ഖുര്‍ആന്‍ ഇവയെക്കുറിച്ച് എഴുതുകയും അത് മനസ്സിലാക്കേണ്ടവര്‍ അതുള്‍കൊണ്ട് പ്രവര്‍ത്തിക്കുയും ചെയ്തിരുന്നു. ബന്ധികളോട് പ്രവാചകന അനുചരന്‍മാര്‍ എങ്ങനെ പെരുമാറി എന്നത് ഖുര്‍ആന്‍ പറയുന്നത് കാണുക.

    'ഇവര്‍ ദൈവസ്‌നേഹത്താല്‍ അഗതികള്‍ക്കും അനാഥകള്‍ക്കും ബന്ധിതര്‍ക്കും അന്നം നല്‍കുന്നു. അവര്‍ അവരോട് പറയും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത്. നിങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഘോരവിപത്തിനാല്‍ സുദീര്‍ഘമായ ആ ദിനത്തെ ഭയപ്പെടുന്നു.' (76:8-10)

    പ്രവാചകന്റെ അനുയായികള്‍ നടപ്പിലാക്കിയതെങ്ങിനെ എന്നറിയുമോ അപ്പൂട്ടന്, അനുചരന്‍മാര്‍ കാരക്ക തിന്നപ്പോള്‍ അവര്‍ക്ക് റൊട്ടിയും കറിയും നല്‍കിയാണെന്ന് ചരിത്രം പറയുന്നു. ഈ മൂല്യങ്ങളും അതിടിസ്ഥാനത്തിലുള്ള ഒരു ജീവിതമാതൃകയുമായിരുന്നു ഇസ്‌ലാമിന്റെ പ്രചാരത്തില്‍ പങ്കുവഹിച്ചത്. അത് ഇനി ആരെങ്കിലും അംഗീകരിച്ച് തരാതിരുന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ച് പ്രത്യേകിച്ചൊന്നുമില്ല. കാരണം ആ നന്‍മയുടെ ഫലം അക്കാലത്തെ മുസ്‌ലിംകള്‍ അനുഭവിച്ചു കഴിഞ്ഞു.

    താങ്കള്‍ പറയുന്നതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ട് അത് അങ്ങനെ തന്നെ അംഗീകരിക്കുന്നു.

    ReplyDelete
  29. ലതീഫ്‌,

    ഇത്തരം നിയമങ്ങൾക്ക്‌ ഖുറാനിലേറെ പഴക്കമുണ്ട്‌. കുരുക്ഷേത്രയുദ്ധത്തിന്റെ നിയമങ്ങൾ വായിച്ചാൽ മനസിലാകും. ഇതിൽ മിക്കതും ലംഘിക്കപ്പെട്ടു എന്നതും ഈ പുരാണത്തിന്റെ സങ്കീർണ്ണതകളുടെ സവിശേഷതയാകാം.

    യുദ്ധത്തടവുകാരെ കൊന്ന സംഭവവും നബിയുടെ തന്നെ ചരിത്രത്തിലില്ലേ? അവിശ്വാസികളുടെ കൈവിരലുകൾ വെട്ടിക്കളയാൻ ഉപദേശിക്കുന്ന വചനങ്ങളില്ലേ ഖുർആനിൽ? (ഓർമ്മയിൽ നിന്നെടുത്തതാണ്‌, തെറ്റാണെങ്കിൽ ക്ഷമിക്കുക)

    ഇത്രയും പറയുന്നത്‌ ഖുർആനെ താഴ്ത്തിക്കെട്ടാനല്ല, മറിച്ച്‌ അന്നത്തെ ഘടനയും നിയമങ്ങളും അത്തരത്തിൽ ആയിരുന്നതിനാൽ അതിൽ തെറ്റൊന്നും ആർക്കും തോന്നാനിടയില്ല എന്ന്‌ പറയാനാണ്‌. തുടർന്നുവന്ന യുദ്ധങ്ങളിൽ പങ്കെടുത്തവർ ഇത്തരം നീതിബോധം പുലർത്താതിരുന്നതും അതിലാർക്കും വിയോജിപ്പ്‌ തോന്നാതിരുന്നതും സൂചിപ്പിക്കുന്നത്‌ അതല്ലേ? ഇന്നവ ചർച്ചാവിഷയം ആകുന്നെങ്കിലുമുണ്ട്‌, അന്നൊന്നും സംഭവിച്ചില്ലല്ലൊ.

    ചിന്തകൻ,
    താങ്കൾ എന്ത്‌ മനസിൽ കാണുന്നു എന്നത്‌ എനിക്കറിയാത്ത കാര്യമാണ്‌. ഇപ്പറഞ്ഞതല്ല താങ്കളുടെ മനസിലെങ്കിൽ വിരോധമില്ല. പക്ഷെ വാക്കുകൾക്കിടയിൽ അത്രയെളുപ്പം (എന്നെ സംബന്ധിച്ചിടത്തോളം) ദൃശ്യമല്ലാത്ത വ്യാഖ്യാനങ്ങൾ എഴുതിവെക്കുന്ന കല എനിക്കറിയില്ല, എന്റെ കഴിവുകേടായിരിക്കാം. താങ്കൾ ചോദിച്ച ചോദ്യങ്ങൾക്ക്‌ എനിക്കറിയാവുന്ന ഉത്തരം തന്നു, അത്രമാത്രം.

    ഇതാണ്‌ യുക്തിവാദം എന്നാണ്‌ താങ്കളുടെ ധാരണയെങ്കിൽ തിരുത്താനും ഞാനാളല്ല.

    അനീതിയോട്‌ മനുഷ്യൻ എന്നും പ്രതികരിച്ചിട്ടുണ്ട്‌, ശരിയാണ്‌. പക്ഷെ അനീതി എന്ത്‌ എന്നതിന്റെ അർത്ഥമാണ്‌ കാലത്തിനും ദേശത്തിനും ഒക്കെ അനുസൃതമായി മാറുന്നത്‌. മാതൃകാസമൂഹം എന്നതുപോലും അന്നത്തെ സാമൂഹികഘടനയ്ക്കനുസൃതമായി മാത്രമാണ്‌ ഉദാത്തമാകുന്നത്‌. നബിയുടെ ഭാര്യമാരുടെ എണ്ണം പറഞ്ഞ്‌ പലരും കമന്റിട്ടതല്ലെ. നാം ഓർക്കേണ്ടത്‌ അന്നത്തെ സാഹചര്യത്തിൽ അതൊരു അസാധാരണ സംഭവമായിരുന്നില്ല എന്നതാണ്‌, പക്ഷെ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്‌ വിലകൽപ്പിക്കുന്ന ഇന്ന്‌ അത്‌ അങ്ങിനെയല്ലല്ലൊ കാണുന്നത്‌. സതി, അധകൃതരുടെ സഞ്ചാരസ്വാതന്ത്ര്യനിഷേധം എന്നിവയൊന്നും പണ്ട്‌ അനീതിയായിരുന്നില്ലെങ്കിൽ ഇന്നവ അനീതി തന്നെയാണ്‌.

    ഖുർആനിലെ സൂക്തത്തെക്കുറിച്ചുള്ള ചർച്ചയിൽ ഞാനും പങ്കെടുത്തിരുന്നു. വ്യാഖ്യാനങ്ങൾ എനിക്ക്‌ ബോധ്യമായതിനാലല്ല ഞാൻ പിന്നീടൊന്നും പറയാതിരുന്നത്‌, മറിച്ച്‌ ലതീഫും താങ്കളും മനസിലാക്കുന്ന, അംഗീകരിക്കുന്ന വ്യാഖ്യാനം ശരിയായ രീതിയിലുള്ളതും ഇന്നത്തെ നീതിബോധത്തിനോടൊപ്പം നിൽക്കുന്നതും (വധശിക്ഷയെക്കുറിച്ച്‌ എനിക്ക്‌ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും) ആയതിനാലാണ്‌. Retaliation എന്ന വാക്ക്‌ വന്നത്‌ ജബ്ബാർമാഷിന്റെ ബ്ലോഗിലല്ല, അംഗീകൃതമായ ഇംഗ്ലീഷ്‌ തർജ്ജമകളിലാണ്‌. നബി ജീവിച്ചിരുന്ന കാലത്ത്‌, ഒരു വ്യക്തിയുടെ ഐഡന്റിറ്റി കുടുംബം, കുലം, ഗോത്രം എന്നിവയിൽ ബന്ധപ്പെട്ടുകിടന്നിരുന്ന കാലത്ത്‌, ഈ വാചകങ്ങളുടെ വ്യാഖ്യാനം എങ്ങിനെയായിരുന്നിരിക്കാം എന്നത്‌ മനസിലാക്കാൻ ഒരുപക്ഷെ ഇത്തരം തർജ്ജമകൾ സഹായിച്ചേക്കാം.

    പോളിസി, യുഎൻ തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഒന്നുമാത്രം, പോളിസി ഉണ്ടെങ്കിലേ സംസാരിക്കാനെങ്കിലും സാധിക്കൂ. അടിയന്തരാവസ്ഥയുടെ പ്രധാനപാഠമാണത്‌.

    ഇതേക്കുറിച്ച്‌ അധികം പറയാൻ താൽപര്യമില്ല. ഒരു സമൂഹത്തിന്റെ ഘടനയും വീക്ഷണങ്ങളും പറഞ്ഞുതരുന്നത്‌ ദർശനങ്ങൾ മാത്രമല്ല, ചരിത്രവസ്തുതകൾ കൂടിയാണ്‌ എന്നുമാത്രം പറഞ്ഞ്‌ നിർത്തട്ടെ.
    തൽക്കാലം വിട. ചർച്ച നടക്കട്ടെ, വീക്ഷിക്കാം.

    ReplyDelete
  30. അപ്പൂട്ടാ
    ചര്‍ചകള്‍ നിലക്കില്ല. നമ്മുടെ കൈകളും ബുദ്ധിയും നിലനില്‍ക്കുന്നത് വരെ അത് തുടരാം. എങ്കിലും കാര്യമാത്ര പ്രസക്തമായ ചര്‍ചയിലെ ഭാഗം തീര്‍ന്നാല്‍ അത് നിര്‍ത്തുന്നതാണ് ഭംഗി. അതുകൊണ്ടാണ് താങ്കള്‍ സൂചിപ്പിച്ച അവസാനത്തില്‍ മാഷിന്റെ കമന്റിന് ഞാന്‍ പ്രതികരണം എഴുതാതിരുന്നത്. പക്ഷേ അതൊരു തെറ്റിദ്ധാരണക്ക് ഇടയാക്കിയിരിക്കുന്നു. ഖിസാസ് എന്ന ഖുര്‍ആനിക പദത്തിന് എന്തര്‍ഥം എന്ത് എന്നേ നോക്കേണ്ടതുള്ളു. ചിലര്‍ അത് പ്രതിക്രിയ എന്നുപറഞ്ഞു ചിലര്‍ പ്രതികാരം എന്ന് പറഞ്ഞു. ചിലര്‍ തുല്യശിക്ഷ എന്ന് പറഞ്ഞു. ഇതിന് സമാനമായ മറ്റുഭാഷകളിലെ പദങ്ങളും ഉപയോഗിച്ചിരിക്കും അതിനാല്‍ ആരെങ്കിലും പ്രതികാരം എന്നോ അതിന് തുല്യമായ മറ്റുഭാഷയിലെ പദങ്ങളോ പറഞ്ഞാല്‍ കാര്യം ജബ്ബാര്‍ മാഷ് പറഞ്ഞതുപോലെയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ആരും അക്കാര്യം തങ്ങളുടെ വ്യാഖ്യാനത്തില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന നീതിക്കത് നിരക്കുന്നതുമല്ല. അതിനാല്‍ ആ വ്യാഖ്യാനം സംശയലേശമന്യേ തള്ളിക്കളയാം ഞാനാധ്യമായി അത്തരമൊരു വ്യാഖ്യാനം കേള്‍ക്കുന്നത് ഇവിടെ നിന്നാണ്. യുദ്ധത്തില്‍ ശത്രുക്കളെ കണ്ടുമുട്ടിയാല്‍ അവരുടെ പിരടിക്ക് വെട്ടുക എന്നും വിരലിന് വെട്ടുക എന്നൊക്കെയുണ്ട്. അത് അവിശ്വാസികളുടെ അംഗവിഛേദനത്തിനുള്ള ആഹ്വാനമായി കാണാതിരിക്കുക. അവിശ്വാസികളോട് ഇഹലോകത്ത് ശത്രുതവെച്ച് പുലര്‍ത്താന്‍ ഇസ്ലാം വിശ്വാസികളോട് പറയുന്നില്ല. ഇതു പറയുമ്പോള്‍ മാഷ് യുദ്ധത്തെ സംബന്ധിച്ച ആയത്ത് കൊണ്ടുവരും വിരോധമില്ലെങ്കില്‍ കുറച്ച് കാര്യങ്ങല്‍ അതുസംബന്ധമായി എന്റെ പുതിയ ബ്ലോഗിലുണ്ട് അതുസംബന്ധിച്ച് അവിടെ ചര്‍ചയാകാം.

    ഞാന്‍ പറഞ്ഞതിനോടുക്കുകയാണ് താങ്കള്‍, വേദങ്ങളിലും ഗീതയിലുമൊക്കെ അത്തരം മൂല്യങ്ങളുണ്ടാവും. എനിക്കുറപ്പുള്ള ഖുര്‍ആനും പ്രവാചക ചര്യയും ഉദ്ധരിച്ചു എന്ന് മാത്രമേയുള്ളു. മാനുഷികമൂല്യങ്ങള്‍ക്ക് മനുഷ്യസൃഷ്ടിയോളം പഴക്കമുണ്ട് എന്നാണ് ഞങ്ങള്‍ വിശ്വാസികളുടെ വാദം. ദൈവം പ്രവാചകന്‍മാരിലൂടെ നല്‍കപ്പെടുകയായിരുന്നു അവയെല്ലാം എന്നും. എല്ലാവരും അത് വിശ്വസിച്ചുകൊള്ളണം എന്നില്ല. മൂല്യബോധമുള്ള ഒരുജനത് എക്കാലത്തും ഉണ്ടായിരുന്നു. പക്ഷേ അവര്‍ എപ്പോഴും ന്യൂനപക്ഷമായിരുന്നു അതിനാലാണ് ചരിത്രത്തില്‍ പലപ്പോഴും തെളിഞ്ഞ് കാണാത്തത്. യുദ്ധത്തില്‍ പിടിക്കപ്പെട്ട ചിലരെ വധിക്കേണ്ടിവന്നിട്ടുണ്ട്. അവര്‍ യുദ്ധത്തിന് വന്നു എന്നതിനേക്കാള്‍ ഗുരുതരമെന്ന് തോന്നിയ ചില കാര്യങ്ങളാലാണ് അവര്‍ വധിക്കപ്പെട്ടത്. ബനൂഖുറൈള സംഭവം മാഷ് പലപോസ്റ്റിലായി വിവരിച്ചതാണ്. അതില്‍ പിടിക്കപ്പെട്ട മുഴുവന്‍ പടയാളികളേയും വധിക്കുകയുണ്ടായി. ഇതൊന്നും മൂല്യവുമായി ബന്ധപ്പെട്ട സംഗതിയാണ് എന്ന് ചരിത്രവായനയില്‍ മനസ്സിലാക്കാന്‍ ബുദ്ധമുട്ടുണ്ട്. ഖുറൈള സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ മാഷ് പറയാറില്ല. താമസിയാതെ അതെന്റെ ബ്ലോഗില്‍ വായിക്കാം. സതി, സ്ത്രീധനം, സ്ത്രീകളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയവ പലപ്പോഴും പ്രവാചകദര്‍ശനങ്ങളുടെ മേല്‍ പൗരോഹിത്യമതം ആധിപത്യം പുലര്‍ത്തുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. മൂല്യബോധമുള്ളവര്‍ തീരെ നിഷ്‌ക്രിയരാകുകയോ നിസ്സഹായരാവുകയോ ചിലപ്പോഴെങ്കിലും അപ്രത്യക്ഷരാവുകയോ ചെയ്യാറുണ്ട്. മതത്തിന്റെ ലേബലില്‍ നടക്കുന്നതെല്ലാം മാനുഷികമൂല്യങ്ങള്‍ക്കും സദാചാരങ്ങള്‍ക്കും അനുഗുണമാണ് എന്ന സാമാന്യവല്‍കരണം വസ്തുതക്ക് നിരക്കുന്നല്ല. പ്രവാകന്റെ ബഹുഭാര്യത്വം താങ്കളുടെ നിരീക്ഷണത്തില്‍ ശരിയുണ്ട്. ആ കാലഘട്ടത്തില്‍ ആക്ഷേപാര്‍ഹമായ സദാചാരലംഘനമായിരുന്നില്ല അത് ഇന്ന് ചിലവിഭാഗങ്ങളിലെങ്കിലും ബഹുഭാര്യത്വം സദാചാരലംഘനവും അനിയന്ത്രിതമായ വിവാഹേതര ലൈംഗികത സദാചാരമായും മാറിയിട്ടുണ്ട് എന്ന അടിസ്ഥാനത്തിലാണ് ബഹുഭാര്യത്വത്തെ സദാചാരലംഘനവുമായി ഞാന്‍ ബന്ധപ്പെടുത്തിയത്. മാനുഷികമൂല്യങ്ങളുടെ ലംഘനം അതിലില്ല എന്നതും കാണേണ്ടതാണ്. അനിയന്ത്രിതമായ വിവാഹം നാലില്‍ പരിമിതപ്പെടുത്തുകയാണ് ഇസ്്‌ലാം ചെയ്തത്. മുമ്പ് പറഞ്ഞത് ഒരിക്കല്‍ കൂടി പറഞ്ഞ് ചര്‍ച അവസാനിപ്പിക്കാം അനിവാര്യമാണെങ്കില്‍ മാത്രമേ ഈ ചര്‍ചയില്‍ ഞാന്‍ ഇനി ഇടപെടുകയുള്ളൂ. ഇസ്്‌ലാമിലെ സദാചാരം അത് വിഭാവനം ചെയ്യുന്ന ദൈവദത്തമായ മാനുഷികമൂല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് സദാചാരത്തില്‍ നേരിയ മാറ്റങ്ങള്‍ സംഭവിക്കാം. സദാചാരം എന്നാല്‍ നല്ല ആചാരം എന്ന അര്‍ഥമാണ് ഞാനുദ്ദേശിക്കുന്നത്. ഒരാളെ പോലും വിവാഹം കഴിക്കാന്‍ പ്രാപ്തിയില്ലാത്തവന്‍ രണ്ടുവിവാഹം കഴിക്കുന്നത് സദാചാരലംഘനമാണ്. ആ കര്‍മം സ്വന്തം നിലക്ക് സദാചാരലംഘനമായതുകൊണ്ടല്ല അത്. അങ്ങനെ കാലവും ദേശവും അനുസരിച്ച് വ്യത്യാസപ്പെടാം. ഈ വ്യത്യാസമാണ് ഇന്ന് ജീവിക്കുന്ന മുസ്്‌ലിംകളും ആറാം നൂറ്റാണ്ടിലോ നൂഹ് നബിയുടെ കാലത്തോ ഉള്ള മുസ്്‌ലിംകളും തമ്മിലുള്ളത്. ഈ മാറ്റം മതത്തിന്റെ തന്നെ അടിസ്ഥാനത്തില്‍ പെട്ടതാണ്. മതത്തിന് പുറത്തല്ല. ചിലര്‍ ഈ മാറ്റത്തിന് വേഗം വിദേയമാകും ചിലര്‍ അല്‍പം പതുക്കെമാത്രമേ അതിന് വിധേയമാകൂ.

    ReplyDelete
  31. ഇതാണ്‌ യുക്തിവാദം എന്നാണ്‌ താങ്കളുടെ ധാരണയെങ്കിൽ തിരുത്താനും ഞാനാളല്ല.
    പ്രിയ അപ്പൂട്ടന്‍
    യുക്തിവാദത്തെ നിര്‍വചിക്കാനല്ല ഞാന്‍ ശ്രമിച്ചത് .... ഇനി ഇതാണോ യുക്തിവാദം എന്നു ചോദിച്ചാല്‍ എനിക്ക് യുക്തിവാദികളില്‍ നിന്നനുഭവപ്പെട്ടയുക്തിവാദം ഇതിലും നിലവാരം കുറഞ്ഞതാണ്. സത്യത്തില്‍ ഇത്തരം യുക്തിവാദം പഠിച്ചത് ഞാന്‍ മാഷെ പോലുള്ളവരില്‍ നിന്നാണ്. ഇനി താങ്കളുടെ നിര്‍വചനത്തില്‍ എന്താണ് ‘യുക്തിവാദം‘ എന്ന് വ്യക്തമാക്കു.

    എന്റെ മനസിലുള്ളത് വായിച്ചെടുക്കാനല്ല ഞാന്‍ താങ്കളോട് ആവശ്യപെട്ടിരുന്നത്. മറിചച്ച് വാചകങ്ങളിലെ ആശയത്തെയാണ് മനസ്സിലാ‍ക്കാന്‍ ശ്രമിക്കേണ്ടത് എന്നാണ്. അല്ലാതെ അതിലെ ‘സുന്ദരി‘ എന്ന പദത്തില്‍ തൂങ്ങുകയല്ല വേണ്ടത്. അത്തരം സംവാദങ്ങള്‍ സമയം കളയുകയേ ഉള്ളൂ. :)

    ReplyDelete
  32. ഞാനാധ്യമായി അത്തരമൊരു വ്യാഖ്യാനം കേള്‍ക്കുന്നത് ഇവിടെ നിന്നാണ്.----

    *********
    ലതീഫിന്റെ ഇസ്ലാമും എന്റെ ഇസ്ലാമും തമ്മില്‍ ഇത്രയും വ്യത്യാസമുണ്ടാകാന്‍ കാരണവും ഇപ്പറഞ്ഞതു തന്നെ. ആധുനിക വ്യാഖ്യാനങ്ങളില്‍ ചരിത്രം പോലും ഒരു പാടു വളച്ചു തിരിച്ചിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ അംഗീകരിക്കുന്നു. പക്ഷെ യാഥാര്‍ത്ഥ്യമെന്ത് എന്നു പുതിയ തലമുറയില്‍പ്പെട്ട വിശ്വാസികള്‍ അറിയാതെ പോകുന്നു എന്നത് ഇത്തരം വിശ്വാസസംഹിതകളുടെ ആയുസ്സു നീട്ടാന്‍ സഹായകമാകുന്നു. ഞാന്‍ ഇസ്ലാമിന്റെ ആധികാരികവും പഴക്കമുള്ളതുമായ വ്യാഖ്യാനങ്ങളില്‍നിന്നും ഹദീസുകളില്‍നിന്നുമൊക്കെ കുര്‍ ആനിന്റെ അര്‍ത്ഥവും സന്ദര്‍ഭവും മനസ്സിലാക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് ലതീഫിനെപ്പോലുള്ളവര്‍ ഇതു വരെ കേള്‍ക്കാത്തതും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുമായ വിമര്‍ശനങ്ങള്‍ അവതരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച മൌദൂദി കുര്‍ ആനിനു വ്യാഖ്യാനം എഴുതുമ്പോള്‍ ആ നൂറ്റാണ്ടിന്റെ സദാചാരബോധവും നീതി ബോധവുമൊക്കെ അദ്ദേഹത്തെ സ്വാധീനിക്കുന്നതിനാല്‍ അതിനനുസരിച്ച് കുര്‍ ആന്റെ അര്‍ത്ഥവും വ്യാഖ്യാനവും മാറി മറിയും. ലതീഫ് ഇന്നത്തെ നീതിക്കനുസരിച്ചു വ്യാഖ്യാനിക്കാനാണു ശ്രമിക്കുന്നത്. അതു കൊണ്ടാണു പ്രതിക്കൊല ശിക്ഷക്കൊലയായും കയ്യും കഴുത്തും വിരലും വെട്ടല്‍ വെറും ആശയജിഹാദായുമൊക്കെ തകിടം മറിയുന്നത്. ! ഞാന്‍ പറയുന്ന ഒരു കാര്യം ഇവിടെ കൂടുതല്‍ സ്പഷ്ടീകരിക്കപ്പെടുന്നു. കാലം മാറുന്നതനുസരിച്ച് മനുഷ്യന്റെ നീതിബോധവും മാറുന്നു.

    ReplyDelete
  33. തെരുവത്ത് രാമേട്ടനെപ്പറ്റി ഇന്ന് മാധ്യമം പത്രവും ദേശാഭിമാനിയും മുഖപ്രസംഗമെഴുതിയിട്ടുണ്ട്. ദേശാഭിമാനി അദ്ദേഹത്തിന്റെ നേത്രദാനവും ശരീരദാനവുമൊക്കെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സാമൂഹ്യബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നു. മാധ്യമം അക്കാര്യങ്ങളൊക്കെ മറച്ചു വെക്കാനാണു ശ്രമിച്ചത്. വാര്‍ത്തയില്‍ പോലും അദ്ദേഃഹം യുക്തിവാദപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു എന്ന കാര്യം മാധ്യമം മിണ്ടിയില്ല. ശരീരം ദാനം ചെയ്തതും പറഞ്ഞില്ല. ഏ ടി കോവൂര്‍ അവാര്‍ഡ് നേടിയതും മറച്ചു വെച്ചു. ഈ രണ്ടു പത്രവും കൈ കാര്യം ചെയ്യുന്നവരുടെ “സദാചാരം” രണ്ടായതാണീ വ്യത്യാസത്തിനു കാരണം.

    ReplyDelete
  34. ഇസ്ലാമിന്റെ ചരിത്രവും നബിവചനങ്ങളുമൊക്കെ ആദ്യം രേഖപ്പെടുത്തിയവര്‍ക്ക് അക്കാല‍ത്തിന്റെ നീതിബോധമാണുണ്ടായിരുന്നത്. അതിനാല്‍ അവര്‍ കാര്യങ്ങള്‍ വളച്ചു കെട്ടില്ലാതെ എഴുതി വെച്ചു. നബിയും കൂട്ടരും നടത്തിയ കഴുത്തറുപ്പന്‍ ജിഹാദിന്റെ ഭീകരചിത്രം അങ്ങനെ നമുക്കു ലഭ്യമായി. കൊള്ള ചെയ്യപ്പെട്ട ഒട്ടകങ്ങളുടെയും ആടുകളുടെയും മറ്റു സാധനങ്ങളുടെയുമൊക്കെ കൃത്യമായ വിവരങ്ങള്‍ ആ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി. കാരണം കൊള്ള ഒരു ക്രിമിനല്‍ കുറ്റമായി ആ കാല‍ത്തു കണക്കാക്കപ്പെട്ടിരുന്നുല്ല. ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ കീഴടക്കുമ്പോള്‍ സ്ത്രീകളും കുട്ടികളുമൊക്കെ തടവുകാരായി പിടിക്കപ്പെടുന്നതും അവരെ അടിമകളും വെപ്പാട്ടികളുമാക്കി ഉപയോഗിക്കുന്നതും അക്കാലത്തെ “നീതി” യായിരുന്നു. അതൊക്കെ നബിയും കൂട്ടരും ചെയ്തതില്‍ അസ്വാഭാവികമായി ഒന്നും ഉണ്ടന്നവ്ര്ക്കു തോന്നിയില്ല. അതിനാല്‍ അതൊക്കെ അവര്‍ രേഖപ്പെടുത്തി. ഇന്ന് ഇതൊക്കെ വായിക്കുമ്പോള്‍ വിശ്വാസി പോലും നെറ്റി ചുളിക്കുന്നു. കാരണം അവന്റെ നീതിബോധവുമായി ഇതൊന്നും പൊരുത്തപ്പെടുന്നില്ല. വിശ്വാസം അവനൊട്ടു വിടാനും വയ്യ. ആ പ്രതിസന്ധിയെ മറി കടക്കാനാണു വ്യാഖ്യാനം കൊണ്ടുള്ള ഈ അഭ്യാസങ്ങളൊക്കെ !

    ReplyDelete
  35. "ഇന്ന് ഇതൊക്കെ വായിക്കുമ്പോള്‍ വിശ്വാസി പോലും നെറ്റി ചുളിക്കുന്നു. കാരണം അവന്റെ നീതിബോധവുമായി ഇതൊന്നും പൊരുത്തപ്പെടുന്നില്ല."

    വളരെ ശരി ആയ നിരീക്ഷണം മാഷെ! മനുഷ്യന്റെ നീതിബോധമോ സതാചാരബോധമോ, മതങ്ങളോടോ ദൈവവിശ്വസത്തോടോ അത്രയൊന്നും കടപ്പെട്ടിട്ടുള്ളതായി തോന്നുന്നില്ല. സതാചാരവും നീതിയും എല്ലാം സാമൂഹികമായ ചില അട്ജ്ജസ്റ്റുമെന്റുകള്‍ മാത്രം. സമൂഹത്തിന്റെ വീക്ഷണകോണുകള്‍ മാറുന്നത് അനുസരിച്ച് ഇവയെല്ലാം മാറുക തന്നെ ചെയ്യും.

    ഇവിടെ നടക്കുന്ന വിശ്വാസികളും യുക്തിവാതികളും തമ്മിലുള്ള സംവാതത്തില്‍, യുക്തിവാതികള്‍ പറയുന്ന കാര്യങ്ങള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതും വായിക്കുന്ന ആള്‍ക്ക് പെട്ടെന്ന് മനസിലാകുന്നതും ആണ്. വിശ്വാസികളുടെ അഭിപ്രായങ്ങള്‍ പല തവണ വായിച്ചാലും അതിന്റെ പൊരുള്‍ പിടികിട്ടാറില്ല. എന്തൊക്കെയോ ഉരുട്ടിപിരട്ടി വയ്ക്കുന്ന പോലെ തോന്നും. ചിലപ്പോള്‍ മനസിലാകാത്തത് എന്റെ അജ്ഞതയും ആകാം.

    ReplyDelete
  36. മാഷുടെ അഭിപ്രായപ്രകടനങ്ങളിലുള്ള ഒരു ജബ്ബാറിയന്‍ ടച്ച്‌ മനസ്സിലാക്കാന്‍ ഉതകുന്നതാണ്‌. മാധ്യമത്തിന്റെ മറച്ചുവെക്കല്‍ പരാമര്‍ശം.

    '....മൃതദേഹം മരണപത്രത്തില്‍നിര്‍ദ്ദേശിച്ച പ്രകാരം ഇന്നുരാവിലെ 10ന്‌ ടൗണ്‍ഹാളില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിന്‌ കൈമാറും.'

    സാമൂഹ്യപ്രതിബദ്ധതയുള്ള മനുഷ്യാവകാശ പോരാളിയും പുരോഗമനവാദിയുമായിരുന്നു തെരുവത്ത്‌ രാമനെന്ന്‌ എഫ്‌.ഡി.സി.എ സെക്രട്ടറി ഒ. അബ്ദുറഹിമാന്‍ പറഞ്ഞു.

    മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളാണിത്‌. പിന്നെ അദ്ദേഹത്തെ പരാമര്‍ശിക്കുന്നിടത്തെല്ലാം എടുത്ത്‌ പറയേണ്ട ഒരു കൃത്യമായി മാധ്യമം ലേഖകന്‌ അത്‌ തോന്നിയിട്ടുണ്ടാവില്ല. നേരെ മറിച്ച്‌ യുക്തിവാദി നീതിബോധമനുസരിച്ച്‌ ചെയ്യേണ്ടത്‌ അദ്ദേഹത്തിന്റെ നന്‍മകള്‍ പറയാന്‍ ധാരാളമാളുണ്ടല്ലോ അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ മോശം കാര്യങ്ങള്‍ പറയുക എന്ന്‌ തീരുമാനിച്ച്‌ ആ ഭാഗം അന്വേഷിച്ച്‌ പോകലാണ്‌.

    ആര്‍ക്കെങ്കിലും ഞങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ അവ്യക്തതയും മനസ്സിലാക്കാന്‍ പ്രയാസവും തോന്നുന്നെങ്കില്‍ അതില്‍ അസ്വഭാവികമായി ഒന്നുമില്ല. ഇവിടെ അഭിപ്രായം പറയുന്ന ഞാനടക്കമുള്ളവര്‍ അജ്ഞാതരല്ല. അത്തരക്കാരോട്‌ സംശയനിവൃത്തി വരുത്താവുന്നതേയുള്ളൂ. കാര്യങ്ങള്‍ ലളിതാമായി തന്നെയാണ്‌ ഞങ്ങള്‍ പറയുന്നത്‌ എന്നാണ്‌ വിശ്വാസം. മാഷിന്റെ കമന്റില്‍ ചില സത്യങ്ങളുണ്ട്‌. തല്‍കാലം ചര്‍ച്ച തുടരാന്‍ ആഗ്രഹിക്കാത്തതുകൊണ്ട്‌ ഇവിടെ നിര്‍ത്തുകയാണ്‌.

    ReplyDelete
  37. ചിന്തകൻ,
    :)
    മറുപടി എങ്ങിനെ സ്വീകരിക്കപ്പെടും എന്ന ഉറപ്പില്ലാത്തതിനാൽ അതെന്റെ ലാപ്‌ടോപ്പിൽ ഇരിക്കട്ടെ. ഇവിടെ ഒരു സ്മൈലിയിൽ ഒതുക്കുന്നു.
    എന്റെ മറുപടികൾ വീണ്ടും വായിക്കാൻ അപേക്ഷിക്കുന്നില്ല, 'താങ്കളുടെ വായന' കഴിഞ്ഞതാണല്ലൊ.

    ReplyDelete
  38. അതിനാല്‍ അവര്‍ കാര്യങ്ങള്‍ വളച്ചു കെട്ടില്ലാതെ എഴുതി വെച്ചു. നബിയും കൂട്ടരും നടത്തിയ കഴുത്തറുപ്പന്‍ ജിഹാദിന്റെ ഭീകരചിത്രം അങ്ങനെ നമുക്കു ലഭ്യമായി.

    എന്റെ ചോദ്യത്തിന് മാഷ് മൌനമാചരിച്ചു. മാഷിന്റെ യുക്തിവാദത്തെ പറ്റി സംസാരിച്ചാല്‍ മാഷ് വ്യക്തിപരമായി കണക്കാക്കി ഡിലീറ്റാക്കി കളയും. എന്റെ വിശ്വാസത്തെകുറിച്ചാവുമ്പോള്‍ ഏത് കാര്യത്തെയും ‘കഴുത്തറപ്പന്‍‘ പ്രയോഗങ്ങള്‍ വഴി യുക്തിവാദമാക്കി ഇകഴ്ത്താന്‍ ഒരു സങ്കോചവുമില്ല.

    ഒരു സംഗതിയുടെ ഉദ്ദേശത്തെ അപ്പാടെ മാറ്റിമറിക്കുന്ന യുക്തിവാദ പ്രയോഗങ്ങള്‍!!!. കഴുത്തറുക്കലാണ് പ്രവാചകന്‍ നയിച്ച യുദ്ധങ്ങളുടെ ലക്ഷ്യമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം.

    കാര്യങ്ങള്‍ സത്യസന്ധമായി എഴുതി വെച്ച് എന്ന് പറയുന്ന ഇതേ മാഷ് ഇസ് ലാമിക ചരിത്രത്തിലെ നന്മളെ കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ മറുചരിത്രം ചോദിക്കും. അപ്പോള്‍ സത്യ സന്ധത എവിടെ പോകുന്നു എനിക്ക് പിടി കിട്ടുന്നില്ല.

    ഒരെ വിവരണത്തില്‍ തനിക്ക് വേണ്ടത് മാത്രം സത്യം(വ്യാഖ്യാനിച്ചെടുത്തത്) അല്ലാത്തതെല്ലാം കള്ളം. യുക്തിവാദം എന്നാല്‍ ഇരട്ടത്താപ്പാണോ?

    ReplyDelete
  39. അപ്പൂട്ടാ .. ‘സ്വീകരിക്കപ്പെടും’ എന്ന് ഉറപ്പുള്ള മറുപടി മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന നിലപാടെടുക്കേണ്ടതില്ല എന്നാണ് എന്റ് അഭിപ്രയം.

    ‘ലാപ്ടോപി’ ലുള്ളത് ഇങ്ങോട് പോരട്ടെ.. :)അല്ലെങ്കില്‍ എന്റെ മെയിലേക്കയക്കൂ.

    ReplyDelete
  40. കൂര്‍ ആന്‍ 4:24 ലെ പരാമര്‍ശങ്ങള്‍ മുത് അ വിവാഹത്തെ കുറിച്ചല്ല അതു സാധാരണ വിവാഹമാണ് എന്നായിരുന്നു മുഹമ്മദ് വേളം വാദിച്ചത്. എന്നാല്‍ തഫ്സീറുകള്‍ അത് മുത് അ തന്നെയെന്നു പറയുന്നു. ഇബ്നു കസീറിലെ വിവരണം നോക്കുക:
    Mujahid stated that,

    ﴿فَمَا اسْتَمْتَعْتُمْ بِهِ مِنْهُنَّ فَـَاتُوهُنَّ أُجُورَهُنَّ فَرِيضَةً﴾

    (So with those among them whom you have enjoyed, give them their required due,) was revealed about the Mut`ah marriage. A Mut`ah marriage is a marriage that ends upon a predeterminied date. In the Two Sahihs, it is recorded that the Leader of the Faithful `Ali bin Abi Talib said, "The Messenger of Allah prohibited Mut`ah marriage and eating the meat of domesticated donkeys on the day of Khaybar (battle).''

    ----
    നബി ഇതു പിന്നീട് നിരോധിച്ചു എന്നാണു ചില ഹദീസുകളിലുള്ളത്. അതേ സമയം അല്ലാഹു കുര്‍ ആനില്‍ അനുവദിച്ച കാര്യം അല്ലാഹു തന്നെ മറ്റൊരു വെളിപാടിലൂടെ നിരോധിക്കാത്തേടത്തോളം കാലം ഈ ഹദീസ് കുര്‍ ആന്‍ വിരുദ്ധമാകും എന്നാണു ഷിയാ വിഭാഗം വാദിക്കുന്നത്.

    ReplyDelete
  41. ജന്മം കൊണ്ട് നസ്രാണിയായിരുന്നെങ്കിലും കർമ്മംകൊണ്ട് യുക്തി വാദിയായിരുന്ന ഹിറ്റ്ലർ കൊന്നു കൊലവിളിച്ചത് അറുപതു ലക്ഷം ജൂതന്മാരെയായിരുന്നു. അറുപതു ലക്ഷം.
    വെറും... വെറും അന്പതു കൊല്ലം മുമ്പാണെന്നോർക്കണം.
    മാനവികതയുടെ സകല മീമാംസകളും എഴുതപ്പെട്ടതിനു ശേഷം.
    അയാളുടെ യുക്തി എന്തായിരുന്നെന്നും നമുക്കറിയാം.
    യുക്തിവാദം എന്തെങ്കിലും അടിസ്ഥാനമുള്ള ഒരു പ്രസ്ഥാനമായിരുന്നെങ്കിൽ നൂറുകണക്കിന് ഹിറ്റ്ലർമാർ ഉണ്ടായേനെ ചരിത്രത്തിന്റെ ഹിറ്റ്ലിസ്റ്റിൽ. നിലനിൽക്കാൻ അർഹരെന്ന് അഹങ്കരിക്കുന്ന ഡാർവ്വിനിസത്തിന്റെ പിണിയാളുകൾ..

    ReplyDelete
  42. THE CHALLENGE OF GOD



    GOD is the One Who has revealed

    to you the KHURAN . Some of its

    verses are decisive -

    they are the foundation of the

    QURAN - while others are

    allegorical. Those whose


    hearts are infected with disbelief

    follow the allegorical part to

    mislead others and to

    give it their own interpretation,

    seeking for its hidden meanings,

    but no one knows its

    hidden meanings except GOD.

    If you are in doubt about QURAN

    then produce one Surah like this;

    and call your

    witnesses besides GOD to assist

    you, if you are right in

    your claim.

    ReplyDelete
  43. ഹിറ്റ്ലറുടെ കണക്കുകൂടി യുക്തിവാദികളുടെ അക്കൗണ്ടില്‍ എഴുതിചേര്‍ത്തിട്ടു വേണം അവരെ മൊത്തത്തിലൊന്ന് കൈകാര്യം ചെയ്യാന്‍. അല്ലെങ്കില്‍ തെന്നെ നാടിലെ സകല മൂരാച്ചികളും ചെയ്യുന്ന എല്ലാ വൃത്തികേടുകളും യുക്തിവാദികളുടെ കണക്കില്‍ പ്പെടുത്തുന്നതാണല്ലോ നമ്മുടെ ഒരു രീതി. നാട്ടില്‍ കൊള്ളയും കൊലപാതകവും നടന്നാലും അതിനു കാരണം ആത്മീയത കുറഞ്ഞ് ഭൗതികത കൂടിയതാണെന്ന്‌ ഒരു പ്രമേയം പാസ്സാകിയാല്‍ ആത്മീയവദം ക്ലിയറായി. ഭൗതിക സൗകര്യങ്ങള്‍ ആസ്വദിക്കുന്ന കാര്യത്തില്‍ എല്ലാ ആത്മീയവാദികളും ഭൗതികവാദികളെ കടത്തിവെട്ടും.

    ReplyDelete